X
    Categories: indiaNews

ക്രിക്കറ്റ് കളിച്ചതിന് കശ്മീരില്‍ 10 യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തി

ശ്രീനഗര്‍: ക്രിക്കറ്റ് കളിച്ചതിന് കശ്മീരില്‍ 10 യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തി. കശ്മീരില്‍ കൊല്ലപ്പെട്ട തീവ്രവാദിയുടെ പേരില്‍ മത്സരം സംഘടിപ്പിച്ചുവെന്ന് ആരോപിച്ചാണ് കരിനിയമം ചുമത്തിയത്. ഷോപിയാന്‍ ജില്ലയിലെ നാസനീന്‍ ഗ്രാമത്തിലാണ് മത്സരം നടന്നത്.

ആഗസ്റ്റ് നാലിനാണ് കേസിനാസ്പദമായ സംഭവം. പ്രാദേശികതലത്തില്‍ നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കശ്മീരില്‍ കൊല്ലപ്പെട്ട സയീദ് റുബന്റെ സഹോദരന്‍ സയീദ് താജുമുലും പങ്കെടുത്തിരുന്നു. ഇതേതുടര്‍ന്നാണ് ക്രിക്കറ്റ് കളിയില്‍ യുഎപിഎ ചുമത്തി കേസെടുത്തത്. നാസനീപോര ഗ്രാമത്തിലെ അറിയപ്പെടുന്ന ക്രിക്കറ്റ് താരമായ റുബാന്‍, അല്‍ ബാദര്‍ എന്ന തീവ്രവാദി സംഘടനയില്‍ ചേരുകയും പിന്നീട് ബുദ്ഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു.

മത്സരം നടന്നതിന് പിന്നാലെ സഹോദരന്റെ ഓര്‍മക്കായി ടീഷര്‍ട്ടുകള്‍ വിതരണം ചെയ്ത വിവരം താജുമുല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ക്രിക്കറ്റ് മൈതാനങ്ങളിലേക്ക് യുവാക്കളെത്തിയാല്‍ മയക്കുമരുന്ന് പോലുള്ള പല സമൂഹ വിപത്തുകളില്‍ നിന്നും അവരെ പിന്തിരിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ 27 ദിവങ്ങള്‍ക്ക് ശേഷം മത്സരത്തിനുണ്ടായിരുന്ന എല്ലാവര്‍ക്കെതിരെയും യുഎപിഎ ചുമത്തുകയായിരുന്നു. കശ്മീര്‍ പൊലീസ് യുവാക്കളെ അറസ്റ്റ് ചെയ്‌തെങ്കിലും കേസ് സംബന്ധിച്ച ഒരു വിവരവും ഇവരുടെ ബന്ധുക്കള്‍ക്ക് കൈമാറിയിട്ടില്ല. എഫ്‌ഐആറിന്റെ കോപ്പി പോലും ബന്ധുക്കള്‍ക്ക് നല്‍കാതെയാണ് യുവാക്കളെ കരിനിയമം ചുമത്തി ജയിലിലിട്ടിരിക്കുന്നത്.

web desk 3: