X

നടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു

കൊച്ചി: നടനും മുന്‍ എംപിയുമായ ഇന്നസെന്റ് (76) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്നുള്ള ശാരീരിക തുടര്‍ന്ന് രണ്ടാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാത്രി പത്തരയോടെയായിരുന്നു .
അന്ത്യം. മന്ത്രി പി. രാജീവാണ് മരണവിവരം അറിയിച്ചത്.മന്ത്രിമാരായ സജി ചെറിയാന്‍ , കെ. രാജന്‍, ആര്‍ ബിന്ദു, പി.രാജീവ് എന്നിവര്‍ പങ്കെടുത്ത മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. സ്ഥിതി ഗുരുതരമാണെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. നടന്മാരായ മമ്മൂട്ടി , ജയറാം, ദിലീപ് തുടങ്ങിയവരും ഇന്നലെ ആശുപത്രിയിലെത്തിയിരുന്നു. ഭാര്യ: ആലീസ്. മകന്‍: സോണറ്റ്. മരുമകള്‍: രശ്മി. ഇന്ന് വൈകീട്ട് അഞ്ചരയോടെ ഇരിഞ്ഞാലക്കുട കത്തീഡ്രല്‍ പള്ളിയില്‍ സംസ്‌കാരം നടക്കും.

ഇരിങ്ങാലക്കുട തെക്കേത്തല വറീതിന്റെയും മാര്‍ഗലീത്തയുടെയും മകനായി 1948 ഫെബ്രുവരി 28ന് ജനനം. ഇരിങ്ങാലക്കുട ലിറ്റില്‍ ഫല്‍വര്‍ കോണ്‍വെന്റിലും, നാഷണല്‍ ഹൈസ്‌കൂളിലും ഡോണ്‍ബോസ്‌കോ എസ്എന്‍എച്ച് സ്‌കൂളിലുമായി പഠനം. 1972ല്‍ നൃത്തശാല എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം. സവിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിനെ മലയാള സിനിമയില്‍ വേറിട്ടുനിര്‍ത്തി. ഗജകേസരിയോഗം, റാംജിറാവു സ്പീക്കിങ്, ഡോക്ടര്‍ പശുപതി, മാന്നാര്‍ മത്തായി സ്പീക്കിങ്, കാബൂളിവാല, ദേവാസുരം, പത്താംനിലയിലെ തീവണ്ടി, രാവണപ്രഭു, വേഷം, ഇന്നത്തെ ചിന്താ വിഷയം, മനസിനക്കരെ തുടങ്ങിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഇന്നസെന്റ് നിര്‍മിച്ച രണ്ടു ചിത്രങ്ങള്‍ക്ക് (വിട പറയും മുമ്പേ, ഓര്‍മയ്ക്കായി) മികച്ച രണ്ടാമത്തെ സിനിമക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. ഇടക്കാലത്ത് കാന്‍സര്‍ ബാധിച്ചെങ്കിലും പിന്നീട് രോഗം ഭേദമായി, സിനിമയില്‍ സജീവമായി. ദീര്‍ഘകാലം ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി. രാഷ്ട്രീയത്തിലും ഇന്നസെന്റിന് തിളങ്ങാന്‍ സാധിച്ചു. 2014ല്‍ ചാലക്കുടിയില്‍ നിന്ന് ആദ്യമായി മത്സരിച്ച് എംപിയായി. 2019ല്‍ വീണ്ടും മത്സരിച്ചെങ്കിലും യുഡിഎഫിലെ ബെന്നി ബെഹന്നാനോട് തോറ്റു. മഴക്കണ്ണാടി, ഞാന്‍ ഇന്നസെന്റ്, കാന്‍സര്‍ വാര്‍ഡിലെ ചിരി എന്നീ കൃതികളും, ചിരിക്കു പിന്നില്‍ എന്ന പേരില്‍ ആത്മകഥയും പ്രസിദ്ധീകരിച്ചു. രണ്ടാഴ്ചയായി കൊച്ചി ലേക് ഷോര്‍ ആശുപത്രി അത്യാഹിത വിഭാഗത്തിലായിരുന്നു. കലയിലും രാഷ്ട്രീയത്തിലും വ്യക്തിമുദ്ര പതിപ്പിച്ച ശേഷമാണ് വിടവാങ്ങിയത്. മലയാളം ,തമിഴ് ,തെലുങ്ക് അടക്കം 750 സിനിമകളില്‍ അഭിനയിച്ച ഇന്നസെന്റ് അധികവും കൈകാര്യം ചെയ്തത് കോമഡി വേഷങ്ങളായിരുന്നു. ഇന്നസെന്റ് വറീത് തെക്കേത്തല എന്നാണ് പൂര്‍ണനാമം അര്‍ബുദത്തെ ചിരിച്ചും ചിരിപ്പിച്ചുമാണ് ഇന്നസെന്റ് ഇക്കാലമത്രയും ജനമനസ്സുകളില്‍ നിറഞ്ഞു നിന്നത്.
അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ മലയാളിക്ക് ഓര്‍ത്തു ചിരിക്കാന്‍ വക നല്‍കി. ഗോഡ്ഫാദര്‍ , കിലുക്കം , നാടോടിക്കാറ്റ് ,മണിച്ചിത്രത്താഴ് തുടങ്ങിയ ചിത്രങ്ങളിലെ ഹാസ്യകഥാപാത്രങ്ങള്‍ പ്രേക്ഷകലക്ഷങ്ങില്‍ ഇന്നും അണയാതെ നില്‍ക്കുന്നു.
ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് 2014ല്‍ ഇടതുപക്ഷ സ്വതന്ത്രനായി വിജയിച്ചെങ്കിലും തുടര്‍ മത്സരത്തിന് മുതിര്‍ന്നില്ല. ആര്‍.എസ്.പി ടിക്കറ്റില്‍ 1979 ല്‍ 3 വര്‍ഷം ഇരിങ്ങാലക്കുട നഗരസഭാംഗവുമായിട്ടുണ്ട്. പാര്‍ട്ടി ജില്ലാ സെക്രട്ടറിയുമായിരുന്നു. നീണ്ട 16 വര്‍ഷം 2002 മുതല്‍ 2018 വര്‍ഷം തുടര്‍ച്ചയായി മലയാള സിനിമാ താരങ്ങളുടെ സംഘടന അമ്മയുടെ അധ്യക്ഷനായിരുന്നു. പ്രതിസന്ധികളെ തരണം ചെയ്യുന്നതില്‍ അസാധാരണമായ മെയ് വഴക്കം ഇന്നസെന്റിന്റെ പ്രത്യേകതയായിരുന്നു. ഇന്നസെന്റ് സ്ഥാനമൊഴിഞ്ഞതോടെയാണ് സിനിമാ രംഗത്ത് പ്രതി സന്ധി മൂര്‍ച്ഛിക്കുന്നത്.
2020 മുതല്‍ അഭിനയരംഗത്തില്ല. എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തി മദ്രാസിലേക്ക് വണ്ടി കയറിയ ഇന്നസെന്റ് സഹോദരന്മാരുടെ തീപ്പെട്ടി ക്കമ്പനിയില്‍ പ്രവര്‍ത്തിച്ച ശേഷം സ്വന്തമായി സൈക്കിള്‍ വാടകക്ക് കൊടുക്കുന്ന കട തു ട ങ്ങിയെങ്കിലും പച്ച പിടിച്ചില്ല. സഹോദരങ്ങള്‍ ഡോക്ടര്‍മാരും മറ്റുമായതോടെ പിതാവിനോട് പിണങ്ങിയാണ് നാടുവിടുന്നത്. നെല്ലാണ് ആദ്യ ചിത്രം .വില്ലന്‍ , സീരിയസ് റോളുകളിലും തിളങ്ങിയിട്ടുണ്ട്. കാബുളിവാലയിലെ ജഗതിയോടൊപ്പം കടലാസ് പെറുക്കുന്ന കഥാപാത്രം ശ്രദ്ധ നേടി. കെ.പി.എ. സി ലളിതയുമായുള്ള ദമ്പതിവേഷങ്ങള്‍ വന്‍ വിജയമായി. മികച്ച അഭിനയത്തിനും നിര്‍മാണത്തിനും അടക്കം സര്‍ക്കാറിന്റെ പത്തോളം അവാര്‍ഡുകള്‍ നേടി. മഴവില്‍കാവടിയിലെ അഭിനയത്തിന് 1989 ലാണ് ആദ്യ അവാര്‍ഡ്.

 

 

Chandrika Web: