X

ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു

മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചതിന് ഗ്രോ വാസുവിനെതിരെയെടുത്ത കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ വെറുതെവിട്ടു. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.പ്രോസിക്യൂഷന് കുറ്റങ്ങള്‍ തെളിയിക്കാനായില്ലെന്ന് കോടതി പറഞ്ഞു.

മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച കേസില്‍ സാക്ഷികളെയും തെളിവുകളും ഹാജരാക്കാന്‍ ഇല്ലെന്ന് ഗ്രോ വാസു കോടതിയില്‍ പറഞ്ഞിരുന്നു. വഴി തടസ്സപ്പെടുത്തിയതിന് സാക്ഷികളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും പറഞ്ഞ ഗ്രോ വാസു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സംഘം ചേര്‍ന്നതിന് അധികൃതര്‍ പരാതി പോലും നല്‍കിയിട്ടില്ലെന്നും കോടതിയില്‍ വ്യക്തമാക്കി.

വഴി തടസ്സം ചൂണ്ടിക്കാട്ടി ആരെങ്കിലും പരാതി നല്‍കിയോ എന്ന് പബ്ലിക് പ്രോസിക്യൂട്ടറോട് കോടതി ചോദിച്ചിരുന്നു. മോര്‍ച്ചറിക്ക് മുന്നില്‍ അനുശോചനം നടത്തുക മാത്രമാണ് ചെയ്തതെന്നും കേസില്‍ ശിക്ഷിക്കുന്നതിന് വിരോധമില്ലെന്നും ഗ്രോ വാസു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

2016 ലെ കേസില്‍ എല്‍.പി വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കോളേജ് പൊലീസ് ജൂലൈ 29ന് 94കാരനായ ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് പ്രവര്‍ത്തകന്റെ മരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറി പരിസരത്ത് പ്രതിഷേധിച്ച സംഭവത്തിലാണ് കേസ്.

എന്നാല്‍ കേസ് അംഗീകരിക്കില്ലെന്നും ജാമ്യമെടുക്കില്ലെന്നും ഗ്രോവാസു കോടതിയില്‍ നിലപാടെടുത്തു. തുടര്‍ന്ന് കുന്ദമംഗലം കോടതി റിമാന്‍ഡ് കാലാവധി നീട്ടുകയായിരുന്നു.

കുന്ദമംഗലം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മജിസ്‌ട്രേറ്റ് സ്വന്തം ജാമ്യത്തില്‍ വിട്ടെങ്കിലും രേഖകളില്‍ ഒപ്പുവെക്കാനും കുറ്റം സമ്മതിക്കാനും ഗ്രോ വാസു തയ്യാറായില്ല. മുന്‍കാല സഹപ്രവര്‍ത്തകരായ മോയിന്‍ ബാപ്പു അടക്കമുള്ളവര്‍ കോടതിയില്‍ എത്തി ഗ്രോ വാസുവുമായി ചര്‍ച്ച നടത്തിയെങ്കിലും ഭരണകൂടത്തോടുള്ള പ്രതിഷേധമായതിനാല്‍ കോടതി രേഖകളില്‍ ഒപ്പുവെക്കില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

webdesk13: