X
    Categories: Article

കോവിഡ് മരണത്തിലെ കള്ളക്കണക്കുകള്‍

മാരക പ്രഹരശേഷിയുള്ള കോവിഡ് 19 മഹാവ്യാധി നമ്മുടെ രാജ്യത്ത് മാത്രമല്ല, ലോകവ്യാപകമായി തലമുറകള്‍ക്ക് സാമ്പത്തികമായും സാമൂഹ്യപരമായും കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. ഇതിന് കാരണമാകുന്ന കൊറോണ വൈറസ് ജനിതകമാറ്റം സംഭവിച്ച് അതിന്റെ മൂന്നാം തരംഗത്തിലേക്ക് കടക്കുന്ന വാര്‍ത്തകള്‍ക്കിടയിലും നിലവില്‍ ആഗോളതലത്തില്‍ തന്നെ രോഗികളുടെ എണ്ണം കുറയുന്നു എന്നത് ആശ്വാസകരമാണ്. പക്ഷേ ഇന്ത്യയിലെ ജനസംഖ്യയുടെ നാല് ശതമാനം മാത്രമുള്ള കേരളത്തിലെ സ്ഥിതി ആശങ്കപ്പെടുത്തുന്നതാണ്. ഇന്ത്യയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആക്റ്റീവ് കേസുകളുടെ പത്ത് ശതമാനവും കേരളത്തിലാണ് എന്നത് അതീവ ഗൗരവതരമായി കാണണം. മരണ നിരക്കിലും കേരളം ഏറെ മുന്നിലാണ്.

കോവിഡ് നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാരിന്റെ എല്ലാ നടപടികളോടും മുന്‍കരുതലുകളോടും കേരളത്തിലെ എല്ലാവിഭാഗം ജനങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പൂര്‍ണമായും സഹകരിക്കുന്നുണ്ട്. എന്നാല്‍ അശാസ്ത്രീയമായ നിയന്ത്രണങ്ങളും പ്രതിരോധത്തിലെ വീഴ്ചകളുമൊക്കെ ചര്‍ച്ചചെയ്യാതിരിക്കാനുമാവില്ല. രോഗികളുടെ എണ്ണത്തിലും കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിലും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന തട്ടിപ്പ് പുറത്തുകൊണ്ടുവന്നേ മതിയാകൂ. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം സര്‍ക്കാര്‍ അതിഭീകരമായി പൂഴ്ത്തിവെക്കുകയാണ്. ജൂലൈ 15 വരെ 4,12,019 മരണങ്ങള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 14,938 മരണമാണ് കേരളത്തിലെ സര്‍ക്കാര്‍ കണക്ക്. ആരോഗ്യ വിദഗ്ധരുടെ കണക്ക്പ്രകാരം സര്‍ക്കാര്‍ പറയുന്നതിനേക്കാള്‍ മൂന്നിരട്ടിയാണ് കോവിഡ് മരണം. 2021 മെയ് മാസത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കണക്ക്പ്രകാരം 4,395 കോവിഡ് മരണങ്ങളാണ് നടന്നത്. എന്നാല്‍ ഇതേ മാസം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്ക്പ്രകാരം മരണ സംഖ്യ 10,602 ആണ്. അതായത് 2.4 ഇരട്ടി കൂടുതല്‍. അങ്ങനെ നോക്കുമ്പോള്‍ 20,913 മരണമാണ് സര്‍ക്കാര്‍ കോവിഡ് മരണങ്ങളുടെ പട്ടികയില്‍ പെടുത്താതെ ഇത്രയുംനാള്‍ പൂഴ്ത്തിവച്ചത്.

കോവിഡ് മരണങ്ങള്‍ സംബന്ധിച്ച് ഐ.സി. എം.ആര്‍, ലോകാരോഗ്യ സംഘടന എന്നിവയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ കണക്ക് തയാറാക്കുന്നത്. മരണസംഖ്യ മറച്ചുവെക്കുന്നതിലൂടെ ക്രിമിനല്‍ കുറ്റമാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. കോവിഡാനന്തര മരണങ്ങള്‍ ശരിയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. മാരകമായ പുതിയ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ അതിന്റെ പ്രഹരശേഷി എത്രത്തോളമുണ്ടെന്ന് മനസിലാക്കണമെങ്കില്‍ മരണങ്ങള്‍ എത്ര നടന്നു എന്നതിന് കൃത്യമായ കണക്കുകള്‍ വേണം. രോഗം ഏത് അവയവങ്ങളെ ബാധിക്കുന്നു, ഏത് പ്രായക്കാരെയാണ് ബാധിക്കുന്നത് എന്നതൊക്കെ മനസ്സിലാകണമെങ്കില്‍ ശരിയായ മരണത്തെ കുറിച്ചുള്ള കൃത്യമായ കണക്കുകള്‍ അനിവാര്യമാണ്. അതുകൊണ്ടാണ് ഐ.സി.എം.ആറും ഡബഌു.എച്ച്.ഒയും കൃത്യവും വിപുലവുമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ചികിത്സിക്കുന്ന ഡോക്ടറാണ് മരണം സാക്ഷ്യപ്പെടുത്തേണ്ടത്. എന്നാല്‍ ഇവിടെ ഡെത്ത് ഓഡിറ്റ് കമ്മിറ്റി ആണ് മരണം കണക്കാക്കുന്നത്. പ്രതിഷേധങ്ങള്‍ ശക്തമായതോടെ ഇതില്‍ മാറ്റം വരുത്തുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും ഇത് ജില്ലാതലത്തിലേക്ക് മാറ്റുകയാണ് ചെയ്തത്.

കോവിഡ് മരണം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. പരിശോധനകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ ആണെന്നതിനാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ പട്ടികക്കാണ് കൂടുതല്‍ ആധികാരികത. മെയ് 2021 ല്‍ ഇടുക്കി ജില്ലയില്‍ 40 മരണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ പട്ടികയിലുള്ളത്. എന്നാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്ക്പ്രകാരം 278 കോവിഡ് മരണങ്ങളാണ് നടന്നത്. അതായത് സര്‍ക്കാര്‍ കണക്കിനേക്കാള്‍ 6.9 ഇരട്ടി. കോട്ടയം ജില്ലയില്‍ സര്‍ക്കാര്‍ കണക്ക്പ്രകാരം 173 മരണങ്ങളും തദ്ദേശ സ്ഥാപനങ്ങളുടെ കണക്കനുസരിച്ച് ഇത് 895 മാണ്. സര്‍ക്കാര്‍ കണക്കിനേക്കാള്‍ 5.17 ഇരട്ടിയാണിത്. കാസര്‍കോട് സര്‍ക്കാര്‍ കണക്കനുസരിച്ച് 39 മരണങ്ങളും യഥാര്‍ഥ കണക്ക് 143 മാണ്. 3.67 ഇരട്ടിയാണ് വ്യത്യാസം. കൊല്ലം ജില്ലയില്‍ സര്‍ക്കാര്‍ കണക്കനുസരിച്ച് 187 മരണങ്ങള്‍മാത്രം നടന്നപ്പോള്‍ തദ്ദേശ സ്ഥാപനങ്ങളുടെ കണക്കനുസരിച്ച് 821 മരണങ്ങളാണ് നടന്നത്, 3.67 ഇരട്ടി വ്യത്യാസം. എല്ലാ ജില്ലകളിലും കണക്കുകളില്‍ തിരിമറി നടന്നിട്ടുണ്ട്. 35,851 കോവിഡ് മരണങ്ങള്‍ നടന്നപ്പോഴാണ് സര്‍ക്കാര്‍ കണക്കില്‍ ഇത് 14938 ആയി കുറഞ്ഞത്. ഈ കള്ളക്കളിക്ക് സര്‍ക്കാര്‍ മറുപടി പറയണം.

കോവിഡിനെ പിടിച്ചുകെട്ടിയെന്ന് അവകാശപ്പെട്ടിരുന്ന പിണറായി സര്‍ക്കാര്‍ പ്രതിരോധത്തില്‍ എവിടെയെത്തി എന്നതിന്റെ നേര്‍സാക്ഷ്യമാണ് ഇപ്പോള്‍ പുറത്തുവരുന്ന കോവിഡ് കണക്കുകള്‍. കോവിഡ് ആദ്യ തരംഗം ഉണ്ടാകും മുമ്പുതന്നെ കോവിഡിനെ പിടിച്ചുകെട്ടി എന്ന രാഷ്ട്രീയ പ്രചാരണമാണ് പിണറായി സര്‍ക്കാര്‍ നടത്തിയത്. നാല്‍പ്പത്തിയൊന്നോളം ദേശീയ മാധ്യമങ്ങളിലൂടെയാണ് സര്‍ക്കാര്‍ ഇത്തരം പ്രചാരണം നടത്തിയത്.

എന്നാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ജൂലൈ 15 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ആഗോളതലത്തിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് കേരളം. 61,81,247 കേസുകളുമായി മഹാരാഷ്ട്ര ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. 31,03,310 കേസുകളാണ് കേരളത്തില്‍. ഇന്ത്യയിലെ 3,09,86,807 കേസുകളില്‍ പത്ത് ശതമാനവും കേരളത്തിലാണ്. രാജ്യത്തെ ജനസംഖ്യയുടെ നാല് ശതമാനം മാത്രമുള്ള കേരളത്തിലാണ് പത്ത് ശതമാനം ആക്റ്റീവ് കേസുകള്‍. ജൂലൈ 15 ലെ കണക്കനുസരിച്ച് 41,751 കേസുകളാണ് ദേശീയതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കേരളത്തില്‍മാത്രം ഇത് 15,637 ആണ്. ഇന്ത്യയിലെ ആകെ ആക്റ്റീവ് കേസുകളില്‍ 37.4 ശതമാനവും കേരളത്തിലാണെന്നത് ഞെട്ടിക്കുന്നതാണ്.

2021 മെയ് 19 മുതല്‍ പ്രതിദിന മരണം നൂറില്‍ കൂടുതലാണ്. ഇതിനുശേഷം നാല് ദിവസം മാത്രമാണ് മരണം നൂറില്‍ താഴെ എത്തിയത്. ജൂണ്‍ ഒന്നുമുതല്‍ ജൂലൈ 13 വരെ ആറ് ദിവസത്തോളം 200 ല്‍ കൂടുതലായിരുന്നു പ്രതിദിന മരണം. ജൂണ്‍ ആറിനാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്, 227. തമിഴ്‌നാട്ടില്‍ ജൂണ്‍ ഒന്നുമുതല്‍ 10 വരെ ശരാശരി 394 മരണങ്ങളാണ് നടന്നത്. ജൂലൈ അഞ്ച് മുതല്‍ 13 വരെ ഇത് 57 മരണങ്ങളായി കുറഞ്ഞു. ഇതേ കാലഘട്ടത്തില്‍ കേരളത്തില്‍ 182 മരണങ്ങള്‍ 122 മാത്രമായാണ് കുറഞ്ഞത്. ജൂലൈ ഏഴു മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ തമിഴ്‌നാട്ടില്‍ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) രണ്ട് ശതമാനവും മഹാരാഷ്ട്രയില്‍ നാല് ശതമാനവുമായിരുന്നു. എന്നാല്‍ കേരളത്തില്‍ ഇത് 10 ശതമാനത്തിനുമുകളിലാണ്. ഇന്ത്യയിലാകെ ഇതേ കാലയളവില്‍ 2.3 ശതമാനം മാത്രമാണ് ടി.പി.ആര്‍.
ആഗോളതലത്തില്‍ ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് അമേരിക്കാസില്‍ (ദക്ഷിണ, ഉത്തര അമേരിക്ക) ജൂണ്‍ 7 ന് 31,904 മരണങ്ങള്‍ ഉണ്ടായിരുന്നത് ജൂലൈ 12 ആയപ്പോഴേക്കും 11,569 ആയി കുറഞ്ഞു. ഇതേ കാലയളവില്‍ യൂറോപ്പില്‍ 7314 ല്‍ നിന്ന് 3012 ആയും ദക്ഷിണപൂര്‍വ ഏഷ്യയില്‍ 26,324 ല്‍ നിന്ന് 7,470 ആയും കുറഞ്ഞു. ഇതേ കാലയളവില്‍ അമേരിക്കാസില്‍ 11,48,965 കേസുകളില്‍ നിന്ന് 4,72,228 കേസുകളായും യൂറോപ്പില്‍ 3,44,599 കേസുകളില്‍ നിന്ന് 3,20,671 ആയും ദക്ഷിണ പൂര്‍വ ഏഷ്യയില്‍ 7,63,305 ല്‍ നിന്ന് 7,12,210 ആയും കുറഞ്ഞപ്പോള്‍ ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ ഒന്ന് മാത്രമായ കേരളത്തില്‍മാത്രം കേസുകള്‍ കൂടുകയാണ്.

ജൂലൈ മൂന്ന് മുതലാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയത്. ഇതിലും കള്ളക്കളിയുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് മരണങ്ങളുടെ സംഗ്രഹം എന്നാണു സര്‍ക്കാര്‍ അവകാശപ്പെടുന്നതെങ്കിലും പഴയ മരണങ്ങള്‍ തിരുകികയറ്റിയാണ് പട്ടിക പുറത്തുവിടുന്നത്. ആദ്യ ദിവസം (ജൂലൈ 3) പുറത്തുവിട്ട പട്ടികയില്‍ 33 ശതമാനവും പഴയ മരണം തിരുകിക്കയറ്റിയതാണ്. ഒട്ടുമിക്ക ദിവസങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. ഏറ്റവുമൊടുവില്‍, ജൂലൈ 15 ന് പുറത്തുവിട്ട കണക്കിലും പഴയ മരണങ്ങള്‍ തിരുകിക്കയറ്റിയിട്ടുണ്ട്. കോവിഡ് രോഗബാധിതരുടെ എണ്ണത്തിലുള്ള വര്‍ധനവും പ്രതിരോധരംഗത്തെ പാളിച്ചകളും മരണ കണക്കിലെ അവ്യക്തതകളുംമൂലം കേരളത്തില്‍ സ്ഥിതി അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ദുരഭിമാനവും പിടിവാശിയും ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. പി.ആര്‍ പ്രചാരണങ്ങളിലൂടെ മാരക പ്രഹരശേഷിയുള്ള മഹാവ്യാധിയെ നിയന്ത്രിക്കാമെന്ന മിഥ്യാധാരണ സര്‍ക്കാര്‍ ഉപേക്ഷിക്കണം.
സംസ്ഥാന സര്‍ക്കാര്‍ പൂഴ്ത്തിവെച്ച കോവിഡ് മരണങ്ങള്‍ കണ്ടുപിടിക്കാന്‍ കോവിഡ് 19 ‘കൗണ്ട് എവെരി ഡെത്ത്’ എന്ന പേരില്‍ ജനകീയ പ്രചാരണം ആരംഭിക്കുകയാണ്. എന്റെ ഔദ്യോഗിക എഫ്.ബി പേജില്‍ ഇതിനായി പ്രചാരണം തുടങ്ങും. ഇത് സംബന്ധിച്ച എഫ്.ബി പേജിലെ പോസ്റ്റിനും വീഡിയോക്കും താഴെ കോവിഡ് മരണമെന്ന് ഉറപ്പുള്ളതും സര്‍ക്കാര്‍ കണക്കില്‍പെടാത്തതുമായ മരണങ്ങള്‍ കമന്റായി അറിയിക്കാം.

ജനങ്ങള്‍ക്ക് അവരുടെ ചുറ്റുമുള്ള പ്രദേശങ്ങളിലെ സര്‍ക്കാര്‍ പൂഴ്ത്തിവച്ച കോവിഡ് മരണങ്ങള്‍ രേഖകളുടെ പിന്‍ബലത്തോടെ ഫേസ്ബുക്ക് പേജിലൂടെ അറിയിക്കാം. വിവരങ്ങള്‍ നേരിട്ടറിയിക്കുന്നതിനായുള്ള ഫോണ്‍ നമ്പറുകളും ഹെല്‍പ്‌ലൈന്‍ നമ്പറുകളും ഉടന്‍ പ്രസിദ്ധപ്പെടുത്തും. കോവിഡ് ബാധിച്ച് മരണമടഞ്ഞവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കള്ളക്കളിമൂലം 20, 000 ലേറെ പേര്‍ക്ക് ആനുകൂല്യം നഷ്ടപ്പെടും. സര്‍ക്കാര്‍ പൂഴ്ത്തിവെച്ച മരണങ്ങള്‍ പുറത്തു കൊണ്ടുവന്ന് ഇവര്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന്‌വേണ്ടിയാണ് ഈ ക്യാമ്പയിന്‍. അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ സര്‍ക്കാര്‍ പൂഴ്ത്തിവെച്ച കോവിഡ് മരണങ്ങളുടെ ശരിയായ കണക്ക് പുറത്തുകൊണ്ടുവരികയാണ് പ്രചാരണത്തിന്റെ ലക്ഷ്യം. ഇതിലൂടെ അര്‍ഹരായ എല്ലാവര്‍ക്കും ആനുകൂല്യങ്ങള്‍ വാങ്ങി നല്‍കാന്‍, വേണ്ടിവന്നാല്‍ നിയമപോരാട്ടം തന്നെ നടത്തും.

web desk 3: