X

ഗസ്സയിലെ ആക്രമണം; ഇസ്രാഈലും യു.എസും അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുന്നു

യുഎന്‍ രക്ഷാ സമിതിയില്‍ അവതരിപ്പിച്ച ഗസ്സ അടിയന്തര വെടിനിര്‍ത്തല്‍ പ്രമേയം വീറ്റോചെയ്തതിന് പിന്നാലെ ഇസ്രാഈലും യു.എസും അന്തരാരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുന്നു. യുഎന്‍ ചാര്‍ട്ടറിലെ 99-ാം അനുച്ഛേദ പ്രകാരം സെക്രട്ടറി ജനറലിന്റെ പ്രത്യേകാധികാരം പ്രയോഗിച്ച് വിളിച്ചുചേര്‍ത്ത അടിയന്തര രക്ഷാസമിതിയിലായിരുന്നു യു.എസ് വീറ്റോ ചെയ്തത്. ഇസ്രാഈലിന് കൂടുതല്‍ ആയുധസഹായവും അമേരിക്ക പ്രഖ്യാപിച്ചിരുന്നു.

ഗസ്സയിലെ അടിയന്തര വെടിനിര്‍ത്തലിന് യുഎസ് പിന്തുണ നല്‍കുന്നില്ലെന്ന് ഡെപ്യൂട്ടി അംബാസഡര്‍ റോബര്‍ട്ട് വുഡ് പറഞ്ഞു. ഹമാസ് ഇസ്രാഈലിന് ഇപ്പോഴും ഭീഷണി ആയതിനാല്‍ വെടിനിര്‍ത്തലിന് സമയപരിധി വെക്കാന്‍ ഇസ്രാഈലിനെ നിര്‍ബന്ധിക്കാനാവില്ല. വെടിനിര്‍ത്തല്‍ അടുത്ത യുദ്ധത്തിനുള്ള വിത്തിടാന്‍ മാത്രമേ ഉപകരിക്കൂവെന്ന് അദ്ദേഹം പറഞ്ഞു.

ഗസ്സയിലെ ഹമാസിനെതിരായ യുദ്ധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഇസ്രാഈല്‍. ആഴ്ചകളോ മാസങ്ങളോയെടുത്താലും ഹമാസിനെ ഉന്മൂലനം ചെയ്യുമെന്നും ഇസ്രാഈല്‍ പറയുന്നു. അന്തരാരാഷ്ട്ര തലത്തില്‍ മനുഷ്യാവകാശ സംഘടനകളും മറ്റു രാജ്യങ്ങളും ആവശ്യം ഉന്നയിക്കുമ്പോഴാണ് ഇസ്രാഈലിന്റെ ഈ നിലപാട്.

അതേസമയം ഗസ്സയില്‍ ഇസ്രാഈല്‍ നടത്തുന്ന വിവേചനരഹിതമായ ബോംബാക്രമണത്തിലൂടെ രാജ്യത്തിന് ലോകജനതയില്‍നിന്ന് ലഭിച്ച പിന്തുണ നഷ്ടമാകുകയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കി. ഇസ്രാഈലിലെ ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാറിന്റെ നിലപാടുകള്‍ മാറണമെന്നും ബൈഡന്‍ പറഞ്ഞു. വാഷിംഗ്ടണില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അനുകൂലികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജോ ബൈഡന്‍.

 

 

webdesk13: