X

അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം പാലത്തില്‍ നിന്ന് കനാലിലേക്ക് എറിഞ്ഞ്‌ ബിഹാര്‍ പൊലീസ്

അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം പാലത്തില്‍ നിന്ന് കനാലിലിലേക്ക് തള്ളി പൊലീസ്. ബിഹാറിലെ മുസഫര്‍പൂരിലെ ഫാകുലി ഒ.പി ഏരിയയിലാണ് മനുഷ്യത്വരഹിതമായ സംഭവം. ഇവിടുത്തെ ധോധി പാലത്തില്‍ നിന്നാണ് 3 പൊലീസുകാര്‍ ചേര്‍ന്ന് മൃതദേഹം കനാലിലേക്ക് ഇട്ടത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയും പൊലീസിനെതിരെ വലിയ വിമര്‍ശനം ഉയരുകയും ചെയ്തിട്ടുണ്ട്.വാഹനാപകടത്തില്‍ മരിച്ച വ്യക്തിയുടെ രക്തത്തില്‍ കുളിച്ച മൃതദേഹം 2 പൊലീസുകാര്‍ ചേര്‍ന്ന് വലിച്ചിഴച്ച് പാലത്തിന്റെ വശത്തേക്ക് കൊണ്ടുവരികയും മൂന്നാമന്റെ സഹായത്തോടെ താഴെയുള്ള കനാലിലേക്ക് ഇടുകയുമായിരുന്നു.

മൃതദേഹമൊന്നാകെയാണ് കനാലിലേക്ക് തള്ളുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പാലത്തില്‍ ചില നാട്ടുകാര്‍ നോക്കിനില്‍ക്കവെയാണ് പൊലീസ് ക്രൂരത.സംഭവം വിവാദമായതോടെ കൃത്യത്തെ ന്യായീകരിച്ച് പൊലീസ് രംഗത്തെത്തി. ‘പാലത്തില്‍ വച്ച് ഒരു വൃദ്ധന്‍ ട്രക്ക് ഇടിച്ച് മരിക്കുകയായിരുന്നു. മരിച്ചയാളുടെ ചില ശരീരഭാഗങ്ങളും വസ്ത്രങ്ങളും റോഡില്‍ നിന്ന് എടുക്കാനാവാത്ത വിധം കിടന്നതിനാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി വീണ്ടെടുക്കാനായില്ല. പറ്റുന്ന ഭാ?ഗങ്ങള്‍ എടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ബാക്കിയുള്ളവ കനാലില്‍ വലിച്ചെറിഞ്ഞു’ ഫാകുലി ഒ.പി പൊലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് മോഹന്‍ കുമാര്‍ പറഞ്ഞു.

സംഭവത്തില്‍ മുസഫര്‍പൂര്‍ പൊലീസ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തു.’ഞായറാഴ്ച രാവിലെയാണ് വൃദ്ധന്‍ അപകടത്തില്‍പ്പെട്ട് മരിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മരിച്ചയാളുടെ മൃതദേഹം ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു’ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, വൈറലായ വീഡിയോയുടെ ആധികാരികത പരിശോധിച്ചുവരികയാണെന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഇതിനിടെ, വീഡിയോ വൈറലായതോടെ വലിച്ചെറിഞ്ഞ ഭാഗങ്ങള്‍ കനാലില്‍ നിന്ന് പൊലീസ് വീണ്ടെടുക്കുകയും പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയും ചെയ്തു.

webdesk13: