X

ഇ- ഗ്രാന്റ് സ്‌കോളര്‍ഷിപ്പ്; കുടിശ്ശികയായത് 548 കോടി

ഇ- ഗ്രാന്റ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യാനുള്ള കുടിശ്ശിക 548 കോടി രൂപയെന്ന് കണക്കുകള്‍. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് 122.16 കോടിയും പട്ടികവര്‍ഗ വിഭാഗത്തിന് 16.53 കോടിയും പിന്നാക്ക വിഭാഗ വിദ്യാര്‍ഥികള്‍ക്ക് 410.19 കോടി രൂപയും നല്‍കാനുണ്ട്. പട്ടികജാതി വിദ്യാര്‍ഥികളുടെ ലംപ് സം ഗ്രാന്റ് 6.26 കോടി, ഫീസ്/ഹോസ്റ്റല്‍ ഫീസ്-23.15 കോടി, ഫെലോഷിപ്പ് -2.40 കോടി, സംസ്ഥാന അക്കാദമിക് അലവന്‍സ്- 5.43 കോടി എന്നിങ്ങനെ ആകെ 122.16 കോടി കുടിശ്ശികയുണ്ട്. പട്ടികവര്‍ഗ വിഭാഗത്തിന്റെ ഫീസ്/ഹോസ്റ്റല്‍ ഫീസ്-15.24 കോടി, മറ്റുള്ളവ – 1.29 കോടിയുമാണ്.

2022-23, 2023-24 അധ്യയന വര്‍ഷങ്ങളിലെ അപ്രൂവല്‍ ലഭിച്ച ഇ-ഗ്രാന്റ്റ്റ്‌സ് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് ക്ലെയിമുകള്‍ 2023-24 വര്‍ഷത്തെ പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പിന്റെ ബജറ്റ് ശീര്‍ഷകങ്ങളില്‍ ലഭ്യമായ തുക പൂര്‍ണമായും വിനിയോഗിച്ച് വിതരണം ചെയ്തു. സമയബന്ധിതമായി അപേക്ഷ സമര്‍പ്പിക്കാത്ത വിദ്യാര്‍ഥികള്‍ പിന്നീട് അപേക്ഷ സമര്‍പ്പിക്കുന്നത് മൂലം ബജറ്റ് ശീര്‍ഷകങ്ങളെക്കാള്‍ കൂടുതല്‍ തുക ആവശ്യമായി വരുന്ന സാഹചര്യമുണ്ടായി. തുക പൂര്‍ണമായും വിനിയോഗിച്ചു കഴിഞ്ഞതിനു ശേഷം അപ്രൂവലായി വന്ന വര്‍ഷത്തെ ഇ- ഗ്രാന്റ്‌സ് സ്‌കോളര്‍ഷിപ്പ് ക്ലെയിമുകളുടെ തുക വിതരണം ചെയ്യുവാനുണ്ട്.

കുടുംബ വാര്‍ഷിക വരുമാനം 2.50 ലക്ഷം വരെയുള്ള പോസ്റ്റ് മെട്രിക് പട്ടികജാതി വിദ്യാര്‍ഥികളുടെ ഫീസ്, കേന്ദ്ര നിരക്കിലുള്ള അക്കാഡമിക് അലവന്‍സ് എന്നീ ഇനങ്ങളിലെ ആകെ തുകയുടെ 40 ശതമാനം സംസ്ഥാന സര്‍ക്കാരും 60 ശതാമനവം കേന്ദ്ര സര്‍ക്കാരും നല്‍കുന്നു.

പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 25 ശതമാനം സംസ്ഥാന സര്‍ക്കാരും 75 ശതമാനം കേന്ദ്ര സര്‍ക്കാരും വഹിക്കുന്നു. ശേഷിക്കുന്ന എല്ലാ ഇനങ്ങളിലും 100 ശതമാനം തുകയും സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളതിനേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് സംസ്ഥാന സര്‍ക്കാര്‍ എല്ലാ വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്കും അലവന്‍സുകള്‍ നല്‍കുന്നത്. 2.5 ലക്ഷം വരുമാന പരിധി വരെയുള്ളവര്‍ക്ക് മാത്രമെ സ്‌കോളര്‍ഷിപ്പിന്റെ കേന്ദ്ര വിഹിതം ലഭിക്കുകയുള്ളൂ.

എന്നാല്‍ വരുമാന പരിധി ബാധകമാക്കാതെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ തുക പൂര്‍ണമായും അനുവദിച്ചു. സ്‌കോളര്‍ഷിപ്പ് വിതരണം മുടങ്ങിയതു മൂലം പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പഠനം അവസാനിപ്പിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും മന്ത്രി കെ.രാധാകൃഷണന്‍ നിയമസഭയില്‍ രേഖാമൂലം കെ.കെ രമയെയും ഐ.സി ബാലകൃഷ്ണനെയും അറിയിച്ചു.

 

webdesk13: