X

മാലേഗാവ് സ്‌ഫോടനക്കേസ്; ബി.ജെ.പി എം.പി പ്രഗ്യാ സിങ് താക്കൂര്‍ എന്‍.ഐ.എ കോടതിയില്‍ ഹാജരായി

മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും ബി.ജെ.പി എം.പിയുമായ പ്രഗ്യാ സിങ് താക്കൂര്‍ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ ഹാജരായി. കേസിലെ ഒരു പ്രതി ഹാജരായി 2 മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രഗ്യാ സിങ് കോടതിയിലെത്തിയത്. കേസില്‍ പ്രതികളുടെ വാദം കേള്‍ക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

തനിക്ക് ശാരീരിക പ്രശ്‌നങ്ങളുണ്ടെന്നും നേരത്തെ എഴുന്നേല്‍ക്കാന്‍ സാധിക്കില്ലെന്നും പ്രഗ്യാ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെ പ്രതികളുടെ മൊഴി രേഖപ്പെടുത്തുന്നത് കോടതി ഒക്ടോബര്‍ മൂന്നിലേക്ക് മാറ്റിയിട്ടുണ്ട്. സെപ്തംബര്‍ 14ന് കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായിട്ടുണ്ടെന്നും കൂടുതല്‍ പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിക്കേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

സി.ആര്‍.പി.സി നിയമപ്രകാരം തെളിവെടുപ്പ് പൂര്‍ത്തിയായാല്‍ പ്രതികളുടെ വാദം കോടതി കേള്‍ക്കും. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പ്രഗ്യാ സിങ് താക്കൂര്‍, ലെഫ്.കേണല്‍ പ്രസാദ് പുരോഹിത്, റിട്ടയേര്‍ഡ് മേജര്‍ രമേശ് ഉപാധ്യായ്, ജയ് രാഹികര്‍, സുധാകര്‍ ചതുര്‍വേദി, സനീര്‍ കുല്‍ക്കര്‍ണി എന്നീ ആറ് പേരാണ് തിങ്കളാഴ്ച കോടതിക്ക് മുന്നില്‍ ഹാജരായത്.

2008 സെപ്തംബര്‍ 29ന് വടക്കന്‍ മഹാരാഷ്ട്രയിലെ മുംബൈയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയായിരുന്നു നിരവധി പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം നടക്കുന്നത്. സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച മോട്ടോര്‍സൈക്കിള്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടം. ആറ് പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. മൂറോളം പേര്‍ക്ക പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2011ലാണ് കേസ് എന്‍.ഐ.എക്ക് കൈമാറുന്നത്. അതിനു മുമ്പ് മഹാരാഷ്ട്ര ആന്റി ടെറര്‍ സ്‌ക്വഡാണ് കേസ് അന്വേഷിച്ചിരുന്നത്.

webdesk13: