X

‘നിയമവിരുദ്ധമായ പരസ്യങ്ങൾ പതഞ്ജലി ആവർത്തിക്കില്ല’; ബാബാ രാംദേവ് സുപ്രിംകോടതിയിൽ

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയെന്ന കേസില്‍ നേരിട്ട് ഹാജരായ ‘പതഞ്ജലി ആയുര്‍വേദ’ സഹസ്ഥാപകന്‍ ബാബ രാംദേവിനും മാനേജിങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണയ്ക്കും സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. മാപ്പപേക്ഷ സഹിതം ഇരുവരും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലം കോടതി തള്ളിക്കളഞ്ഞു.

മാപ്പപേക്ഷ ഹൃദയത്തില്‍നിന്നല്ല എന്ന നിരീക്ഷണത്തോടെയാണ് ജസ്റ്റിസുമാരായ ഹിമ കോലി, എ. അമാനുല്ല എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ നടപടി. അങ്ങനെയെങ്കില്‍ നേരിട്ട് നിരുപാധികം ക്ഷമ ചോദിക്കാന്‍ അനുവദിക്കണമെന്ന ബാബ രാംദേവിന്റെ അഭിഭാഷകന്റെ ആവശ്യവും കോടതി തള്ളിക്കളഞ്ഞു.

കേസ് ഇനി ഏപ്രില്‍ 10ന് പരിഗണിക്കും അന്നും നേരിട്ടു ഹാജരാകാന്‍ സുപ്രീം കോടതി ഇരുവര്‍ക്കും നിര്‍ദ്ദേശം നല്‍കി. വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകാന്‍ ഇരുവരോടും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കോടതിയിലുണ്ടായിരുന്ന ഒരു മണിക്കൂറോളം സമയം ഒന്നും പറയാന്‍ സുപ്രീം കോടതി ഇവരെ അനുവദിച്ചില്ല.

പതഞ്ജലിയുടെ വ്യാജ പരസ്യങ്ങള്‍ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ എന്തു ചെയ്തുവെന്ന്, കേന്ദ്ര സര്‍ക്കാരിനായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി ചോദിച്ചു. പതഞ്ജലിയുമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നതായി കോടതി കുറ്റപ്പെടുത്തി. പതഞ്ജലി വ്യാജ അവകാശവാദങ്ങളുള്ള പരസ്യങ്ങള്‍ നല്‍കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എന്തു ചെയ്യുകയായിരുന്നുവെന്നും കോടതി ചോദിച്ചു.

മാപ്പു പറഞ്ഞുകൊണ്ടുള്ള ആചാര്യ ബാലകൃഷ്ണന്റെ സത്യവാങ്മൂലം ലഭിച്ചെങ്കിലും താമസിച്ച ഫയല്‍ ചെയ്ത ബാബ രാംദേവിന്റെ സത്യവാങ്മൂലം ലഭിച്ചില്ലെന്നും കോടതി വ്യക്തമാക്കി. ഹൃദയത്തില്‍ നിന്നുള്ള ക്ഷമായാചനമല്ലെന്ന നിരീക്ഷണത്തോടെയാണ്, ഇരുവരും സമര്‍പ്പിച്ച സത്യവാങ്മൂലം അംഗീകരിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചത്.

അതേസമയം, സത്യവാങ്മൂലം അംഗീകരിക്കാത്ത സാഹചര്യത്തില്‍ നേരിട്ട് ക്ഷമ ചോദിക്കാമെന്ന് ബാബ രാംദേവിന്റെ അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ ബാബ രാംദേവിനെ പഠിപ്പിക്കാനില്ലെന്നായിരുന്നു കോടതിയുടെ മറുപടി.

പരസ്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പു ലംഘിച്ചതിനെതിരായ കോടതിയലക്ഷ്യക്കേസിലാണ് ഇരുവരും സത്യവാങ്മൂലം നല്‍കിയത്. നിയമവാഴ്ചയോടു വലിയ ബഹുമാനമുണ്ടെന്നും ഭാവിയില്‍ ഇത്തരം പരസ്യങ്ങള്‍ നല്‍കില്ലെന്നു കമ്പനി ഉറപ്പാക്കുമെന്നും സത്യവാങ്മൂലത്തില്‍ ബാലകൃഷ്ണ പറഞ്ഞു.

ജീവിതശൈലി രോഗങ്ങള്‍ക്കു വേണ്ടി, ആയുര്‍വേദ ഗവേഷണത്തിന്റെ പിന്‍ബലത്തോടെ പതഞ്ജലി നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ കഴിച്ച് ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ഈ രാജ്യത്തെ പൗരന്മാരെ ഉദ്ബോധിപ്പിക്കുക മാത്രമാണു കമ്പനിയുടെ ഉദ്ദേശ്യമെന്നും ബാലകൃഷ്ണ വ്യക്തമാക്കി.

പരസ്യങ്ങള്‍ വിലക്കിയ ഉത്തരവിനു പിന്നാലെ, കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടി നല്‍കാതിരുന്നതാണു ജഡ്ജിമാരായ ഹിമ കോലി, എ. അമാനുല്ല എന്നിവരുടെ ബെഞ്ചിനെ ചൊടിപ്പിച്ചത്. ഇതോടെയാണു കമ്പനി സത്യവാങ്മൂലം നല്‍കിയത്.

webdesk13: