X

നവംബര്‍ ഒന്ന് മുതല്‍ ബസ്സുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കും; പ്രതിഷേധവുമായി സ്വകാര്യ ബസ്സുടമകള്‍

നവംബര്‍ 1 മുതല്‍ ബസ്സുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കാനുളള സര്‍ക്കാര്‍ നടപടിക്ക് എതിരെ പ്രതിഷേധവുമായി സ്വകാര്യ ബസ്സുടമകള്‍. ചുരുങ്ങിയ ദിവസങ്ങള്‍ക്കകം തീരുമാനം അടിച്ചേല്‍പ്പിക്കുന്നത് അപ്രായോഗികമെന്നാണ് ബസ് ഉടമകളുടെ കൂട്ടായ്മകള്‍ പറയുന്നത്. സര്‍ക്കാര്‍ നിലപാടിനെതിരെ സമര പരിപാടികള്‍ ആലോചിക്കാന്‍ ഉടമകളുടെ കൂട്ടായ്മ 25ന് യോഗം ചേരും.

വിദ്യാര്‍ഥികളുടെ യാത്രാ കണ്‍സെഷന്‍ സംബന്ധിച്ച ഉടമകളുടെ വര്‍ഷങ്ങളുടെ ആവശ്യം ഇനിയും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. 140 കീമില്‍ അധികം ഉളള ബസ്സുകളുടെ പെര്‍മിറ്റ് റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെ നിരവധി ആശങ്കകള്‍ നിലനില്‍ക്കെയാണ് സീറ്റ് ബെല്‍റ്റ് ആവശ്യം, ക്യാമറ നിര്‍ബന്ധമാക്കലും.

ഒന്നിന് മുന്‍പ് സംസ്ഥാനത്തെ മുഴുവന്‍ ബസുകളിലും ക്യാമറ സ്ഥാപിക്കലും സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കുകയും പ്രായോഗികമല്ലെന്നാണ് സംഘടനകള്‍ ഒന്നടങ്കം പറയുന്നത്.ബസ് വ്യവസായത്തെ തകര്‍ക്കുന്ന സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ എല്ലാ സംഘടനകളുമായി ചേര്‍ന്ന് പ്രക്ഷോഭം സംഘടിപ്പിക്കാനാണ് ആലോചന.

വരുന്ന 25ന് സമരപരിപാടികള്‍ ആലോചിക്കാനുളള യോഗം തിരുവനന്തപുരത്ത് ചേരും.ഇപ്പോഴത്തെ സര്‍ക്കാര്‍ നിലപാടിനോട് ഒരു നിലക്കും ബസ് ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും യോജിക്കാനാകില്ലെന്നാണ് ബസ് ഉടമകള്‍ പറയുന്നത്.

webdesk13: