X

സെക്രട്ടറിയേറ്റ് പ്രതിഷേധം; രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം

സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനു ജാമ്യം. കന്റോൺമെന്റ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് ജില്ലാ കോടതി ജാമ്യം നൽകിയത്. ഡിജിപി ഓഫിസ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ കൂടി വിധി വരാനുണ്ട്.

ഡിജിപി ഓഫിസ് മാർച്ചുമായി ബന്ധപ്പെട്ട കേസ് സിജെഎം കോടതിയും, സെക്രട്ടറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസ് ജില്ലാ കോടതിയുമാണ് പരിഗണിച്ചത്. സെക്രട്ടറിയേറ്റ് മാർച്ച് ആക്രമാസക്തമായതിനെ തുടർന്ന് കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ കോടതി നേരത്തെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. കന്റോൺമെന്റ് പൊലീസ് ഒരേ സംഭവത്തിൽ എടുത്ത മൂന്ന്‌ കേസിൽ 2 എണ്ണത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.

സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷത്തിനും പൊലീസ് ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞതിനും 2 പൊലീസ് വാഹനങ്ങൾ തകർത്തതിനും പ്രത്യേകം കേസെടുത്തതോടെയാണ് 3 കേസായത്.  മൂന്നാമത്തെ കേസിലെ ജാമ്യ ഹർജിയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു പരിഗണിച്ചത്. ഡിജിപി ഓഫിസ് മാർച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാഹുലിനെതിരെ നൽകിയ പ്രൊഡക്ഷൻ വാറണ്ടും കോടതി പരിഗണിച്ചു.

ജാമ്യത്തെ പ്രോസിക്യൂഷൻ എതിർത്തു. പൊലീസിനെ രാഹുൽ മാങ്കൂട്ടത്തിൽ ആക്രമിച്ചതായി പ്രോസിക്യൂഷൻ വ്യക്തമാക്കി. ആക്രമണത്തിൽ പ്രധാന പങ്കാളിയാണ് രാഹുൽ. ആക്രമണത്തിന് നേതൃത്യം കൊടുത്തു. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം മാത്രമാണ് അറസ്റ്റ് ചെയ്തത്.പ്രതിയെ കസ്റ്റഡിയിൽ ആവശ്യമുണ്ടെന്നും പ്രോസിക്യൂട്ടർ ഗീനാകുമാരി പറഞ്ഞു.

രാഹുൽ സമരം ഉദ്ഘാടനം നടത്തുക മാത്രമാണ് ചെയ്തതെന്നും പ്രതിഭാഗത്തിനു വേണ്ടി ഹാജരായ മൃദുൽ ജോൺ മാത്യു പറഞ്ഞു. സർക്കാരിനെതിരെയുള്ള പ്രതിഷേധമാണ് നടന്നത്. പൊലീസാണ് പ്രതിക്കെതിരെ ആക്രമണം നടത്തിയത്. രാഹുൽ ജനുവരി ആറാം തീയതി വരെ ആശുപത്രിയിലായിരുന്നു. ഏഴിനു വിവിധ ചടങ്ങുകളിൽ പങ്കെടുത്തു. എന്നിട്ടും നോട്ടിസ് പോലും നൽകാതെ വീട്ടിൽ ചെന്ന് രാവിലെ അറസ്റ്റ് ചെയ്തു. അറസ്റ്റ് അന്വേഷണത്തിനു വേണ്ടിയല്ല. മെഡിക്കൽ രേഖകൾ വ്യാജമല്ല. പ്രതി മറ്റ് പ്രതികളുടെ അറസ്റ്റ് തടഞ്ഞതായി ഒരു കേസ് ഇതുവരെ ഇല്ലെന്നും, പ്രതിക്കെതിരെ ആരോപണങ്ങൾ മാത്രമേ ഉള്ളൂയെന്നും പ്രതിഭാഗം പറഞ്ഞു.

webdesk13: