X

210 സൈറ്റുകള്‍ ആധാര്‍ വിവരങ്ങള്‍ പുറത്തു വിട്ടതായി യു.ഐ.ഡി.എ.ഐ

ന്യൂഡല്‍ഹി: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നിയന്ത്രണത്തിലുള്ള 210 വെബ്‌സൈറ്റുകള്‍ പൗരന്‍മാരുടെ ആധാര്‍ വിവരങ്ങള്‍ പുറത്തു വിട്ടതായി റിപ്പോര്‍ട്ട്. വിവരാവകാശ പ്രകാരം നല്‍കിയ അപേക്ഷയിലാണ് ആധാര്‍ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലൂടെ പരസ്യപ്പെട്ടുവെന്നും എന്നാല്‍ സമയോചിതമായ ഇടപെടലിലൂടെ വിവരങ്ങള്‍ ഈ വെബ്‌സൈറ്റുകളില്‍ നിന്നും നീക്കം ചെയ്തുവെന്നും ആധാര്‍ നല്‍കുന്ന യുഐഡിഎഐ വിശദീകരിച്ചത്.

എന്നാല്‍ എപ്പോഴാണ് വിവരങ്ങള്‍ ചോര്‍ന്നതെന്ന് യുഐഡിഎഐ വ്യക്തമാക്കിയില്ല. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ മേല്‍നോട്ടത്തിലുള്ള 210 വെബ്‌സൈറ്റുകളിലൂടെയാണ് ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നത്.

ഇതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റും ഉള്‍പ്പെടുന്നു. വ്യക്തികളുടെ പേര്, വിലാസം, മറ്റ് പ്രാഥമിക വിവരങ്ങള്‍ തുടങ്ങിയവയ്‌ക്കൊപ്പം ആധാര്‍ നമ്പറും പരസ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തില്ലെന്ന കരാര്‍ ലംഘനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആധാര്‍ വിവരങ്ങള്‍ ഈ വെബ്‌സൈറ്റുകളില്‍ നിന്നും യുഐഡിഎഐ നീക്കം ചെയ്തതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമാക്കി വെയ്ക്കാന്‍ യുഐഡിഎഐക്ക് വളരെ ശക്തവും നൂതനവുമായി സുരക്ഷാ സംവിധാനങ്ങളാണുളളത്. തുടര്‍ച്ചയായ നിരീക്ഷണങ്ങളിലൂടേയും നിയന്ത്രണങ്ങളിലൂടേയും വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നും യുഐഡിഎഐ പ്രതികരിച്ചു. വിവിധ സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് ആധാര്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയ ഘട്ടത്തിലാണ് ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നത്.

chandrika: