X

ഹോംവര്‍ക്ക് ചെയ്യാത്തത് ടീച്ചറോട് പറഞ്ഞ ക്ലാസ് ലീഡറിന്റെ വെള്ളത്തില്‍ വിഷം കലര്‍ത്തിയ രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്‌

കോയമ്പത്തൂർ: ഹോം വർക്ക് ചെയ്യാത്തത് ടീച്ചറോട് പറഞ്ഞ ക്ലാസ് ലീഡറിന്റെ വെള്ളത്തിൽ വിഷം കലർത്തിയ സംഭവത്തിൽ രണ്ട് എട്ടാം ക്ലാസ് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. തമിഴ്‌നാട്ടിലെ സേലത്തെ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലാണ് സംഭവം. എട്ടാം ക്ലാസിൽ പഠിക്കുന്ന രണ്ട് വിദ്യാർഥികൾ ക്ലാസ് ലീഡറുടെ വാട്ടർ ബോട്ടിലിൽ വിഷം കലർത്തുകയായിരുന്നു. ഹോം വർക്ക് ചെയ്യാത്തത് ടീച്ചറോട് പറഞ്ഞതിനെ തുടർന്നാണ് സഹപാഠികൾ വാട്ടർ ബോട്ടിലിൽ വിഷം കലർത്തിയതെന്നാണ് പൊലീസ് പറയുന്നത്.

വിഷം കലർത്തിയ വെള്ളം കുടിച്ച വിദ്യാർത്ഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. വെള്ളിയാഴ്ച ശങ്കഗിരി സർക്കാർ സ്‌കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അധ്യാപിക അടുത്ത ദിവസത്തേക്കുള്ള ഹോം വർക്ക് നൽകുകയും 2 വിദ്യാർഥികൾക്ക് അത് ചെയ്യാൻ കഴിയാതെ വരികയും ചെയ്തിരുന്നു.

ക്ലാസ് ലീഡർ ഇക്കാര്യം അധ്യാപികയെ അറിയിക്കുകയായിരുന്നു. ഇതോടെ ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപിക രണ്ടുവിദ്യാർഥികളെ ശിക്ഷിച്ചു. ഇതിൽ പ്രകോപിതരായാണ് 2 വിദ്യാർത്ഥികൾ ചേർന്ന് ക്ലാസ് ലീഡറായ കുട്ടിയുടെ വാട്ടർ ബോട്ടിലിൽ വിഷം കലർത്തിയത്.

ക്ലാസ് ഉച്ചഭക്ഷണത്തിനായി പിരിഞ്ഞപ്പോഴാണ് ക്ലാസ് ലീഡറായ കുട്ടി വാട്ടർ ബോട്ടിൽ തുറന്ന് വെള്ളം കുടിച്ചത്. വെള്ളം കുടിച്ചപ്പോൾ അസാധാരണമായ രുചിയും മണവും ഉണ്ടായിരുന്നു. ഇക്കാര്യം മറ്റൊരു സഹപാഠിയോട് പറഞ്ഞതോടെയാണ് സംഭവത്തെക്കുറിച്ച് ക്ലാസ് ടീച്ചറെ അറിയിച്ചത്. വാട്ടർ ബോട്ടിൽ പരിശോധിച്ച അധ്യാപിക, വെള്ളത്തിൽ എന്തോ കലർത്തിയിട്ടുണ്ടെന്ന് മനസിലായി. ഉടൻ തന്നെ വെള്ളം കുടിച്ച വിദ്യാർഥിയെ സേലത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

webdesk13: