X

കരിപ്പൂര്‍ വിമാനത്താവളം വഴി ഒന്നേകാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം ഒളിപ്പിച്ചു കൊണ്ടുവന്ന ദമ്പതികള്‍ കസ്റ്റംസ് പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി ഒന്നേകാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം ഒളിപ്പിച്ചു കൊണ്ടുവന്ന ദമ്പതികള്‍ കസ്റ്റംസ് പിടിയില്‍. മലപ്പുറം വഴിക്കടവ് സ്വദേശികളായ അമീര്‍ മോന്‍, സഫ്‌ന എന്നിവരാണ് പിടിയിലായത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി ജിദ്ദയില്‍നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ദമ്പതികള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. ദമ്പതികള്‍ക്കൊപ്പം ഇവരുടെ കുട്ടിയും കൂടെ ഉണ്ടായിരുന്നു. കുടുംബസമേതം എത്തുന്ന യാത്രക്കാര്‍ക്ക് നല്‍കുന്ന സവിശേഷ പരിഗണന ദുരുപയോഗം ചെയ്തു സ്വര്‍ണം കടത്താനാണ് അമീറും സഫ്‌നയും ശ്രമിച്ചതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സഫ്‌നയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയായിരുന്നു. പരിശോധനിയില്‍ സഫ്‌നയുടെ പക്കല്‍ നിന്നും 1104 ഗ്രാം സ്വര്‍ണ്ണ മിശ്രിതമാണ് കണ്ടെത്തിയത്. അടി വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. കാപ്‌സ്യൂള്‍ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയാണ് അമീര്‍മോന്‍ സ്വര്‍ണ്ണം കൊണ്ടു വന്നത്. രണ്ടു പേരില്‍ നിന്നും പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും 24 കാരറ്റ് പരിശുദ്ധിയുള്ള 2055 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. കള്ളക്കടത്തുസംഘം രണ്ടുപേര്‍ക്കും 50,000 രൂപ വീതമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ദമ്പതികളുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.

കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിലും യാത്രക്കാരില്‍ നിന്നും സ്വര്‍ണ്ണം പിടികൂടിയിരുന്നു. ജിദ്ദയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയ പാലക്കാട് സ്വദേശിയായ റഫീഖും മലപ്പുറം സ്വദേശി മുഹമ്മദുമാണ് പിടിയിലായത്. ഇരുവരും സ്വര്‍ണം കടത്താന്‍ ശ്രമിക്കവെയാണ് പിടിയിലായത്. രണ്ട് യാത്രക്കാരില്‍ നിന്നുമായി ഒന്നേകാല്‍ കിലോ സ്വര്‍ണം ആണ് പിടികൂടിയത്. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ ക്യാപ്‌സൂള്‍ രൂപത്തിലാക്കിയാണ് പാലക്കാട് സ്വദേശി റഫീഖ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ജിദ്ദയില്‍ നിന്ന് എത്തിയ റഫീക്കില്‍ നിന്ന് 1064 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. നാല് ക്യാപ്‌സൂളുകളിലാണ് ഇയാള്‍ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.

 

 

webdesk13: