X

കര്‍ണാടക വിധി; സുപ്രീംകോടതിയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് വേണ്ടി വാദിച്ച പ്രധാന വാദങ്ങള്‍

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ സുപ്രീംകോടതിയെ സമീപിച്ച കോണ്‍ഗ്രസിന്റെ പ്രധാന വാദങ്ങള്‍ ഇവയാണ്.

ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമാണ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെയും ജെ.ഡി.എസിനെയും ക്ഷണിക്കണം. സുപ്രീംകോടതി ഗവര്‍ണറുടെ തീരുമാനം തിരുത്തണം. ഗവര്‍ണറുടെ നടപടി സംശയകരമാണ്. അതിനാല്‍ യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ മരവിപ്പിക്കണം. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ട്. ഈ വാദത്തിന് പിന്നാലെ സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ട് സിങ്‌വി കോടതിയില്‍ ഉദ്ധരിച്ചു.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കേണ്ടത് കേവലഭൂരിപക്ഷമുള്ള പാര്‍ട്ടിയേയോ, സഖ്യത്തേയോ. ഗവര്‍ണര്‍ക്ക് തോന്നുന്നവരെയല്ല വിളിക്കേണ്ടത്. അവസാനമേ ഏറ്റവും വലിയ പാര്‍ട്ടിക്ക് അവസരം നല്‍കാവൂ. ഏഴ് ദിവസം ചോദിച്ച യദ്യൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ എന്തിന് 15 ദിവസം നല്‍കി. 48 മണിക്കൂറാണ് മറ്റ് പല സംസ്ഥാനങ്ങള്‍ക്കും നല്‍കിയത്. ഗവര്‍ണര്‍ക്ക് തോന്നിയവരെയല്ല, സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കേണ്ടതെന്നും സിങ്‌വി കോടതിയില്‍ വാദിച്ചു.

ഗോവ കേസിലെ വിധി അദ്ദേഹം കോടതിയില്‍ പരാമര്‍ശിക്കുകയും ചെയ്തു. ഗോവയിലെ വലിയ കക്ഷിയായിട്ടും ഗവര്‍ണര്‍ കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചില്ല. എന്നാല്‍ വാദത്തില്‍ കോടതി കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതോടെ സിങ്‌വി മറ്റൊരു വാദം ഉന്നയിച്ചു. ഗവര്‍ണറുടെ തീരുമാനത്തില്‍ ഇടപെടാന്‍ കോടതിക്ക് സാധിക്കും. എന്നാല്‍ അങ്ങനെ ഇടപെടാനുള്ള തെളിവുകളെവിടെ എന്നായിരുന്നു കോടതിക്ക് അറിയേണ്ടിയിരുന്നത്.

യെദ്യൂരപ്പയുടെ കത്ത് കാണാതെ ഭൂരിപക്ഷത്തിനുള്ള പിന്തുണയില്ലെന്ന് എങ്ങനെ പറയും. അതിനാല്‍ ഗവര്‍ണറെ തടയാന്‍ എങ്ങനെ കഴിയുമെന്നും കോടതി ചോദിച്ചു.

എന്നാല്‍ രാഷ്ട്രപതിയുടെ ഉത്തരവ് പോലും സ്‌റ്റേ ചെയ്യാന്‍ കഴിയുന്ന കോടതിക്ക് ഗവര്‍ണറുടെ ഉത്തരവ് എന്തുകൊണ്ട് വിലക്കിക്കൂടെയെന്ന് സിങ്‌വി കോടതിയോട് ആരാഞ്ഞു. ഇതിലൂടെ ഗവര്‍ണറുടെ തീരുമാനത്തില്‍ ഇടപെടാന്‍ കോടതിക്ക് കഴിയുമെന്ന് ഉറച്ചുപറയുകയായിരുന്നു സിങ്‌വി. പിന്നാലെ യദ്യൂരപ്പയുടെ കത്തിന്റെ കോപ്പി കോടതിയില്‍ സിങ്‌വി ഹാജരാക്കി.

എന്നാല്‍ ഈ രാത്രി പോലെ ഇരുണ്ടതാണല്ലോ കത്തിന്റെ പകര്‍പ്പ് എന്നായിരുന്നു കത്തില്‍ കോടതിയുടെ പരാമര്‍ശം. കത്ത് ഹാജരാക്കിയെങ്കിലും കോടതിയെ വിശ്വാത്തിലേടുക്കാന്‍ സിങ്‌വിക്കായില്ല. ഇതോടെ ഗവര്‍ണറുടെ തീരുമാനം റദ്ദ് ചെയ്യണ്ട, സത്യപ്രതിജ്ഞ മാറ്റിവെക്കാന്‍ ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് സിങ്‌വി വാദം അവസാനിപ്പിക്കുകയായിരുന്നു.

ഗവര്‍ണറുടെ തീരുമാനത്തെ അര്‍ദ്ധരാത്രി കോടതി ഇഴകീറി പരിശോധിക്കുന്നത് ശരിയല്ലെന്ന് ബിജെപി അഭിഭാഷകന്‍..
ഗവര്‍ണറുടെ തീരുമാനം വിവേചനപരമല്ല, റദ്ദ് ചെയ്യാനുള്ള അധികാരം കോടതിക്കില്ലെന്നായിരുന്നു ബി.ജെ.പിക്കു വേണ്ടി ഹാജരായ മുകുള്‍ റോഹത്കിന്റെ വാദം. ഗവര്‍ണറുടെ തീരുമാനത്തെ അര്‍ധരാത്രി കോടതി കൂടി ഇഴകീറി പരിശോധിക്കുന്നത് ശരിയല്ലെന്ന് റോത്തകി വാദിച്ചു.

വലിയ പ്രധാന്യം ഈ ഹര്‍ജിക്കില്ല. യാക്കൂബ് മേമന്റെ കേസുമായി ഇതിനെ താരതമ്യം ചെയ്യാനാവില്ല എന്നും റോഹത്കി സുപ്രീംകോടതിയില്‍ പറഞ്ഞു. എന്നാലിത് തങ്ങളുടെ അധികാരത്തിന് മുകളിലുള്ള കടന്നുകയറ്റമായാണ് കോടതി വിലയിരുത്തിയത്. രണ്ട് എംഎല്‍എമാരാണ് തന്നെ വിളിച്ച് ഹാജരാകാന്‍ ആവശ്യപ്പെട്ടതെന്ന് റോഹത്കി പറഞ്ഞു.

എന്നാല്‍ ഇതിനെ എതിര്‍ത്ത് കോണ്‍ഗ്രസിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വി വീണ്ടും എഴുന്നേറ്റു. യദ്യൂരപ്പയാണ് എതിര്‍ കക്ഷി. എങ്ങനെയാണ് ഏതോ രണ്ട് ബിജെപി എംഎല്‍എമാര്‍ക്കായി ഹാജരാകുകയെന്ന് സിങ്‌വി റോഹത്കിനോട് ആരാഞ്ഞു. യദ്യൂരപ്പയ്ക്ക് ഭൂരിപക്ഷമുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് റോഹത്കിയും അറ്റോര്‍ണി ജനറലും വ്യക്തമായ ഉത്തരം നല്‍കിയുമില്ല.

ഇതോടെ കോണ്‍ഗ്രസിന് അനുകൂലമായ വിധിയുണ്ടാകും എന്ന് തോന്നിച്ചു. എന്നാല്‍ ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ കോടതി ഇടപെടരുത് എന്ന് റോഹത്കി വാദിച്ചതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഭരണഘടന സ്ഥാപനത്തെ നിയന്ത്രിക്കുന്ന ഹര്‍ജി തന്നെ റദ്ദ് ചെയ്യണമെന്നായിരുന്നു റോഹത്കിയുടെ വാദം. ഊഹാപോഹങ്ങള്‍ മാത്രമുള്ള ഹര്‍ജിയാണിതെന്ന് അറ്റോര്‍ണി ജനറലും വാദിച്ചതോടെ മനു അഭിഷേക് സിങ്‌വിയുടെ വാദങ്ങള്‍ അപ്രസക്തമായി.

അതേസമയം ഗവര്‍ണറുടെ തീരുമാനത്തില്‍ ഇടപെടുന്നത് ശരിയല്ലെന്ന വാദത്തില്‍ റോഹത്കി ഉറച്ചുനിന്നു. ഭൂരിപക്ഷം തെളിയിക്കാനുള്ള സമയപരിധി വെട്ടിച്ചുരുക്കാമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. ഗവര്‍ണറുടെ തീരുമാനത്തില്‍ കോടതി ഇടപെടരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചത്. ഈ വാദങ്ങള്‍ക്കൊടുവിലാണ് യെദ്യൂരപ്പയെ കക്ഷി ചേര്‍ത്ത് ഗവര്‍ണര്‍ക്കു മുന്നില്‍ ഹാജരാക്കിയ രണ്ട് കത്തുകളും ഇന്ന് 10 മണിക്ക് കോടതിയില്‍ ഹാജരാക്കാന്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് നിര്‍ദേശിച്ചത്.

അതേസമയം കേസില്‍ സുപ്രീം കോടതില്‍ കേസിലെ നടപടികള്‍ ഇന്ന് വീണ്ടും പുനരാരംഭിച്ചു. കോണ്‍ഗ്രസിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കബില്‍ സിബല്‍ അടക്കം പല പ്രമുഖരും സുപ്രീംകോടതിയില്‍ എത്തി. അഭിഭാഷക ചരിത്രത്തിലെ എറ്റവും വലിയ ഏറ്റുമുട്ടലാണ് പരമോന്നത നീതിപീഠത്തില്‍ രാജ്യം കാണാന്‍ പോകുന്നത്

 

chandrika: