X

ഖബറിടം വിട്ടുകൊടുത്ത കഥയല്ല, ഖബറുകള്‍ ഒരുക്കിയ കഥ പറയൂ, ആനാരേ ഗോവിന്ദാ.!

മീഡിയന്‍

ഖബറിടം വിട്ടുകൊടുത്ത് ദേശീയപാതക്ക് സ്ഥലമൊരുക്കിയെന്ന് മുസ്്‌ലിംകളെക്കുറിച്ച് സോപ്പിടുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ വലയില്‍ മലപ്പുറത്തെ മക്കള്‍ വീഴുമോ. ഇല്ല, സാധ്യത ഒട്ടുമില്ല. ജനകീയ പ്രതിരോധജാഥ എന്ന പേരില്‍ ഇന്നലെ മലപ്പുറത്തെത്തിയ ജാഥക്ക് സ്വീകരണത്തിനിടയിലാണ് എം.വി ഗോവിന്ദന്‍ മലപ്പുറത്തെ മുസ്്‌ലിംകളെ പ്രശംസിച്ചത്. തോളിലിരുന്ന് ചെവിതിന്നുന്ന പണിയാണ് സഖാവ് ചെയ്യുന്നതെന്ന് അറിയാത്തവരാണോ ഷുക്കൂറിനെയും ഷുഹൈബിനെയും സഫീറിനെയും ഫസലിനെയും മറ്റും അരിഞ്ഞുതള്ളിയ കാപാലികരുടെ സംരക്ഷകരാണോ ഇതൊക്കെ പറയുന്നത്. കേള്‍ക്കാന്‍ ഇമ്പമുള്ളതുകൊണ്ട് പറയുന്നത് കൊലപാതകരാഷ്ട്രീയമാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തവരായി മലപ്പുറത്തെ ധീരപോരാളികളുടെ പുതുതലമുറയെ തെറ്റിദ്ധരിക്കരുത്. ദേശീയപാത വീതികൂട്ടുന്നതിന് പലയിടത്തും നാട്ടുകാരുടെ തലതല്ലിപ്പൊളിച്ചും മറ്റുമാണ് ഒന്നാം പിണറായി സര്‍ക്കാര്‍ മലപ്പുറത്തെ ജനതയോട് പ്രതികാരം ചെയ്തത്. കാലങ്ങളായി മുസ്്‌ലിം ലീഗിന് വോട്ടുചെയ്തുവന്ന ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയില്‍നിര്‍ത്തിയാണ് പലയിടത്തും സര്‍ക്കാര്‍ ദേശീയപാതക്ക് സ്ഥലം പിടിച്ചെടുത്തത്. അതിനെ ധീരോദാത്തമായി ചെറുത്തവരാണ് മലപ്പുറത്തെ ധീരജനത. അവരെ നോക്കിയാണ് കഴിഞ്ഞദിവസം ഗോവിന്ദന്‍ പ്രശംസിച്ചത്. ദേശീയപാതക്ക് സ്ഥലം വിട്ടുനല്‍കിയത് ഖബര്‍ വിട്ടുകൊടുത്തിട്ടാണെന്ന് അദ്ദേഹം പ്രസംഗിക്കുമ്പോള്‍ പൊലീസിന്റെ മര്‍ദനത്തിന്റെ പാട് തടവുകയായിരുന്ന ുജില്ലയിലെ പലരും. അത്രക്കും ക്രൂരമായാണ് കഴിഞ്ഞ സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് നരനായാട്ട് നടത്തിയത്.
മാത്രമല്ല, മുസ്്‌ലിംകളെ വര്‍ഗീയവാദികളെന്നും മതാന്ധരെന്നും പറഞ്ഞ് അധിക്ഷേപിച്ചും പാണക്കാട് കുടുംബത്തെ പോലും വര്‍ഗീയവാദികളാക്കി ചിത്രീകരിച്ചും സി.പി.എം കഴിഞ്ഞകാലത്ത് നടത്തിയ പ്രചാരണകോലാഹലങ്ങളൊന്നും മറക്കാനാവില്ല.

കേരളത്തില്‍ സി.പി.എമ്മുകാര്‍ മുസ്്‌ലിംകളെ അരിഞ്ഞുതള്ളുന്നതില്‍ ആര്.എസ്.എസ്സിനോട് മല്‍സരിച്ച ചരിത്രവും ആര്‍ക്കും മറക്കാനാവില്ല. കണ്ണൂരിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയതിന്റെ ഞെട്ടലില്‍നിന്ന് ഇന്നും കേരളം മുക്തമായിട്ടില്ലെന്ന് ഗോവിന്ദന്‍ ഓര്‍ക്കണമായിരുന്നു. അവിടെതന്നെ മറ്റൊരു മുസ്്‌ലിം യുവാവിനെ ഇതുപോലെ ഇഞ്ചിഞ്ചായി വെട്ടിക്കൊന്നതും തങ്ങളാണെന്ന ്‌സി.പി.എമ്മിന്റെ പഴയ ഗുണ്ടകള്‍ പരസ്യമായി വിളിച്ചുപറഞ്ഞിട്ടില്ല നാളുകളായിട്ടില്ല. ശുഹൈബ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെയും കൃപലാല്‍, ശരത് എന്നീ ചെറുപ്പക്കാരെയും കൊലപ്പെടുത്തിയ രീതി ജനത്തെ അമ്പരപ്പിക്കുന്ന തരത്തിലായിരുന്നു. ഏറ്റവുമൊടുവില്‍ ഇതിനെയെല്ലാം ന്യായീകരിക്കുന്ന തരത്തില്‍ കോടികള്‍ ഖജനാവില്‍നിന്ന് ചെലവിട്ടാണ് സര്‍ക്കാരും സി.പി.എമ്മും സുപ്രീംകോടതിയില്‍ വരെ എത്തിയത്.

കണ്ണൂരിലെ കൊലപാതകരാഷ്ട്രീയത്തിന് താല്‍കാലികമായെങ്കിലും അയവ് വന്നത് സി.പി.എമ്മും ആര്‍.എസ്.എസ്സും തമ്മിലെ ചര്‍ച്ചയിലായിരുന്നുവെന്ന ്തുറന്നുപറഞ്ഞതും ഇതേ ഗോവിന്ദനാണ്. ആര്‍.എസ്.എസ്സും സി.പി.എമ്മും നടത്തിയ ചര്‍ച്ചയിലെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ഒരു കാര്യം ഊഹിക്കാനാകും: നമ്മള്‍ തമ്മില്‍ പോരടിച്ചാല്‍ ജീവന്‍ നഷ്ടപ്പെടുന്നത് പ്രത്യേകസമുദായത്തിനാണെന്നും ഇനി മുതല്‍ ആ സമുദായത്തെ രക്ഷിക്കാനായി ഇരുവിഭാഗവും തമ്മിലെ കൊലപാതകം നിര്‍ത്തണമെന്നുമായിരുന്നു ആ ധാരണ. ആരുടെ ധാരണപ്രകാരമായിരുന്നു കണ്ണൂരിലെ കൊലപാതകവീരനെ തല്സ്ഥാനത്തുനിന്ന് മാറ്റി ഒരരികത്താക്കിയത്. ആര്‍ക്കുവേണ്ടിയായിരുന്നു ആ തീരുമാനം? പിന്നീടായിരുന്നു സി.പി.എമ്മുകാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരായ ചെറുപ്പക്കാര്‍ക്കും പ്രത്യേകിച്ച് മുസ്്‌ലിംചെറുപ്പക്കാര്‍ക്ക് നേരെ തിരിയുന്നത്. ഇതെല്ലാം ഖബര്‍ ഞങ്ങള്‍ കുഴിക്കുമെന്നതിനുള്ള സൂചനകളല്ലാതെന്താണ്? തെങ്ങിന്‍പൂക്കുല പോലെ ചിതറിച്ച തല ആരുടേതായിരുന്നു. പാടത്ത് വിചാരണ നടത്തി പാര്‍ട്ടിപൊലീസും കോടതിയും ചേര്‍ന്ന് ഖബറിലേക്കെടുപ്പിച്ചത് ആരുടെ മയ്യിത്തായിരുന്നു. ഇതിനെല്ലാം കൂടി ഉത്തരം പറഞ്ഞാലേ ദേശീയപാതയുടെ കാര്യം വ്യക്തമാകുകയുള്ളൂ. ‘ആനാരേ ഗോവിന്ദാ , ആലെ ഗോവിന്ദാ, അങ്ങാടിപ്പാട്ടിന്റെ മേളം താ” .. എന്ന  പാട്ട് കേട്ട് തുള്ളാനുള്ളതല്ല, മുസ്്‌ലിംചെറുപ്പക്കാരുടെ നേര്‍ക്കുള്ള കാപാലികരാഷ്ട്രീയം !

Chandrika Web: