X

‘കൊല്ലരുത്, വേണമെങ്കില്‍ രണ്ടടി കൊടുത്തോ’; കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങളില്‍ വിമര്‍ശനവുമായി നടന്‍ മാമുക്കോയ

കണ്ണൂര്‍: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ മാമുക്കോയ. കൊല്ലാതെ വേണമെങ്കില്‍ ഇടവഴിയില്‍ കൊണ്ടുപോയി രണ്ട് അടികൊടുത്തോളൂവെന്ന് മാമുക്കോയ പറഞ്ഞു. കണ്ണൂരില്‍ കൊലപാതക രാഷ്ട്രീയം നടത്തുന്ന നേതൃത്വത്തോടാണ് മാമുക്കോയയുടെ അഭ്യര്‍ഥന. കൊലപാതക രാഷ്ട്രീയത്തിനെതിരെ സംസ്‌കാര സാഹിതിയുടെ ആഭിമുഖ്യത്തില്‍ സ്‌റ്റേഡിയത്തിനു മുന്നില്‍ സംഘടിപ്പിച്ച സാംസ്‌കാരിക പ്രതിരോധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നല്ല നേതാക്കളില്ലാത്തത് കൊണ്ടാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ പെരുകുന്നത്. നേതാക്കള്‍ ആക്രമിക്കപ്പെടാത്തത് കൊണ്ടാണ് കൊല നിലക്കാത്തത്. ‘അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. എന്നാല്‍, അപ്പോഴൊക്കെ വെട്ടുകയും കുത്തുകയും ചെയ്താല്‍ എങ്ങനെ മുന്നോട്ടുപോകും. ഭാവിതലമുറക്ക് ഇവിടെ സമാധാനത്തോടെ ജീവിക്കുന്നതിനുള്ള അന്തരീക്ഷമൊരുക്കണം. ഈ കൊലപാതകങ്ങളൊന്നും കൈയബദ്ധങ്ങളല്ല. നേരത്തേ ലിസ്റ്റിട്ട് കൊലപ്പെടുത്തുകയാണ്’, മാമുക്കോയ പറഞ്ഞു.

‘ഇവിടെ കൊല്ലപ്പെടുന്നത് വളരെ പാവപ്പെട്ട ചെറുപ്പക്കാരാണ്. നമ്മള്‍ പരസ്പരം വെട്ടി മരിക്കാനുള്ളവരല്ല. സ്‌നേഹത്തോടെയും സമാധാനത്തോടെയും ഐക്യത്തോടെയും ഒന്നിച്ച് ജീവിച്ച് മരിക്കാനുള്ളവരാണ്. ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള ഭീകര സമരമുറകള്‍ എല്ലാ പാര്‍ട്ടികളും ഒഴിവാക്കണം. പണ്ടത്തെ നേതാക്കള്‍ എഴുത്തുകാരും കലാകാരന്മാരുമായിരുന്നു. അതില്ലാത്തതിന്റെ ഭവിഷ്യത്താണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും മാമുക്കോയ പറഞ്ഞു.

കണ്ണൂരിലും മണ്ണാര്‍ക്കാടുമായി കഴിഞ്ഞ മാസം രണ്ടുപേരാണ് കൊല്ലപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ വധത്തില്‍ അറസ്റ്റിലായത് സി.പി.എം പ്രവര്‍ത്തകരും സഫീറിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായത് സി.പി.ഐ പ്രവര്‍ത്തകരുമാണ്.

chandrika: