X

തിലകനോട് ചെയ്തതില്‍ കുറ്റബോധം; നടന്‍ സിദ്ധീഖ്; ദിലീപിനെ പിന്തുണയ്ക്കുന്നതിന് കാരണവും വ്യക്തമാക്കി താരം

കൊച്ചി: നടന്‍ തിലകനോട് ചെയ്തത് തെറ്റാണെന്നും അതില്‍ കുറ്റബോധം തോന്നിയിട്ടുണ്ടെന്നും നടന്‍ സിദ്ധീഖ്. അമ്മയുമായി ഇടഞ്ഞ് നിന്ന സമയത്ത് തിലകനോട് എതിര്‍ത്ത് സംസാരിച്ചതില്‍ കുറ്റബോധം തോന്നിയിരുന്നു. തിലകന്‍ ചേട്ടന്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങളെ ശക്തമായി വിമര്‍ശിക്കുകയാണ് താന്‍ ചെയ്തത്. അത് പിന്നീട് തിലകന്‍ ചേട്ടന്റെ മകള്‍ എന്നോട് പറഞ്ഞു. മറ്റ് പലരും പറഞ്ഞതിനേക്കാള്‍ ചേട്ടന്‍ പറഞ്ഞത് അച്ഛന് ഏറെ വേദനിച്ചുവെന്ന് മകള്‍ പറഞ്ഞതായും സിദ്ദീഖ് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ എന്തുകൊണ്ട് ദിലീപിനെ പിന്തുണക്കുന്നുവെന്നും സിദ്ധീഖ് പറഞ്ഞു. പ്രതിയായ ദിലീപ് കുറ്റം ചെയ്‌തെന്ന് കോടതി പറയാത്തിടത്തോളം കാലം തന്റെ കണ്ണില്‍ പ്രതിയല്ലെന്നാണ് സിദ്ദീഖിന്റെ പ്രതികരണം. കാന്‍ ചാനല്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താന്‍ എന്ത് കൊണ്ട് ദിലീപിനെ പിന്തുണയ്ക്കുന്നുവെന്ന് സിദ്ദീഖ് തുറന്നു പറഞ്ഞത്.

നേരത്തെ നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക്ക് ഇടയ്ക്ക് സിദ്ദീഖ് മൊഴി മാറ്റിയിരുന്നു. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. ഇതിനിടെയാണ് സിദ്ദീഖ് തന്റെ നിലപാട് തുറന്നുപറഞ്ഞത്. പബ്ലിക് തന്നെ എതിര്‍ക്കുമോ എന്നതിനേക്കാള്‍ ഉപരി താന്‍ ചെയ്യുന്നത് ശരിയാണെന്ന ബോധ്യം തനിക്കുണ്ടെന്നാണ് സിദ്ദീഖ് പറയുന്നത്. അയാള്‍ക്ക് താനൊരു സ്ഥാനം കൊടുത്തിട്ടുണ്ട്. ആ സ്ഥാനത്തുനിന്ന് അയാള്‍ സത്യസന്ധമായി എന്നോട് ഒരു കാര്യം പറഞ്ഞത് വിശ്വസിച്ച് കഴിഞ്ഞാല്‍ പിന്നെ തനിക്ക് അതിന്റെയപ്പുറം വേറെ ഒന്നും വിശ്വസിക്കേണ്ട കാര്യമില്ലെന്നും സിദ്ദീഖ് പറഞ്ഞു.

അയാള്‍ തെറ്റുകാരനല്ലെന്നൊരു വിശ്വാസം തന്റെ മനസില്‍ ഉണ്ട്, ഇത് കോടതിയില്‍ ഇരിക്കുന്ന വിഷയമാണ്, അയാള്‍ കുറ്റാരോപിതനാണ്. തീരുമാനം പറയാന്‍ പാടില്ല.എങ്കില്‍പ്പോലും താന്‍ അയാളെ വിശ്വസിക്കുന്നുണ്ടെന്നും സിദ്ദീഖ് പറഞ്ഞു.

‘എന്റെ സഹോദരന്‍ ഒരു കേസില്‍പ്പെട്ടുപോയെന്നു കരുതുക. അപ്പോള്‍ എന്റെ സഹോദരനല്ലെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ ഞാന്‍ തയ്യാറല്ല. അയാള്‍ എന്റെ സഹോദരനാണ്. അയാളെ സഹായിക്കാന്‍ എന്താണ് വേണ്ടതെന്നതിനെക്കുറിച്ച് ഞാന്‍ അന്വേഷിക്കും’, സിദ്ദിഖ് പറഞ്ഞു.’സംഭവം അറിഞ്ഞയുടന്‍ ഞാന്‍ ആ കുട്ടിയെ പോയി കണ്ടു. ദിലീപുമായിട്ടുള്ളതുപോലെത്തന്നെ അടുപ്പം ആ കുട്ടിയോടും ഉണ്ട്. ആ കുട്ടി പറഞ്ഞു ഇന്ന ക്രിമിനലാണ് ആക്രമിച്ചതെന്ന്. താന്‍ അപ്പോള്‍ തന്നെ ഇന്നസെന്റ് ചേട്ടനെ വിളിച്ചു. ഇന്നസെന്റേട്ടന്‍ മുഖ്യമന്ത്രിയെ വിളിക്കുന്നു. മുഖ്യമന്ത്രി അപ്പോള്‍ തന്നെ പറഞ്ഞു, മൂന്ന് ദിവസത്തിനുള്ളില്‍ ക്രിമിനലിനെ പിടിച്ചിരിക്കുമെന്ന്. പേര് വരെ നമുക്കറിയാലോ. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ ഇയാളെ അറസ്റ്റ് ചെയ്യുന്നു. ഈ കുട്ടി പ്രതിയെ തിരിച്ചറിയുന്നു. തന്നെ സംബന്ധിച്ച് ആ കുറ്റം ചെയ്തയാളാണ് തന്റെ ശത്രു’ എന്നുംസിദ്ദീഖ് പറഞ്ഞു.

 

 

chandrika: