X

കസബക്കെതിരെയുള്ള വിമര്‍ശനം; പ്രതികരണവുമായി പാര്‍വ്വതി

നടന്‍ മമ്മുട്ടിക്കെതിരേയും കസബക്കെതിരേയും നടത്തിയ വിമര്‍ശനത്തില്‍ പ്രതികരണവുമായി നടി പാര്‍വ്വതി രംഗത്ത്. മാധ്യമങ്ങള്‍ എരിവുചേര്‍ത്ത
പറഞ്ഞത് വളച്ചൊടിച്ച് നല്‍കുകയായിരുന്നുവെന്ന് പാര്‍വ്വതി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഒരു സിനിമയുടെ ഉളളടക്കത്തെക്കുറിച്ച് പറഞ്ഞത് ഒരു മഹാനടനെതിരാക്കി റിപ്പോര്‍ട്ട് ചെയ്തത് മഞ്ഞപത്രങ്ങളാണ്. ആടിനെ പട്ടിയാക്കി നല്‍കുന്നത് വിശ്വസിച്ച ആരാധകരോട് നന്ദിയുണ്ട്. അവര്‍ക്ക് അവരുടെ ഹിറ്റുകളാണ് പ്രധാനമെന്നും നല്ലൊരു ദിവസം ആശംസിക്കുന്നുവെന്നും പാര്‍വ്വതി പറഞ്ഞു.

ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുമ്പോഴാണ് താരം കസബക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്. പേരെടുത്തുപറയാതെയാണ് മമ്മുട്ടിക്കെതിരേയും ചിത്രത്തിനെതിരേയും പാര്‍വ്വതി ആദ്യം വിമര്‍ശനമുന്നയിച്ചത്. എന്നാല്‍ നടി ഗീതുമോഹന്‍ദാസിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ചിത്രത്തിന്റെ പേരും മമ്മുട്ടിയുടെ പേരും പാര്‍വ്വതി പറയുകയായിരുന്നു. അടുത്തിടെ ഒരു ചിത്രം കണ്ടിരുന്നുവെന്നും അതിന്റെ അണിയറ പ്രവര്‍ത്തകരോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ, അത് തന്നെ നിരാശപ്പെടുത്തിയെന്നും പാര്‍വ്വതി പറഞ്ഞു.

നിര്‍ഭാഗ്യവശാല്‍ കസബ കണ്ടു. ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്. ഒരു നായകന്‍ പറയുമ്പോള്‍ തീര്‍ച്ചയായും അതിനെ മഹത്വവല്‍ക്കരിക്കുക തന്നെയാണ് ചെയ്യുന്നത്. ഇത് മറ്റു പുരുഷന്‍മാര്‍ക്കും ഇങ്ങനെ ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണെന്നും പാര്‍വ്വതി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ക്കെതിരെ നമ്മള്‍ ഒരുപാട് സംസാരിച്ചു. ഇനിയും സംസാരിച്ചുകൊണ്ടേയിരിക്കും. കാരണം ഇതുപോലുള്ള നായകത്വം നമുക്ക് വേണ്ട. സിനിമാമേഖലയില്‍ നിന്ന് നിരവധിയാളുകള്‍ വനിതാകൂട്ടായ്മക്ക് പിന്തുണയാണ് നല്‍കിയത്. വളരെ പോസിറ്റീവായിരുന്നു പല സഹപ്രവര്‍ത്തകരുടേയും സംവിധായകരുടേയും പിന്തുണയെന്നും പാര്‍വ്വതി പറഞ്ഞിരുന്നു.

പാര്‍വ്വതിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ കസബയുടെ നിര്‍മ്മാതാവ് രംഗത്തെത്തിയിരുന്നു. കൂടാതെ മമ്മുട്ടി ഫാന്‍സിന്റെ സൈബറാക്രമണവും പാര്‍വ്വതി നേരിട്ടിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ വിശദീകരണവുമായി പാര്‍വ്വതി വീണ്ടുമെത്തിയത്.

chandrika: