X

അദാനി ഓഹരി വിവാദം; പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും

അദാനി വിഷയത്തില്‍ പാര്‍ലമെന്റില്‍ ഇന്നും പ്രതിഷേധം കനക്കും. പ്രതിഷേധം കനത്താല്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപിനത്തിനുമേലുള്ള നന്ദി പ്രമേയചര്‍ച്ചയടക്കം വൈകും. കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പിന് എതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പാര്‍ലമെന്റ് പ്രക്ഷുബ്ധമായിരുന്നു.

പാര്‍ലമെന്റില്‍ പ്രതിപക്ഷം വിഷയം ഉയര്‍ത്തിയതോടെ ഇരുസഭകളും നേരത്തെ പിരിഞ്ഞു. അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ തുടര്‍ച്ചയായി ഇടിയുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ നിക്ഷേപകരുടെ ആശങ്ക പരിഹരിക്കാന്‍ ഇടപെടല്‍ വേണമെന്നും പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങള്‍ സഭാധ്യക്ഷന്‍മാര്‍ തള്ളിയതോടെയാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്. തെളിവില്ലാത്ത ആരോപണങ്ങള്‍ എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള പ്രതിപക്ഷ ആവശ്യം നിരാകരിച്ചത്. ക്രമപ്രശ്നം ചൂണ്ടിക്കാട്ടിയായിരുന്നു രാജ്യസഭാ അധ്യക്ഷന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ പ്രതിപക്ഷ ആവശ്യം നിരസിച്ചത്.

തുടര്‍ന്ന് പ്രകോപിതരായ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിക്കുകയും നീക്കത്തില്‍ പ്രതിഷേധിക്കുകയും ചെയ്തു. അദാനി വിഷയം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് ഒന്‍പത് പാര്‍ട്ടികളായിരുന്നു നോട്ടീസ് നല്‍കിയത്. ബജറ്റ് സമ്മേളനത്തില്‍ സര്‍ക്കാറിന് എതിരെ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യാഴാഴ്ച രാവിലെ യോഗം ചേര്‍ന്നിരുന്നു.

രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ മുസ്‌ലിം ലീഗ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി, ഡിഎംകെ, ജനതാദള്‍ യുനൈറ്റഡ്, ഇടത് പാര്‍ട്ടികള്‍ തുടങ്ങി പതിമൂന്ന് കക്ഷികളുടെ നേതാക്കള്‍ സംബന്ധിച്ചു.

webdesk11: