X

വിവാഹത്തിന് ശേഷം അധിക സ്ത്രീധനം ആവശ്യപ്പെട്ടു; ഭര്‍ത്താവിനും കുടുംബക്കാര്‍ക്കുമെതിരെ കേസെടുത്തു

വിവാഹത്തിന് നല്‍കിയ സ്ത്രീധനത്തിന് പുറമെ അധികം ആവശ്യപ്പെട്ട് യുവതിയെയും കുടുംബക്കാരെയും മാനസികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരെയും കുടുംബക്കാര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.

തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശിനി ഐശ്വര്യ (23)യുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവായ വെങ്ങാനൂര്‍ വെണ്ണിയൂര്‍ നെല്ലിവിള കോട്ടേജില്‍ റോണി (28), ഇയാളുടെ രക്ഷിതാക്കള്‍ എന്നിവരുടെ പേരിലാണ് കേസെടുത്തത്.

യുവതിയുടെ രക്ഷിതാക്കളുടെ ഉടമസ്ഥതയിലുള്ള രണ്ടേക്കര്‍ ഭൂമിയും വിറ്റ് അധികം സ്ത്രീധനം നല്‍കണമെന്നായിരുന്നു ആവശ്യം. 2022 ഒക്ടോബര്‍ 31നായിരുന്നു ഇരുവരും വിവാഹിതരായത്. 175 പവന്‍ സ്വര്‍ണവും 45 ലക്ഷം രൂപയും സ്ത്രീധനമായി നല്‍കിയിരുന്നു.

വിവാഹത്തിന് ശേഷം യുവതിയുടെ രക്ഷിതാക്കളുടെ പേരില്‍ തമിഴ്‌നാട്ടിലുള്ള രണ്ടേക്കര്‍ ഭൂമി റോണിയുടെ പേരില്‍ എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഐശ്വര്യയുടെ കുടുംബം ഇതിന് തയ്യാറാകാതിരുന്നതോടെ രണ്ട് മാസത്തിനുശേഷം യുവതിയെ വീട്ടില്‍കൊണ്ടുവിട്ടു. ബന്ധം വേര്‍പിരിക്കുന്നതിനായി കുടുംബ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

ഈ സാഹചര്യത്തിലാണ് യുവതി വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കിയത്. സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയിട്ടുണ്ടെന്നും സബ്ഇന്‍സ്‌പെക്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു വിവാഹം നടത്തിയത്.

webdesk13: