X

മൊബൈല്‍ നമ്പറും ആധാറും ബന്ധിപ്പിക്കുന്നത് സ്‌റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മൊബൈല്‍ നമ്പറും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നത് സ്‌റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി. അതേ സമയം ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. ഉപഭോക്താക്കളെ എല്ലാ കാര്യങ്ങളും കൃത്യമായി അറിയിക്കണം. ജനങ്ങളെ പരിഭ്രാന്തരാക്കരുത്. അന്തിമ തീരുമാനം ഭരണഘടനാ ബെഞ്ച് എടുക്കുമെന്നും കോടതി അറിയിച്ചു. മൊബൈല്‍ നമ്പറും ആധാറും തമ്മില്‍ ബന്ധിപ്പിക്കേണ്ട തീയതി കൃത്യമായി അറിയിക്കണമെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോടു നിര്‍ദേശിച്ചു. ആധാര്‍ പദ്ധതി ഭരണഘടനാ വിരുദ്ധമെന്നാരോപിച്ചുള്ള ഹര്‍ജികള്‍ പരിഗണിക്കവേയാണു കോടതിയുടെ പരാമര്‍ശം.

കല്യാണി സെന്‍ മേനോന്‍, മാത്യു തോമസ് തുടങ്ങിയവരുടെ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍ തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ കല്യാണി സെന്‍ മേനോന്‍ ചോദ്യം ചെയ്തിരുന്നു. അതേസമയം രാജ്യത്തെ എല്ലാ മൊബൈല്‍ ഉപഭോക്താക്കളും 2018 ഫെബ്രുവരി ആറിനുള്ളില്‍ തങ്ങളുടെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. അഭിഭാഷകനായ ഷുഹൈബ് ഹുസൈന്‍ വഴിയാണ് 113 പേജുള്ള സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.

മൊബൈല്‍ കണക്ഷനും ബാങ്ക് അക്കൗണ്ട് തുടങ്ങനും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ രാജ്യത്ത് ആരും പട്ടിണി കിടന്ന് മരിച്ചിട്ടില്ലെന്നും ബാങ്ക് അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

chandrika: