X
    Categories: CultureMoreViews

ജാമ്യത്തിലിറങ്ങിയ അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസ് പ്രതിക്ക് ഊഷ്മള വരവേല്‍പ്പ് നല്‍കി ബി.ജെ.പി

അജ്മീര്‍: 2007ലെ അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതി ജാമ്യത്തിലിറങ്ങിയപ്പോള്‍ ഊഷ്മള വരവേല്‍പ്പ് നല്‍കി ബി.ജെ.പി. ഭവേഷ് പട്ടേല്‍ എന്ന പ്രതി ജാമ്യത്തിലിറങ്ങിയപ്പോഴാണ് ബി.ജെ.പി-വി.എച്ച്.പി നേതാക്കളും അണികളും വീരോചിത വരവേല്‍പ് നല്‍കിയത്. ബറൂച്ചിയിലെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വന്‍ ജനക്കൂട്ടം മാലയിട്ട് തോളിലേറ്റിയാണ് ഇയാളെ വീട്ടിലെത്തിച്ചത്.

മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസില്‍ 2017ലാണ് ഭാവേഷ് പട്ടേലിനേയും ദേവേന്ദ്ര ഗുപ്തയേയും ജയ്പൂര്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഭാവേഷ് പട്ടേലും ദേവേന്ദ്ര ഗുപ്തയും ആര്‍.എസ്.എസ് പ്രവര്‍ത്തകരായിരുന്നു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ ശിക്ഷിക്കപ്പെട്ടതെന്ന പ്രതിഭാഗത്തിന്റെ വാദം പരിഗണിച്ചാണ് ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചത്.

കാഷായ വസ്ത്രമണിഞ്ഞ് സ്വാമി മുക്താനന്ദ് എന്ന് സ്വയം വിളിക്കുന്ന ഭാവേഷിനെ പുഷ്പവൃഷ്ടി നടത്തി പടക്കം പൊട്ടിച്ചാണ് ബി.ജെ.പി നേതാക്കളും അണികളും വരവേറ്റത്. ജയിലിലായിരിക്കുമ്പോഴാണ് ഭാവേഷ് സ്വാമി മുക്താനന്ദയായത്. ബറൂച്ച് മുന്‍സിപ്പാലിറ്റി പ്രസിഡണ്ട് സുര്‍ഭിബെന്‍ തമകുവാല, കൗണ്‍സിലറായ മരുതിസിന്‍ഹ് അതോദാരിയ, വി.എച്ച്.പിയുടെ വിരാല്‍ ദേശായ് തുടങ്ങിയവര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: