X
    Categories: MoreViews

എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിസ്ഥാനത്തേക്ക്; സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം: ഫോണ്‍കെണി കേസ് ഒത്തുതീര്‍പ്പായതിനെത്തുടര്‍ന്ന് കുറ്റവിമുക്തനാക്കപ്പെട്ട എന്‍സിപി നേതാവ് എ.കെ ശശീന്ദ്രന്‍ നാളെ മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സത്യവാചകം ചൊല്ലികൊടുക്കും.

ഗവര്‍ണര്‍ ഇന്ന് തലസ്ഥാനത്ത് ഇല്ലാത്തതിനാലാണ് സത്യപ്രതിജ്ഞ നാളത്തേക്ക് മാറ്റിയത്.

ശശീന്ദ്രനെ മന്ത്രിയാക്കാന്‍ കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന എന്‍സിപി ദേശീയ നേതൃയോഗം തീരുമാനിച്ചിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് എന്‍സിപി നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കുകയും ചെയ്തു. ഇതോടെയാണ് ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാന്‍ തീരുമാനമായത്.

ഫോണ്‍കെണി വിവാദത്തെത്തുടര്‍ന്ന് രാജിവെച്ച ശശീന്ദ്രന്‍ പത്തു മാസത്തിനു ശേഷമാണ് വീണ്ടും മന്ത്രിസ്ഥാനത്തെത്തുന്നത്.

ഫോണില്‍ അശ്ലീല സംഭാഷണം നടത്തിയെന്ന കേസില്‍ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം സി.ജെ.എം കോടതി ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്.

പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക കേസ് ഒത്തുതീര്‍പ്പാക്കാന്‍ തയാറായതോടെയാണ് ശശീന്ദ്രന്‍ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടത്. 2017 മാര്‍ച്ച് 26നാണ് ശശീന്ദ്രന്‍ രാജിവെച്ചത്. തുടര്‍ന്ന് എന്‍സിപിയില്‍ നിന്ന് മന്ത്രിസ്ഥാനത്തെത്തിയ തോമസ് ചാണ്ടിക്കും ഭൂമികയ്യേറ്റ വിവാദത്തില്‍ രാജിവെക്കേണ്ടി വന്നു.

എന്‍സിപിയുടെ മന്ത്രിസ്ഥാനം ഒഴിഞ്ഞുകിടന്ന സാഹചര്യത്തില്‍ കുറ്റവിമുക്തനാക്കപ്പെട്ട ഉടന്‍ ശശീന്ദ്രനെ മന്ത്രിയാക്കാനുള്ള നീക്കങ്ങള്‍ എന്‍സിപി ശക്തമാക്കുകയായിരുന്നു.

chandrika: