X

അലിഗഢിനെതിരായി നല്‍കിയ വാര്‍ത്തയില്‍ ടൈംസ് ഓഫ് ഇന്ത്യ മാപ്പു പറഞ്ഞു

അലിഗഢ് മുസ്‌ലിം സര്‍വകലാശാലക്കെതിരെ പ്രസിദ്ധീകരിച്ച വ്യാജ വാര്‍ത്തക്ക് മാപ്പപേക്ഷിച്ച് ടൈംസ് ഓഫ് ഇന്ത്യ. 17 വര്‍ഷം മുമ്പ് അലിഗഢിനെതിരെ പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ് ടൈംസ് ഓഫ് ഇന്ത്യ മാപ്പപേക്ഷ നടത്തിയത്. ‘അലിഗഢില്‍ ബിരുദങ്ങള്‍ മിഠായി പോലെ വില്‍ക്കുന്നു’ എന്ന തലക്കെട്ടില്‍ അന്ന് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെ മുന്‍ വിദ്യാര്‍ഥി നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് ടൈംസ് ഓഫ് ഇന്ത്യയുടെ മാപ്പപേക്ഷ.

സര്‍വകലാശാലയിലെ ഹോസ്റ്റലുകള്‍ ഗുണ്ടാതാവളങ്ങളാണെന്നും വിദ്യാഭ്യാസത്തിനല്ല ഗുണ്ടായിസത്തിനാണ് ഇവിടെ പരിഗണനയെന്നുമുള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമാണെന്ന് കാണിച്ച് ഫാറൂഖ് ഖാനാണ് ഡല്‍ഹി കോടതിയെ സമീപിച്ചിരുന്നത്.

തിസീസുകള്‍ സര്‍വകലാശാലക്കടുത്ത മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടുമെന്നും ബിരുദങ്ങള്‍ വാരിക്കോരി നല്‍കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യമല്ല, മറിച്ച് സ്ഥാപനത്തെ കരിവാരിത്തേക്കലാണെന്നായിരുന്നു ഖാന്റെ പരാതി. ഈ മാസം 14 ന് മാപ്പ് പറയാന്‍ പത്രം തയ്യാറായതോടെ കേസ് അവസാനിപ്പിക്കുകയായിരുന്നു.

web desk 1: