X

ഐഎഎസ് പരീക്ഷയില്‍ മോഡറേഷന്‍ ഇല്ലെന്ന് ഈ ശുംഭന് അറിയില്ലേ?; ജലീലിനെതിരെ കെ മുരളീധരന്‍ എംപി

മാര്‍ക്കു ദാനം വിവാദത്തില്‍ കുരുങ്ങിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ എംപി രംഗത്ത്. വിവാദത്തിനെതിരെ ഐഎഎസ് പരീക്ഷക്കെതിരെ മന്ത്രി നടത്തിയ ആരോപണത്തോടാണ് വടകര എംപി രൂക്ഷമായി പ്രതികരിച്ചത്.

‘ഐഎഎസ് പരീക്ഷയില്‍ മോഡറേഷന്‍ ഇല്ലെന്ന് ഈ ശുംഭന് അറിയില്ലേ? ‘പൊതുയോഗത്തില്‍ മുരളീധരന്‍ ചോദിച്ചു.
വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍രാജിന്റെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിലായിരുന്നു മന്ത്രിക്കെതിരെ മുരളീധരന്‍ വിമര്‍ശനമുന്നയിച്ചത്. ഐഎഎസ് പരീക്ഷയില്‍ മോഡറേഷന്‍ സംവിധാനം ഇല്ലെന്നു പോലും അറിയാത്തയാളാണ് ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നതെന്നും മുരളീധരന്‍ പരിഹസിച്ചു. ജലീല്‍ മോഡറേഷന്‍ നല്‍കി ജയിപ്പിച്ച എന്‍ജിനിയര്‍മാരാണ് നാളെ നാട്ടില്‍ പാലങ്ങളും മറ്റും പണിയേണ്ടത് മുരളീധരന്‍ പറഞ്ഞു. ജലീല്‍ ഇടപെട്ട് ബന്ധുക്കള്‍ക്കും ഇഷ്ടക്കാര്‍ക്കുമെല്ലാം മാര്‍ക്കും ജോലിയും ഉറപ്പാക്കുകയാണെന്നും മാര്‍ക്കു ദാനം വിവാദമായപ്പോള്‍ കണ്ടെത്തിയ പിടിവള്ളിയാണ് രമേശ് ചെന്നിത്തലയുടെ മകനെതിരായ ആരോപണമെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

എംജി സര്‍വകലാശാലയിലെ മാര്‍ക്കു ദാനം വിവാദമായപ്പോല്‍ മന്ത്രി കെടി ജലീല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്റെ സിവില്‍ സര്‍വീസ് വിജയത്തെ വിവാദത്തിലേക്കു വലിച്ചിഴച്ചിരുന്നു. എഴുത്തുപരീക്ഷയില്‍ പിന്നിലായിരുന്ന രമേശ് ചെന്നിത്തലയുടെ മകന്‍ അഭിമുഖത്തില്‍ മുന്നിലെത്തിയതിനെക്കുറിച്ചായിരുന്നു ജലീലിന്റെ ആക്ഷേപം. ഇതിനായി രമേശ് ചെന്നിത്തല ലോബിയിങ് നടത്തിയെന്നാണ് ജലീല്‍ ആരോപിച്ചത്. എന്നാല്‍ വ്യക്തമായ തെളിവുകളില്ലാതെ മന്ത്രി നടത്തിയ ആരോപണം വിവാദത്തെ കൂടുതല്‍ കൊഴിപ്പിക്കുകയാണുണ്ടായത്.

chandrika: