X

ഇന്ധന വില വര്‍ധന ബോധപൂര്‍വമെന്ന്‌ കണ്ണന്താനം; വാഹനമുള്ളവര്‍ പട്ടിണി കിടക്കുന്നവരല്ലന്നും കേന്ദ്രമന്ത്രി

തിരുവനന്തപുരം: ക്രമാതീതമായ ഇന്ധന വിലവര്‍ധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വിലവര്‍ധന മനഃപൂര്‍വമുള്ള നടപടിയാണെന്നും വാഹനമുള്ളവര്‍ പട്ടിണി കിടക്കുന്നവരല്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. പെട്രോള്‍ ഉപയോഗിക്കുന്നത് അതിനുള്ള കഴിവുണ്ടായിട്ടാണ്. പാവപ്പെട്ടവര്‍ക്കുള്ള ക്ഷേമനിധിക്ക് പണം കണ്ടെത്തുന്നത് പെട്രോള്‍ ഉല്‍പന്നങ്ങളുടെ നികുതിയില്‍ നിന്നാണെന്നും ബി.ജെ.പി സംസ്ഥാന ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഏറ്റവും താഴെത്തട്ടിലുള്ളവരുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് ഭക്ഷണം, വീട്, കക്കൂസ്, വിദ്യാഭ്യാസം, തൊഴില്‍ ഇവ ഉറപ്പുവരുത്താനാണു ശ്രമിക്കുന്നത്. ഇതിനായി ലക്ഷക്കണക്കിന് കോടി രൂപ ആവശ്യമാണ്. പെട്രോളിയം വില വര്‍ധന ഉള്‍പെടെയുള്ളവയില്‍ നിന്നു കിട്ടുന്ന പണം ഇതിനായാണ് സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ സമ്മതിച്ചാല്‍ പെട്രോളിയത്തിനും മദ്യത്തിനും ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരുന്നതു പരിഗണിക്കും. രാജ്യത്ത് 30 ശതമാനത്തോളം പേരും ഒരു നേരം ഭക്ഷണ കഴിക്കാന്‍ വകയില്ലാത്തവരാണ്. ഈ സ്ഥിതി മാറണം. വാഹനം ഉപയോഗിക്കുന്നവര്‍ ഇന്ധനവില നല്‍കിയേ പറ്റൂ. രാജ്യത്ത് വിലക്കയറ്റം നാല് ശതമാനം മാത്രമാണ്. ഇത് റിസര്‍വ് ബാങ്ക് അനുവദിച്ചിട്ടുള്ളതിനേക്കാള്‍ അര ശതമാനം കുറവാണ്. കേരളത്തിലെ ടൂറിസം ഐ.ടി മേഖലകളുടെ വികസനത്തിന് വേഗതയില്ല. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു കാലത്ത് ഐ.ടി മേഖലയില്‍ മുന്‍പന്തിയിലായിരുന്ന കേരളം ഇന്ന് പിന്തള്ളപ്പെട്ടിരിക്കുന്നു. നിരവധി ടൂറിസം പദ്ധതികള്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. അനേകം പദ്ധതികള്‍ നടപ്പാക്കാനും ഉദ്ദേശ്യമുണ്ട്. എന്നാല്‍ നിലവില്‍ അനുവദിക്കപ്പെട്ടവ പെട്ടെന്ന് പൂര്‍ത്തീകരിച്ചാല്‍ മാത്രമേ വീണ്ടും പണം അനുവദിക്കാനാകൂ. ഇക്കാര്യം മുഖ്യമന്ത്രിയോടു ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും കണ്ണന്താനം പറഞ്ഞു.

chandrika: