X

ബിജെപി എംപിമാര്‍ മുങ്ങി; പ്രതിപക്ഷത്തിന്റെ ഭരണഘടന ഭേദഗതി ബില്‍ പാസായി

ന്യൂഡല്‍ഹി: പിന്നോക്ക വിഭാഗ കമ്മീഷനുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി ബില്‍ പരിഗണിക്കുന്നതിനിടെ രാജ്യസഭയില്‍ നിന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ ബിജെപിഎംപിമാര്‍ കൂട്ടത്തോടെ മുങ്ങി. ഇതോടെ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതി പാസായി. ബിജെപിയുടെ മുപ്പതോളം എംപിമാരാണ് നിര്‍ണായക ദിവസമായ ഇന്ന് സഭയില്‍ നിന്ന് വിട്ടു നിന്നത്. ബില്‍ പരിഗണിക്കുന്ന സമയത്ത് ശക്തമായ ഭേദഗതികള്‍ നിര്‍ദേശിച്ച് പ്രതിപക്ഷ രംഗത്തെത്തിയതോടെയാണ് വോട്ടെടുപ്പിലേക്ക് നയിച്ചത്. പ്രതിപക്ഷത്തിന്റെ ഭേദഗതികള്‍ സര്‍ക്കാര്‍ എതിര്‍ത്തു. ഈ ഘട്ടത്തില്‍ പ്രതിപക്ഷം വോട്ടെടുപ്പിന് ആവശ്യപ്പെടുകയായിരുന്നു. എംപിമാര്‍ ഹാജരാകാതിരുന്നതിനാല്‍ വോട്ടെടുപ്പില്‍ ഭരണപക്ഷത്തിന് മേല്‍കൈ നേടാനായില്ല. പ്രതിപക്ഷ നിരയിലുള്ള 74 എംപിമാര്‍ ഭേദഗതിയെ അനുകൂലിച്ചപ്പോള്‍ എതിര്‍പ്പ് രേഖപ്പെടുത്താന്‍ എന്‍ഡിഎയുടെ 52 അംഗങ്ങള്‍ മാത്രമാണ് രാജ്യസഭയിലുണ്ടായിരുന്നത്. എന്‍ഡിഎക്ക് 86ഉം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎക്ക് 63ഉം അംഗങ്ങളാണുള്ളത്. മറ്റു പാര്‍ട്ടികള്‍ കൂടി പിന്തുണച്ചതോടെയാണ് പ്രതിപക്ഷത്തിന് ഭൂരിപക്ഷം ലഭിച്ചത്.
ഭരണഘടന ഭേദഗതി ഏറെ ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. സര്‍ക്കാര്‍ ഒരു കാര്യത്തിലും ഗൗരവം കാണിക്കുന്നില്ല എന്നതാണ് ഇന്നത്തെ സംഭവത്തിലൂടെ വ്യക്തമാകുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം കുറ്റപ്പെടുത്തി.
ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി നല്‍കുന്നതുമായി ബന്ധപ്പെട്ടതായിരുന്നു ബില്‍. പിന്നോക്ക വിഭാഗങ്ങള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാന്‍ കമ്മീഷന് കോടതിക്കു തുല്യമായ അധികാര പദവി നല്‍കണമെന്നും ബില്ലില്‍ ആവശ്യപ്പെട്ടിരുന്നു.
നിര്‍ണായക സമയത്ത് രാജ്യസഭയില്‍ ഹാജരാകാതിരുന്ന എംപിമാരെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്് ഷാ ശകാരിച്ചു. സംഭവത്തില്‍ വിശദീകരണം നല്‍കണമെന്നും അമിത് ഷാ എംപിമാരോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇക്കാര്യത്തില്‍ എതിര്‍പ്പ് രേഖപ്പെടുത്തി.

chandrika: