X

അമിത്ഷായുടെ പാവ സര്‍ക്കാര്‍

നജീബ് കാന്തപുരം

ശരിക്കും ആരാണ് കേരളം ഭരിക്കുന്നത്? ആരാണ് പൊലീസിനെ നിയന്ത്രിക്കുന്നത്? എന്ത് നയമാണ് നിങ്ങള്‍ മുന്നോട്ടുവെക്കുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതില്‍ പ്രതിഷേധിച്ച് പ്രസ്താവനയുമായിവരുന്ന ഇടതു നേതാക്കള്‍ ഇപ്പോള്‍ വ്യാപകമായി പറയുന്നത് സര്‍ക്കാര്‍ നയമല്ല പൊലീസ് പിന്തുടരുന്നതെന്നാണ്. അപ്പോള്‍ രണ്ട് കാര്യം ഇത് പറയുന്ന സി.പി.എം നേതാക്കള്‍ തന്നെ സമ്മതിക്കുന്നു.
ഒന്ന്: കേരളത്തില്‍ പൊലീസ് പ്രവര്‍ത്തിക്കുന്നത് ശരിയായ രീതിയിലല്ല. രണ്ട്: പൊലീസിനുമേല്‍ സര്‍ക്കാറിന് സ്വാധീനമില്ല. ഈ രണ്ട് നിഗമനങ്ങളും ശരിവെക്കുന്ന ഒരു കാര്യമുണ്ട്. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ തികഞ്ഞ പരാജയമാണ്. ഭരണമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐ കാലങ്ങളായി പറഞ്ഞുവന്ന ഈ വാദം ഇപ്പോള്‍ സി.പി.എം നേതാക്കള്‍കൂടി ശരിവെക്കുന്നുവെന്നതാണ് പ്രസ്താവ്യമായ കാര്യം.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റിട്ട് നാല് വര്‍ഷത്തോടടുക്കുകയാണ്. ഈ സര്‍ക്കാര്‍ നിലവില്‍ വന്നശേഷം ഉയര്‍ന്ന നിരവധി ആരോപണങ്ങള്‍ വിശകലനം ചെയ്താല്‍ ബോധ്യമാകുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. ലോക്‌നാഥ് ബെഹ്‌റയെ ഡി.ജി.പിയായി നിയമിച്ചതുമുതല്‍ ഏറ്റവുമൊടുവില്‍ അലന്‍ ഷുഹൈബ്, താഹ ഫൈസല്‍ എന്നീ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒരു അവിശുദ്ധ കൂട്ടുകെട്ടിന്റെ മണം പരത്തുന്നുണ്ട്.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് കൃത്യം ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ ലോക്‌നാഥ് ബെഹ്‌റയെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചിരുന്നു. 2017 ജൂണ്‍ 28ന് ബെഹ്‌റ ഡി.ജി.പി ആയതുമുതല്‍തന്നെ അദ്ദേഹത്തിന്റെ നിയമനം സംശയാസ്പദമായിരുന്നു. കുപ്രസിദ്ധമായ പല അന്വേഷണങ്ങളുടേയും പിന്നില്‍ പ്രവര്‍ത്തിച്ച ഒരു പൊലീസ് ഓഫീസര്‍ ഒരു ഇടതു സര്‍ക്കാറിന്റെ പൊലീസ് മേധാവിയാകുന്നത്തന്നെ ഒത്തുതീര്‍പ്പുകളുടെ ഭാഗമാണെന്ന് അന്നുതന്നെ ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍ അതൊന്നും പിണറായിയെ പിന്തിരിപ്പിച്ചില്ല. നരേന്ദ്രമോദിയുടേയും അമിത്ഷായുടേയും ഗുഡ് സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ബെഹ്‌റയെ നിയമിക്കാന്‍ പ്രേരകമായതെന്ന വ്യാപക ആരോപണത്തിനെതിരെയും പിണറായിക്ക് മറുവാക്കുണ്ടായിരുന്നില്ല. കേന്ദ്ര സര്‍ക്കാറുമായി പിണറായി നിര്‍മ്മിച്ച അവിശുദ്ധ ബന്ധത്തിന്റെ വലിയ തെളിവായി ബെഹ്‌റയുടെ നിയമനം നിരീക്ഷിക്കപ്പെട്ടു.

ഇഷ്‌റത് ജഹാന്‍ കേസില്‍ നിന്ന് മോദിക്കും ഷാക്കും സുരക്ഷിതമായ രക്ഷാവഴി ഒരുക്കിയതിന് ബെഹ്‌റക്കു നല്‍കിയ പാരിതോഷികമാണ് ഡി.ജി.പി നിയമനമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അന്നുതന്നെ വസ്തുതകള്‍ നിരത്തി വാദിച്ചിരുന്നു. ഇഷ്‌റത് ജഹാന്‍ കേസുമായി ബന്ധപ്പെട്ട സുപ്രധാനമായ ചില ഫയലുകള്‍ താന്‍ കണ്ടതിനെക്കുറിച്ച് മുന്‍ ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി യുവജന യാത്രയുടെ വടകരയിലെ സ്വീകരണത്തില്‍വെച്ച് നടത്തിയ വെളിപ്പെടുത്തല്‍ വന്‍ മാധ്യമ ശ്രദ്ധ നേടിയിരുന്നു. എന്‍.ഐ.എ സംഘത്തിലെ നാലുപേരില്‍ ഒരാളായിരുന്ന ലോക്‌നാഥ് ബെഹ്‌റ പ്രമാദമായ കേസുകളില്‍ നിന്ന് (ഗുജറാത്ത് കലാപം, ഇഷ്‌റത് ജഹാന്‍ കേസ് ഉള്‍പെടെ) മോദിയെ രക്ഷിച്ചെടുത്തതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ അധികാരമേറ്റെടുത്തശേഷം പിണറായി ഡല്‍ഹിക്കുപോയതും ആറന്മുള കണ്ണാടി സമ്മാനിച്ചതും ആ കൂടിക്കാഴ്ച കഴിഞ്ഞ് തിരിച്ചെത്തിയ ഉടനെ ബെഹ്‌റയെ നിയമിച്ചുകൊണ്ടുള്ള ഫയലില്‍ ഒപ്പുവെച്ചതും ഒരു തിരക്കഥയുടെ ഭാഗമായിരുന്നു. മോദിയും പിണറായിയും തമ്മിലുള്ള തകരാത്ത പാലമായി ഇപ്പോഴും നില്‍ക്കുന്ന ഉദ്യോഗസ്ഥന്‍ ബെഹ്‌റയാണ്.

മോദി-പിണറായി അവിശുദ്ധ കൂട്ടുകെട്ടിന് നിരവധി തെളിവുകള്‍ വേറെയുമുണ്ട്. മോദിക്കെതിരെ ഇന്ത്യയാകെ തിളച്ചുമറിയുന്ന പ്രതിഷേധമുയരുമ്പോഴും ഒരു വാക്കുകൊണ്ടുപോലും പിണറായി മുറിവേല്‍പ്പിച്ചിരുന്നില്ലെന്നത് പ്രസ്താവ്യമായ കാര്യമാണ്.
ലോക്‌നാഥ് ബെഹ്‌റ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെപോലെ പെരുമാറുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പ്രസ്താവനക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യാന്‍ ആഭ്യന്തര വകുപ്പ് നല്‍കിയ അനുമതി പോലും ഈ അവിശുദ്ധ ബാന്ധവത്തിന്റെ ആഴമാണ് ബോധ്യപ്പെടുത്തുന്നത്. ഇതില്‍ രണ്ട് കാര്യമാണ് ബെഹ്‌റ തുറന്നു പറഞ്ഞത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായി തന്നെ ആക്ഷേപിക്കുന്നത് മാനഹാനി ഉണ്ടാക്കുന്നതാണ്. കാരണം താന്‍ സംഘിയുടെ കുഴലൂത്തുകാരന്‍ മാത്രമാണ്.
കഴിഞ്ഞ മൂന്നു വര്‍ഷക്കാലത്തിനിടയില്‍ ബെഹ്‌റക്കെതിരെ വ്യക്തിപരമായും പൊലീസ് വകുപ്പിനെതിരെ പൊതുവായും ഉയര്‍ന്ന ആക്ഷേപങ്ങളേറെയും വസ്തുതാപരമായിരുന്നു. പല കേസുകളിലും പൊലീസ് കൈക്കൊണ്ട ഏകപക്ഷീയ നിലപാടുകള്‍ സംസ്ഥാനത്ത് വന്‍ പ്രതിഷേധങ്ങളുടെ കൊടുങ്കാറ്റ് ഉയര്‍ത്തിയിരുന്നു. പൊലീസ് നടപടി വിമര്‍ശിക്കപ്പെടുമ്പോഴെല്ലാം ബെഹ്‌റയുടെ രക്ഷകനായി പിണറായി വിജയന്‍ എത്തുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. അട്ടപ്പാടിയില്‍ നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ട സാഹചര്യത്തിലും നേരത്തെ നിലമ്പൂര്‍ കാടുകളില്‍ മാവോയിസ്റ്റുകളെന്നാരോപിച്ച് രണ്ട് പേരെ കൊന്നപ്പോഴും പിണറായി കൈക്കൊണ്ട നിലപാട് പൊലീസ് നടപടിയെ വെള്ളപൂശുന്ന തരത്തില്‍ തന്നെയായിരുന്നു.

സംഘ്പരിവാറുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ കൈകാര്യം ചെയ്ത രീതിയും നേരത്തെ യു.എ.പി.എ ചുമത്തിയ സാഹചര്യങ്ങളുമെല്ലാം ഇത്തരത്തില്‍ സംശയാസ്പദമായിരുന്നു. ഇതിന്റെ തുടര്‍ച്ച മാത്രമാണ് ഒടുവില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെ പോലും യു.എ.പി.എ ചുമത്താന്‍ ഇടയാക്കിയ സാഹചര്യം.
എന്താണ് ഈ അവിശുദ്ധ ബാന്ധവത്തിന്റെ മര്‍മ്മം. അതിനൊരു ഉത്തരം മാത്രമേയുള്ളു. ലാവ്‌ലിന്‍ കേസ്. കേന്ദ്ര സര്‍ക്കാര്‍ പിണറായിയെ സമര്‍ത്ഥമായി ബ്ലാക്‌മെയില്‍ ചെയ്യുന്നതും ഇതേ വാള്‍ ഉപയോഗിച്ചുതന്നെയാണ്. പിണറായിയുടെ തലക്കുമുകളില്‍ തൂങ്ങിയാടുന്ന ലാവ്‌ലിന്‍ ഗഡ്ഖം. യു.എ.പി.എ ചുമത്തിയ കേസുകളില്‍ പൊലീസ് പറയുന്നത് പ്രതികളുടെ വീടുകളില്‍നിന്ന് കമ്യൂണിസ്റ്റ് ലേഖനങ്ങളും ലഘുലേഖകളും പുസ്തകങ്ങളും പിടികൂടി എന്നതാണ്. മാവോയെ വായിക്കുന്നത് ഇടതു സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ തീവ്രവാദമാവുമെങ്കില്‍ നാളെ കോടിയേരി ബാലകൃഷ്ണനെതന്നെ ദാസ് ക്യാപിറ്റല്‍ വായിച്ചതിന്റെ പേരില്‍ യു.എ.പി.എ ചുമത്തിയാലും ആശ്ചര്യപ്പെടാനില്ല.

കേരളം ആരാണിപ്പോള്‍ ഭരിക്കുന്നതെന്നതിന്റെ ഉത്തരം സി.പി.എം നേതാക്കള്‍ തന്നെയാണ് നല്‍കേണ്ടത്. ആ ഉത്തരം അവര്‍ക്ക് വ്യക്തതയോടെ നല്‍കാനാവുന്നില്ലെങ്കില്‍ പിണറായി-ബെഹ്‌റ കൂട്ടുകെട്ടിന്റെ മികച്ച പ്രകടനം അവര്‍ അംഗീകരിക്കേണ്ടിവരും. അതുമല്ലെങ്കില്‍ അമിത്ഷാ സ്വിച്ചിട്ടാല്‍ ഓണാവുന്ന ഒരു പാവ സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്ന് അവര്‍ സമ്മതിക്കേണ്ടിവരും. ഇടവേളകളില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈ സംഘി ബാധ ഇനി സി.പി.എം രീതിയാണെങ്കില്‍ അതെങ്കിലും നിങ്ങള്‍ തുറന്നു പറഞ്ഞേ തീരൂ.
ഒടുവില്‍ ഇടതുപക്ഷം നമ്മെയൊരു നിഗമനത്തിലെത്തിക്കുകയാണ്. കേരളത്തില്‍ ബി.ജെ.പിയുടെ ആവശ്യമില്ല. കാരണം, ബി.ജെ.പി നിലകൊള്ളുന്ന ആശയങ്ങള്‍, നടപ്പാക്കുന്ന കരിനിയമങ്ങള്‍, ജനവിരുദ്ധ സമീപനങ്ങള്‍ എല്ലാം വെള്ളം ചേര്‍ക്കാതെ നടപ്പാക്കാന്‍ ഞങ്ങളുണ്ട്. പിന്നെയെന്തിനു വേറൊരു ബി.ജെ.പി വേണം? പിണറായി സംഘത്തിനപ്പുറം ആദര്‍ശ ബോധമുള്ള ആരെങ്കിലും ആ പക്ഷത്തുണ്ടെങ്കില്‍ അവര്‍ മറുപടി പറയേണ്ട ഘട്ടമാണ് കടന്നുപോകുന്നത്.

web desk 3: