X

ദേശീയപാത വികസനത്തിലെ അപാകത

വി.എം സുധീരന്‍

നമ്മുടെ സ്വപ്‌നപദ്ധതിയായ ദേശീയപാത വികസനം എത്രയും വേഗം നടപ്പിലാക്കണമെന്ന് ആഗ്രഹിക്കുന്നവരാണല്ലോ നാമെല്ലാം. എന്നാല്‍ പദ്ധതിയെക്കുറിച്ച് സമഗ്രവും കൃത്യവുമായ ഫീസിബിലിറ്റി സ്റ്റഡിയും പദ്ധതി ചെലവും നഷ്ടപരിഹാരവും പുനരധിവാസവും സംബന്ധിച്ച് ശരിയായ വിലയിരുത്തലും ന്യായപൂര്‍ണവും നീതിയുക്തവുമായ പുനരധിവാസ പാക്കേജും തയ്യാറാക്കാതെയുള്ള ഇപ്പോഴത്തെ നടപടികള്‍ പദ്ധതിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. ഇക്കാര്യം പല തവണ നേരത്തേതന്നെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഇപ്പോഴും പരിഗണനയില്‍ വരാത്തതില്‍ അതിയായ ദുഃഖമുണ്ട്.

ചേര്‍ത്തല- കഴക്കൂട്ടം പാതയെ സംബന്ധിച്ച് നടന്ന ഫീസിബിലിറ്റി സ്റ്റഡിയെകുറിച്ച് ഹൈക്കോടതി ഉന്നയിച്ച കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ മറുപടി തൃപ്തികരമല്ലാത്ത സാഹചര്യത്തില്‍ പ്രശ്‌നം വീണ്ടും ഹൈക്കോടതിയുടെ മുന്നിലെത്തിയിരിക്കുകയാണ്. മറ്റ് മേഖലകളിലും ദേശീയപാത അതോറിറ്റിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാടുകളിലെ യാഥാര്‍ഥ്യമില്ലായ്മ ജനപ്രതിഷേധത്തിനും തര്‍ക്കങ്ങള്‍ക്കും ഇടവരുത്തിയിരിക്കുകയാണ്. അതും പലയിടങ്ങളില്‍ കോടതിയില്‍ എത്തിയിട്ടുണ്ട്. ഇനിയും ഇരകളില്‍ പലരും കോടതികളിലെത്താനുള്ള സാധ്യത തള്ളിക്കളായാകില്ല.

ദേശീയപാതാ നിര്‍മ്മാണത്തിനായി വീടും കടകളും മറ്റു കെട്ടിടങ്ങളും സ്ഥലങ്ങളും നഷ്ടപ്പെടുന്നവരുടെ ജീവല്‍ പ്രശ്‌നത്തിന് ന്യായമായ പരിഹാരം ഉണ്ടാക്കാതെയുള്ള ഇപ്പോഴത്തെ പോക്ക് പദ്ധതി നടപ്പാക്കുന്നതിന് സ്വാഭാവികമായും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നതില്‍ സംശയമില്ല. തന്നെയുമല്ല, അന്തിമമായ വിശദ പദ്ധതിരേഖ (ഡി.പി.ആര്‍) ഇതുവരെ വന്നിട്ടില്ല, സാമൂഹ്യ ആഘാതപഠനവും പാരിസ്ഥിതിക പഠനവും നടന്നിട്ടുമില്ല. ഇതും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കും.
ഇതിനെല്ലാം പുറമേ മറ്റൊരു പ്രധാനകാര്യം ശ്രദ്ധയില്‍ പെടുത്തട്ടെ, 2013 ലെ ഭൂമിയേറ്റെടുക്കല്‍ നിയമപ്രകാരം (Right to Fair Compensation and Tran-sparency in Land Acquisition, Rehabilitation and R-esettlement Act 2013) നഷ്ടപരിഹാരവും മറ്റു നടപടികളും സ്വീകരിക്കുമെന്നാണ് പറയുന്നതെങ്കിലും 1956 ലെ നാഷണല്‍ ഹൈവേ നിയമമനുസരിച്ചാണ് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ഈ അവ്യക്തത നഷ്ടപരിഹാരവും പുനരധിവാസവും സംബന്ധിച്ച ജനങ്ങളുടെ സംശയത്തിന് ആക്കം കൂട്ടിയിരിക്കുകയാണ്. ഇതും ആശയക്കുഴപ്പങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഇടവരുത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ചില കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുന്നു. 1) ദേശീയപാത സ്ഥലമെടുപ്പിന് 21,000 കോടി രൂപ ചെലവ് വരും എന്നും അതിന്റെ 25 ശതമാനമായ 5,250 കോടി രൂപ കിഫ്ബി വഴി സംസ്ഥാന സര്‍ക്കാര്‍ ഗ്രാന്റായി നല്‍കുമെന്നുമുള്ള ധാരണാപത്രം ഒപ്പിട്ടിരിക്കുകയാണല്ലൊ. എന്നാല്‍ ഏത് കണക്കുകളുടെയും പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ തുക നിശ്ചയിക്കപ്പെട്ടതെന്ന് വ്യക്തമല്ല. ഡ്രാഫ്റ്റ് ഫീസിബിലിറ്റി റിപ്പോര്‍ട്ടിലാകട്ടെ കേരളത്തിലെ സ്ഥലമെടുപ്പിന്റെ ചെലവായി എസ്റ്റിമേറ്റ് ചെയ്തിട്ടുള്ളത് 3,000 കോടിയില്‍ താഴെ മാത്രമാണ്. അതിനാലാണ് ആദ്യം വേണ്ടത് സത്യസന്ധമായ പഠനമാണെന്ന് ആവശ്യപ്പെടുന്നത്. എന്നാല്‍ അതിനു മുതിരാതെ ഊഹക്കണക്കുകളെ അവലംബിച്ചുകൊണ്ട് ഇത്രമാത്രം പ്രാധാന്യവും ബൃഹത്തായതുമായ ഒരു പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം സുസ്ഥിരവും സുതാര്യവുമായ വികസന രീതിക്ക് യോജിക്കുന്നതല്ല. സ്ഥലമെടുപ്പ് ചെലവിനത്തില്‍ ആദ്യം 24,000 കോടി എന്നും പിന്നീട് പടിപടിയായി കുറഞ്ഞ് 21,000 കോടി എന്നുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ 30.10.2019 ലെ മാധ്യമ റിപ്പോര്‍ട്ട് പ്രകാരം 30,000 കോടി രൂപ വേണ്ടി വരുമെന്നാണ് പറയുന്നത്. വസ്തുനിഷ്ഠമായ പഠനത്തിന്റെ അഭാവമാണ് ഇത്തരമൊരു അവസ്ഥക്ക് കാരണമെന്നത് വ്യക്തമാണല്ലോ.
സ്ഥലമെടുപ്പ് നടപടികള്‍ മുന്നേറുന്ന മുറക്ക് ഈ പറഞ്ഞ തുകയുടെ ഇരട്ടിയിലേറെ തുക 2013 ലെ ഞഎഇഠഘഅഞഞ ആക്ട് പ്രകാരം നല്‍കേണ്ടി വരുമെന്നതാണ് യാഥാര്‍ത്ഥ്യം. കൃത്യമായ എസ്റ്റിമേറ്റ് ഇല്ലാതെ ഇത്തരമൊരു തീരുമാനത്തില്‍ സ്ഥലമെടുപ്പ് നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുന്നത് പിന്നീട് വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. പ്രതീക്ഷിച്ചതിനേക്കാള്‍ നഷ്ടപരിഹാരത്തുക വര്‍ധിക്കുമ്പോള്‍ കേന്ദ്ര ഫണ്ട് ലഭിക്കുന്നതിന് വലിയ തടസ്സവാദങ്ങള്‍ ഉണ്ടാകാനിടയുണ്ട്.

5,250 കോടി രൂപ പോലും സംസ്ഥാനത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് എന്നിരിക്കെ തുക വര്‍ധിച്ചാല്‍ അത് ഇവിടെയും പ്രശ്‌നമാകും. അതോടെ ദേശീയപാത വികസനം വീണ്ടും നിശ്ചലമാകുന്ന അവസ്ഥയിലേക്ക് എത്താനിടയാകും. ഭൂമി ഏറ്റെടുത്തവര്‍ക്ക് ന്യായമായ നഷ്ടപരിഹാരത്തുക ലഭ്യമാകാതെ വരുന്നത് വലിയ സാമൂഹിക പ്രശ്‌നമായി സംസ്ഥാനത്ത് മാറുകയും ചെയ്യും. അതുകൊണ്ട് ഓരോ ജില്ലയിലെയും Comp-etent Authortiy of Land Acquisition for NH (CALA NH) ല്‍ നിന്ന് അതതു ജില്ലകളില്‍ നഷ്ടപരിഹാരം നല്‍കാന്‍ എത്ര കോടി രൂപ വേണ്ടിവരുമെന്ന് കൃത്യമായ കണക്കുകള്‍ ശേഖരിച്ച് വ്യക്തമായ ധാരണയിലെത്തിയശേഷം മുന്നോട്ടുപോകുന്നതായിരിക്കും ഏറ്റവും പ്രായോഗികമാവുക.

സംസ്ഥാനത്തെ ഏതൊക്കെ വില്ലേജുകളിലെ ഏതൊക്കെ സര്‍വേ നമ്പരുകളില്‍നിന്ന് ഏതൊക്കെ തരത്തില്‍പെട്ട എത്ര ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത് എന്ന കൃത്യവും വ്യക്തവുമായ വിവരങ്ങള്‍ ഇപ്പോള്‍ നോട്ടിഫിക്കേഷനുകള്‍ വഴി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഏറ്റെടുക്കേണ്ട ഭൂമിയുടെ മുഴുവന്‍ വിവരങ്ങളും സര്‍ക്കാര്‍ കൈവശമുണ്ട് എന്നര്‍ത്ഥം.
ഓരോ വില്ലേജ് തിരിച്ച് Basic Value Report (BVR) തയ്യാറാക്കുന്നതിന് യാതൊരു തടസ്സവുമില്ല. ഇതിലൂടെ കൃത്യമായ വില കണ്ടെത്താനാവും. അതോടൊപ്പം വീടുകള്‍, കടകള്‍, മറ്റ് കെട്ടിടങ്ങള്‍ തുടങ്ങിയവ നഷ്ടപ്പെടുന്നതിന്റെ മൊത്തം തുകയും കണക്കാക്കേണ്ടതുണ്ട്. നഷ്ടപരിഹാര ചെലവിനത്തില്‍ ആകെ എത്ര കോടി രൂപ വേണ്ടിവരുമെന്നും ഇതിലൂടെ വ്യക്തമാവും.

2) 2013 ലെ RFCTLARR നിയമപ്രകാരം കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങള്‍ക്ക് പുനരധിവാസ പാക്കേജ് നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഇത് നടപ്പാക്കുന്നതിനുവേണ്ടി പുനരധിവാസ അതോറിറ്റി, പുനരധിവാസ കമ്മിറ്റി, പുനരധിവാസ പാക്കേജ്, മാറ്റിതാമസിപ്പിക്കുന്നതിനുള്ള സൈറ്റ് (ഭൂമി) എന്നിവ നിശ്ചയിച്ച് പുനരധിവാസ പ്രക്രിയ പൂര്‍ത്തിയാക്കി കുടുംബങ്ങളെ മാറ്റിതാമസിപ്പിച്ച ശേഷമേ കുടിയൊഴിപ്പിക്കാന്‍ പാടുള്ളൂ എന്നാണ് 2013 ലെ പുനരധിവാസനിയമം വ്യവസ്ഥ ചെയ്തിട്ടുള്ളത്. എന്നാല്‍ മേല്‍പറഞ്ഞ യാതൊരു നടപടിയും ഒരു ജില്ലയിലും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ നിരവധി കുടുംബങ്ങളോട് കുടിയൊഴിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് മേല്‍പ്പറഞ്ഞ നിയമത്തിന് വിരുദ്ധമായി നല്‍കുകയും ചെയ്തു. സര്‍ക്കാരിന്റെ ഈ നിലപാട് ചോദ്യം ചെയ്ത് തൃശൂര്‍, മലപ്പുറം ജില്ലകളിലെ ഇരകള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജികളില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ തുടര്‍നടപടികള്‍ തടഞ്ഞുകൊണ്ട് വിധികളും ഇറക്കിയിട്ടുണ്ട്. ഇതിനെതിരെ, അതായത് പുനരധിവാസം നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാരും ചഒഅകയും പുനഃപരിശോധനാഹര്‍ജി നല്‍കിയിരിക്കുകയാണ്.

മലപ്പുറം ജില്ലയില്‍ അന്യായമായും അശാസ്ത്രീയമായും നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കുവേണ്ടിയും അലൈന്മെന്റില്‍ തിരിമറി നടത്തി കൂടുതല്‍ കുടുംബങ്ങളെ ദ്രോഹിക്കുന്ന വിഷയത്തില്‍ ഇടപെട്ട ഹൈക്കോടതി കുറ്റിപ്പുറം മുതല്‍ രാമനാട്ടുകര വരെയുള്ള മുഴുവന്‍ നടപടികളും റദ്ദാക്കിയിരിക്കുകയാണ്. ഇതുതന്നെയാണ് മറ്റു ജില്ലകളിലും സംഭവിക്കാനിരിക്കുന്നതും. അതുകൊണ്ട് 2013 ലെ പുതിയ പുനരധിവാസ നഷ്ടപരിഹാര നിയമപ്രകാരം അതിലെ വ്യവസ്ഥകള്‍ പാലിച്ച് പുനരധിവാസ പാക്കേജ് തയ്യാറാക്കി ഇരകളുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്തു തര്‍ക്കങ്ങള്‍ പരിഹരിച്ചു മുന്നോട്ടുപോയില്ലെങ്കില്‍ പാത വികസനം സുഗമമായി മുന്നോട്ടുകൊണ്ടുപോകാനാകില്ല.
3) ദേശീയപാത വികസനം പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാരിന്റെ ചുമതലയാണ്. അതിന്റെ ചെലവ് മുഴുവന്‍ വഹിക്കേണ്ടത് കേന്ദ്രമാണ്. കേരളം ഒഴിച്ചുള്ള എല്ലാ സംസ്ഥാനങ്ങളിലും ഇതിനേക്കാള്‍ വലിയ ചെലവില്‍ പാതകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അവിടെയൊന്നും സംസ്ഥാന സര്‍ക്കാരുകളോട് വിഹിതം ചോദിച്ചിട്ടില്ല. എന്നാല്‍ മുമ്പൊരിക്കലും ഇല്ലാത്ത വിധത്തില്‍ ഭൂമിയേറ്റെടുപ്പ് ചെലവിന്റെ 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കാമെന്ന് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചത് പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കലും സംസ്ഥാനത്തിന് വന്‍ സാമ്പത്തിക ബാധ്യത സൃഷ്ടിക്കലുമാണ്. (നിയമസഭയും സര്‍വകക്ഷി യോഗവുംകൂടി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ട വിഷയമായിരുന്നു ഇത്.)

ങഛഞഠഒ, ജണഉ, ഗകകഎആഎന്നിവ ചേര്‍ന്ന് ഒപ്പുവെച്ച കരാര്‍ അനുസരിച്ച് സംസ്ഥാനം നല്‍കുന്ന തുക ഗ്രാന്റ് ആണെന്നും ടോള്‍ പിരിവിലൂടെ ലഭിക്കുന്ന തുകയുടെ കാര്യത്തില്‍ പഴയപടി ചഒഅക ക്ക് തന്നെയായിരിക്കും പരമാധികാരം എന്നും വ്യവസ്ഥ ചെയ്തിരിക്കുന്നത് വളരെ വിചിത്രമാണ്. ഇതിലൂടെ സംസ്ഥാനം ഭീമമായ തുക മുടക്കിയിട്ടും ടോള്‍ വരുമാനത്തില്‍നിന്നുള്ള ന്യായമായ വിഹിതം ചോദിച്ചുവാങ്ങാന്‍പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല എന്നത് സംസ്ഥാന സര്‍ക്കാരിന്റെ വലിയ വീഴ്ചയായി കാണാം. സ്വകാര്യ കുത്തക കമ്പനികള്‍ക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള സാഹചര്യമൊരുക്കുന്നതിലാണ് എപ്പോഴും ദേശീയ പാതാഅതോറിറ്റിയുടെ ശ്രമം. അതിനാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരും കൂട്ടുനില്‍ക്കുന്നത്.

4) നഷ്ടപരിഹാരം വിതരണം ചെയ്യുമ്പോള്‍ അതില്‍ നിന്നും 6 ശതമാനം തുക സാല്‍വേജ് ചാര്‍ജ്ജ് ഇനത്തില്‍ കുറച്ചശേഷം ബാക്കി മാത്രം നല്‍കിയാല്‍ മതിയെന്ന ചഒഅക യുടെ പുതിയ ഉത്തരവ് ഇഅഘഅ ചഒ ഓഫീസുകളില്‍ ലഭിച്ചിട്ടുണ്ട് എന്നാണ് വാര്‍ത്ത. മുമ്പ് കെട്ടിടം നഷ്ടപ്പെടുന്ന ഉടമകളിലെ കെട്ടിട അവശിഷ്ടങ്ങള്‍ തങ്ങള്‍ക്ക് വേണമെന്ന് ആവശ്യമുന്നയിക്കുന്ന ഉടമകളില്‍നിന്ന് മാത്രമാണ് ഈ ചാര്‍ജ്ജ് ഈടാക്കിയിരുന്നത്.
5) നഷ്ടപരിഹാരം നിശ്ചയിക്കുമ്പോള്‍ അധികമായി പോയാല്‍ കര്‍ശനമായ ശിക്ഷ ഉദ്യോഗസ്ഥര്‍ നേരിടേണ്ടി വരുമെന്ന പുതിയ ഉത്തരവ് റവന്യൂ വകുപ്പ് ഇറക്കിയെന്ന് പത്ര വാര്‍ത്ത വന്നിട്ടുണ്ട്. ഇതോടെ വില നിശ്ചയിക്കുന്ന ഉദ്യോഗസ്ഥര്‍ വലിയ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. വില കൂടിയ ആധാരങ്ങള്‍ കണ്ടെത്തിയാലും അവ ഉദ്യോഗസ്ഥര്‍ പരിഗണിക്കാതിരിക്കണം എന്ന കുതന്ത്രമാണ് ഇതില്‍ സര്‍ക്കാര്‍ പയറ്റുന്നത്. ഇതെല്ലാം അടിയന്തരമായി സര്‍ക്കാര്‍ പരിഗണിക്കുകയും ന്യായമായ പരിഹാരമുണ്ടാക്കുകയും വേണം. ഇരകളെ പ്രതിനിധീകരിക്കുന്ന സംഘടനകളുമായി ചര്‍ച്ച നടത്തുകയാണ് ആദ്യമായി ചെയ്യേണ്ടത്. എന്‍.എച്ച് 17 എന്‍.എച്ച്47 സംയുക്ത സമരസമിതിയുമായി ചര്‍ച്ച നടത്തുന്നതാണ് ഉചിതം. ഇക്കാര്യത്തില്‍ ഇനിയൊട്ടും വൈകരുത്.
(വി.എം സുധീരന്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിന്റെ പൂര്‍ണരൂപം)

web desk 3: