X

‘പാര്‍ട്ടി സെക്രട്ടറിയുടെ മകനായാലും തന്തയായാലും കഞ്ചാവ് കടത്തിയാല്‍ ജയിലില്‍ കിടക്കണം’; കോടിയേരിയെ കുത്തി ആനത്തലവട്ടം ആനന്ദന്‍

തിരുവനന്തപുരം : സംസ്ഥാനത്ത് എല്‍ഡിഎഫും സിപിഎമ്മും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ആരോപണനിഴലിലാണ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ തുടങ്ങിയ ആരോപണങ്ങളും അന്വേഷണവും മുഖ്യമന്ത്രിയുടെ ഓഫീസും കടന്ന് മുന്നേറുന്നു. സ്വര്‍ണ്ണക്കടത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയെന്ന് ഇ ഡി റിപ്പോര്‍ട്ടും പുറത്തുവന്നു. പിന്നാലെ ലഹരിക്കടത്ത് കേസില്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ അറസ്റ്റിലായതും സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. സംഭവത്തെ പ്രതിരോധിക്കുമ്പോഴും ബിനീഷ് കുറ്റക്കാരനെന്ന് സമ്മതിക്കുകയാണ് നേതാക്കള്‍.

ബിനീഷ് കോടിയേരി വിഷയത്തില്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. പാര്‍ട്ടി സെക്രട്ടറിയുടെ മകനല്ല തന്തയായാലും കഞ്ചാവ് കടത്തിയാല്‍ ജയിലില്‍ കിടക്കണമെന്നായിരുന്നു ആനത്തലവട്ടത്തിന്റെ പ്രതികരണം. വിഷയത്തില്‍ നേതൃത്വത്തിനുള്ളിലെ അതൃപ്തി പ്രകടമാക്കുന്നതാണ് ആനത്തലവട്ടത്തിന്റെ വാക്കുകള്‍.

അതേസമയം ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി റിമാന്‍ഡിലായി. ഇഡി കസ്റ്റഡി അവസാനിച്ചതിനെത്തുടര്‍ന്നു പ്രത്യേക കോടതി ബിനീഷിനെ 25 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. ഒക്ടോബര്‍ 29ന് അറസ്റ്റ് ചെയ്തതു മുതല്‍ 14 ദിവസം ഇഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു. ജാമ്യാപേക്ഷ 18നു പരിഗണിക്കാനായി മാറ്റി. അതേസമയം ലഹരി ഇടപാടില്‍ ബിനീഷിന്റെ പണം ഉപയോഗിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്ന എന്‍സിബി (നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ) കസ്റ്റഡി അപേക്ഷ നല്‍കിയിട്ടില്ല.

 

web desk 3: