X

നീതു വന്നില്ല; എംപിയും എംഎല്‍എയും മടങ്ങി; നീതു സിപിഎമ്മിന്റെ ‘കാപ്‌സ്യൂള്‍’ തന്ത്രമോ?

തൃശൂര്‍; ലൈഫ് മിഷന്‍ പദ്ധതിയെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട നീതു ജോണ്‍സനെ കാണാതെ അനില്‍ അക്കരെ എംപിയും രമ്യഹരിദാസ് എംപിയും മടങ്ങി. മണിക്കൂറുകള്‍ കാത്തിരുന്നിട്ടും നീതു ജോണ്‍സണ്‍ എത്താത്തതിനെ തുടര്‍ന്നാണ് ഇരുവരും മടങ്ങിയത്. നീതു ജോണ്‍സണ്‍ എന്ന കഥാപാത്രം സിപിഎമ്മിന്റെ സൈബര്‍ ക്യാപ്‌സൂള്‍ ആയിരുന്നോ എന്നാണ് നിലവിലെ സംശയം. വിഷയത്തില്‍ സജീവമായി എംഎല്‍എ ഇടപെട്ടതോടെ അനില്‍ അക്കരയ്‌ക്കെതിരെ നടത്തിയ കാപ്‌സ്യൂള്‍ സൈബര്‍ യുദ്ധം തന്ത്രത്തിനു തിരിച്ചടി നേരിടുകയായിരുന്നു.

വീടില്ലാത്ത പ്ലസ്ടു വിദ്യാര്‍ഥിനിയെ നേരിട്ടു കണ്ടു പരിഹാരമുണ്ടാക്കാന്‍ ഇന്നു രാവിലെ 9 മുതല്‍ അനില്‍ അക്കര എംഎല്‍എ എങ്കക്കാട് മങ്കര റോഡില്‍ കാത്തിരുന്നെങ്കിലും ആരുമെത്തിയില്ല. രമ്യ ഹരിദാസ് എംപിയും കോണ്‍ഗ്രസ് കൗണ്‍സിലര്‍ സൈറാ ബാനുവും അനിലിന്റെ കൂടെ ചേര്‍ന്നു.

പുറമ്പോക്കില്‍ താമസിക്കുന്ന ദരിദ്രയായ താനും അമ്മയും ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട വടക്കാഞ്ചേരി ഫ്‌ലാറ്റില്‍ അപേക്ഷിച്ചിട്ടുണ്ടെന്നും ദയവു ചെയ്തു ഫ്‌ലാറ്റിനെതിരെ ആരോപണം ഉന്നയിച്ച് അതു പൊളിക്കരുതെന്നും നീതു ജോണ്‍സന്‍ എന്ന പ്ലസ് ടു വിദ്യാര്‍ഥിനി എഴുതി എന്നു പറയുന്ന കത്താണു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. സ്ഥലത്തെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ സൈറാ ബാനുവിന്റെ പേരും ഈ കുട്ടിയുടെ പേരിലിട്ട പോസ്റ്റിലുണ്ട്.

ഇതു വ്യാപമായി സിപിഎം അനുകൂല ഗ്രൂപ്പുകള്‍ ഷെയര്‍ ചെയ്തിരുന്നു. കുട്ടി വടക്കാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്നുവെന്നാണു പരാതിയിലുണ്ടായിരുന്നത്. എന്നാല്‍ ആ പേരിലൊരു കുട്ടി ഈ സ്‌കൂളില്‍ പഠിക്കുന്നില്ലെന്ന് എംഎല്‍എ പറഞ്ഞു. ഈ കുട്ടിയെ കണ്ടെത്താനാകാതെ വന്നതോടെയാണു നീതു ജോണ്‍സന്റെ വിലാസത്തിലെ സ്ഥലമായ മങ്കരയില്‍ 2 മണിക്കൂര്‍ റോഡരികില്‍ കാത്തിരിക്കുമെന്നു അനില്‍ പ്രഖ്യാപിച്ചത്.

കുട്ടിയും അമ്മയും ഇനിയും ഏതു സമയത്തുവന്നാലും സഹായിക്കുമെന്നും വീടുവച്ചു കൊടുക്കുമെന്നും പറഞ്ഞാണു അനിലും രമ്യയും കാത്തിരിപ്പ് അവസാനിപ്പിച്ചത്. കുട്ടിയെ കണ്ടെത്താനായി അനില്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

chandrika: