X

പിടിവലിയില്‍ പെണ്‍കുട്ടി മുട്ടിടിച്ചു വീണു, പരുക്ക് ഗുരുതരം; പെണ്‍കുട്ടി മൊഴി നല്‍കാവുന്ന സ്ഥിതിയിലല്ലെന്ന് പൊലീസ്

പത്തനംതിട്ട: കോവിഡ് പോസിറ്റീവായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ നടത്തിയത് ആസൂത്രിത നീക്കമെന്ന് പൊലീസ്. ആംബുലന്‍സില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പരുക്കുകള്‍ ഗുരുതരമാണ്. സ്വകാര്യഭാഗങ്ങളില്‍ ക്ഷതമുണ്ട്. പിടിവലിയില്‍ പെണ്‍കുട്ടി മുട്ടിടിച്ചു വീണു. ശാരീരികമായും മാനസികമായും അവശയായ പെണ്‍കുട്ടി മൊഴി നല്‍കാവുന്ന സ്ഥിതിയിലല്ലെന്ന് പൊലീസ് അറിയിച്ചു

ഉപദ്രവിക്കുന്നതിനിടയില്‍ നടന്ന പിടിവലിയിലാണ് പെണ്‍കുട്ടി മുട്ടിടിച്ചു നിലത്തു വീണത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതിനും നൗഫലിനെതിരെ കേസെടുത്തിട്ടുണ്ട്. അടൂരില്‍നിന്ന് ആംബുലന്‍സില്‍ കയറ്റിയ പെണ്‍കുട്ടിയെ അടുത്തുള്ള പന്തളം അര്‍ച്ചന ഫസ്റ്റ് ലൈന്‍ പരിശോധനാ കേന്ദ്രത്തില്‍ ഇറക്കാതെ കോഴഞ്ചേരിക്ക് കൊണ്ടു പോയതാണ് തട്ടിക്കൊണ്ടു പോകലിന്റെ പരിധിയില്‍ വരുന്നത്.

ആംബുലന്‍സിന്റെ ഗ്ലോബല്‍ പൊസിഷന്‍ സംവിധാനം (ജിപിഎസ്) പ്രവര്‍ത്തിച്ചിരുന്നില്ലെന്ന മോട്ടര്‍ വാഹനവകുപ്പിന്റെ വാദം പൊലീസ് തള്ളി. ജിപിഎസിലെ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചതായി ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണ്‍ പറഞ്ഞു. എന്നാല്‍ ആംബുലന്‍സുകള്‍ക്ക് ജിപിഎസ് നിര്‍ബന്ധമില്ലെന്നും പെര്‍മിറ്റ് വാഹനത്തിനു മാത്രം മതിയെന്നാണ് നിയമമെന്നും പത്തനംതിട്ട ആര്‍ടിഒ ജിജി ജോര്‍ജ് പറഞ്ഞു. സംഭവം നടന്ന ആംബുലന്‍സ് മോട്ടര്‍വാഹന വകുപ്പ് പരിശോധിച്ചിട്ടില്ലെന്നും പൊലീസ് ആവശ്യപ്പെട്ടാല്‍ വിശദ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

web desk 3: