X

മോദിയുടെ ഇന്ത്യയില്‍ ബാങ്കുകള്‍ക്കും നല്ല കാലമല്ല

 

ഇന്ത്യന്‍ ബാങ്കുകളിലെ കിട്ടാക്കടവുമായി ബന്ധപ്പെട്ടു ഇംഗ്ലണ്ടിലെ ആഗോള സാമ്പത്തിക റെയ്റ്റിങ് ഏജന്‍സിയായ മൂഡി കഴിഞ്ഞ ദിവസം പുറത്തുവിട്ടത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. 2016ന് ശേഷം കിട്ടാക്കടം കാരണം തകര്‍ന്നുകൊണ്ടിരിക്കുന്ന 39 രാജ്യങ്ങളിലെ ബാങ്കിങ് ശൃംഖലകളില്‍ ഏറ്റവും കൂടുതല്‍ ബാങ്കുകളുള്ളത് ഇന്ത്യയിലാണെന്നും എസ്.ബി.ഐ അടക്കമുള്ള ബാങ്കുകളാണ് മുന്നിലെന്നുമാണ് റിപ്പോര്‍ട്ട്. മാത്രമല്ല നോട്ട് നിരോധനവും പുതിയ ചരക്കുസേവന നികുതിയും സൃഷ്ടിച്ച കിട്ടാക്കടമാണ് മാന്ദ്യത്തിന്റെ രൂപത്തില്‍ ഇന്ത്യന്‍ ബാങ്കുകളെ പ്രതിസന്ധിയിലാക്കിയതെന്നും മൂഡി റിപ്പോര്‍ട്ടില്‍ വ്യ ക്തമാക്കുന്നുണ്ട്. മൂഡിയുടെ കണക്കുകളെ പ്രതിരോധിക്കേണ്ടത് ആവശ്യമായിവന്നപ്പോഴാണ് രണ്ടാം യു.പി.എയുടെ ഭരണകാലത്തുണ്ടായ നിഷ്‌ക്രിയ ആസ്തിയാണ് ഇന്ന് ബാങ്കിങ് രംഗത്തെ പ്രതിസന്ധിയിലാക്കിയതെന്ന് മോദി കഴിഞ്ഞദിവസം ഇന്ത്യന്‍ ചേമ്പേഴ്‌സ് കോമേഴ്‌സ് ആന്റ് ഇന്‍ഡ സ്ട്രീസ് യോഗത്തില്‍ തട്ടിവിട്ടത്. യു.പി.എയുടെ ഭരണകാലത്ത് നിഷ്‌ക്രിയ ആസ്തിയില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഈ വര്‍ധന കിട്ടാക്കടം കൊണ്ടായിരുന്നില്ല. 2010 നും 2014 നും ഇടയിലുള്ള സമയം ഒരു ലക്ഷം കോടി രൂപയില്‍ താഴ്ന്ന കിട്ടാക്കടമായി ചുരുങ്ങിയ കാലഘട്ടമായിരുന്നു. 2017 ഡിസംബര്‍ 31 വരെയുള്ള കിട്ടാക്കടം 2.66 ലക്ഷം കോടിയും നിഷ്‌ക്രിയ ആസ്തി 10.26 ലക്ഷം കോടിയുമായിരുന്നു. 2018 മാര്‍ച്ച് 31 ആകുമ്പോഴേക്കും 12 ലക്ഷം കോടി കവിയുമെന്നാണ് റിപ്പോര്‍ട്ട്. 2008-ല്‍ ലോകത്തെ പിടിച്ചുകുലുക്കിയ വന്‍ സാമ്പത്തിക മാന്ദ്യത്തില്‍നിന്നും ഒരു പോറല്‍പോലുമേല്‍ക്കാത്ത ഇന്ത്യന്‍ ബാങ്കുകളാണ് ഇന്ന് മോദിയുടെ കോര്‍പറേറ്റ് പ്രീണന വായ്പാനയത്തിന് ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ മാന്ദ്യം നേരിടുന്ന ബാങ്കുകളായി മാറിയത്. ഈ കാലത്തെ ഇന്ത്യന്‍ ബാങ്കുകളെ ലോകമാസകലം പ്രശംസിച്ചിരുന്നു. ഇന്ന് പന്ത്രണ്ടോളം വിവിധ ബാങ്കുകളിലായി ഇരുപതിനായിരത്തില്‍പരം ശാഖകളില്‍ പ്രതിസന്ധി മൂര്‍ച്ഛിച്ച് ലോണ്‍ ഏതാണ്ട് നിര്‍ത്തി. കഴിഞ്ഞ ഡിസംബറില്‍ അവസാനിക്കുന്ന ക്വാര്‍ട്ടറില്‍ എസ്.ബി.ഐക്ക് മാത്രം 1886 കോടി രൂപയുടെ നഷ്ടമുണ്ടായി.
2015 -2016ല്‍ 2100 കോടി രൂപ ലാഭമുണ്ടാക്കിയ ബാങ്കുകളാണ് കിട്ടാക്കടം വര്‍ധിച്ചതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2416 കോടി രൂപ നഷ്ടത്തില്‍ കൂപ്പുകുത്തിയത്. ഇന്ത്യയിലെ ബാങ്കുകളുടെ ആകെ നിഷ്‌ക്രിയ ആസ്തി ഇന്ന് 10.26 ലക്ഷം കോടിയാണ്. തൊണ്ണൂറ് ദിവസത്തിലധികം മുതലും പലിശയും അടക്കാത്തതും എന്നാല്‍ ഭാവിയില്‍ നിയമനടപടികള്‍കൊണ്ട് കിട്ടാവുന്നതും അല്ലാത്തതുമായ മൊത്തം ലോണുകളാണ് നിഷ്‌ക്രിയ ആസ്തികളായി കണക്കാക്കുന്നത്. അതില്‍ തിരിച്ചുപിടിക്കാന്‍ ഒരിക്കലും കഴിയാത്ത നിഷ്‌ക്രിയ ആസ്തികളാണ് കിട്ടാക്കടമായി മാറുന്നത്. ഈ നിഷ്‌ക്രിയാസ്തിയുടെ മറ്റൊരു പ്രത്യേകത അതിന്റെ വലിയൊരു ഭാഗവും വന്‍ കോര്‍പറേറ്റുകള്‍ സൃഷ്ടിച്ച കിട്ടാക്കടമാണ്. മാത്രമല്ല ഇത് 13 രാജ്യങ്ങളുടെ മൊത്തം ദേശീയ വരുമാനത്തിന് തുല്യമാണ്. 2.72 ലക്ഷം കോടി കിട്ടാക്കടത്തിന്റ 1.25 ലക്ഷം കോടിയും റിലയന്‍സിന്റെയും അദാനി ഗ്രൂപ്പിന്റെയുമാണ്.
എല്ലാ നിഷ്‌ക്രിയ ആസ്തികളും ബാങ്കുകളെ പ്രതിസന്ധിയിലാക്കുന്നില്ല. പണ്ടും ബാങ്കിങ് രംഗത്ത് നിഷ്‌ക്രിയ ആസ്തികള്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും ബാങ്കിങ് രംഗത്ത് പ്രതിസന്ധിയുണ്ടാക്കിയിട്ടില്ല. രണ്ടാം യു.പി.എ ഭരണകാലത്ത് നിഷ്‌ക്രിയ ആസ്തികള്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും ഭാവിയില്‍ അവയെല്ലാം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞു എന്നു മാത്രമല്ല നിഷ്‌ക്രിയ ആസ്തികള്‍ എന്നു സാങ്കേതിക പേരിട്ട മൂലധനംതന്നെ സമ്പദ് വ്യവസ്ഥയില്‍ തൊഴിലവസരവും വരുമാനവും ഉണ്ടാക്കിയിരുന്നു. അപ്പോള്‍പിന്നെ എങ്ങിനെയാണ് നിഷ്‌ക്രിയ ആസ്തി എന്നു പറയാന്‍ കഴിയുന്നത്? നിയമാനുസരണം ജാമ്യം നല്‍കാതെ ബിസിനസ് റിക്കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ മാത്രം കോര്‍പറേറ്റുകള്‍ക്ക് മോദി സര്‍ക്കാര്‍ കൊടുത്ത വായ്പകള്‍ എല്ലാംതന്നെ കിട്ടാക്കടമാവുകയായിരുന്നു. വിജയ്മല്യ 9000 കോടി രൂപയും ഡയമണ്ട് രാജാവ് നീരവ്‌മോദി 11400 കോടി രൂപയും വായ്പ വാങ്ങി രാജ്യം വിട്ടപ്പോള്‍ തിരിച്ചുപിടിക്കാനാവാതായത് ഇതുകൊണ്ടാണ്. നേരെമറിച്ച് നിഷ്‌ക്രിയ ആസ്തിയായി മാറിയാലും ഇടത്തരക്കാരന്റെ ലോണ്‍ ജപ്തി നടപടികള്‍ക്ക് മുമ്പ് തന്നെ പലിശയടക്കം പൂര്‍ണമായും അടച്ചുതീര്‍ത്തു സജീവ ആസ്തിയായി മാറുന്നു. ഇടത്തരക്കാരുടെ വായ്പ ഒന്നോ രണ്ടോ വര്‍ഷം നിഷ്‌ക്രിയ ആസ്തിയായിരുന്നാലും പിന്നീട് മുഴുവന്‍ തുകയും അടച്ചു സജീവ മൂലധനമായി മാറും എന്ന് ചുരുക്കം. തൊഴിലവസരവും വരുമാനവും നല്‍കുന്ന നിക്ഷേപത്തിന് പകരം സ്വിസ് ബാങ്കില്‍ നിക്ഷേപിക്കാനാണ് അവ ഉപയോഗിക്കുന്നത്. അവയെല്ലാംതന്നെയാണ് നിഷ്‌ക്രിയ ആസ്തിയോടൊപ്പം കിട്ടാക്കടവുമായി മാറിയത്. മുകേഷ് അംബാനിക്ക് 32.73 ലക്ഷം ഡോളറും അനില്‍ അംബാനിക്ക് 26.6 ലക്ഷം ഡോളറും സ്വിസ് ബാങ്കില്‍ നിക്ഷേപം ഉള്ളപ്പോഴാണ് യാതൊരു ജാമ്യവുമില്ലാതെ 1.25 ലക്ഷം കോടി രൂപ വായ്പ നല്‍കിയത്. ഈ വായ്പകള്‍ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചാല്‍ എങ്ങിനെയാണ് നമ്മുടെ രാജ്യത്ത് തൊഴിലവസരവും ദേശീയ വരുമാനവും വര്‍ധിക്കുന്നത്. 2014 ന് ശേഷം ഇവരുടെ സ്വിസ് എക്കൗണ്ടില്‍ 42 ശതമാനം വര്‍ധനവ് ഉണ്ടായാല്‍ എന്താണ് മനസിലാക്കേണ്ടത്. ഇവിടെ നിന്ന് കൈപ്പറ്റിയ വായ്പകള്‍ സ്വിസ് ബാങ്ക് എക്കൗണ്ടിലേക്ക് ഒഴുകി. ഈ വിവരം പുറത്തുവിടുമെന്ന് സ്വിസ് അധികൃതര്‍ വെളിപ്പെടുത്തിയപ്പോഴാണ് അവ വെളുപ്പിക്കാന്‍വേണ്ടി നോട്ട് നിരോധനം നടപ്പാക്കിയത് എന്നുവേണം കരുതാന്‍. ഈ വായ്പ കിട്ടാക്കടമായി എഴുതിതള്ളിയാലോ? ഇതാണ് മോദി ചെയ്തത്. മുകേഷ് അം ബാനിക്ക് മാത്രം ഇന്ത്യന്‍ ബാങ്കില്‍ 2.47 ലക്ഷം കോടി രൂപ നിക്ഷേപമുള്ളപ്പോഴാണ് അവ കണ്ടുകെട്ടാതെ 1.25 ലക്ഷം കോടി കിട്ടാക്കടമായി പ്രഖ്യാപിപ്പിച്ച് എഴുതിതള്ളുന്നത് എന്നോര്‍ക്കണം.
വന്‍ കോര്‍പറേറ്റുകള്‍ക്ക് പങ്ക് കുറവായ കിട്ടാക്കടം ഉത്പാദനപരവും തൊഴില്‍ അധിഷ്ഠിതവുമാണ്. ഇത്തരം നിഷ്‌ക്രിയ ആസ്തി വരുമാനം കൂട്ടുകയും വിനിമയ പ്രക്രിയ ത്വരിതപ്പെടുത്തുകയും ദേശീയ വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യും. കിട്ടാക്കടത്തിന്റെ നിരക്ക് കുറവുള്ളതും കോര്‍പറേറ്റുകള്‍ക്ക് പങ്ക് വളരെ കുറവുള്ളതു മായ നിഷ്‌ക്രിയ ആസ്തികള്‍ മാത്രമാണ് ഉത്പാദനപരം. യു.പി.എ ഭരണ കാലത്തുള്ള നിഷ്‌ക്രിയ ആസ്തികളുടെ പന്ത്രണ്ട് ശതമാനം മാത്രമാണ് കിട്ടാക്കടമായിരുന്നത്. എന്നാല്‍ മോദിയുടെ ഭരണകാലത്ത് 33 ശതമാനം വരെ കിട്ടാക്കടമായിരുന്നു. അതായത് യു.പി.എ ഭരണകാലത്ത് 2010 -2013 ല്‍ 8.03 ലക്ഷം കോടി നിഷ്‌ക്രിയ ആസ്തിയില്‍ ഒരു ലക്ഷം കോടി മാത്രമാണ് കിട്ടാക്കടം. ആ വര്‍ഷത്തെ ദേശീയവരുമാനം ചരിത്രത്തിലില്ലാത്തവിധം വന്‍ വര്‍ധനവ് രേഖപ്പെടുത്തി 8.5 ശതമാനം വരെ ഉയര്‍ന്നു. ഇടത്തരക്കാരിലും ചെറുകിട വ്യവസായികളിലും മാത്രമായി വായ്പകള്‍ കേന്ദ്രീകരിക്കപ്പെട്ടതോടുകൂടി കോര്‍പറേറ്റുകള്‍ക്ക് നിഷ്‌ക്രിയ ആസ്തിയില്‍ പങ്ക് കുറയുകയും വായ്പാപണം ബാങ്കുകളില്‍ നിക്ഷേപമായി പോകാതെ രാജ്യത്തിനകത്തുതന്നെ ചലിക്കാന്‍ തുടങ്ങി എന്നതാണ് വാസ്തവം. 2011-2012ല്‍ ദേശീയവരുമാനം 87.36 ലക്ഷം കോടിയായിരുന്നത് 2013-2014 ല്‍ 105.52 ലക്ഷം കോടിയായി വര്‍ധിച്ചു. ഇതില്‍ നിഷ്‌ക്രിയ ആസ്തി 8.03 ലക്ഷം കോടിയാണ്. നിഷ്‌ക്രിയ ആസ്തി വര്‍ധിക്കുന്നതോടെപ്പം തന്നെ രണ്ടാം യു.പി.എ ഭരണ കാലത്ത് ദേശീയ വരുമാനവും വര്‍ധിക്കുന്നതായി കാണാം. കോര്‍പറേറ്റ് വായ്പയുടെ സ്വാധീനം വളരെ കുറഞ്ഞ ഈ കാലത്ത് നിഷ്‌ക്രിയ ആസ്തിയാണ് കമ്പോളത്തെ ചലിപ്പിച്ചുകൊണ്ടിരുന്നത്.
നരേന്ദ്രമോദിയുടെ കീഴില്‍ അധികാരമേറ്റ ബി. ജെ.പി സര്‍ക്കാറിന്റെ വായ്പാനയം കുത്തക പ്രീണനത്തില്‍ ഊന്നിയായിരുന്നു. വായ്പയുടെ എഴുപതു ശതമാനത്തില്‍ കൂടുതല്‍ പത്തോളം കോര്‍പറേറ്റുകളില്‍ കേന്ദ്രീകരിച്ചു. 2014-2015 കാലത്ത് ദേശീയവരുമാനം 124.71 ലക്ഷം കോടിയായതില്‍ 9 ലക്ഷം കോടിയോളം നിഷ്‌ക്രിയ ആസ്തിയായിരുന്നു. അതില്‍ രണ്ടു ലക്ഷം കോടിയും കിട്ടാക്കടമായിരുന്നു. അതായത് 9 ലക്ഷം നിഷ്‌ക്രിയ ആസ്തിയില്‍ രണ്ട് ലക്ഷം കോടിയോളം കിട്ടാക്കടമാണ്. മോദി ഭരണകാലത്ത് നിഷ്‌ക്രിയ ആസ്തി കിട്ടാക്കടമനുപാദം 33 ശതമാനത്തോളം വരും. അതേയവസരത്തില്‍ രണ്ടാം യു.പി.എ ഭരണകാലത്ത് 12 ശതമാനം മാത്രമേ നിഷ്‌ക്രിയ ആസ്തിയില്‍ കിട്ടാക്കടം ഉണ്ടായിരുന്നുള്ളു. കോര്‍പറേറ്റുകള്‍ക്ക് വായ്പയായി നല്‍കിയ തുക രാജ്യത്തിന് അകത്ത് വ്യവസായങ്ങളിലും നിക്ഷേപമായി വരുന്നതിന് പകരം വെളിയില്‍ നിക്ഷേപമായി പോകുന്നു. മുഴുവന്‍ നിഷ്‌ക്രിയ ആസ്തിയും ബാങ്കിലേക്ക്തന്നെ തിരിച്ചുപോകുമ്പോഴാണ് ബാങ്കുകള്‍ക്ക് സന്തോഷമാകുന്നത്. മറിച്ച് രാജ്യത്തിനകത്ത് കറങ്ങുമ്പോഴാണ് സമ്പദ് വ്യവസ്ഥ വളരാന്‍ തുടങ്ങുന്നത്. ബാങ്കില്‍ വരുമ്പോള്‍ ചലനരഹിതമാകുന്ന പണമാണ് യഥാര്‍ത്ഥത്തില്‍ നിഷ്‌ക്രിയ ആസ്തി. കിട്ടാക്കടമായതും രാജ്യത്തിന് വെളിയില്‍ സഞ്ചരിക്കുന്നതു മായ പണമാണ് ചേതനയറ്റ പണം. അതു തന്നെയാണ് യഥാര്‍ത്ഥത്തില്‍ നിഷ്‌ക്രിയാസ്തി. അതു കൊണ്ടാണ് നിഷ്‌ക്രിയ ആസ്തി വര്‍ധിച്ചിട്ടും ദേശീയ വരുമാനത്തിലും തൊഴിലവസരത്തിലും വന്‍ വര്‍ധനവ് യു.പി.എ ഭരണകാലത്തുണ്ടായത്.
സാധാരണക്കാര്‍ക്ക് കൂടുതല്‍ വായ്പ ലഭിച്ചപ്പോള്‍ ഉത്പാദനനേട്ടം ഉണ്ടാക്കുന്ന ഇടവേളയില്‍ ഉണ്ടായ അടവിലെ വീഴ്ചയാണ് നിഷ്‌ക്രിയ ആസ്തിയില്‍ വര്‍ധനവുണ്ടാക്കിയത്. ലോണിന്റെ വികേന്ദ്രീകരണത്തില്‍ ഉണ്ടാക്കുന്ന സ്വാഭാവിക ഇടവേളയാണിത്. ഈ വായ്പ ചലനാത്മകമായതാണ് മൊത്തം ദേശീയ വരുമാനത്തില്‍ വന്‍ വര്‍ധനവുണ്ടാക്കിയത്. പക്ഷേ ആ നിഷ്‌ക്രിയ ആസ്തി തന്നെയാണ് തൊഴിലവസരവും വരുമാനവും വര്‍ധിപ്പിച്ചത് എന്ന സത്യം മോദി മറച്ചുവെച്ചു. ബാങ്കുകളെ സംബന്ധിച്ചിടത്തോളം സാങ്കേതികമായി നിഷ്‌ക്രിയ ആസ്തി എന്ന് പറയാമെങ്കിലും കമ്പോളത്തില്‍ തൊഴിലവസരവും വരുമാനവും സൃഷ്ടിക്കുന്ന ക്രിയാത്മകമായ മൂലധനമാണിത്. പ്രച്ഛന്ന നിഷ്‌കിയ ആസ്തി എന്നു വിളിക്കാവുന്ന ഈ പണം ദേശീയ വരുമാന വര്‍ധനവിന് ഉത്തേജകമായിട്ടുണ്ട്. അതുകൊണ്ട്തന്നെ അത് ഒരിക്കലും കിട്ടാക്കടമായോ മൃതപണമായോ കാണാന്‍ പറ്റില്ല. ഇത് സമ്പദ് വ്യവസ്ഥ ടെയ്ക്ക്ഓഫിന് മുമ്പെയുള്ള ഒരു നിശ്ചല അവസ്ഥയായി മാത്രമേ കാണാന്‍ പറ്റു. ബാങ്ക് നിക്ഷേപകരുടെ എണ്ണം 18 ലക്ഷം കോടിയില്‍ നിന്നു 52 ലക്ഷം കോടിയായി ഉയര്‍ത്തിയത് ബി.ജെ.പി യുടെ നേട്ടമായാണ് മോദി എടുത്തുപറയുന്ന.് സീറോ ബാലന്‍സ് എക്കൗണ്ട് എന്നും ജന്‍ധാര്‍ യോജന എന്ന പേരിലുമാണ് മോദി ജനങ്ങളില്‍ നിന്നും കോര്‍പറേറ്റുകള്‍ക്ക് വേണ്ടി പണം പറ്റിക്കാന്‍ തുടങ്ങിയത്. കര്‍ഷകരെക്കൊണ്ടും പെന്‍ഷന്‍കാരെകൊണ്ടും ബാങ്ക് എക്കൗണ്ട് നിര്‍ബന്ധിച്ച് എടുപ്പിച്ചതിനു ശേഷം അവര്‍ക്ക് കര്‍ഷക തൊഴിലാളി പെന്‍ഷനായും വിധവാ പെന്‍ഷനായും വികലാംഗ പെര്‍ഷനായും എത്തിപ്പെടുന്ന ഫണ്ടില്‍ നിന്നും മിനിമം ബാലന്‍സ് പിഴയുടെ പേരില്‍ 1771 കോടി രൂപ തട്ടിയെടുത്തു. എക്കൗണ്ട് വര്‍ധിക്കുന്നതിനനുസരിച്ച് കോര്‍പറേറ്റ് വാലറ്റിലേക്ക് സാധാരണക്കാരുടെ പണം ഒഴുകിയെന്ന ര്‍ത്ഥം.
വിനിമയനിരക്ക് വഴിയുള്ള പകല്‍ക്കൊള്ള കാരണം കഴിഞ്ഞ ഡിസംബര്‍ 31 വരെ ഏതാണ്ട് 18 ശതമാനത്തോളം നിക്ഷേപകര്‍ പണം പിന്‍വലിച്ച് ദ്രവ രൂപത്തിലായി സൂക്ഷിച്ചുവെക്കാനോ മറ്റു ബാങ്കുകളിലേക്ക് നിക്ഷേപം മാറ്റുകയോ ചെയ്തിട്ടുണ്ട്. ഇത് നിക്ഷേപം ചുരുങ്ങുന്നതിനും ബാങ്കിങ് രംഗത്ത് മാന്ദ്യം വര്‍ധിക്കുന്നതിനും ഇടവരുത്തി. മെത്തം 2.66 ലക്ഷം കോടി കിട്ടാക്കടത്തില്‍ 1.44 ലക്ഷം കോടിയും അദാനി സഹോദരങ്ങള്‍ അടക്കമുള്ള പത്തോളം കോര്‍പറേറ്റുകളുടെ കിട്ടാക്കടമാണ് എഴുതിത്തള്ളിയത്. ഉത്പാദനപരമല്ലാത്ത ആവശ്യങ്ങള്‍ക്ക് വന്‍ വായ്പകള്‍ നല്‍കിയതും മാന്ദ്യത്തിന് ഇടവരുത്തി. നിഷ്‌ക്രിയ ആസ്തി അതിവേഗം കിട്ടാക്കടമായി പ്രഖ്യാപിക്കുന്ന ചരിത്രം ഇതുവരെ ഉണ്ടായിട്ടില്ല. ഇത് കിട്ടാക്കടംവഴി ഏറ്റവും കൂടുതല്‍ പ്രതിസന്ധി അനുഭവിക്കുന്ന രാഷ്ട്രമാക്കി എന്നു മാത്രമല്ല ദേശീയ വരുമാനം നിരന്തരം കുറയുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് സ്ഥാനം കിട്ടുന്നതിനും ഇടവരുത്തി.

chandrika: