X

വടക്കന്‍ കാറ്റിലെ ചതിയുടെ ഗന്ധം

മുജീബ് കെ. താനൂര്‍

വടക്കേ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചതിയുടെ ഗന്ധമറിഞ്ഞ കോണ്‍ഗ്രസ് നേതൃത്വം രാഹുലിനെ ദക്ഷിണേന്ത്യയിലും സാന്നിധ്യമറിയിപ്പിച്ചത് ബുദ്ധിപരമായ തീരുമാനെന്നാണ് ദേശീയ രാഷ്ട്രീയ നിരൂപകര്‍ കരുതുന്നത്. യു.പി രാഷ്ട്രീയത്തില്‍ ദലിത് വിഭാഗത്തിന്റെ ഉന്നമനത്തിനായി അടുത്ത കാലത്ത് രൂപം കൊണ്ട ഭീം ആദ്മി നേതാവ് ചന്ദ്രശേഖര്‍ വാരാണസിയില്‍ മോദിക്കെതിരെ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ചന്ദ്രശേഖര്‍ കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കാഗാന്ധിയേയും ജ്യോതിരാദിത്യ സിന്ധ്യയേയും കണ്ടതില്‍പിന്നെ ബി.എസ്.പി നേതാവ് മായാവതിയുടെ രഹസ്യ നീക്കങ്ങള്‍ സംശയത്തിന്റെ നിഴലിലായി. തന്റെ തട്ടകത്തില്‍ കയറിക്കളിക്കുന്ന വിരുതനെ ഒതുക്കാന്‍ തക്കം പാര്‍ത്തുകഴിയുന്ന മായാവതി വാരാണസിയില്‍ മോദിയെ വിജയിപ്പിച്ചും ചന്ദ്രശേഖറെ വെട്ടിവീഴ്ത്താന്‍ ഒരുങ്ങിയിരിക്കുകയാണ്.
രാഹുല്‍ ഗാന്ധിയുടെ സിറ്റിങ് സീറ്റായ അമേഠിയിലെ അസംബ്ലി മണ്ഡലങ്ങളില്‍ അഞ്ചില്‍ നാലും ബി.ജെ.പി കയ്യടക്കിയിരിക്കുകയാണ്. ഗൗരിഗഞ്ചില്‍ സമാജ് വാദി പാര്‍ട്ടിയും വിജയിച്ചു. ചന്ദ്രശേഖറെ കോണ്‍ഗ്രസ് സഹായിച്ചാല്‍ അമേഠിയില്‍ രാഹുലിനെ തോല്‍പ്പിക്കാന്‍ മായാവതി അണിയറ നീക്കം നടത്തിവരികയാണ്. യു.പി അസംബ്ലിയല്‍ 67 സീറ്റു മാത്രമുണ്ടായിരുന്ന ബി.എസ്.പിയെ പിന്തുണച്ച് 177 സീറ്റുണ്ടായിരുന്ന ബി.ജെ.പി 1995ല്‍ മായാവതിയെ മുഖ്യമന്ത്രിയാക്കിയ ചരിത്രം ഉത്തര്‍പ്രദേശ് കണ്ടതാണ്. മുലായംസിങുമായി സഖ്യം ചേര്‍ന്നാണ് അന്നും മായവതി 67 സീറ്റ് നേടിയത്. അവസരം കിട്ടിയപ്പോള്‍ കാലുമാറി ബി.ജെ.പി പാളയത്തിലുമെത്തി. ഇക്കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞടുപ്പല്‍ ബി.ജെ.പി സഥാനാര്‍ത്ഥി രാം നാഥ്് കോവിന്ദിനു പിന്തുണ നല്‍കിയ മായാവതി കാരണം പറഞ്ഞത് രാംനാഥ് ദലിത് വിഭാഗക്കാരനാണെന്നാണ്. തെരഞ്ഞെടുപ്പ് അടുക്കുന്തോറും മായാവതിയുടെ കോണ്‍ഗ്രസ് സമീപനത്തിലെ വ്യതിയാനവും ദുരൂഹത പരത്തുന്നതാണ്. കോണ്‍ഗ്രസും ബി.ജെ.പിയും ഒരേപോലെയാണ് എന്നു പറഞ്ഞ മായാവതിയുടേയും ഇടതു പക്ഷത്തിന്റേയും നിലപാടിനെ വിമര്‍ശിച്ച് സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെത്തല്‍വാദ് രംഗത്തെത്തി. ഇത്് ബി.ജെ.പിയെ പരോക്ഷമായി സഹായിക്കാനാണെന്ന്് ടീസ്റ്റ കുറ്റപ്പെടുത്തി.
രാഹുലിന്റെ വയനാട് ആഗമനം 1978ലെ ഇന്ദിരാഗാന്ധിയുടെ കര്‍ണാടകയിലെ ചിക്മഗളൂര്‍ തെരഞ്ഞെടുപ്പിനോട് സാദൃശ്യപ്പെടുത്തുന്നവരുമുണ്ട്. വടക്കുനിന്നും പാറിവന്ന വാനമ്പാടിയുടെ പൗത്രനെയും ദക്ഷിണേന്ത്യ മാറോടണക്കുന്നു. രാഹുലിന്റെ വയനാടന്‍ അങ്കത്തെക്കുറിച്ച് വിദേശ മാധ്യമങ്ങളുടെ കമന്റ് ഭരണകക്ഷിക്ക് അപ്രതീക്ഷിത ആഘാതമെന്നായിരുന്നു. ഹിന്ദു ഭീകരത പറയുന്ന കോണ്‍ഗ്രസ് ഹിന്ദുക്കളെ പേടിച്ചാണ് വയനാട്ടിലേക്ക് പോയതെന്ന മോദിയടെ പ്രസ്താവനക്ക് പി. ചിദംബരത്തിന്റെ മറുപടി, 91 ശതമാനം ഹിന്ദു സമുദായം വസിക്കുന്ന മധ്യപ്രദേശില്‍ ബി.ജെ.പിയെ അവിടെയുള്ള ഹിന്ദു വിഭാഗം മുതുകിനു ചവിട്ടിയാണ് പുറത്താക്കിയതെന്നായിരുന്നു.
ഉത്തരേന്ത്യ മുഴുക്കെ കോണ്‍ഗ്രസ് വിരുദ്ധ തരംഗത്തില്‍ ആടിയുലഞ്ഞ 1977ലെ തെരഞ്ഞെടുപ്പില്‍ റായ്്ബറേലിയില്‍ സോഷ്യലിസ്റ്റ് നേതാവ് രാജ് നാരായണനോട് 50000 വോട്ടുകള്‍ക്ക് ഇന്ദിര പരാജയപ്പെട്ടു. 1978ല്‍ ഡി.ബി ചന്ദ്രഗൗഡ ഇന്ദിരക്കു വേണ്ടി ചിക്മഗലൂര്‍ എം.പി പദവി രാജിവെക്കുകയണ്ടായി. തുടര്‍ന്നുവന്ന ഉപതെരഞ്ഞടുപ്പില്‍ ഇന്ദിര മല്‍സരിക്കുകയായിരുന്നു. ജനതാപാര്‍ട്ടി സ്ഥാനാര്‍ത്ഥി വീരേന്ദ്ര പാട്ടീലിനെ 70000 വോട്ടുകള്‍ക്കു പരാജയപ്പെടുത്തി ഇന്ദിര ദേശീയ രാഷ്ട്രീയത്തില്‍ ചരിത്രം കുറിച്ച തിരിച്ചുവരവു നടത്തി. ഈ തെരഞ്ഞെടുപ്പില്‍ ഇന്ദിര ജയിച്ചില്ലായിരുന്നുവെങ്കില്‍ ഇന്നു കാണുന്ന കോണ്‍ഗ്രസ് പാര്‍ട്ടി ഇതേ രൂപത്തില്‍ നിലനില്‍ക്കില്ല എന്നു പറയാം. നാലു പതിറ്റണ്ടിനുശേഷവും ചിക്മഗളൂര്‍ ഉപതെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ അയവിറക്കുന്നവര്‍ ഏറെയാണ്.
അന്താരാഷ്ട്ര പ്രമുഖരായ മാധ്യമ കമ്പനികള്‍ തെരഞ്ഞെടുപ്പ് വിശകലനത്തിനായി അന്ന്് ചിക്മഗളൂരില്‍ ക്യാമ്പ്് ചെയ്തിരുന്നു. കോണ്‍ഗ്രസ് വിരുദ്ധത മുഖമുദ്രയാക്കിയിരുന്ന ഇന്ത്യന്‍ എക്പ്രസ് റിപ്പോര്‍ട്ടിങിനായി ആര്‍.കെ ഉപാധ്യായയെ ചുമതലപ്പെടുത്തി. ഇദ്ദേഹത്തോട് പത്രാധിപര്‍ രാം നാഥ് ഗോയങ്കെ പറഞ്ഞത് എല്ലാ കോണില്‍ നിന്നും ഏതു രൂപത്തിലും ഇന്ദിരയെ ആക്രമിക്കാന്‍ എല്ലാവരോടും പറയണമെന്നായിരുന്നു. ഇന്ദിരയുടെ വിജയത്തെ കുറിച്ച്് ബി.ബി.സി റിപ്പോര്‍ട്ട്്് ചെയ്തത്് ഭൂമിയിലേക്കിറങ്ങിവന്ന മാലാഖയെ പോലെ വടക്കുനിന്നും പാറിവന്ന വാനമ്പാടി പാവങ്ങളുടെ കണ്ണീരൊപ്പിയെടുത്തു എന്നായിരുന്നു.
കുന്നും മലകളും താണ്ടി മഴയിലും വെയിലിലും ട്രെയിനിലും കാറിലും ഓട്ടോറിക്ഷയിലുമായിരുന്നു പ്രചാരണമെന്ന്, അന്ന് ഇന്ദിരയുടെ തെരഞ്ഞെടുപ്പ് കാമ്പയിന്‍ അംഗമായിരുന്ന മുന്‍മന്ത്രി സഗീര്‍ അഹമ്മദ് അനുസ്മരിക്കുന്നു. നിങ്ങളുടെ കുഞ്ഞു മകള്‍ക്ക് വോട്ടു ചെയ്യുക- ചിക്മഗളൂര്‍ ഉപ തെരഞ്ഞടുപ്പില്‍ ഇന്ദിരാഗാന്ധി പറഞ്ഞ വാക്കുകളാണിത്. കാലില്‍ ഹവായ് ചെരിപ്പും വെളുത്ത കോട്ടന്‍ സാരിയുമായിരുന്നു വേഷം. മുടി ബോയ്കട്ട് സ്റ്റൈലില്‍ ക്രോപ് ചെയ്തിരുന്നു. എസിയില്ലാത്ത അംബസിഡര്‍ കാറും ഉപയോഗിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ ദേവരാജ് അര്‍സും ഗുണ്ടുറാവുവും കാറിന്റെ പിന്‍സീറ്റില്‍ ഉണ്ടാകും- സഗീര്‍ അഹമ്മദ് അയവിറക്കുന്നു.
ജനതാപാര്‍ട്ടിയുടെ പ്രചാരണ ചുമതല തീപ്പൊരി പ്രസംഗകനായ ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനായിരുന്നു. ഈ മൂര്‍ഖന്‍ പാമ്പ് നിങ്ങളെ കടിക്കും, വോട്ടു ചെയ്യരുത് എന്ന ജോര്‍ജ്ജിന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് തിരിച്ചടിച്ചത്് മൂര്‍ഖനെ കുറിച്ച് തനിക്ക് അറിവു ലഭിച്ചത്് തന്റെ വനവാസക്കാലത്തായിരിക്കുമെന്നും ഇവിടെ മൂര്‍ഖന്‍ ഞങ്ങളുടെ ദൈവമാണെന്നുമായിരുന്നു. കര്‍ണാടകയില്‍ പാമ്പിനെ ആരാധിച്ചിരുന്ന വിഭാഗം ആമേഖലയില്‍ ഏറെയായിരുന്നു. ജനതാപാര്‍ട്ടിയുടെ അന്നത്തെ യുവ വളണ്ടിയറായിരുന്ന ജഗന്‍ പറയുന്നതിങ്ങനെ, ഞങ്ങള്‍ അടിയന്തിരാവസ്ഥ ക്കാലത്തെ ദുരിതങ്ങളും മറ്റും എല്ലാ വീടുകളിലും കയറി പറയുമ്പോള്‍ സ്ത്രീകള്‍ പറഞ്ഞത് ഇത് ഞങ്ങളുടെ ഇന്ദിരാമ്മയാണ് അവരെ ഞങ്ങള്‍ ജയിപ്പിക്കുമെന്നാണ്. സ്ത്രീകളുടെ ചെറിയ കൂട്ടം കണ്ടാല്‍മതി അവിടെ നിര്‍ത്തി അവരോട്് നമസ്‌തെ പറയുകയും കുശലം ചോദിക്കുകയും ചെയ്്തിരുന്നതായി ഇന്ദിരയുടെ തെരഞ്ഞടുപ്പു കാലത്തെ ഓട്ടോ ഡ്രൈവര്‍ എ.ആര്‍ ശരീഫ് അനുസ്മരിക്കുന്നു.
1980ല്‍ ഇന്ദിര ആന്ധ്രപ്രദേശിലെ മേഡക്കില്‍നിന്നും ജനവിധി തേടിയിരുന്നു. എസ്് ജയ്പാല്‍ റെഡ്ഡിയായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. രണ്ടു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് ഇന്ദിര വിജയിച്ചു. നിങ്ങള്‍ സ്വര്‍ണ്ണം തന്നാലും എന്റെ ഹൃദയവും വോട്ടും ഇന്ദിരക്കാണ് എന്ന് അനുസ്മരിക്കുന്ന പട്ടിക വര്‍ഗ വിഭാഗമായ ലംബാനി സമുദായത്തിലെ തൊണ്ണൂറു വയസ്സു പിന്നിട്ട റുപ്പല പത്തിലോത്ത് ഇന്നും മേഡക്ക് അനുഭവങ്ങളെ ഭാസുര നിമിഷങ്ങളെന്ന് ആണയിടുന്നു. രാജ്യം മുഴുക്കെ അലയടിച്ച ഇന്ദിരയെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യം പിറവിയെടുക്കുന്നതിനും മേഡക്ക്് സാക്ഷിയായി. 1977, 1978, 1980 എന്നീ വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പില്‍ ഇന്ദിരക്കെതിര മല്‍സരിച്ച രാജ് നാരായണനും വീരേന്ദ്ര പാട്ടീലും എസ് ജെയ്പാല്‍ റെഡ്ഡിയും ഒടുവില്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുക്കെയായി മാറി.
ലോകത്തെ പത്ത് പ്രധാന രാഷ്ട്ര നേതാക്കളുടെ ലിസ്റ്റില്‍ ഇന്ത്യന്‍ പ്രധാനന്ത്രിയുടെ പേരുണ്ട്. ലോകം കണ്ട മികച്ച അഴിമതിക്കാരുടെ ലിസ്റ്റിലാണ് നരേന്ദ്രമോദിയുടെ പേര് ചേര്‍ത്തു പറയുന്നത്. ലോക പ്രശസ്ത രാഷ്ട്രീയ നിരൂപക സിയോജോണിന്റെ പ്രസംഗം യൂട്യൂബില്‍ വൈറലാണ്. അല്‍ഭുത പട്ടിക തയ്യാറാക്കി ലോകശ്രദ്ധ നേടിയ ബ്രാന്‍ഡന്‍ ബ്രിഗ്ലലിന്റെ ലോകത്തിലെ പത്ത് അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ ലിസ്റ്റിലും മോദിയുടെ സാന്നിധ്യമുണ്ട്. ഈ രണ്ടു ലിസ്റ്റിലും ഇടം പിടിക്കാനായി എന്നതാണ് നരേന്ദ്ര മോദിയുടെ പ്രത്യേകത. ഇന്ത്യന്‍ മോദി മാധ്യമങ്ങളുടെ സ്തുതി കീര്‍ത്തനത്തെ പരിഹസിച്ചുകൊണ്ടാണ് വിദേശ മാധ്യമങ്ങള്‍ രണ്ടു ലിസ്റ്റും പുറത്തുകൊണ്ടുവന്നത്. രണ്ട് പട്ടികയും നോട്ട് നിരോധനവും പ്രതിരോധ കരാറുകളും ധൂര്‍ത്തും മോദിയെ അഴിമതിക്കാരനാക്കുന്നു എന്ന് അക്കമിട്ടു പറയുകയാണ്.

chandrika: