X

കത്വ പീഡനകൊലപാതക സംഭവങ്ങള്‍ക്ക് ഒരു വര്‍ഷം സാന്ത്വനവുമായെത്തിയ ഇ.ടി മുഹമ്മദ് ബഷീറിനെ നന്ദിപൂര്‍വം സ്മരിച്ച് ബന്ധുക്കള്‍

ഇഖ്ബാല്‍ കല്ലുങ്ങല്‍

കശ്മീരിലെ കത്വയില്‍ പീഡനത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവങ്ങള്‍ക്ക് ഒരു വര്‍ഷം. 2018 ഏപ്രിലിലായിരുന്നു പൊലീസ് അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചതും ഇന്ത്യ ലോകത്തിനു മുന്നില്‍ നാണം കെട്ടതും. പൊലീസുകാര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയത്. ഒരാഴ്ചക്കിടെ മൂന്നു തവണയാണ് പെണ്‍കുട്ടിയെ ക്രൂരമായി കൂട്ടമാനഭംഗത്തിനിരയാക്കിയതെന്നാണ് പൊലീസ് കുറ്റപത്രത്തില്‍ വെളിപ്പെടുത്തിയത്. ഒടുവില്‍ വനാതിര്‍ത്തിയില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞയുടനെ തന്നെ മാതാപിതാക്കളെ സമാശ്വാസിപ്പിക്കാന്‍ മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അവിടെ എത്താന്‍ കാണിച്ച ധീരത ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സമാശ്വാസ വചനങ്ങളുമായി ബഷീര്‍ അവിടെ കടന്നു ചെന്നത് പെണ്‍കുട്ടിയുടെ കുടംബം നന്ദിപൂര്‍വം സ്മരിക്കുന്നു. ജനനായകന്റെ സാന്ത്വനം അവര്‍ക്ക് പകര്‍ന്ന ആശ്വാസം ചെറുതായിരുന്നില്ല. 2018 ഏപ്രില്‍ 17നാണ് ഇ.ടി മുഹമ്മദ് ബഷീര്‍ കശ്മീരിലെത്തിയത്. പുലര്‍ച്ചെ ജമ്മുവില്‍ ട്രെയിനിറങ്ങിയ ഇ.ടിയും സംഘവും കാലത്ത് ഒമ്പതിന് പെണ്‍കുട്ടിയുടെ വളര്‍ത്തു പിതാവ് മുഹമ്മദ് യൂസുഫ് പുജ്വാലയെയും മറ്റു കുടുംബാംഗങ്ങളെയുമാണ് ആദ്യം കണ്ടത്. തുടര്‍ന്ന് ജമ്മുവില്‍ നിന്നു നൂറിലേറെ കിലോമീറ്റര്‍ അകലെയുള്ള പര്‍വ്വതമേഖലയായ പട്‌നിടോപിനടുത്ത് സന്‍സറില്‍ ക്യാമ്പ് ചെയ്യുന്ന മാതാവിനെയും മറ്റു ബന്ധുക്കളെയും ബഷീര്‍ കണ്ടു ആശ്വാസിപ്പിച്ചപ്പോള്‍ അവിടെ കുതിച്ചെത്തിയ ആദ്യ ജനപ്രതിനിധികൂടിയായിരുന്നു.
രസ്‌നയില്‍ കുടില്‍കെട്ടി താമസിക്കുന്ന ആട്ടിടയന്മാരായ നാടോടി കുടുംബങ്ങളാണ് ബകര്‍വാലകള്‍. സമീപ സ്ഥലങ്ങളില്‍ ഇവര്‍ വളര്‍ത്തു മൃഗങ്ങളെ മേക്കാന്‍ പോകും. ബകര്‍വാലകള്‍ ഹിരാനഗര്‍ താലൂക്കില്‍ താമസിക്കുന്നത് ഇഷ്ടമില്ലാതിരുന്ന റിട്ട. റവന്യൂ വകുപ്പ് ജീവനക്കാരായ സഞ്ജീവ് റാം ആണ് കുറ്റകൃത്യം ആസൂത്രണം ചെയ്തത്. കുടിലിനു സമീപത്തെ പറമ്പില്‍ കുതിരയെ മേക്കുകയായിരുന്ന പെണ്‍കുട്ടിയെ, കുതിരയെ കാണാതായെന്ന് പറഞ്ഞ് സഞ്ജീവ് റാം സമീപത്തെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് മയക്കുമരുന്ന് നല്‍കി ബോധംകെടുത്തി. സമീപത്തെ ക്ഷേത്രത്തിലെത്തിച്ച് ‘ദേവസ്ഥാന’ത്ത് ഉറക്കി കിടത്തി ഇയാള്‍ ചിലപൂജകള്‍ നടത്തി. തുടര്‍ന്ന് മറ്റു ചിലരേയും വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പ്രതികള്‍ ഓരോരുത്തരായി പെണ്‍കുട്ടിയെ കൂട്ടംചേര്‍ന്ന് പിച്ചിച്ചീന്തി. സഞ്ജീവ് റാമിന്റെ അനന്തിരവനും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. അനന്തിരവന്‍ പിന്നീട് സഞ്ജീവ് റാമിന്റെ മകനെയും വിവരം അറിയിച്ചു. ഉത്തര്‍പ്രദേശിലെ മീററ്റിലായിരുന്ന ഇയാള്‍ ഇവിടെനിന്ന് 500 കിലോമീറ്റര്‍ താണ്ടിയെത്തിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
ഒടുവില്‍ കാലുകൊണ്ട് കഴുത്തു ഞെരിച്ചു കൊല്ലാന്‍ ശ്രമിച്ചു. ജീവന്‍ ശേഷിച്ചതിനാല്‍ ഷാള്‍ കഴുത്തില്‍ മുറുക്കി കൊന്നു. ഒടുവില്‍ മരിച്ചെന്ന് ഉറപ്പാക്കാന്‍ വലിയ കല്ലുകൊണ്ട് തലക്കടിച്ചു. കൊല്ലുന്നതിന് തൊട്ടു മുമ്പ് പ്രതികളിലൊളായ പൊലീസ് ഓഫീസര്‍ ഒരിക്കല്‍ കൂടി ബലാത്സംഗം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. മൃതപ്രായയായ പെണ്‍കുട്ടിയുടെ ശരീരം വീണ്ടും പിച്ചിച്ചീന്തി. ഇയാള്‍ക്കു ശേഷം മറ്റു പ്രതികളും ഇതുതന്നെ ആവര്‍ത്തിച്ചു-18 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു.
പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട കത്വയിലെ രസന ഗ്രാമത്തില്‍ നിന്നും ഭീഷണി നേരിടുന്ന പശ്ചാത്തലത്തില്‍ കുടുംബം പലായനം ചെയ്തിരുന്നു. ആടുകളും കുതിരകളും അടക്കമുള്ള വളര്‍ത്തു മൃഗങ്ങളുമായി മറ്റു ഭാഗങ്ങളിലേക്ക് ചേക്കേറിയ കുടുംബത്തെ ഏറെ ദൂരം സഞ്ചരിച്ചാണ് ഇ.ടി മുഹമ്മദ് ബഷീറും സംഘവും സന്ദര്‍ശിച്ചത്. ഇ.ടി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം തങ്ങള്‍ക്ക് വലിയ ഊര്‍ജ്ജം പകര്‍ന്നതായി കുടുംബവും ബന്ധുക്കളും ഇ.ടിയെ അറിയിച്ചിരുന്നു. മുസ്ലിംലീഗ് പാര്‍ട്ടിയും മതേതരത്വത്തില്‍ താല്‍പര്യമുള്ള രാജ്യത്തെ മുഴുവന്‍ ജനങ്ങളും മനുഷ്യസ്നേഹികളും കുടുബത്തിനുമൊപ്പമുണ്ടെന്ന് ഇ.ടി ആശ്വസിപ്പിച്ചപ്പോള്‍ അവര്‍ക്ക് വലിയ സുരക്ഷിതബോധം തോന്നിയ നിമിഷങ്ങളായിരുന്നു അത്. മൂന്നു മണിക്കൂറോളം കുടുംബത്തിനൊപ്പം ചെലവഴിച്ചാണ് ഇ.ടിയും സംഘവും മടങ്ങിയത്. ക്രൂരമായി കൊലചെയ്യപ്പെട്ട മകളുടെ മയ്യിത്ത് മറവ് ചെയ്യാന്‍ പോലും തങ്ങളെ അനുവദിച്ചില്ലെന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ തന്നോട് പറഞ്ഞെന്ന് ഇ.ടി വെളിപ്പെടുത്തിയിരുന്നു.
പണം കൊടുത്ത് വാങ്ങിയ ഭൂമിയില്‍ പട്ടയം നിഷേധിച്ചിരുന്നെന്നും, തന്റെ മകളെ രണ്ട് കിലോമീറ്റര്‍ അപ്പുറം ചെങ്കുത്തായ് നിലകൊള്ളുന്ന മലയിടുക്കില്‍ മറവ് ചെയ്യേണ്ടി വന്നുവെന്നും നിസ്സഹായതയോടെ രക്ഷിതാക്കള്‍ പരാതി പറഞ്ഞതായി ഇ.ടി പറഞ്ഞു. എന്ത് സഹായമാണ് ഞങ്ങള്‍ ചെയ്ത് തരേണ്ടതെന്ന ചോദ്യത്തിന് ‘കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പ് വരുത്തുക, അവരെ തൂക്കിലേറ്റുക’ എന്നാണ് പെണ്‍കുട്ടിയുടെ ഉമ്മ മറുപടി പറഞ്ഞത്. പെണ്‍കുട്ടിക്ക് നീതി ലഭിക്കുന്നതിനാവശ്യമായ നിയമ പോരാട്ടത്തെക്കുറിച്ച് ഇ.ടി കുടുംബവുമായി ചര്‍ച്ചചെയ്താണ് മടങ്ങിയത്.
രസന ഗ്രാമത്തില്‍ കുടില്‍കെട്ടി താമസിക്കുന്ന ആട്ടിടയന്മാരായ നാടോടി കുടുംബങ്ങളെ ആട്ടിപ്പായിപ്പിക്കാന്‍ ചില തീവ്ര മനസ്സുള്ളവര്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു സംഭവമെന്നാണ് ജമ്മുകശ്മീര്‍ പൊലീസിലെ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംസ്ഥാന മന്ത്രിമാര്‍ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ഉയര്‍ത്തിയ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദത്തെ മറികടന്നാണ് ജമ്മുകശ്മീര്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കിയതും കുറ്റപത്രം സമര്‍പ്പിച്ചതും. പ്രതികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ബന്ദ് ഉള്‍പ്പെടെ നടത്തിയിരുന്നു.
ദേവസ്ഥാനം ക്ഷേത്രത്തിന്റെ ചുമതലയുള്ള സഞ്ജീവ് റാം, ഇയാളുടെ പ്രായപൂര്‍ത്തിയാകാത്ത അനന്തിരവന്‍, അനന്തിരവന്റെ സുഹൃത്ത്, സഞ്ജീവ് റാമിന്റെ മകന്‍ വിശാല്‍ ജന്‍ഗോത്ര, സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരായ ദീപക് ഖജുരിയ, സുരേന്ദര്‍ വര്‍മ, ഹെഡ്‌കോണ്‍സ്റ്റബിള്‍ തിലക് രാജ്, പ്രദേശവാസിയായ പര്‍വേശ് കുമാര്‍ എന്നിവരാണ് പ്രതികള്‍.

chandrika: