X

സ്വയം വിരിച്ച കെണിയിലേക്ക് നടന്നടുക്കുന്നവര്‍


മുജീബ്.കെ താനൂര്‍
ഇന്ത്യയില്‍ യുദ്ധ തല്‍പരരായ ചിത്ത ഭ്രമമുള്ളവരും വൈവിധ്യങ്ങളുടെ പാരമ്പര്യം നിലനിര്‍ത്താനായി പാടുപെടുന്ന മറുവിഭാഗവും തമ്മിലാണ് പോരാട്ടം. വൈവിധ്യം കവര്‍ന്നെടുത്ത് മതാന്ധതയില്‍ തിളയ്ക്കുന്ന വംശീയ വെറി മൂലധനമാക്കിയവര്‍ വീണ്ടും തിരിച്ചുവരുമോ അതോ സഹിഷ്ണുതയുടെ പഴയ ഈരടികള്‍ രാജ്യാതിര്‍ത്തിക്കുമപ്പുറം വീണ്ടും കേള്‍ക്കുമോ. ഇംഗ്ലണ്ടിലെ ദി ടൈംസ് പത്രത്തിലെ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് അവലോകനമാണ് മുകളില്‍ പറഞ്ഞത്.
സ്വയം വിരിച്ച രണ്ടു കെണിയിലേക്കും ബി.ജെ.പി നടന്നടക്കുകയാണ്. സ്വയം പ്രഖ്യപിത പാക് വിരോധം പാടി നടന്ന പ്രധാനമന്ത്രിക്കും പാര്‍ട്ടിക്കും പാക് പ്രധാനമന്ത്രി വോട്ട് തേടിയത് പാര്‍ട്ടിയെ കുറച്ചൊന്നുമല്ല പ്രതിരോധത്തിലാക്കിയത്. കശ്മീരില്‍ പതിവിനു വിരുദ്ധമായി ഇത്തവണ ബി.ജെ.പി പോസ്റ്ററുകളും ബാനറുകളും മുഴുവന്‍ പച്ച നിറത്തിലാണ്. മോദിയുടെ ചിത്രവും താമരയും എല്ലാം പച്ച നിറത്തില്‍. ‘പ്രവാചകന്‍ മുഹമ്മദ് നബി (സ) ക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിറമാണ് പച്ചയെന്നും പച്ച ശാന്തി വിതയ്ക്കുമെന്നും’ ബി.ജെ.പി വാക്താവ് ഇറക്കിയ കുറിപ്പില്‍ പ്രത്യേകം പറയുന്നുണ്ട്. കേരളത്തിലെ പച്ച കണ്ട് വിരണ്ടവര്‍ കശ്മീരില്‍ ചെയ്യുന്നത് കൗതുകമാവുന്നു.
ഭീകരവാദ കേസില്‍ ജാമ്യം നേടി ജയിലില്‍ നിന്നിറങ്ങിയ പ്രഗ്യാസിങ് ഠാകൂറും ഇതേവിധം പാര്‍ട്ടിയെ തിരിഞ്ഞുകടിക്കുകയാണ്. ഗ്വാളിയോറില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് പ്രഗ്യാസിങ് ഠാകൂര്‍. ഹിന്ദുക്കളെ അപകീര്‍ത്തിപ്പെടുത്താനുള്ള കോണ്‍ഗ്രസ് ഗൂഢാലോചനയുടെ ഇരയാണ് പ്രഗ്യാസിങ് ഠാകൂറെന്നും അതുകൊണ്ട് ഹിന്ദു ഭീകരത പറയുന്ന കോണ്‍ഗ്രസിനെ പരാജയപ്പെടുത്തണമെന്നും വാര്‍ധയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീല്‍, പ്രഗ്യയെ ആദ്യം അറസ്റ്റു ചെയ്തത് മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാരാണെന്ന് പ്രതികരിച്ചു. പാട്ടീലിന്റെ പ്രതികരണം സംബന്ധിച്ച ചില ദേശീയ ചാനലുകളില്‍ പ്രഗ്യയുടെ അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയായി. 2008 സെപ്തംബര്‍ 23ന് ശിവരാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രിയാരിക്കെ മധ്യപ്രദേശ് പൊലീസാണ് പ്രഗ്യയെ അറസ്റ്റു ചെയ്യുന്നത്. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുനില്‍ ജോഷി കൊല്ലപ്പെട്ട കേസിലായിരുന്നു അറസ്റ്റ്. മുസ്‌ലിംകള്‍ക്കെതിരെ പല ഭീകരപ്രവര്‍ത്തനവും മറ്റും നടത്തിയെന്ന പേരില്‍ വിചാരണ നേരിടുകയായിരുന്നു സുനില്‍ ജോഷി. ശിവരാജിന്റെ പൊലീസ് തന്നെയാണ് പ്രഗ്യയെ അറസ്റ്റു ചെയ്തതെന്ന സത്യം ശിവരാജ് മറന്നതായി കോണ്‍ഗ്രസ് വാക്താവ് പങ്കജ് ചതുര്‍വേദി കുറ്റപ്പെടുത്തി. മക്ക മസ്ജിദ്, സംഝോധ, മലെഗാവ് സ്‌ഫോടന കേസുകളില്‍ പ്രതിയായിരുന്ന ജോഷി 2007 ഡിസംബര്‍ 27ന് ദേവാസില്‍ വെച്ചാണ് വെടിയേറ്റു കൊല്ലപ്പെടുന്നത്. ഇതിനെ തുടര്‍ന്നാണ് 2008 ഒക്ടോബര്‍ 23 ന് പ്രഗ്യയെയും കൂട്ടാളികളേയും അറസ്റ്റ് ചെയ്യുന്നത്. 2009 മാര്‍ച്ച് 15 ന് മധ്യപ്രദേശ് പൊലീസ് കേസ് അവസാനിപ്പിക്കുകയും ഠാക്കൂറിനേയും മറ്റു പ്രതികളേയും വിട്ടയക്കുകയും ചെയ്തു. രാജ്യത്തെ പല സ്‌ഫോടനങ്ങള്‍ക്കുപിന്നിലും ഹിന്ദു ഭീകരരുടെ പങ്ക് പുറത്തുപറയുമെന്ന ഭീതിയിലാണ് സുനില്‍ ജോഷിയെ കൊന്നതെന്ന് ഗ്വാളിയോറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദിഗ്‌വിജയ്‌സിങും ആരോപിച്ചു. സുനില്‍ ജോഷി ജീവിച്ചിരുന്നുവെങ്കില്‍ പല ദേശീയ കേമന്‍മാരും ജയിലില്‍ ചൗക്കിദാര്‍ ജോലി നോക്കേണ്ടിവരുമെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു. ഇത്തരം സ്‌ഫോടനങ്ങള്‍ക്കു പിന്നിലെ ശക്തികളെല്ലാം രാജ്യദ്രോഹികളാണ്. ഇത്തരക്കാരെ സ്ഥാനാര്‍ത്ഥികളാക്കാന്‍ താല്‍പര്യപ്പെടുന്ന പാര്‍ട്ടിക്കാരെങ്ങനെയാണ് നമ്മുടെ നാടിനെ രക്ഷിക്കുകയെന്നും അദ്ദേഹം ചോദിക്കുന്നു. രാജ്യത്തിന്റെ യഥാര്‍ത്ഥ ചൗക്കീദാറായ ഹേമന്ദ് കര്‍ക്കറെയെ ശപിച്ച് ഡ്യൂപ്ലിക്കേറ്റ് ചൗക്കീദര്‍മാരില്‍നിന്ന് സീറ്റ് തരപ്പെടുത്തിയതായി പ്രഗ്യാ ഠാകൂറിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും സിനിമാതാരവുമായ ശത്രുഘ്‌നന്‍ സിന്‍ഹ പ്രതികരിച്ചു.
എക്കാലത്തും സി.പി.എമ്മിനു വേണ്ടി വോട്ടു ചെയ്തിരുന്ന താന്‍ ഇനി ബി.ജെ.പിക്കു വോട്ടു ചെയ്യുമെന്ന് പശ്ചിമ ബംഗാളിലെ സിംഗൂരിലുള്ള സരസ്വതി സംഘ എന്ന സ്ത്രീ മാധ്യമങ്ങളോടു പറയുകയുണ്ടായി. സി.പി.എമ്മിനു ചെയ്യുന്ന വോട്ട് പാഴായി പോകുമെന്നും തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ബി.ജെ.പിക്കേ കഴിയുകയുള്ളുവെന്നും സംഘ അറിയിച്ചു. സംഘയുടെ ഈ മനോഭാവം ബംഗാളിലെ മിക്കയിങ്ങളിലും സി.പി.എം പ്രവര്‍ത്തകരുടെ വികാരം സ്ഫുരിപ്പിക്കുന്നതായി മാധ്യമ പ്രവര്‍ത്തന്‍ ശേഖര്‍ ഗുപ്ത തന്റെ രാഷ്ട്രീയാവലോകനത്തിലും സൂചന നല്‍കുന്നു. ഇടതു മുന്നണിയുടെ കളം ഇപ്പോള്‍ ബി.ജെ.പിയുടെ കയ്യിലാണെന്ന് ജാദവ്പൂര്‍ യൂണിവാഴ്‌സിറ്റി അധ്യാപകന്‍ സമന്ദക് ദാസ് ചൂണ്ടിക്കാട്ടുന്നു. കൂച്ച്ബിഹാര്‍, സിലുഗുരി, മാള്‍ഡ, അസന്‍സോള്‍, സിംഗൂര്‍, നന്ദിഗ്രാം, കല്‍ക്കത്ത തുടങ്ങിയ മേഘലകളിലെല്ലാം സി.പി.എം പ്രവര്‍ത്തകര്‍ മമതക്കെതിരെ പരസ്യാമായി ബി.ജെ.പിക്ക് വോട്ടുചെയ്യുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. രാജ്യത്ത് തുടര്‍ച്ചയായി 34 വര്‍ഷം ഭരിച്ച പാര്‍ട്ടിക്ക് അതിന്റെ ഭരണ വിരുദ്ധത പ്രതിഫലിക്കുന്നതാണിതൊക്കെ എന്ന ഒഴുക്കന്‍മട്ടിലുള്ള പ്രതികരണമാണ് സി.പി.എം നേതാവ് ഹനന്‍ മള്ള, നേതാക്കളുടേയും അണികളുടേയും കൊഴിഞ്ഞുപോക്കിനെ കുറിച്ച് അഭിപ്രായപ്പെട്ടത്. പല ഓണ്‍ലൈന്‍ മാധ്യമങ്ങളും ബംഗാളില്‍ ഇടതു പക്ഷത്തിന് നല്‍കുന്ന വോട്ട് വെയിസ്റ്റ് എന്ന ബാനറില്‍ സംവാദം സംഘടിപ്പിച്ചുവരികയാണ്.
മോദി പുല്‍വാമയും ബാലാക്കേട്ടും പറഞ്ഞ് വോട്ടുപിടിക്കുന്നത് നിര്‍ത്തണമെന്ന് ആര്‍.എസ്.എസ് മുഖപത്രം മുന്‍ എഡിറ്റര്‍ ശേഷാദ്രി ചരി തന്റെ പേര് വെച്ചെഴുതിയ ലേഖനത്തില്‍ അവശ്യപ്പെട്ടു. 1999 കാര്‍ഗില്‍ യുദ്ധം പറഞ്ഞ് വാജ്‌പേയി സര്‍ക്കാരിനു വീണ്ടും അധികാരത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല എന്ന് ബി.ജെ.പി ഓര്‍ക്കുന്നത് നന്നാവും. നടപ്പിലാക്കിയ ജനക്ഷേമകാര്യങ്ങള്‍ പറഞ്ഞാലേ ജനങ്ങല്‍ വോട്ടുചെയ്യുകയുള്ളു എന്നും ശേഷാദ്രി മുന്നറിപ്പു നല്‍കുന്നു. പ്രതിരോധ വകുപ്പ് നിതിന്‍ ഗഡ്കരിക്കോ അല്ലെങ്കില്‍ സുഷമ സ്വരാജിനോ നല്‍കാതെ നിര്‍മ്മല സീതാരാമനു നല്‍കിയതിനെ ചൊല്ലി ശേഷാദ്രി നേരത്തെ ബി.ജെ.പിക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. ഒറീസയിലെ സംഭാല്‍പൂരില്‍ മോദിയുടെ കോപ്റ്റര്‍ പരിശോധിച്ച തെരഞ്ഞടുപ്പ് നിരീക്ഷകന്‍ മുഹമ്മദ് മുഹസിനെ സസ്‌പെന്റു ചെയത് നടപടിയില്‍ ഉദ്യോഗസ്ഥ മേഘലകളില്‍ പ്രതിഷേധം വ്യാപകമാവുകയാണ്. ജനങ്ങളറിയാന്‍ പാടില്ലാത്ത എന്തൊക്കെയോ മോദിയെ ചുറ്റിപ്പറ്റി നടക്കുന്നു എന്നാണ് ഇതേകുറിച്ച് നവജോത് സിങ് സിദ്ദു പ്രതികരിച്ചത്.

web desk 1: