X

ശ്രീലങ്കയിലെ കൂട്ടക്കുരുതി കേരളത്തിനുള്ള പാഠങ്ങള്‍


മുരളി തുമ്മാരുകുടി


ഈസ്റ്റര്‍ ദിവസം രാവിലെ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ ഭീകരവാദി ആക്രമണത്തില്‍ 320 പേര്‍ മരിച്ചതായാണ് കണക്കുകള്‍. അതില്‍ ഇരട്ടിയോളം പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഏറ്റവും അപലപിക്കപ്പെടേണ്ടതും നമ്മെ ചകിതരാക്കേണ്ടതുമാണ് ഈ സംഭവം. ദേശീയ സുരക്ഷക്ക് ഭീഷണിയായി ഭീകരവാദം വളരുന്ന ഈ നിമിഷത്തില്‍ അതിനെ ഒറ്റക്കെട്ടായി നേരിടാന്‍ എല്ലാ ശ്രീലങ്കക്കാര്‍ക്കും കഴിയട്ടെ. കേരളത്തിന്റെ മെഡിക്കല്‍ സംഘം ശ്രീലങ്കക്ക് സഹായത്തിനായി എത്തുന്നത്് വളരെ നല്ലത്.
രാമരാവണ പുരാണങ്ങള്‍ അറിയാമെങ്കിലും ശ്രീലങ്ക, കേരളത്തിന്റെ എത്ര അടുത്താണെന്നും ഏതൊക്കെ തരത്തില്‍ ശ്രീലങ്കയും കേരളവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നും ശ്രീലങ്കയില്‍ പോകാത്ത മലയാളികള്‍ പൊതുവെ മനസ്സിലാക്കിയിട്ടില്ല. ശ്രീലങ്കയും കേരളവും തമ്മില്‍ ഐതിഹ്യമായും ചരിത്രപരമായും ബന്ധങ്ങളുണ്ട്. തെങ്ങുമായി ശ്രീലങ്കയില്‍നിന്നും കേരളത്തില്‍ എത്തിയവരാണ് തങ്ങളെന്നാണ് ഒരു വിഭാഗം മലയാളികള്‍ വിശ്വസിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യകാലത്ത് മലയാളികളുടെ ഗള്‍ഫ് ആയിരുന്നു സിലോണ്‍. ഏറെ മലയാളികള്‍ അവിടെ കുടിയേറിയിട്ടുണ്ട്. ചങ്ങമ്പുഴയുടെ കവിത ചൊല്ലി അത് മന്ത്രമാണെന്ന് വിശ്വസിപ്പിച്ച് ശ്രീലങ്കയില്‍ ജ്യോല്‍സ്യവും മന്ത്രവാദവും നടത്തി ജീവിക്കുന്ന മലയാളികളെക്കുറിച്ച് എ.ടി കോവൂര്‍ എഴുതിയിട്ടുണ്ട്. ചെറുപ്പകാലത്ത് ഏറ്റവും നന്നായി മലയാളസിനിമാഗാനങ്ങള്‍ സംപ്രേക്ഷണം ചെയ്തിരുന്നത് സിലോണ്‍ റേഡിയോ ആണ്. ആദ്യമായി ടി.വി കാണുന്നത്, കൊടൈക്കനാലിലെ ഹോട്ടലുകാര്‍ ഏറെ പൊക്കത്തില്‍ ആന്റിന വെച്ചുപിടിപ്പിച്ച് അവരുടെ ലോബിയില്‍ ശ്രീലങ്കന്‍ ടെലിവിഷന്‍ പ്രക്ഷേപണം ആകര്‍ഷണമായി വെച്ചപ്പോഴാണ്. കേരളത്തേക്കാളും നല്ല വിദ്യാഭ്യാസം, ആരോഗ്യ സംവിധാനം, പരിസ്ഥിതി സംരക്ഷണം ഒക്കെയുള്ള പ്രദേശമായിരുന്നു പണ്ട് സിലോണ്‍.
1980 മുതല്‍ കാര്യങ്ങള്‍ മോശമായി. 2010 വരെ സ്ഥിതിഗതികള്‍ ഏതാണ്ട് അതുപോലെ തുടര്‍ന്നു. എന്നാല്‍ ആഭ്യന്തര യുദ്ധം കഴിഞ്ഞുള്ള ശ്രീലങ്കയുടെ സാമ്പത്തികമായ തിരിച്ചുവരവ് അതിശയിപ്പിക്കുന്നത്ര വേഗത്തിലായിരുന്നു. സമാധാനത്തോടൊപ്പം ഹോട്ടലുകളും വിമാനസര്‍വീസുകളും കൂടി വന്നതോടെ ടൂറിസം അതിവേഗത്തില്‍ വളര്‍ന്നു. ഇന്ത്യന്‍ തുറമുഖങ്ങളേക്കാള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന തുറമുഖങ്ങള്‍ അവിടെ വന്നത് മറ്റു സാമ്പത്തിക രംഗവും ഉഷാറാക്കിത്തുടങ്ങി. നഷ്ടപ്പെട്ട പതിറ്റാണ്ടുകള്‍ അവര്‍ വേഗത്തില്‍ തിരിച്ചുപിടിക്കുകയാണെന്നും അത് കേരളം ശ്രദ്ധിക്കണമെന്നും രണ്ടു വര്‍ഷം മുന്‍പേ പറഞ്ഞിരുന്നു. കായലും ഹൗസ്‌ബോട്ടും ആയുര്‍വേദവും ഉള്‍പ്പെടെയുള്ള അവരുടെ ടൂറിസം പ്രമോഷന്‍ കേരളവുമായി ഏറെ ചേര്‍ന്നുനില്‍ക്കുന്നതാണെങ്കിലും ശ്രീലങ്കയെ കേരള ടൂറിസത്തെ വെല്ലുവിളിക്കുന്ന ശക്തിയായി കാണേണ്ടതില്ല. കേരളത്തില്‍ ടൂറിസം നടത്തി പരിചയമുള്ളവര്‍ക്ക് അവിടെ പോയി മൂലധനം നിക്ഷേപിക്കാം, അവിടെ നിന്നും ടൂറിസം പഠിക്കാനുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ അവസരം നല്‍കാം, ശ്രീലങ്ക സന്ദര്‍ശിക്കാന്‍ വരുന്നവര്‍ക്ക് കേരളവും കൂടി സന്ദര്‍ശിക്കാന്‍ പറ്റുന്ന ട്വിന്‍ പാക്കേജ് ശ്രീലങ്കന്‍ എയര്‍ലൈനുമായി ചേര്‍ന്ന് നടത്താം, ഒരു വിദേശയാത്ര പോലും ചെയ്തിട്ടില്ലാത്ത മലയാളികള്‍ക്ക് പതിനായിരം രൂപ ചെലവില്‍ ശ്രീലങ്കയില്‍ പോയി മൂന്ന് ദിവസം താമസിച്ച് തിരിച്ചു വരാവുന്ന പാക്കേജുകള്‍ ഉണ്ടാക്കാം, തിരിച്ചും. കേരളത്തിലെയും ശ്രീലങ്കയിലെയും ഓരോ ഗ്രാമത്തിലെയും ആളുകളെ ബന്ധിപ്പിക്കുന്ന എയര്‍ ബി ആന്റ് ബി പോലുള്ള ഹോംസ്റ്റേ സംവിധാനം ഉണ്ടാക്കിയാല്‍ തായ്‌ലണ്ടിന്‌പോലും വെല്ലുവിളിയാകുന്ന ടൂറിസം സംവിധാനം നമുക്കുണ്ടാക്കാം. ചുവപ്പുനാടയുടെയും ഹര്‍ത്താലിന്റെയും സമരത്തിന്റെയും പ്രശ്‌നങ്ങളില്ലാതെ പൂക്കൃഷി മുതല്‍ ഇലക്ട്രോണിക്ക് മാനുഫാക്ചറിങ് വരെ മലയാളികള്‍ക്ക് ശ്രീലങ്കയില്‍ നടത്താം. ഇത്തരത്തിലുള്ള ധാരാളം അവസരങ്ങളുടെ സാധ്യതകള്‍ ഉള്ളതുകൊണ്ടാണ് എന്താണ് ശ്രീലങ്കയില്‍ നടക്കുന്നതെന്ന് ശ്രദ്ധിക്കണമെന്ന് കേരളത്തിലെ ജനങ്ങളോടും ഉദ്യോഗസ്ഥരോടും നേതൃത്വത്തോടും പറയാറുള്ളത്. തീവ്രവാദി ആക്രമണം അതിന് ഒരു കാരണം കൂടിയായി. അങ്ങനെ നോക്കേണ്ടതിന്റെ ആവശ്യകതയും കൂട്ടി. കേരളം പോലെ വിവിധ ജാതി മതസ്ഥര്‍ ഒരുമിച്ച് ജീവിക്കുന്ന സ്ഥലമാണ് ശ്രീലങ്ക. അവിടെ വംശത്തിന്റെ പേരിലുണ്ടായ ആഭ്യന്തര യുദ്ധത്തില്‍നിന്നും ഒരു കണക്കിന് രാജ്യം മുക്തി നേടി പുറത്തേക്ക് വന്ന് സാമ്പത്തിക പുരോഗതി നേടുന്ന സമയത്ത് മതപരമായി ഭിന്നിപ്പിച്ചും സമാധാനം ഇല്ലാതാക്കിയും രാജ്യത്ത് കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് കാണാതെ പോകരുത്. ഇതിന്റെ പിന്നില്‍ ആരാണ്, അവരുടെ ലക്ഷ്യങ്ങള്‍ എന്താണ്, സാമ്പത്തികവും സാമൂഹ്യവുമായി എങ്ങനെ ഇത്തരം ആക്രമണങ്ങള്‍ രാജ്യത്തെ പിന്നോട്ടടിക്കുന്നു, അത് എങ്ങനെ ജനങ്ങളില്‍ പരസ്പര വിശ്വാസം നഷ്ടപ്പെടുത്തുന്നു, അതിനെ സര്‍ക്കാര്‍ എങ്ങനെ നേരിടുന്നു എന്നെല്ലാം പഠിക്കേണ്ടതാണ്. കാരണം ശ്രീലങ്കയും കേരളവും തമ്മില്‍ അരമണിക്കൂര്‍ ദൂരമേ ഉള്ളൂ. ഇന്നലെ അവിടെ നടന്നത് നാളെ കേരളത്തില്‍ നടക്കാം. നാം പാഠങ്ങള്‍ പഠിക്കണം, ജാഗരൂകരാകണം. ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ അതില്‍നിന്നും ഉടന്‍ രക്ഷനേടാനും സമൂഹം എന്ന നിലയില്‍ ഭിന്നിച്ചു പോകാതെ പ്രശ്‌നങ്ങളെ ഒന്നിച്ചു നേരിടാനും തയ്യാറാകണം.

web desk 1: