X

അപര വിദ്വേഷത്തിന്റെ ആഗോളവത്കരണം


ഉബൈദുറഹിമാന്‍ ചെറുവറ്റ

‘വസുദൈവ കുടുംബകം’ എന്ന ഉദ്കൃഷ്ട ആശയം ലോകത്തിന് സമ്മാനിച്ച ഇന്ത്യാ മഹാരാജ്യത്തുപോലും സങ്കുചിത സാംസ്‌കാരിക ദേശീയതക്കും അപരവത്കരണത്തിനും അപ്രമാദിത്വം ലഭിക്കുകയും ജനാധിപത്യത്തിന് ഉദാത്തമായ നിര്‍ചവനം നല്‍കിയ മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് എബ്രഹാം ലിങ്കന്റെ പിന്‍ഗാമികള്‍ വംശവെറിയരും അപരനിര്‍മിതിയുടെ പ്രയോഗ്താക്കളുമായി മാറുകയും സമാധാനത്തിന് നോബേല്‍ പുരസ്‌കാരം നേടിയ മ്യാന്‍മറിലെ ആം സാങ് സൂചി സ്വന്തം രാഷ്ട്രത്തിലെ ദുര്‍ബല ജനവിഭാഗത്തിന്റെ നിഷ്‌കാസനത്തിന് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന വിരോധാഭാസങ്ങള്‍ക്കാണ് ആഗോള സമൂഹം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. ഈയൊരു പശ്ചാത്തലത്തില്‍, ‘മനുഷ്യരാശിക്കെന്നും പ്രചോദനമായ’ നെല്‍സണ്‍ മണ്ഡേലക്ക് ജന്മം നല്‍കിയ ദക്ഷിണാഫ്രിക്കയില്‍നിന്നും പുറത്ത്‌വരുന്ന പരദേശി വിദ്വേഷ (ഃലിീയവീയശര) കൊലകളെയും കലാപങ്ങളെയുംകുറിച്ചുള്ള വാര്‍ത്തകള്‍ ആരിലും വലിയ ആശ്ചര്യമൊന്നും ജനിപ്പിക്കാനിടയില്ല.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബര്‍ഗ്, ഷ്വെയ്ന്‍ തുടങ്ങിയ പട്ടണങ്ങളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന വിദ്വേഷാക്രമണങ്ങളില്‍ മരിച്ച പതിനാറ് പേരടക്കം 2008 ല്‍ തുടങ്ങിയ കലാപങ്ങളില്‍ ഇതുവരെ മരിച്ചവരുടെ മൊത്തം സംഖ്യ നൂറിനടുത്തെത്തുമെന്നാണ് ഔദ്യോഗിക കണക്ക്. അക്രമത്തിനിരയാവുകയും കടകള്‍ കൊള്ള ചെയ്യപ്പെടുകയും ചെയ്തവരുടെ എണ്ണം അതിലുമെത്രയോ മടങ്ങുവരും. ജീവഹാനി നേരിട്ടവരും, അക്രമത്തിനിരയായവരും മുഖ്യമായും നൈജീരിയ, സാംബിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലെ പൗരന്‍മാരായതിനാല്‍ ദക്ഷിണാഫ്രിക്കയും ഈ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങളിലും ഇതിനകം വിള്ളല്‍ വീണിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ നൈജീരിയക്കാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് പ്രത്യാക്രമണമെന്നോണം നൈജീരിയന്‍ തലസ്ഥാനമായ ലാഗോസില്‍ നടന്ന ഏറ്റുമുട്ടലില്‍ പ്രതിഷേധിച്ച് നൈജീരിയയിലെ ദക്ഷിണാഫ്രിക്കന്‍ എംബസി അടച്ച് പൂട്ടിയത് കഴിഞ്ഞ ആഴ്ചയായിരുന്നു. തങ്ങളുടെ പൗരന്‍മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ നൈജീരിയ എല്ലാ ഏര്‍പ്പാടുകളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നിസ്സഹകരണ സമര രീതികളുടെ ആദ്യ പരീക്ഷണശാലയായ ദക്ഷിണാഫ്രിക്കക്ക് പറയാനുള്ളത് പതിറ്റാണ്ടുകളോളം നീണ്ട വൈദേശിക ചൂഷണങ്ങളുടെയും കിരാതമായ അടിച്ചമര്‍ത്തലുകളുടെയും കഥയാണ്. രണ്ടാം ലോകയുദ്ധം അവസാനിച്ചതോടെ മിക്ക രാജ്യങ്ങളും കോളനി വിമുക്തമായെങ്കിലും ദക്ഷിണാഫ്രിക്ക അതിന്റെ ഇരുണ്ട ചരിത്രത്തിലെ മറ്റൊരു അധ്യായത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. 1948 മുതല്‍ 1994 ല്‍ നെല്‍സണ്‍ മണ്ഡേല ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ടാവുന്നത്‌വരെ ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായിരുന്ന ദക്ഷിണാഫ്രിക്കന്‍ ജനത അനുഭവിച്ച പീഡനങ്ങള്‍ വിവരണാതീതമാണ്. റിപ്പബ്ലിക്കിലെ മുഴുവന്‍ ജനങ്ങള്‍ക്കും വികസനമെത്തിക്കുക എന്ന വ്യാജേന, വെള്ളക്കാരന്‍ നടപ്പാക്കിയ വര്‍ണവിവേചന(മുമൃവേശലറ) വ്യവസ്ഥ യഥാര്‍ത്ഥത്തില്‍ സമൂഹത്തെ വര്‍ണാടിസ്ഥാനത്തില്‍ വിവിധ തട്ടുകളാക്കി വിഭജിച്ച് ഭരണ തുടര്‍ച്ച ഉറപ്പിക്കാനുള്ള കുടില തന്ത്രമായിരുന്നു. ദശകങ്ങളോളം വിദേശ ശക്തികളാല്‍ പീഡിപ്പിക്കപ്പെട്ടതിന്റെ ഫലമായി സഞ്ചിത സ്മൃതിയില്‍ (ഇീഹഹലരശേ്‌ല ാലാീൃ്യ) ഉറഞ്ഞ്കൂടിയ പരദേശി വെറുപ്പിന്റെ ബഹിര്‍ഗമനമാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നാണ് മന:ശ്ശാസ്ത്ര വിശകലനം. വര്‍ണവിവേചനത്തിന്റെ പേരില്‍ നടമാടിയ ക്രൂരമായ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെട്ടോടിയ ഇരകള്‍ക്ക് അഭയം നല്‍കിയത് നൈജീരിയ, സാംബിയ, മൊസാംബിക് തുടങ്ങിയ ഇതര ആഫ്രിക്കന്‍ രാജ്യങ്ങളായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന കലാപങ്ങളുടെയും കൊലകളുടെയുമെല്ലാം ഇരകള്‍ ഇതേ രാജ്യങ്ങളില്‍നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറി അവിടെ വാണിജ്യ വ്യാപാര സ്ഥാപനങ്ങള്‍ സ്ഥാപിച്ച് ആ രാജ്യത്തിന്റെ പുരോഗതിയില്‍ പങ്കാളികളായിരുന്നവര്‍ തന്നെയാണെന്നതാണ് ആശ്ചര്യപ്പെടത്തുന്ന വസ്തുത. പരദേശി വിദ്വേഷം (ഃലിീുവീയശമ) എന്നതിനേക്കാളേറെ പര ആഫ്രിക്കന്‍ ദേശി വിദ്വേഷം (അളൃീുവീയശമ) എന്നതാവും ദക്ഷിണാഫ്രിക്കയിലെ ഒരു ഗണ്യമായ ജനവിഭാഗത്തെ പിടികൂടിയ ‘രോഗ’ത്തെ വിശേഷിപ്പിക്കാന്‍ കൂടുതല്‍ അനുയോജ്യമായ പദം.
പരദേശീ വിദ്വേഷ പ്രവണതയുള്ള ഒരു ജനതയെ സര്‍ക്കാര്‍ മെരുക്കിയെടുക്കേണ്ടിയിരുന്നത് അവരുടെ അടിസ്ഥാനാവശ്യങ്ങളായ ഭക്ഷണം, പാര്‍പ്പിടം, തൊഴില്‍, വിദ്യാഭ്യാസം എന്നിവ നിറവേറ്റി കൊടുത്തും സുശക്തമായ പൊലീസ്, നീതിന്യായ വ്യവസ്ഥ ഉറപ്പാക്കിക്കൊണ്ടുമായിരുന്നു. അതോടൊപ്പം, കുടിയേറ്റക്കാരായി ദ. ആഫ്രിക്കയിലെത്തിയ ഇതര ആഫ്രിക്കന്‍ വംശജര്‍ രാജ്യത്തിന്റെ പുരോഗതിയില്‍ അര്‍പ്പിച്ച സേവനങ്ങള്‍ സ്വന്തം പൗരന്‍മാരെ ബോധ്യപ്പെടുത്താനുള്ള ബാധ്യതയും സര്‍ക്കാറിനുണ്ടായിരുന്നു. ഇതിന് പകരം, ജേക്കബ് സൂമയുടെയും തുടര്‍ന്ന് ഭരണമേറ്റെടുത്ത നിലവിലെ പ്രസിഡണ്ട് സിറില്‍ റമഫോസയുടെയും സര്‍ക്കാറുകള്‍ ദക്ഷിണാഫ്രിക്കക്ക് സമ്മാനിച്ചതാകട്ടെ കെടുകാര്യസ്ഥതയും, അഴിമതിയും നിറഞ്ഞ ഭരണവും, ദുര്‍ബലമായ സാമ്പത്തിക, നീതിന്യായ വ്യവസ്ഥകളുമാണ്. (അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് 2005ല്‍ വൈസ് പ്രസിഡണ്ട് സ്ഥാനത്ത്‌നിന്ന് പിരിച്ചുവിടപ്പെട്ട ജേക്കബ് സൂമ പിന്നീട് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും അദ്ദേഹത്തിനെതിരായി 2018ല്‍ പതിനാറ് അഴിമതി ആരോപണങ്ങളടങ്ങിയ കുറ്റപത്രമാണ് സമര്‍പ്പിക്കപ്പെട്ടത്). പക്ഷെ, ദക്ഷിണാഫ്രിക്കന്‍ ജനസംഖ്യയിലെ ഗണ്യമായ ഒരു വിഭാഗം വിശ്വസിക്കുന്നത്, അല്ലെങ്കില്‍ റാമഫോസ സര്‍ക്കാര്‍ അവരെ വിശ്വസിപ്പിക്കുന്നത്, തങ്ങളുടെ തൊഴിലവസരങ്ങളും വരുമാനവും കവര്‍ന്നെടുക്കുന്നത്, ആ രാജ്യത്തേക്ക് കുടിയേറിയ ഇതര ആഫ്രിക്കന്‍ രാഷ്ട്രക്കാരാണെന്നാണ്.
കെടുകാര്യസ്ഥത മൂടിവെക്കാന്‍ശ്രമിക്കുന്ന അധികാരികളാവട്ടെ, അക്രമകാരികളുടെ ആരോപണങ്ങളും, ചെയ്തികളും ശരിവെക്കുന്ന രീതിയിലാണ് പെരുമാറുന്നതും. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെതന്നെ ഇതര രാജ്യക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഈ സങ്കുചിത മാനസികാവസ്ഥക്ക് വളം വെച്ചുകൊടുക്കുന്ന പൊലീസ് സേന, വിദ്വേഷ പ്രചാരകര്‍ കൈകളില്‍ വടികളേന്തി ‘അന്യദേശക്കാര്‍ ദക്ഷിണ ആഫ്രിക്ക വിടുക’ എന്ന മുദ്രാവാക്യം മുഴക്കി തെരുവുകളില്‍ അഴിഞ്ഞാട്ടം നടത്തുമ്പോള്‍ ഒന്നും സംഭവിക്കാത്ത മട്ടിലാണ് പ്രതികരിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ റിപ്പബ്ലിക്കിന്റെ സ്ഥാപക നേതാക്കള്‍ ഉയര്‍ത്തിപിടിച്ച ഉന്നത മൂല്യങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്തിയും, ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ നിവര്‍ത്തിച്ചും, പരദേശി വെറുപ്പ് വച്ച്പുലര്‍ത്തുന്ന ഉദ്യോഗസ്ഥരെ മാറ്റി പൊലീസ് സേനയെ ഉടച്ച്‌വാര്‍ത്തും, നീതിന്യായ വ്യവസ്ഥയെ ശക്തമാക്കിയും സമൂലമാറ്റത്തിന് തയാറായാല്‍ മാത്രമേ ‘അപര വിരോധം’ എന്ന മഹാമാരിയില്‍നിന്ന് ദക്ഷിണാഫ്രിക്കന്‍ സമൂഹത്തെ രക്ഷിക്കാനും അതുവഴി റിപ്പബ്ലിക്കിന്റെ സ്ഥാപക തത്വമായി അംഗീകരിക്കപ്പെട്ട ‘ഉബുണ്ടു’ (വ്യക്തി വ്യക്തിയായിരിക്കുന്നത് മറ്റുള്ളവരിലൂടെയാണ്) എന്ന മഹിതമായ ദാര്‍ശനിക മൂല്യത്തെ സമൂഹ മനസില്‍ പുനര്‍ സന്നിവേശിപ്പിക്കാനും സാധിക്കുകയുള്ളൂ.
സങ്കുചിത മന:സ്ഥിതിയും അപരത്വവത്കരണ പ്രവണതകളും ആഗോളതലത്തില്‍ വ്യാപിക്കുന്നതിന്റെ പ്രത്യക്ഷ സൂചനകളാണ് ഇത്തരം സംഭവവികാസങ്ങള്‍. യൂറോപ്പിലും അമേരിക്കയിലും ഈ പ്രവണതയുടെ രംഗപ്രവേശം മുഖ്യമായും മുസ്‌ലിം വിദ്വേഷ, (കഹെമാീ ുവീയശമ), കുടിയേറ്റ വിരുദ്ധ സമീപന ങ്ങളിലൂടെയും, വംശീയ അധിക്ഷേപത്തിലൂടെയുമാണ്. ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധികളായ ഇല്‍ഹാന്‍ ഉമറിനും, റാഷിദ തലൈബിനും നേരെ ഡൊണള്‍ഡ്ട്രംപ് ചൊരിഞ്ഞ അധിക്ഷേപ വര്‍ഷങ്ങളും, മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍കെട്ടാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും, ഹിജാബ് ധരിച്ച സ്ത്രീകളെകുറിച്ച് ബോറിസ് ജോണ്‍സന്റെ ‘ലെറ്റര്‍ ബോക്‌സ്’ പരാമര്‍ശവുമെല്ലാം ഈ മാനസികാവസ്ഥയുടെ പ്രത്യക്ഷ പ്രകടനങ്ങള്‍ മാത്രം. സാംസ്‌കാരിക ദേശീയ സങ്കുചിതത്വം ഫാഷിസ്റ്റ് രൂപം പ്രാപിച്ച നമ്മുടെ രാജ്യത്ത്, ഒരുവശത്ത് ഭീഷണിക്ക് വഴങ്ങാത്തവരെയെല്ലാം ആള്‍ക്കൂട്ട ആക്രമണങ്ങളുടെയും ഭരണകൂട ഭീകരതയുടെയും ഇരകളാക്കി മാറ്റുമ്പോള്‍ മറുവശത്ത് പൗരത്വ രജിസ്റ്ററിന്റെ പേരില്‍ ഒരു വിഭാഗത്തില്‍മാത്രംപെടുന്ന ദശലക്ഷങ്ങളെ രാഷ്ട്ര ധ്വംസനം ചെയ്ത് അധികാരികള്‍ മുന്നോട്ട്‌പോയിക്കൊണ്ടിരിക്കുകയാണ്. ഒരു പ്രദേശത്തിന് വിശിഷ്ടാധികാരം ഉറപ്പ്‌നല്‍കുന്ന വകുപ്പ് തന്നെ ഭരണഘടനയില്‍ നിന്നെടുത്തു മാറ്റുന്നതിന്റെ പിന്നിലും വംശോന്‍മൂലനം (ലവേിശര രഹലമിശെിഴ) തന്നെയാണ് ലക്ഷ്യം.
വൈവിധ്യ ധന്യമായ ബഹുസ്വര സംസ്‌കാരത്തെ തച്ചുതകര്‍ത്ത് ഒരു ഭാഷ, ഒരു സംസ്‌കാരം, ഒരു മതം എന്ന ഫാഷിസ്റ്റ് മാതൃകയിലേക്കുള്ള പ്രയാണത്തിലാണ് സംഘ്പരിവാരങ്ങള്‍. ഏഷ്യന്‍ രാജ്യങ്ങളായ മ്യാന്‍മറിലും ശ്രീലങ്കയിലുമെല്ലാം ‘ഞങ്ങള്‍’ ‘അവര്‍’ ദ്വന്ദത്തിലെ ‘അവര്‍’ ആരാണെന്ന് വ്യക്തം. യൂറോപ്പില്‍ പരിസ്ഥിതി സിദ്ധാന്തങ്ങളെപോലും കൂട്ടുപിടിച്ച് ‘ഇക്കോ ഫാഷിസ്റ്റുകള്‍’ വെളുത്തവരല്ലാത്ത വംശജരെ ഉന്‍മൂലനം ചെയ്യാനും ഇതര വംശജരാല്‍ ‘മലിനപ്പെടാത്ത’ ഒരു ശുദ്ധ യൂറോപ്പിന്റെ സാക്ഷാത്കാരത്തിനു കൊണ്ടുപിടിച്ച ശ്രമവും നടത്തുമ്പോള്‍ ആഫ്രിക്കന്‍ വന്‍കരയിലെ കറുത്ത വംശജര്‍ പരസ്പരം ഉന്മൂലനത്തിന് ശ്രമിക്കുന്നത് ഒരുപക്ഷേ വിധിവൈപരീത്യമാവാം. അപരത്വവത്കരണത്തിനും സങ്കുചിത ചിന്താഗതികള്‍ക്കും ആഗോളതലത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യതയാണ് ജനാധിപത്യ സമൂഹത്തെ ആകെ ആശങ്കയിലാഴ്ത്തുന്നത്. ഇക്കഴിഞ്ഞ സെപ്തംബര്‍ ഒന്നിന് നടന്ന ജര്‍മനിയിലെ സ്റ്റേറ്റ് തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എ.എഫ്.ഡി (അഹലേൃിമശേ്‌ല എീൃ ഉലൗേെരെവഹമിറ) പാര്‍ട്ടി നേടിയ വന്‍ വോട്ട് വിഹിതം ഈ ആശങ്കയെ സാധൂകരിക്കുന്നു. എയ്ഞ്ചലീന മെര്‍ക്കലിന്റെ ഉദാര, കുടിയേറ്റ, മുസ്‌ലിം അനുഭാവ നിലപാടുകളെ ശക്തമായി എതിര്‍ത്തായിരുന്നു എ.എഫ്.ഡിയുടെ പ്രചാരണം എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. നവ ഫാഷിസ്റ്റ് ശക്തികളുടെ വിജയം താല്‍കാലികം മാത്രമാണെന്നും, അന്തിമ വിജയം ജസ്റ്റിന്‍ ട്രൂഡ് കാനഡയിലും ജെസിക ആര്‍ഡന്‍ ന്യൂസിലാന്‍ഡിലും എയ്ഞ്ചലിന മെര്‍ക്കല്‍ ജര്‍മനിയിലും പ്രയോഗവത്കരിക്കുന്ന മനുഷ്യത്വത്തിലും സാര്‍വലൗകിക സ്‌നേഹത്തിലുമൂന്നിയ ഉദാരതയുടെയും ഹൃദയവിശാലതയുടെയും നയങ്ങള്‍ക്കും സമീപനങ്ങള്‍ക്കായിരിക്കുമെന്നും പ്രാര്‍ത്ഥനാപൂര്‍വം പ്രത്യാശിക്കാം.

web desk 1: