X

കത്തെഴുത്ത്‌പോലും പേടിക്കുന്നവര്‍

India's Prime Minister Narendra Modi attends a meeting with US President Donald Trump and Japanese Prime Minister Shinzo during the G20 Osaka Summit in Osaka on June 28, 2019. (Photo by Brendan Smialowski / AFP)


പി. ഇസ്മായില്‍ വയനാട്
പ്രശസ്ത വാര്‍ത്താപ്രസിദ്ധീകരണമായ ടൈം മാഗസിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭിന്നിപ്പുകാരുടെ നേതാവ് എന്നായിരുന്നു വിശേഷിപ്പിച്ചത്. മോദിയുടെ ശൗര്യ മുഖമുള്ള കവര്‍ചിത്രത്തോടൊപ്പമായിരുന്നു ഡിവൈഡല്‍ ഇന്‍ ചീഫ് എന്നെഴുതിയത്. ആള്‍ക്കൂട്ട കൊലപാതകം, മുഖ്യമന്ത്രി പദവിയിലേക്ക് യോഗി ആദിത്യനാഥിന്റെ സ്ഥാനാരോഹണം, മാലേഗാവ് സ്‌ഫോടന കേസിലെ പ്രതി പ്രജ്ഞാസിങ് ഠാക്കൂറിന്റെ സ്ഥാനാര്‍ത്ഥിത്വം തുടങ്ങിയ കാര്യങ്ങള്‍ പരാമര്‍ശിച്ചാണ് ഇന്ത്യ ഭിന്നിപ്പിന്റെ വക്കിലാണെന്നും പ്രധാനമന്ത്രി അതില്‍ ഒന്നാം പ്രതിയാണെന്നും ടൈം മാഗസിന്‍ അഭിപ്രായപ്പെട്ടത്.
മോദി സര്‍ക്കാരിന്കീഴില്‍ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള സാഹചര്യങ്ങള്‍ അനുദിനം വഷളായികൊണ്ടിരിക്കുകയാണെന്ന് ആഗോളതലത്തിലെ എഴുത്തുകാരുടെ സംഘടനയായ പെന്‍ ഇന്റര്‍ നാഷണലിന്റെ റിപ്പോര്‍ട്ടിലും പരാമര്‍ശങ്ങളുണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, പണ്ഡിതര്‍ എന്നിവരുടെ എതിര്‍ശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നതിനെ സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ഭീഷണിപ്പെടുത്തല്‍, അധിക്ഷേപം, ഓണ്‍ലൈന്‍ മുഖാന്തരം അപമാനിക്കല്‍, ശാരീരികാക്രമണം, കേസില്‍പ്പെടുത്തല്‍ എന്നീ ശിക്ഷാമുറകളാണ് വിമര്‍ശിക്കുന്നവരെ നേരിടാന്‍ അവലംബിക്കുന്ന രീതികളെന്നും അവര്‍ കുറ്റപ്പെടുത്തുകയുണ്ടായി. എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ക്ക് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും പെന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യയോടാവശ്യപ്പെടുകയും ചെയതു. ലോക്‌സഭാതെരഞ്ഞെടുപ്പിന്റെ തൊട്ട്മുന്നോടിയായിട്ടായിരുന്നു ഈ രണ്ട് റിപ്പോര്‍ട്ടുകളും പുറത്ത്‌വന്നത്. രണ്ടാം മോദി സര്‍ക്കാരും വിമര്‍ശിക്കുന്നവരെ ഇല്ലാതാക്കുന്ന കാഴ്ചകള്‍ക്കാണ് ഓരോ പുലരിയിലും രാജ്യം സാക്ഷിയാവുന്നത്. ആള്‍ക്കൂട്ട കൊലപാതകത്തില്‍ ആശങ്ക അറിയിച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ എഴുത്തുകാരുടെയും ചലച്ചിത്ര ലോകത്തെ അതികായകരുടെയും പേരില്‍ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തിരിക്കുകയാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍, മണി രത്‌നം, രാമചന്ദ്രഗുഹ, അനുരാഗ് കശ്യപ്, ശ്യാം ബെനഗല്‍, അപര്‍ണാസെന്‍ തുടങ്ങിയ 49 ഓളം പ്രമുഖരുടെ പേരിലാണ് കേസെടുത്തത്. രാജ്യദ്രോഹം, മതവികാരങ്ങളെ വ്രണപ്പെടുത്തല്‍, സമാധാനന്തരീക്ഷം തകര്‍ക്കല്‍, പൊതുശല്യം തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് എഫ്. ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാരിനെയോ സായുധ സേനകളെയോ ജുഡീഷ്യറിയെയോ വിമര്‍ശിക്കുന്നത് രാജ്യദ്രോഹ കുറ്റമായി കാണാനാവില്ലന്നും 24 എ വകുപ്പ് ഏറെ ദുരുപയോഗംചെയ്യുന്നതിനാല്‍ പുനപരിശോധിക്കുമെന്നും ഈ വകുപ്പിനും മുകളിലാണ് ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യമെന്നും സുപ്രീം കോടതി ജസ്റ്റിസ് ദീപക് ഗുപ്ത പരസ്യ പ്രകടനം നടത്തി ഒരു മാസം തികയുന്നതിന്മുമ്പാണ് 24 വകുപ്പ് പ്രകാരം 49 പേരെ ബീഹാറിലെ മുസഫര്‍പൂര്‍ കോടതി രാജ്യദ്രോഹിക്കളാക്കിയത്. ഗാന്ധി ഘാതകനായ ഗോദ്‌സെയുടെപേരില്‍ അമ്പലം പണിയുന്നവരും ഗാന്ധിയെ പ്രതീകാത്മകമായി വധിച്ചവരും മഹാത്മജിയുടെ ചിതാഭസ്മം മോഷ്ടിച്ചവരും ദേശസ്‌നേഹികളായി ഉലകം ചുറ്റുമ്പോഴാണിവര്‍ക്കെല്ലാം കൂട്ടത്തോടെ രാജ്യദ്രോഹത്തിന്റെ മുദ്രചാര്‍ത്തിയിട്ടുള്ളതെന്നകാര്യം ഗൗരവതരത്തില്‍ കൂട്ടിവായന നടത്തേണ്ടതാണ്.
രാജ്യത്തെ ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കെതിരെ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി പ്രസംഗിക്കുകയുണ്ടായി. എന്നാല്‍ അത് മതിയാകുമെന്ന് കരുതുന്നില്ല. രാജ്യത്ത് മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കാന്‍ കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടാവേണ്ടതുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ ജാമ്യമില്ലാ വകുപ്പായി പ്രഖ്യാപിക്കുമെന്ന് ശക്തമായി ആഗ്രഹിക്കുന്നുവെന്നും 49 പേര്‍ ഒപ്പുവെച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. 2016ല്‍ മാത്രം 840 ല്‍ അധികം നിഷ്ഠൂരമായ ആക്രമണങ്ങള്‍ ദലിതുകള്‍ക്കെതിരെ നടന്നിട്ടുണ്ടെന്നും ജയ്ശ്രീറാം വിളി പ്രകോപനമായിമാറുന്നത് സംബന്ധിച്ചും കത്തില്‍ പരാമര്‍ശങ്ങളുണ്ട്. എന്നാല്‍ കത്തിലെ ഒരുവരിയില്‍ പോലും പ്രധാനമന്ത്രിയോട് മര്യാദകള്‍ ലംഘിച്ചതായി കാണാന്‍ പറ്റില്ല. 49 പേരുടെ കത്തിനെ വിമര്‍ശിച്ചും മോദിക്ക് സ്തുതിഗീതങ്ങള്‍ പാടിയും കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ ജോഷി, ബോളിവുഡ് നടി കങ്കണറാവത്, സംവിധായകരായ മധുര്‍ഭണ്ടാര്‍ക്കര്‍, വിവേക് അഗ്‌നിഹോത്രി, നര്‍ത്തകിയും രാജ്യാസഭാഎം.പിയുമായസോണാല്‍ മാന്‍സിങ് എന്നിവരടക്കം 62 പേര്‍ ഒപ്പിട്ട മറ്റൊരു കത്തും പ്രധാനമന്ത്രിക്ക് നേരിട്ട് സമര്‍പ്പിച്ചിരുന്നു. നേരത്തെ കത്തയച്ച 49 പേര്‍ക്ക് രാജ്യത്തിന്റെ സ്വയം പ്രഖ്യാപിത സംരക്ഷകരും മനസാക്ഷി സൂക്ഷിപ്പുകാരും എന്ന പരിഹാസ പട്ടം ചാര്‍ത്തിയതല്ലാതെ കത്തിന്റെ ഉള്ളടക്കം തീര്‍ത്തും ശൂന്യമായിരുന്നു.
മോദി ഭരണത്തില്‍ എഴുത്തിനോടാണോ കഴുത്തിനോടാണോ കൂറെന്ന ചോദ്യമാണ് എഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരും നിരന്തരമായി നേരിടുന്നത്. പെരുമാള്‍ മുരുകനെ എഴുത്തുകലയില്‍നിന്നും താല്‍ക്കാലികമായി പിന്തിരിപ്പിക്കും തരത്തില്‍ നടത്തിയ ഭീഷണികള്‍, ആമിര്‍ഖാന്റെ പി.കെ സിനിമയോടുള്ള വിരോധം, ദീപാമേത്തയുടെ വാട്ടര്‍, ഫയര്‍ ചലച്ചിത്രങ്ങള്‍ക്ക് നേരെയുള്ളആക്രോശം, എം.കെ രാമാനുജന്റെ രാമായണ പീനം തടസ്സപ്പെടുത്തല്‍, സിനിമ രംഗത്തെ കുലപതി ദിലിപ്കുമാറിന് സ്വന്തം ജന്മനാട്ടില്‍നിന്ന് അവാര്‍ഡ് സ്വീകരണത്തിനേര്‍പ്പെടുത്തിയ വിലക്ക്, വിഖ്യാത ചിത്രകാരന്‍ എം.എഫ് ഹുസൈനെ നാടുകടത്തിയ സംഭവം, യു.ആര്‍ അനന്തമൂര്‍ത്തിക്ക് പാക്കിസ്താനിലേക്ക് സ്ഥിരവാസത്തിനുള്ള ടിക്കറ്റ് ഓഫര്‍, വിഖ്യാത ചരിത്രകാരി റൊമീള ഥാപ്പറോട് ബയോഡാറ്റ ആവശ്യപ്പെട്ട് നടത്തിയ അപമാനിക്കല്‍, മൃണാളിനി സാരാഭായ്, മല്ലിക സാരാഭായ് തുടങ്ങിയ നര്‍ത്തകിമാര്‍ക്ക് ഏര്‍പ്പെടുത്തിയ കാരാഗ്രഹ ശിക്ഷ എന്നിവയെല്ലാം മതേതര ചേരിയില്‍ നിലയുറപ്പിച്ച സാംസ്‌കാരിക ശബ്ദങ്ങളുടെ നാവുകള്‍ അരിഞ്ഞുവീഴ്ത്താനായി സംഘ്പരിവാരങ്ങള്‍ നടത്തിയ ശ്രമങ്ങളായിരുന്നു. ഡോ. നരേന്ദ്ര ധബോല്‍ക്കര്‍, എം.എം കല്‍ബുര്‍ഗി, ഗൗരിലങ്കേഷ്, ഗോവിന്ദ ബന്‍സാരെ തുടങ്ങിയ എഴുത്തുകാരുടെ വധത്തിന്‌ശേഷവും ഫാസിസത്തോട് ഒത്തുതീര്‍പ്പിന് തയ്യാറാകാതെ 49 പേര്‍ രാജ്യം നേരിടുന്ന സുപ്രധാന വിഷയങ്ങള്‍ പരാമര്‍ശിച്ച് പ്രധാമന്ത്രിക്ക് കത്തെഴുതാന്‍ തയ്യാറായത് ഫാസിസ്റ്റ് ശക്തികള്‍ക്കേറ്റ മുഖത്തടികൂടിയാണ്.
രണ്ടാം ലോക യുദ്ധത്തിന്റെ മുന്നോടിയായി നാസികളുടെ രാഷ്ട്രീയത്തോട് ചേര്‍ന്നുനില്‍ക്കാത്ത എഴുത്തുകാരുടെ പുസ്തകങ്ങള്‍ ജര്‍മനിയിലെ തെരുവുകളില്‍ വ്യാപകമായി അഗ്‌നിക്കിരയായി. പുസ്തകങ്ങള്‍ കത്തിക്കുന്നതിനായി മുപ്പത്തിയഞ്ചോളം റാലികളാണ് നടന്നത്. അര ലക്ഷത്തിന് മുകളില്‍ പങ്കെടുത്ത റാലിയില്‍ ഭൂരിപക്ഷം പേരും നിര്‍ഭാഗ്യവശാല്‍ വിദ്യാര്‍ത്ഥികളായിരുന്നു. ആ പ്രതിഷേധമാണ് ഹോളോകാസ്റ്റ് ഓഫ് ബുക്‌സ് എന്നറിയപ്പെടുന്നത്. അതില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയത് ഹെലന്‍ കെല്ലര്‍ ഒരു കത്ത് എഴുതി. നിങ്ങള്‍ക്ക് അക്ഷരങ്ങളേയും ആശയങ്ങളേയും എന്നെന്നേക്കുമായി നശിപ്പിക്കാമെന്നു കരുതുന്നുവെങ്കില്‍ ചരിത്രം നിങ്ങളെ ഒന്നും പഠിപ്പിച്ചിട്ടില്ലന്ന് സാരം. ഏകാധിപതികള്‍ ഇതിന് മുമ്പും ഇങ്ങിനെയൊക്കെ ചെയ്തിട്ടുണ്ട്. ആശയങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. അവ എല്ലാ കാലത്തേക്കുമായി എഴുതപ്പെട്ടവയാണ്.
പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരില്‍ സാംസ്‌കാരിക നായകരുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തിയെങ്കില്‍ അവരെഴുതിയ വരികളില്‍ വള്ളി പുള്ളി വ്യത്യാസമില്ലാതെ ആയിരങ്ങളാണ് മോദിയുടെ മേല്‍വിലാസത്തിലേക്ക് പ്രതിഷേധ കത്തുകളയക്കുന്നത്. പ്രധാനമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിക്കുന്നവരെ പ്രതികാര ബുദ്ധിയോടെ നോക്കികാണുന്നത് ഒട്ടും അഭികാമ്യമല്ല. ചെങ്കോട്ടയിലെ ഭരണാധികാരികള്‍ തൊട്ട് ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ അരമനകളെ പോലും കിടിലംകൊള്ളിച്ച കാര്‍ട്ടൂണിസ്റ്റായിരുന്നു ശങ്കര്‍. ജവഹര്‍ലാല്‍ നെഹ്‌റുവിനെ പ്രധാനമന്ത്രി എന്ന നിലയില്‍ എത്രയോ തവണ ശങ്കേഴ്‌സ് വീക്കിലിയിലെ കാര്‍ട്ടൂണിലൂടെ വിമര്‍ശിച്ചിരുന്നു. അംബേദ്കര്‍ ഒച്ചിന്റെമേല്‍ യാത്ര ചെയ്യുന്നതും നെഹ്‌റു ചാട്ടവാര്‍ ചുഴറ്റി ഒച്ചിനെ പ്രഹരിക്കുന്നതും ഒച്ചിന്റെ മുകളില്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ എന്നെഴുതുകയും ചെയ്ത ശങ്കറിന്റെ കാര്‍ട്ടൂണ്‍ ഒട്ടേറെ കോളിളക്കമാണ് അക്കാലയളവില്‍ ഉണ്ടാക്കിയത്. ഭരണഘടനാനിര്‍മാണം അനന്തമായി നീണ്ടുപോകുന്നതിലെ പ്രതിഷേധമായിരുന്നു ശങ്കര്‍ പ്രകടിപ്പിച്ചത്. അതിനുശേഷം നെഹ്‌റു ശങ്കറിനെ കണ്ടുമുട്ടിയപ്പോള്‍ പറഞ്ഞത് എന്നെ വിമര്‍ശനത്തില്‍നിന്ന് ഒഴിവാക്കരുത് (ഉീി േുെമൃല ാല വെമിസമൃ) എന്നായിരുന്നു. അത്രത്തോളം ഉയരാന്‍ മോദി എന്ന പ്രധാനമന്ത്രിക്കാവില്ലന്ന് ശരാശരി ഇന്ത്യക്കാരനറിയാം. കത്തെഴുതിയവരുടെ കഴുത്തെടുക്കുന്ന നടപടിയെ തള്ളി പറയാനെങ്കിലും തയ്യാറായാല്‍ പ്രധാനമന്ത്രി എന്ന പദവിയുടെ അന്തസ്സുയര്‍ത്താന്‍ അതു പകരിക്കും.

web desk 1: