X

സി.പി.എം ഭരണത്തില്‍ രക്ഷപ്പെടുന്ന പ്രതികള്‍

കെ.പി ജലീല്‍

സ്ത്രീപീഡകരെ കയ്യാമംവെച്ച് വഴിനടത്തുമെന്ന് പറഞ്ഞ മുന്‍മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ പ്രസ്താവം ഇപ്പോള്‍ അക്ഷരംപ്രതി ശരിയായിരിക്കുകയാണ്. സി.പി.എം ഭരിക്കുമ്പോള്‍ സ്ത്രീ പീഡകരോടുള്ള സര്‍ക്കാര്‍ നിലപാടിന്റെ വ്യക്തമായ സൂചകമാണ് പാലക്കാട് വാളയാര്‍ അട്ടപ്പള്ളത്തെ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പട്ടിക ജാതി പെണ്‍കുട്ടികളുടെ മരണത്തിന്റെ കാര്യത്തില്‍ ഒക്ടോബര്‍ 25ന് പാലക്കാട് പോക്‌സോ കോടതിയുടെ വിധിയിലൂടെ സംഭവിച്ചിരിക്കുന്നത്. സ്ത്രീ പീഡകരെ കയ്യാമംവെച്ച് നടത്തിയെന്നത് ശരിതന്നെ. പക്ഷേ അവര്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങികൊടുക്കുന്നതില്‍ ഇടതുപക്ഷ സര്‍ക്കാര്‍ വഞ്ചനാപരവും കുറ്റകരവുമായ നിലപാടാണ് സ്വീകരിച്ചതെന്ന് കേസിന്റെ നാള്‍വഴികളോരോന്നും പരിശോധിക്കുമ്പോള്‍ വ്യക്തമാകും.
2017 ജനുവരി 13നാണ് പാലക്കാട്-തമിഴ്‌നാട് അതിര്‍ത്തിയായ വാളയാര്‍ അട്ടപ്പള്ളത്തെ ശെല്‍വപുരം കോളനിയില്‍ പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ മരണമടയുന്നത്. കുട്ടിയുടേത് തൂങ്ങി മരണമാണെന്നാണ് ഇളയകുട്ടിയും മാതാപിതാക്കളും ധരിച്ചത്. എന്നാല്‍ പതിമൂന്നുകാരി തൂങ്ങിമരിച്ചത് എന്തുകൊണ്ടാണെന്ന് ഏതാണ്ടെല്ലാവര്‍ക്കും അറിയാമായിരുന്നുവെന്ന വിധത്തിലായിരുന്നു അതുവരെയുള്ള സംഭവങ്ങള്‍. മാതാവിന്റെ ഉടമസ്ഥതയിലുള്ള 200 ചതുരശ്രയടിമാത്രം വിസ്തീര്‍ണമുള്ള ഷീറ്റ് മേഞ്ഞതും അതുകൊണ്ടുതന്നെ മറച്ചതുമായി കുടിലിലാണ് എട്ടടി ഉയരമുള്ള കഴുക്കോലില്‍ മൃതദേഹം തൂങ്ങിനില്‍ക്കുന്നതായി കണ്ടത്. ഇത് ആദ്യംകണ്ടത് ഇളസഹോദരിയായിരുന്നു. അവള്‍ ഇക്കാര്യം അമ്മയെ അറിയിക്കുകയായിരുന്നു. വൈകീട്ട് അഞ്ചുമണിയോടെയായിരുന്നുസംഭവം. എന്നാല്‍ ഈസമയം രണ്ടുപേര്‍ മുഖം തോര്‍ത്ത് കൊണ്ട് മറച്ച് കുടിലില്‍നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടെന്ന കുട്ടിയുടെ വെളിപ്പെടുത്തലാണ് സ്ഥിരമായി അവിടെ എത്താറുള്ള ബന്ധുക്കളായ പ്രതികളിലേക്ക് സംശയത്തിന്റെ മുന നീളാന്‍ ഇടയാക്കിയത്. മാതാവിന്റെ സഹോദരിമാര്‍ക്കും സഹോദരിയുടെതന്നെ കുട്ടികള്‍ക്കും നേരെ മുമ്പും ലൈംഗിക പീഡനം നടന്നതാണ് സംശയത്തിന് കാരണം.
മുഖ്യമായും മാതാവിന്റെ പിതൃസഹോദരന്റെ പുത്രന്മാരായ വലിയ മധുവും ചെറിയ മധുവുമായിരുന്നു ഇവരെന്നാണ് നിഗമനം. ഇവര്‍ക്കുപുറമെ അടുത്തുള്ള വ്യവസായ ശാലകളില്‍ ജോലിചെയ്യുന്ന യുവാക്കളും സ്ഥിരമായി ഇവിടെ എത്താറുണ്ടായിരുന്നുവെന്ന് മാതാവ് പൊലീസിന് മൊഴി നല്‍കി. ആദ്യ കുട്ടിയുടെ മരണം നടന്ന് പൊലീസ് മധുവിനെയും മറ്റും വാളയാര്‍ പൊലീസ്‌സ്റ്റേഷനിലേക്ക ്‌വിളിപ്പിച്ചെങ്കിലും അവരെ പ്രതിചേര്‍ക്കുന്നതിനോ ചോദ്യംചെയ്യുന്നതിന് പോലുമോ പൊലീസ് തയ്യാറായില്ല. പ്രതികള്‍ക്ക് സി.പി.എമ്മുമായി ഉണ്ടായിരുന്ന അടുപ്പമായിരുന്നു കാരണം. വാളയാര്‍ സ്റ്റേഷനില്‍നിന്ന് വൈകീട്ട് ഏഴുമണിയോടെ പ്രതികളെ വിട്ടയക്കുന്നതിന് ഇടയാക്കിയത് സ്ഥലത്തെ ലോക്കല്‍ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. അവര്‍ പ്രതികളെ അറസ്റ്റുചെയ്യുന്നതിനെതിരെ പൊലീസില്‍ കടുത്ത സമ്മര്‍ദമാണ് ചെലുത്തിയത്.
ഇതിനെതുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചോദിച്ചെത്തിയ മാതാവിനോട് പോലും പൊലീസ് മര്യാദപൂര്‍വം പെരുമാറിയില്ല. റിപ്പോര്‍ട്ടില്‍ ലൈംഗിക പീഡനം നടന്നതായി പൊലീസ് സര്‍ജന്‍ രേഖപ്പെടുത്തിയതാണ് പൊലീസിനെയും സി.പി.എമ്മിനെയും പ്രതികളെയും വെട്ടിലാക്കിയത്. കുട്ടിയുടെ ഗുദഭാഗത്ത് പരിക്കുള്ളതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതിന് കാരണം പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം നടന്നിരുന്നുവെന്നതാണെന്നാണ് പൊലീസിന്റെയും സര്‍ജന്റെയും നിഗമനം. തൂങ്ങിമരിക്കാനുള്ള സാധ്യതയും സര്‍ജന്‍ തള്ളിക്കളഞ്ഞു. എന്നിട്ടും ഇക്കാര്യം പൊലീസ് കുറ്റപത്രത്തില്‍ ഉള്‍പെടുത്തിയതല്ലാതെ ഇതാണ് മരണ കാരണമെന്ന് രേഖപ്പെടുത്താന്‍ മടിച്ചു. സാധാരണഗതിയില്‍ 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ആത്മഹത്യ ചെയ്യാറില്ലെന്നാണ് മന:ശാസ്ത്ര-കുറ്റകൃത്യപഠനങ്ങള്‍ പറയുന്നത്.
പല തവണ സഹോദരിയെ ഉപദ്രവിക്കുന്നത് കണ്ടതായി രണ്ടാമത്തെ കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നുവെന്ന് പൊലീസ്തന്നെ മാതാവിന്റെ മൊഴിയായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അക്കാര്യം സ്ഥിരീകരിക്കുന്നതിന് പൊലീസിന് കോടതിയില്‍ കഴിഞ്ഞില്ല. മൂത്ത കുട്ടിയെ പല തവണ പ്രതികള്‍ ഉപദ്രവിക്കുന്നത് പിതാവുതന്നെയും കണ്ടതായി പൊലീസിന്റെ രേഖയിലുണ്ടെങ്കിലും അതും പ്രതികള്‍ക്ക് ശിക്ഷ കിട്ടാനുള്ള തെളിവായില്ല. ഈ പിതാവ് അമ്മയുടെ രണ്ടാം ഭര്‍ത്താവാണ്. ഇയാള്‍ പ്രത്യേകിച്ച് ജോലിക്കൊന്നും പോകാതിരുന്നിട്ടും പലപ്പോഴും വീട്ടിലുണ്ടായിരുന്നില്ല എന്നത് ദുരൂഹതയായി നിലനില്‍ക്കുന്നു.
ഒന്‍പതു വയസ്സുള്ള രണ്ടാമത്തെ കുട്ടിയുടെ അന്ത്യം സംഭവിക്കുന്നത് ആദ്യ സംഭവത്തിന്‌ശേഷം 54 ാം ദിവസമാണ്. അതായത് മാര്‍ച്ച് നാലാംതീയതി. പൊലീസ് കാണിച്ച അനാസ്ഥയാണ് രണ്ടാമത്തെ പിഞ്ചുജീവനും നഷ്ടപ്പെടാനിടയാക്കിയത്. കുട്ടികള്‍ രണ്ടുപേരും അര കിലോമീറ്റര്‍ അകലെയുള്ള പ്രതികളുടെ വീട്ടില്‍ പതിവായി കളിക്കാന്‍ പോകുമായിരുന്നുവെന്ന് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളില്‍ രണ്ടുപേര്‍ മിക്കപ്പോഴും കാലികളെ മേച്ച് വീടിന്റെ പരിസരത്തൊക്കെ കാണും. കുട്ടികള്‍ തങ്ങളുടെ സൗകര്യത്തിന് കിട്ടുമെന്ന് വന്നതോടെ അവരെ ശാരീരികമായി ചൂഷണം ചെയ്യുകയായിരുന്നു. ഇടുക്കി സ്വദേശിയും ചേര്‍ത്തല സ്വദേശിയുമാണ് മറ്റു രണ്ടുപ്രതികള്‍. മൊത്തം അഞ്ചുപേര്‍ സ്ഥിരമായി കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കാറുണ്ടെന്നാണ് പൊലീസ് തന്നെ പറയുന്നത്. അതും പിന്‍ദ്വാരത്തിലൂടെയായിരുന്നു അതിക്രമം അധികവും. ഇതാണ് കുട്ടികള്‍ക്ക് ഇവിടെ പരിക്കേല്‍ക്കാനിടയാക്കിയത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇതിനെ വൈറസ് അണുബാധയായി വ്യാഖ്യാനിക്കാനും കുട്ടികളുടെ സ്വേച്ഛയാലാണ് സംഭവം നടന്നതെന്ന് വരുത്താനുമാണ് ശ്രമിച്ചത്. സംഭവം നടന്ന് ആറാം ദിവസമാണ് മാധ്യമങ്ങളിലും മറ്റും ഒച്ചപ്പാടായതോടെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായത്. പാലക്കാട് നര്‍ക്കോട്ടിക് സെല്‍ ഡിവൈ. എസ്.പി എ.ജെ സോജനായിരുന്നു അന്വേഷണച്ചുമതല. സാമാന്യം സ്വീകാര്യനായ ഉദ്യോഗസ്ഥനായിരുന്നിട്ടും സി.പി.എമ്മിന്റെ സമ്മര്‍ദവും സ്വാധീനവും മൂലമാണ് പ്രതികളെ രക്ഷപ്പെടുത്താന്‍ സി.പി.എമ്മിന് കഴിഞ്ഞത്. പാലക്കാട്ടെ മുന്‍ എം.പിയുടെ ഭാര്യാസഹോദരനും ഡി.വൈ.എഫ്.ഐ നേതാവുമായ വ്യക്തിയുമായി പ്രതികളിലൊരാളായ മധു നില്‍ക്കുന്ന ചിത്രം ഇതിനകം തന്നെ വെളിച്ചത്തുവന്നതാണ്. ഇവരുടെ പാര്‍ട്ടിയും സര്‍ക്കാരുമായുള്ള ബന്ധമാണ് സത്യത്തില്‍ കോടതിയില്‍ മതിയായ തെളിവ് എത്തിക്കുന്നതില്‍ നിന്ന ്തടഞ്ഞത്.
25ന് പാലക്കാട് ജില്ലാ പോക്‌സോ കോടതി വിധി പുറപ്പെടുവിച്ചത്‌പോലും മാതാവ് അറിഞ്ഞത് അന്നു വൈകീട്ട് മാധ്യമ പ്രവര്‍ത്തകര്‍ മാതാവിനെ അവരുടെ ഇപ്പോഴുള്ള വീട്ടില്‍ സന്ദര്‍ശിച്ച് പ്രതികരണം തേടിയപ്പോഴാണ്. പ്രതികളുടെ അഭിഭാഷകനും പ്രോസിക്യൂഷനും തമ്മില്‍ അഭേദ്യമായ ബന്ധം ഉണ്ടായതായാണ് കോടതിയുടെ നിഗമനത്തില്‍തന്നെ ഉള്ളത്. സി.പി.എം അനുഭാവിയായ രാജേഷ് ആയിരുന്നു പ്രതിഭാഗം അഭിഭാഷകന്‍. ഇയാളെ തന്നെയാണ് 2019 മാര്‍ച്ച് പത്തിന് പാലക്കാട് ജില്ലാ ശിശുക്ഷേമ സമിതിയുടെ അധ്യക്ഷനായി സംസ്ഥാന സാമൂഹിക നീതി വകുപ്പ് തെരഞ്ഞെടുത്ത് നിയമിച്ചത്. സാധാരണഗതിയില്‍ ഇത്തരം നിയമനങ്ങള്‍ അര്‍ധജുഡീഷ്യല്‍ പദവിയുള്ളതിനാല്‍ തര്‍ക്കങ്ങളോ വിവാദങ്ങളോ ഇല്ലാത്തവരെയും പരമാവധികാലം കുട്ടികളുടെ ക്ഷേമരംഗത്ത് പ്രവര്‍ത്തിച്ചവരെയുമാണ് നിയമിക്കാറുള്ളത്. എന്നാല്‍ ഇവിടെ ആ മാനദണ്ഡങ്ങളെല്ലാം സര്‍ക്കാരും സി.പി.എം ജില്ലാ നേതൃത്വവും ചേര്‍ന്ന് നഗ്നമായി ലംഘിക്കുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ഇദ്ദേഹം ഈ നിയമനശേഷവും പ്രതികള്‍ക്കുവേണ്ടി വക്കാലത്ത് നടത്തിയിരുന്നതായും ഒരുതവണ പ്രതിഭാഗം അഭിഭാഷകനെ കാണാഞ്ഞ് കോടതി ആരാഞ്ഞപ്പോഴാണ് അദ്ദേഹത്തിന് ശിശുക്ഷേമ സമിതി അധ്യക്ഷനെന്ന നിലക്ക് വരാന്‍കഴിയില്ലെന്ന് കോടതിയെ ജൂനിയര്‍ അഭിഭാഷകനായ രഞ്ജിത് അറിയിച്ചതും. കേസില്‍ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ ഒരുതവണ മാറ്റുകയും ചെയ്തിരുന്നു. ഇദ്ദേഹമാണ് കുട്ടികളുടെ ഉഭയസമ്മത പ്രകാരമാണ് ലൈംഗിക പീഡനം നടന്നുവെന്ന് രേഖപ്പെടുത്തിയത്. ഇദ്ദേഹത്തിന് ഇരകളുടെ മാതാവുമായി ബന്ധപ്പെടുന്നതിന് വൈമസ്യം ഉണ്ടായിരുന്നതായും വ്യക്തമാണ്. ലതജയാജാണ് നിലവിലെ പ്രോസിക്യൂട്ടര്‍. പ്രോസിക്യൂഷനെതിരെയും പൊലീസിനെതിരെയും അരിവാള്‍ പാര്‍ട്ടിക്കാര്‍ക്കെതിരെയും താന്‍ പറഞ്ഞ കാര്യങ്ങള്‍ പൊലീസ് രേഖപ്പെടുത്തിയിരുന്നെങ്കില്‍ പ്രതികള്‍ രക്ഷപ്പെടില്ലായിരുന്നുവെന്നാണ് ഇപ്പോള്‍ മാതാവ് പറയുന്നത്.
കേസില്‍ ഇനി വേണ്ടത് കുറ്റമറ്റുള്ള പുനരന്വേഷണമാണ്. അതിന് വേണ്ടത് പഴുതടച്ചുള്ള തെളിവുശേഖരണമാണ്. കുട്ടികള്‍ തൂങ്ങിമരിച്ചതെന്ന് പറയുന്ന കൂര ഇപ്പോഴും അതേപടി സൂക്ഷിച്ചിട്ടുണ്ടെന്നത് വലിയ സഹായകരമാണ്. പക്ഷേ കുട്ടികളുടെയും പ്രതികളുടെയും വസ്ത്രങ്ങള്‍ ഇല്ലാത്തതും സാക്ഷികളെ പൊലീസ് തന്നെയാണ് ഹാജരാക്കിയെന്നതും വലിയ വെല്ലുവിളി തന്നെയാണ്. കേസ് പ്രത്യേക സംഘത്തിന് വിടുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അപ്പീലിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ അപേക്ഷ നല്‍കിയിട്ടുള്ളത്. പ്രതികളെ രക്ഷിക്കാന്‍ സി.പി.എം ഇനിയും ശ്രമിക്കുമെന്നതിന്റെ തെളിവാണ് സര്‍ക്കാരും സി.പി.എമ്മും വിഷയത്തില്‍ കാണിക്കുന്ന കുറ്റകരമായ മൗനം. സാക്ഷികളെ പൊലീസ് തന്നെയാണ് സംഘടിപ്പിച്ചതെന്നതും ഇപ്പോഴും സംഭവം നടന്ന സ്ഥലം സി.പി.എമ്മിന്റെ കോട്ടയാണെന്നതും പഞ്ചായത്ത് ഭരണം അവര്‍ക്കാണെന്നതുമൊക്കെ പുതിയ അന്വേഷണം എത്രകണ്ട് ഫലപ്രദമാകുമെന്ന് സംശയം ജനിപ്പിക്കുന്നുണ്ട്. എങ്കിലും സി.ബി.ഐ വരികയാണെങ്കില്‍ പ്രതികള്‍ തീര്‍ച്ചയായും കുടുങ്ങുമെന്നുതന്നെയാണ് പലരുടെയും ആത്മവിശ്വാസം.
ഇന്നലെയാണ് 45 പേജുകളും 28 സാക്ഷികളുമുള്ള കേസിന്റെ വിധി പ്രസ്താവം പുറത്തുവന്നത്. ഇതില്‍ പോക്‌സോ കേസിലെ വിവിധ വകുപ്പുകളും കൊലപാതക്കുറ്റവും പ്രതികള്‍ക്കെതിരെ ചുമത്താനാകില്ലെന്നും തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നുമാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ കശ്മീരിലും ബീഹാറിലും ഡല്‍ഹിയിലും ഒക്കെ നടന്നതുമാതിരിയുള്ള ക്രൂരമായ ലൈംഗികക്കൊല നടന്നിട്ടും ഇടതുപക്ഷമെന്ന് അഹങ്കരിക്കുന്നവര്‍ വാളയാര്‍ വിഷയത്തില്‍ കാണിച്ച കൊടിയ അനാസ്ഥയും ഇടപെടലും കേരളത്തിന്റെ മനസ്സാക്ഷിയെതന്നെയാണ് എന്നെന്നേക്കുമായി ചോദ്യം ചെയ്തിരിക്കുന്നതെന്ന ്പറയാം.

web desk 1: