X

ഈ കൂട്ടക്കൊലകള്‍ ആര്‍ക്കുവേണ്ടിയാണ്


കേരളത്തിലെ അഞ്ച് ഉപതെരഞ്ഞെടുപ്പുകളുടെ ഫലംവന്ന ദിവസം ഒക്ടോബര്‍ 24ന് വൈകീട്ട് മലപ്പുറം താനൂരില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ 35കാരനായ ഇസ്ഹാഖിനെ മാര്‍ക്‌സിസ്റ്റുകാര്‍ വെട്ടിക്കൊന്നശേഷം, പാലക്കാട് വാളയാറില്‍ ലൈംഗിക പീഡന മരണത്തിലെ പ്രതികള്‍ ശിക്ഷയില്‍നിന്ന് രക്ഷപ്പെട്ട ദിവസങ്ങളില്‍ മറ്റ്് നാലു മനുഷ്യരെക്കൂടി സംസ്ഥാനത്ത് സര്‍ക്കാര്‍ വെടിവെച്ചുകൊന്നിരിക്കുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മാവോയിസത്തിന്റെ പേരിലുള്ള ഏഴാമത്തെ കൊലപാതകമാണിത്. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗത്തിന്റെ നേരിട്ടുള്ള ആസൂത്രണത്തിലായിരുന്നു ഇസ്്ഹാഖിനെ കൊലപ്പെടുത്തിയതെങ്കില്‍, പാലക്കാട് അട്ടപ്പാടി വനത്തിനകത്തെ കൂട്ടക്കൊല ഇതേ പാര്‍ട്ടി ഭരിക്കുന്ന ആഭ്യന്തര വകുപ്പിന്റെ തോക്കിന്‍ കുഴലിലൂടെയാണെന്ന വ്യത്യാസം മാത്രം. രാഷ്ട്രീയ എതിരാളികള്‍ക്കുനേരെ സി.പി.എം നടത്തുന്ന കൊലപാതക രാഷ്ട്രീയത്തിന്റെ മറ്റൊരു വികൃത മുഖമാണിത്.
കേരള പൊലീസിന്റെ തണ്ടര്‍ബോള്‍ട്ട് സേനാവിഭാഗമാണ് അട്ടപ്പാടി വനത്തിലെ ആനക്കട്ടി മഞ്ചങ്കണ്ടിയില്‍ തമിഴ്‌നാട്, കര്‍ണാടക സ്വദേശികളായ യുവാക്കളെ വെടിവെച്ച് കൊലപ്പെടുത്തിയത്. തീവ്രവാദികള്‍ വെടിവെച്ചെന്നും സേനാംഗങ്ങള്‍ തിരിച്ച് വെടിവെച്ചെന്നുമാണ് പൊലീസ് മേധാവി പറയുന്നത്. കര്‍ണാടക സ്വദേശി മണിവാസകം, ചിക്മംഗളൂര്‍ സ്വദേശിനി ശ്രീമതി, തമിഴ്‌നാട്ടുകാരായ കാര്‍ത്തി, സുരേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറും തിങ്കളുമായി നടന്ന വെടിവെപ്പില്‍ നിരോധിത കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)യുടെ കബനീദളം വിഭാഗത്തിന്റെ തലവനാണ് കൊല്ലപ്പെട്ട മണിവാസകം. ഇയാള്‍ രോഗിയുമാണെന്ന് പറയുന്നു. ഇയാളുള്‍പ്പെടെ ഏതാനുംപേര്‍ സംഘടനയുമായി ബന്ധപ്പെട്ട് പശ്ചിമഘട്ട മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയാണെന്നാണ് പൊലീസ് ഭാഷ്യം. മാവോയിസ്റ്റുകളെ അടിച്ചമര്‍ത്തുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിച്ചുവരുന്ന തണ്ടര്‍ബോള്‍ട്ട് സേനയിലെ ഏതാനും പേരാണ് ഓപറേഷനില്‍ പങ്കെടുത്തത്. കൊല്ലപ്പെട്ടവരില്‍നിന്ന് എ.കെ 47 തോക്ക് അടക്കമുള്ള ആയുധ സാമഗ്രികള്‍ കണ്ടെടുത്തതായി പൊലീസ് പറയുന്നു. 2016 നവംബറിലും സമാനരീതിയില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ പൊലീസ് സേന മലപ്പുറം നിലമ്പൂര്‍ വനത്തിനുള്ളില്‍ രണ്ടുപേരെ വെടിവെച്ചുകൊലപ്പെടുത്തുകയുണ്ടായി. പൊലീസിന്റെ വീര്യംകുറക്കുന്ന യാതൊന്നും താന്‍ പറയില്ലെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് അന്ന് പുറത്തുവന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ വയനാട് ലക്കിടിയിലും സി.പി ജലീല്‍ എന്നയാളെ കൊലപ്പെടുത്തി. എന്നാല്‍ ബന്ധുക്കള്‍ ഇയാളുടെ മാവോയിസ്റ്റ് ബന്ധം നിഷേധിച്ചു.
അത്യപൂര്‍വമായി മാത്രമാണ് കേരളത്തില്‍ മാവോയിസ്റ്റ് തീവ്രവാദം പ്രത്യക്ഷപ്പെടുന്നത് എന്നതിനാല്‍ സര്‍ക്കാരിന്റെ നടപടി വലിയ തോതിലുള്ള പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. കേരളത്തിന്റെ പൊലീസ് സേനയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ സമീപനമാണ് ഇതോടെ മാറ്റിമറിക്കപ്പെടുന്നത്. ബലപ്രയോഗത്തിലും സായുധ പരിപാടികളിലുമാണ് കമ്യൂണിസ്റ്റ് സിദ്ധാന്തമെന്ന നിലക്ക് അവര്‍ ഭരിക്കുമ്പോള്‍ ആളുകളെ വെടിവെച്ച് കൊല്ലുന്നതില്‍ താത്വികമായി അത്ഭുതം കൂറേണ്ട കാര്യമില്ല. എന്നാല്‍ ജനാധിപത്യ സംവിധാനത്തിന് കീഴിലാണ് അവര്‍ ഇവിടെ തെരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നതും അധികാരത്തിലിരിക്കുന്നതും എന്നതിനാല്‍ സര്‍ക്കാരിന്റെ നിലപാടിനെ ന്യായീകരിക്കാന്‍ കഴിയില്ല. അക്ഷരാഭ്യാസത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും പുരോഗതിക്കും വേണ്ടി പൊരുതുന്ന സംഘടനയാണ് സി.പി.എമ്മാദി ഇന്ത്യന്‍ ഇടതുപക്ഷ കക്ഷികളെന്നാണ് വെപ്പ്. ഇവര്‍ ഭരിക്കുമ്പോള്‍തന്നെ, കവി സച്ചിദാനന്ദന്‍ പറഞ്ഞതുപോലെ, മറ്റൊരു ഇടതുപക്ഷ സംഘടനയെ വെടിയുണ്ടയിലൂടെ ഇല്ലാതാക്കുന്നതിനെ എന്തിന്റെ പേരു പറഞ്ഞാണ് ന്യായീകരിക്കുക.
2014 ഡിസംബറില്‍ പാലക്കാട്ട് അഗളിയില്‍ വനം വകുപ്പിന്റെ ഓഫീസ് തീവെച്ചതുമായി ബന്ധപ്പെട്ടും അതേദിവസംതന്നെ പാലക്കാട് ചന്ദ്രനഗറില്‍ മക്‌ഡോണാള്‍ഡ്‌സ് റെസ്റ്റോറന്റ് ആക്രമിച്ചതുമായി ബന്ധപ്പെട്ടും മാവോയിസ്റ്റുകള്‍ക്കുനേരെ സംശയം ഉയര്‍ന്നിരുന്നു. അന്ന് കേരളത്തിലെ രൂപേഷ്-ഷൈനി ദമ്പതികളെ പൊലീസ് പിടികൂടുകയും പിന്നീട് തമിഴ്‌നാട്ടിലെ കേസിലേക്ക് അവരെ കൈമാറുകയും ചെയ്തു. ഇടക്ക് ചില വനപ്രദേശങ്ങളില്‍ ലഘുലേഖകള്‍ പ്രത്യക്ഷപ്പെടുന്നതൊഴിച്ചാല്‍ കേരളത്തിലെന്നല്ല, തെക്കേ ഇന്ത്യയിലെവിടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയോ പൊലീസിന്റെയോ നേര്‍ക്ക് കാര്യമായ ആക്രമണം ഇതുവരെയും മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നതും അഗളിയില്‍ രാത്രിയാണ് ആക്രമണം നടന്നതെന്നതും ജീവഹാനിക്ക് തങ്ങളില്ലെന്ന സൂചനയാണ്. വയനാട്ടില്‍നിന്ന് ഇടക്ക് മാവോയിസ്റ്റുകളെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ വനംകൊള്ളക്കാരാണെന്ന സംശയങ്ങളുണ്ടുതാനും.
മനുഷ്യരുടെ പ്രശ്‌നങ്ങള്‍ക്ക് കായിക-ആയുധ ബലം കൊണ്ട് പരിഹാരം കാണുന്നത് കാട്ടാള നിയമമാണ്. ജനാധിപത്യത്തില്‍ ബാലറ്റും നീതിപീഠവുമാണ് പ്രതിഷേധക്കാരുടെ ആയുധം. ചാലക്കുടിയിലും കൊച്ചിയിലും നടന്ന അക്രമങ്ങളില്‍ പിടികൂടിയവരെ അനുകൂലിച്ചുകൊണ്ട് ഹൈക്കോടതി ഇത് ചൂണ്ടിക്കാട്ടിയതാണ്. ആശയത്തെ കൊലപ്പെടുത്തേണ്ടത് മനുഷ്യരെ വധിച്ചല്ല. പിണറായി സര്‍ക്കാര്‍ ഇത് മുഖവിലക്കെടുക്കുന്നില്ലെന്ന് വരുന്നത്, അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ഇടതുപക്ഷാശയങ്ങളോട് ഇത്ര ശത്രുതയോ എന്ന സന്ദേഹമുയര്‍ത്തുന്നു. അതേസമയം, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ട് തുടങ്ങിയ വനാധിഷ്ഠിത സംസ്ഥാനങ്ങളില്‍ ഖനി മാഫിയക്കെതിരെയും ആദിവാസി സംരക്ഷണത്തിനെന്നും പറഞ്ഞ് നക്‌സലൈറ്റുകള്‍ നടത്തുന്ന ബന്ധിയാക്കല്‍ കൊലപാതകങ്ങള്‍ നേരിടേണ്ടതുതന്നെയാണെന്നതില്‍ സംശയമില്ല. ഈ സര്‍ക്കാരിന്റെ പൊലീസ് കാരണം കേരളത്തില്‍ കസ്റ്റഡിയിലും മറ്റുമായി ഇതിനകം മരിച്ചുവീണത് അമ്പതോളം പേരാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും ബി.ജെ.പിക്കും വ്യാജ ഏറ്റുമുട്ടലിനുമെതിരെ സുപ്രീംകോടതിയുടെ നിരവധി വിധികളുണ്ടായിട്ടും പഠിക്കാത്തവരാണോ കേരളം ഭരിക്കുന്നത്? അതോ, വാളയാറിലെ മരിച്ചപെണ്‍കുട്ടികളുടെ കേസ് തേച്ചുമായ്ച്ചുകളഞ്ഞ കേരളപൊലീസിന്റെ വീര്യം ഇനിയും കൂട്ടാനാണോ അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ പൗരന്മാരെ വീണ്ടും വീണ്ടും പച്ചക്ക്് വെടിവെച്ചു കൊല്ലുന്നത് ?

web desk 1: