X

സമയത്തിന്റെ വില സമൂഹ മാധ്യമ യുഗത്തില്‍

മുജീബ് തങ്ങള്‍ കൊന്നാര്

സമൂഹ മാധ്യമങ്ങള്‍ വിവര സാങ്കേതികരംഗത്ത് വൈജ്ഞാനിക വിസ്‌ഫോടനം സൃഷ്ടിച്ചു എന്നത് സത്യമാണ്. എന്നാല്‍ ഈ മാധ്യമങ്ങളുടെ അതിപ്രസരം ആധുനിക സമൂഹത്തിന്റെ സമയ നിഷ്ഠ ആകെ തകിടം മറച്ചിരിക്കുന്നു. സമൂഹമാധ്യമങ്ങളെ ക്രിയാത്മകമായി സമീപിച്ചില്ലെങ്കില്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് വിലപ്പെട്ട സമയത്തെയാണ്. സമയത്തിന്റെ ഓരോ നിമിഷവും വില പിടിപ്പുള്ളതാണ്. സമയമാണ് ഓരോരുത്തരുടേയും പ്രവര്‍ത്തന മൂലധനം. അതിന്റെ കൃത്യവും ശാസ്ത്രീയവുമായ വിനിയോഗത്തെ ആശ്രയിച്ചിരിക്കുന്നു ജീവിത വിജയം. നെല്‍സണ്‍ പ്രഭു ഒരിക്കല്‍ പറഞ്ഞു: ‘എന്റെ ജീവിതത്തില്‍ വല്ല വിജയമുണ്ടായിട്ടുണ്ടെങ്കില്‍ അതിനു പ്രധാ ന കാരണം എത്തേണ്ട ദിക്കില്‍ സമയത്തിന്മുമ്പ് എത്താനും ചെയ്യേണ്ട പ്രവൃത്തി നിശ്ചിത സമയത്തിന് മുമ്പ് ചെയ്ത് തീര്‍ക്കാനും എനിക്കു കഴിഞ്ഞുവെന്നതാണ്’.
‘സമയവും വേലിയേറ്റവും വേലിയിറക്കവും ആരേയും കാത്തിരിക്കില്ല’ എന്നത് ഇംഗ്ലീഷ് ഭാഷയിലെ പ്രസിദ്ധവും ചിന്തോദ്ദീപകവുമായ പഴമെഴിയാണ്. കപ്പലുകള്‍ വേലിയേറ്റത്തിന്റേയും വേലിയിറക്കത്തിന്റേയും തക്കം നോക്കിയാണ് കരയ്ക്ക് അടിയുന്നത്. വേലിയേറ്റവും വേലിയിറക്കവും കപ്പലുകളുടെ തക്കം നോക്കി കാത്തിരിക്കാറില്ല. വേലിയേറ്റവും വേലിയിറക്കവും പ്രകൃതി പ്രതിഭാസമാണ്. അത് അതിന്റെ അവസരത്തിന് വരികയും പോകുകയും ചെയ്യുന്നു എന്നല്ലാതെ ആരേയും കാത്തിരിക്കാറില്ല.സമയം ആരുടേയും അവസരത്തിന് കാത്തുനില്‍ക്കില്ല. എങ്കിലും എല്ലാവരുടേയും ജീവിതത്തിലൂടെയും അത് കടന്ന്‌വരുന്നുപോകുന്നു. ഓരോ വിലപ്പെട്ട സമയവും അകന്ന് പോയികൊണ്ടിരിക്കയാണ്. സമയത്തെ അതിന്റെ പ്രാധാന്യം ഉള്‍കൊണ്ട് ഉപയോഗിക്കുന്നവരാണ് ബുദ്ധിമാന്‍മാര്‍. പ്രശസ്ത മന:ശാസ്ത്രജ്ഞനായ കാംതോംസണ്‍ സമയത്തിന്റെ വിനിയോഗത്തെകുറിച്ച് നടത്തിയ പീനത്തില്‍ ഇപ്രകാരം പറയുന്നു: ‘ഒരു മനുഷ്യന്റെ ശരാശരി ആയുസ് 75 കൊല്ലമാണങ്കില്‍ 23 കൊല്ലം ഉറങ്ങുന്നു. 19 കൊല്ലം ജോലി ചെയ്യുന്നു. 9 കൊല്ലം വിനോദങ്ങള്‍ക്ക് ചെലവഴിക്കുന്നു. 8 കൊല്ലം വസ്ത്ര ധാരണത്തിന് വിനിയോഗിക്കുന്നു. 6 കൊല്ലം യാത്ര ചയ്യുന്നു. 6 മാസം പ്രാര്‍ത്ഥിക്കുന്നു’ മന:ശാസ്ത്ര രംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പീനമാണിത്.
സമയം ജീവിതയാത്രയില്‍ ഏറ്റവും അമൂല്യമായ നിധിയാണ്. എത്ര പെട്ടെന്നാണ് സമയം പോകുന്നതെന്ന് ചിലര്‍ പറയാറുണ്ട്. കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റേയും സമൂഹ മാധ്യമങ്ങളുടേയും മുമ്പില്‍ സമയം വൃഥാ ചെലവഴിക്കുന്നവരാണ് ഇപ്രകാരം പറയാറുള്ളത്. ഇത്തരം ആളുകളെ ഉദ്ദേശിച്ചുകൊണ്ടാവണം ഓസ്റ്റിന്‍ ഡോബ്രോണ്‍ പറഞ്ഞത്: ‘സമയം പോകുന്നുവെന്ന് നിങ്ങള്‍ പറയുന്നുവോ? ഇല്ല. സമയം നില്‍ക്കുന്നു, നാം പോകുന്നു എന്ന്. ‘ദൈവത്തിന്റെ വരദാനമാണ് സമയം. ഒരു സെക്കന്റ് കൂട്ടാനോ കുറക്കാനോ ആര്‍ക്കും കഴിയില്ല. പ്രപഞ്ചനാഥന്‍ ഏല്‍പ്പിച്ച സമയം ടെലിവിഷന്‍, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, വാട്‌സ് ആപ്, ഫേസ്ബുക്ക് തുടങ്ങിയവക്ക് മുമ്പില്‍ ദുര്‍വിനിയോഗം ചെയ്യുന്നത് അധാര്‍മ്മികവും നിന്ദ്യവുമാണന്ന സത്യം തിരിച്ചറിയണം. മൈക്കിള്‍ ഫാര ഡെ ഒരിക്കല്‍ പറഞ്ഞു: ‘സാര്‍… എന്നില്‍ നിന്ന് അഞ്ചു ഡോളറുകള്‍ എടുത്തു കൊള്ളുക. എന്റെ അഞ്ചു മിനുട്ടുകള്‍ മോഷ്ടിച്ചെടുക്കരുത്’ എന്ന്. ജനന മരണങ്ങള്‍ക്കിടയില്‍ കാറ്റു പോലെയാണ് സമയം കടന്നുപോകുന്നത്. അത്‌കൊണ്ട് സമയം വൃഥാ കളയരുത്. നിശ്ചിത സമയത്ത് ചെയ്യേണ്ട കാര്യം സമയബന്ധിതമായി ചെയ്യാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ജീവിതത്തില്‍ വലിയ നഷ്ടത്തിന് വഴി ഒരുക്കും. വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ട സമയം പഠിക്കാതെ ഉഴപ്പി നടന്നാല്‍ അവര്‍ക്ക് ജീവിതത്തില്‍ മുന്നേറാന്‍ കഴിയില്ല. ദാര്‍ശനിക ലോകകത്തെ സൂര്യതേജസായ ദ സ്‌തേയവസ്‌ക്കിയുടെ വാക്കുകള്‍ കാണുക: ‘ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ വൃഥാകളഞ്ഞ സമയത്തെപറ്റി ഓര്‍ക്കുമ്പോള്‍ വ്യാമോഹങ്ങളിലും തെറ്റിദ്ധാരണകളിലും ആലസ്യത്തിലുംപെട്ട് കളഞ്ഞ സമയത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ സമയത്തിന്റെ വില ഞാന്‍ എത്രത്തോളം അറിഞ്ഞില്ലെന്നും ഹൃദയത്തോടും ആത്മാവിനോടും എത്ര പാപം ചെയ്ത് പോയെന്നും ഓര്‍ക്കുമ്പോള്‍ എന്റെ ഹൃദയം വാര്‍ന്നുപോകുന്നു’. ചൈനീസ് തത്വചിന്തകനായ ലാവോ സെ പറഞ്ഞു: ‘ആയിരം മൈല്‍ ദൈര്‍ഘ്യമുള്ള ഒരു യാത്ര ആരംഭിക്കുന്നത് ഒരു ചുവടുവെച്ചാണ്’. ഈ ഒരു ചുവടുവെക്കാതെ അത്രയും മൈല്‍ താണ്ടാന്‍ കഴിയില്ല. നിര്‍ണ്ണായകമായ ഈ ചുവടു താമസിച്ചാല്‍ യാത്ര കൊണ്ട് ഒരു ഫലവുമുണ്ടാവില്ല. അത്‌കൊണ്ട് ജീവിത പ്രയാണത്തിലെ ഓരോ നിമിഷവും വിലപ്പെട്ടതാണ്.
ആധുനിക സമൂഹത്തിന് സമയം ക്രിയാത്മകമായി ഉപയോഗിക്കാന്‍ ചില നിര്‍ദ്ദേശങ്ങള്‍: ഒരു ദിവസത്തെ ഒരു ടൈംടേബിള്‍ തയ്യാറാക്കുക. അതില്‍ എന്ത്, എപ്പോള്‍, എത്ര സമയം എന്നിവ ഉള്‍പ്പെടുത്തുക. ഈ ടൈംടേബിളില്‍ മണിക്കൂറുകളുടെ എണ്ണമറിഞ്ഞ് സമയത്തെ ആസൂത്രണം ചെയ്യുക. വീട്ടുകാര്യങ്ങള്‍, ജോലി, മത കര്‍മ്മങ്ങള്‍, അവശ്യമായ എന്റര്‍ടൈമെന്റുകള്‍…. തുടങ്ങിയവയെല്ലാം ഒരു ദിവസത്തെ ടൈംടേബിളില്‍ ഉള്‍പ്പെടുത്താം. മുന്‍ഗണനാപ്രകാരം ഓരോ ദിവസവും ചെയ്യാനുള്ള കാര്യങ്ങളുടെ പട്ടിക തയ്യാറാക്കുക. ഇതില്‍ ഏറ്റവും പ്രാധാന്യമുള്ള കാര്യത്തിന് മുന്‍ഗണന നല്‍കുക. സമയത്ത് ചെയ്യുന്ന ജോലിയില്‍ ഏകാഗ്രത അത്യന്താപേക്ഷിതമാണ്. അല്ലെങ്കില്‍ സമയനഷ്ടമുണ്ടാവും. പോസിറ്റീവ് ഹാബിറ്റ്‌സ് (നല്ല ശീലങ്ങള്‍) മാത്രം വളര്‍ത്തുക. നെഗറ്റീവ് ഹാബിറ്റ്‌സ് (ദുശീലങ്ങള്‍) പാടെ വര്‍ജ്ജിക്കുക. ജോലി സ്ഥലങ്ങള്‍, പഠനമുറികള്‍, സ്റ്റോര്‍ റൂമുകള്‍, ഓഫീസുകള്‍ എന്നിവിടങ്ങളില്‍ അവശ്യമായ സാധനങ്ങള്‍ വേണ്ടിടങ്ങളില്‍ (അലമാറ, ഷെല്‍ഫ്, കബോര്‍ഡ്) എന്നിവയില്‍ അടുക്കും ചിട്ടയോടും കൂടി ഒതുക്കി വെക്കുക. ടൈം മാനേജ്‌മെന്റിന്റെ പ്രാധാന്യം ഉള്‍കൊള്ളുക. സമയം ഇല്ലായെന്ന് പറഞ്ഞ് സ്വന്തം ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാതിരിക്കരുത്. അന്നന്ന് ചെയ്യേണ്ട ജോലികള്‍ അപ്പപ്പോള്‍ തന്നെ ചെയ്യുക. നാളേക്ക് നീട്ടിവെക്കുന്ന ശീലം ഒഴിവാക്കുക. ലുഖ്മാനുല്‍ ഹഖീം (റ) പറഞ്ഞു: നിങ്ങള്‍ ഏതൊരു കാര്യവും നാളെയെന്ന് പറഞ്ഞ് നീട്ടികൊണ്ട്‌പോകരുത്. നാളേക്ക് വേണ്ടത് മാത്രം നാളേക്ക് വെക്കുക. വിലപ്പെട്ട സമയം കമ്പ്യൂട്ടര്‍ ഗെയിം സമൂഹ മാധ്യമങ്ങള്‍ എന്നിവക്ക് മുമ്പില്‍ ഹോമിക്കാതിരിക്കുക സമയ ധനം സര്‍വ ധനാല്‍ പ്രധാനം എന്ന തത്വം ഉള്‍കൊള്ളുക. സമയത്തെ ധൂര്‍ത്തടിക്കാതെ പ്ലാനിംഗോടും ചിട്ടയോടും കൂടി വിനിയോഗിക്കുക. നാളെയുടെ പ്രതീക്ഷകളായ കുട്ടികള്‍ക്ക് സമയത്തിന്റെ പ്രാധാന്യവും വിലയും പറഞ്ഞ് ടൈം മാനേജ്‌മെന്റ് ശീലം വളര്‍ത്തിയെടുക്കുക ഓരോ സെക്കന്റും എങ്ങിനെ ചിലവഴിച്ചു എന്ന ദൈവത്തിന്റെ ചോദ്യത്തിന് മറുപടി പറയേണ്ടവരാണ് എന്ന സത്യത്തെ മറക്കാതിരിക്കുക. ഇപ്രകാരം സമയത്തെ ക്രിയാത്മകമായി ഉപയോഗിക്കാന്‍ തയ്യാറാവുക. അപ്പോള്‍ ജീവിതത്തി ല്‍ അടുക്കും ചിട്ടയും കൈ വരും. സമയമില്ല നേരമില്ല എന്നീ പതിവു പ്രശ്‌നങ്ങള്‍ ഉണ്ടാവുകയുമില്ല. സമയനിഷ്ഠ പാലിക്കുന്നവരാണ് വിജയികള്‍ എന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. വില്യംഷേക്‌സ്പിയര്‍ പറഞ്ഞു: ഒരിക്കലും ഒന്നിലും സമയം തെറ്റിക്കാതെ പ്രവര്‍ത്തിക്കുന്നത് മറ്റുള്ളവരെ തൃപ്തരാക്കും. സമയം തെറ്റിക്കുക എന്നത് ദൃഢതയില്ലായ്മയും മറ്റുള്ളവരുടെ സമയത്തെ ബഹുമാനിക്കാതിരിക്കലുമാണ് സ്വാമി രാമതീര്‍ത്ഥര്‍ പറഞ്ഞു: ‘നിങ്ങള്‍ സമയത്തെ ശരിയായി ഉപയോഗിക്കുക. എന്നാല്‍ ആത്മീയ അഭിവൃദ്ധിക്ക് സമയം ലഭിക്കും’.

web desk 1: