X

കരിപ്പൂരിനെ കൈവിടരുത്

 

 

സി . മുഹമ്മദ് ഫൈസി

ലോകത്തിന്റെ വിവിധ ഭാഗങ്ങളിള്‍ മറ്റു ദുരന്തങ്ങള്‍പോലെ ആകാശ ദുരന്തങ്ങളും പലപ്പോഴായി സംഭവിക്കാറുണ്ട്. ആഗസ്ത് ഏഴിനുണ്ടാ യ വിമാന ദുരന്തം കരിപ്പൂരിന്റെ മുന്നേറ്റത്തിന് ആഘാതമേല്‍പ്പിച്ചുവോ.? എയര്‍പോര്‍ട്ടിന്റെ ചരിത്രത്തില്‍ ആദ്യമാണ് ഇങ്ങനെ യൊരു അപകടം. വിമാനത്താവളം മലബാറില്‍ സ്ഥാപിക്കപ്പെട്ടപ്പോള്‍, ഗള്‍ഫ് മേഖലകളിലേക്കു പറക്കുന്നവര്‍ക്കു വലിയ സന്തോഷമായി. പിന്നീട് എയര്‍പോര്‍ട്ടിനു അന്താരാഷ്ട്ര പദവി ലഭിച്ചത് ഏറെ അഭിമാനകരമായി.
2015 ല്‍ റണ്‍വേ റീ കാര്‍പെറ്റിങ്ങ് വര്‍ക്കുകള്‍ക്കുവേണ്ടി എയര്‍പോര്‍ട്ട് അടച്ചത് ഭാഗികമായിരുന്നു. ഇന്ത്യയിലെ അഞ്ച് ടേബിള്‍ടോപ് റണ്‍വെകളില്‍ കാലിക്കറ്റും ഉണ്ടെന്ന് മറക്കുന്നില്ല. പക്ഷേ സമുദ്രനിരപ്പില്‍ നിന്ന് 104 മീറ്റര്‍ ഉയരമുള്ള എയര്‍പോര്‍ട്ട് റണ്‍വേയുടെ നീളം 2800 ലധികം മീറ്ററാണ്. ഇന്ത്യയിലെ പല എയര്‍പോര്‍ട്ടുകളെ അപേക്ഷിച്ച് റണ്‍വേയുടെ നീളവും വീതിയും ഒട്ടും കുറവല്ലെന്ന യാഥാര്‍ത്ഥ്യം ഓര്‍ക്കണം. ഗള്‍ഫുകാരും മറ്റു പ്രവാസികളും ചേര്‍ന്ന് കോഴിക്കോടിനുവേണ്ടി ധാരാളം ഉത്സാഹിക്കുകയും ശബ്ദിക്കുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ പേര്‍ ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്നത് കരിപ്പൂരിന്റെ പരിസര ജില്ലകളില്‍ നിന്നാണ്. ഇത് കരിപ്പൂരിന്റെ പ്രാധാന്യവും പ്രസക്തിയും വര്‍ധിപ്പിച്ചു. വളരെ വേഗം യാത്രക്കാരുടെ എണ്ണം വര്‍ധിച്ചു. കാര്‍ഗോ സെക്ഷന്‍കൂടി പ്രവര്‍ത്തനമാരംഭിച്ചതോടെ പ്രവാസികളുടെ സ്വപ്‌നം വീണ്ടും പൂവണിഞ്ഞു. കേന്ദ്രത്തില്‍ അധികാരം പങ്കിട്ട എല്ലാ ഗവണ്‍മെന്റുകളും കരിപ്പൂരിനുവേണ്ടി കഴിയുന്നതൊക്കെ പ്രവര്‍ത്തിച്ചു. മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും പാര്‍ലമെന്റ് മെമ്പര്‍മാരും വിവിധ രാഷ്ട്രീയ, മത നേതാക്കളും ജനപ്രതിനിധികളും നിറമോ, ജാതിയോ പക്ഷമോ നോക്കാതെ കരിപ്പൂരിനുവേണ്ടി വാദിച്ചപ്പോള്‍ വികസനത്തിനു വേഗം കൂടി.
2017-18 ലെ കണക്കുപ്രകാരം രാജ്യത്തെ വിമാനത്താവളങ്ങളിലെ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ ഏഴാം സ്ഥാനം ടേബിള്‍ ടോപ് ആയ കരിപ്പൂരിനു ലഭിച്ചു എന്നത് പലരെയും ഞെട്ടിച്ചു. ഹാജിമാര്‍ 1987 വരെ ബോംബേയിലൂടെയായിരുന്നു ഹജ്ജിനു പോയിരുന്നത്. 1988 മുതല്‍ 1999 വരെ ചെന്നൈ വഴിയും 2000, 2001 വര്‍ഷങ്ങളില്‍ കൊച്ചി വഴിയും 2002 മുതല്‍ 2014 വരെ കോഴിക്കോട് വഴിയും ഹജ്ജിനു പോയി. 2015ല്‍ റണ്‍വേ അറ്റകുറ്റ പണികള്‍ക്കായി നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ ഹാജിമാരുടെ യാത്ര നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയതോടെ മലബാറിലെ ഹാജിമാരുടെ ദുരിതം ആരംഭിച്ചു. കാസര്‍കോട് മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലെ ഹാജിമാര്‍ നെടുമ്പാശ്ശേരിയിലേക്കു യാത്ര ചെയ്യുന്നതിന്റെ പ്രയാസം അവര്‍ണ്ണനീയമായിരുന്നു. ഹാജിമാരും യാത്രയാക്കുന്ന കുടുംബാംഗങ്ങളും ലെഗേജുകളുമായി നൂറുകണക്കിനു കിലോമീറ്റര്‍ സഞ്ചരിച്ച് നേരത്തെ എയര്‍പോര്‍ട്ട്പരിസരത്തെത്തി ക്യാമ്പ് ചെയ്യേണ്ടിവന്നു. യാത്രക്കൂലിയും ഹോട്ടല്‍ റൂം വാടകയും യാത്രയില്‍ ഹാജിമാര്‍ക്കു നമസ്‌കരിക്കാനും മറ്റും സൗകര്യമില്ലാത്തതും ഏറെ പ്രയാസത്തിലാക്കി. മലബാറിലും കേരളത്തിലെ മറ്റു സ്ഥലങ്ങളിലുമുള്ള മുഴുവന്‍ ഹാജിമാരും ഹജ്ജ് ഉദ്ദേശിക്കുന്ന സംസ്ഥാനത്തെ എല്ലാ ജനങ്ങളും മുസ്‌ലിംകള്‍ ഏറ്റവും കൂടുതല്‍ അധിവസിക്കുന്ന മലപ്പുറം കോഴിക്കോട് ജില്ലകളിലുള്ളവരുടെ സഹകരണവും ഹജ്ജ് ഹൗസിന്റെ സാന്നിധ്യവും അവലംബിക്കാനും കരിപ്പൂര്‍ എയര്‍പോര്‍ട്ടിനടത്തു ഹജ്ജ് കമ്മിറ്റി പണികഴിപ്പിച്ച ഹജ്ജ് ഹൗസ് ഉപയോഗപ്പെടുത്താനും എത്രയുംവേഗം അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി കരിപ്പൂര്‍ എയര്‍പോര്‍ട്ട് വലിയ വിമാനങ്ങള്‍ക്കും ഹജ്ജ് വിമാനങ്ങള്‍ക്കും സൗകര്യപ്പെടുത്താനും ജനം മുറവിളികൂട്ടി. 2018 ആഗസ്ത് മാസത്തില്‍ നെടുമ്പാശ്ശേരിയില്‍നിന്നു ഹജ്ജ് വിമാനങ്ങള്‍ പുറപ്പെടുമ്പോള്‍ ശക്തമായ മഴയും മഹാ പ്രളയവും എറണാകുളത്തെയും കേരളത്തിന്റെ താഴ്ന്ന പ്രദേശങ്ങളെയും പിടിച്ചുവിഴുങ്ങിയത് അപ്രതീക്ഷിതമായിരുന്നു. 2018 ആഗസ്ത് 13 ന് 1200 ഹജ്ജ് തീര്‍ത്ഥാടകര്‍ യാത്രാ രേഖകള്‍ ക്ലിയറാക്കി #ൈറ്റിലേക്കു കയറാന്‍ ഒരുങ്ങി നില്‍ക്കുന്ന സമയത്താണ് റണ്‍വേയിലേക്ക് വെള്ളം കയറി വിമാനം പുറപ്പെടാന്‍ കഴിയാതെ വന്നത്. ഈ ദുരന്തത്തിനു സാക്ഷികളായ ഹാജിമാരും കുടുംബാംഗങ്ങളും വിശേഷിച്ചു മലബാറിലെ മുഴുവന്‍ ജനങ്ങളും പ്രത്യേകിച്ചും ആഗ്രഹിച്ച കോഴിക്കോട് എംബാര്‍ക്കേഷന്‍ എന്ന ആശയം കേന്ദ്ര ഗവണ്‍മെന്റ് അനുവദിച്ചു. 2019ല്‍ കരിപ്പൂര്‍ വീണ്ടും സജീവമായി. ഹജ്ജ് വിമാനങ്ങളും വിദേശ എയര്‍ലൈന്‍സ് കമ്പനികളും സര്‍വീസ് ആരംഭിച്ചു.
മലബാറിന്റെ അഭിമാനത്തിനു തിളക്കം വര്‍ധിപ്പിച്ച കരിപ്പൂര്‍ വിമാനത്താവളം പതുക്കെ ഉയര്‍ന്നുവന്നതോടെ എല്ലാവര്‍ക്കും ആശ്വാസവും സന്തോഷവുമായി. പക്ഷേ 2020 ല്‍ ഹാജിമാര്‍ യാത്ര പ്രതീക്ഷിച്ചു നില്‍ക്കുന്ന വേളയിലാണ് കോവിഡ് 19 വൈറസ് വ്യാപനത്തെതുടര്‍ന്ന് ഹജ്ജ് യാത്ര മുടങ്ങുന്നത്. പ്രവര്‍ത്തനത്തിലെ മികവിനെ അടിസ്ഥാനമാക്കിയുള്ള ധാരാളം അവാര്‍ഡുകള്‍ കരിപ്പൂര്‍ കരസ്ഥമാക്കിയിട്ടുണ്ട്. വിമാന ദുരന്തം തികച്ചും അപ്രതീക്ഷിതമായിരുന്നു. ഈയൊരു സാഹചര്യം മുതലെടുത്ത് കരിപ്പൂരിനെ ആകാശ ഭൂപടത്തില്‍നിന്നു പറിച്ചെറിയാന്‍ കോടതിയില്‍ പോകുന്നവര്‍ ഉണ്ട്. ആരെല്ലാമോ തെറ്റിദ്ധരിപ്പിച്ചത് കൊണ്ടു ചില ഭരണകര്‍ത്താക്കളും കരിപ്പൂരിനെ കുറ്റപ്പെടുത്തുന്നുണ്ട്. ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂരില്‍ നിലനില്‍ക്കണം. എല്ലാ വിമാനങ്ങളും സുരക്ഷിതമായി ലാന്‍ഡ് ചെയ്ത കരിപ്പൂരിനെ ഈയൊരു അപകടത്തിന്റെ പേരില്‍ ഇടിച്ചുതാഴ്ത്താന്‍ സമ്മതിച്ചുകൂടാ. ഇതിനേക്കാള്‍ സാങ്കേതികമായി പ്രയാസങ്ങളുള്ള എയര്‍പോര്‍ട്ടുകളെ കുറിച്ച് ആരും പരാതിപ്പെടുന്നില്ല. മിയാല്‍ (മലബാര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) എന്ന പേരില്‍ ഒരു കൂട്ടായ്മയും സംവിധാനവും രൂപപ്പെടണം. ഇതിനുവേണ്ടി ശക്തമായ ജനകീയ പിന്തുണ ആര്‍ജ്ജിച്ചെടുക്കാന്‍ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ആഗ്രഹിക്കുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മലബാറിലെ മുഴുവന്‍ മന്ത്രിമാരും എം.പി മാരും എം.എല്‍. എമാരും വിവിധ രാഷ്ട്രീയ, സാമൂഹ്യ, മത സംഘടനാനേതാക്കളും പ്രവര്‍ത്തകരും കൂട്ടായ്മയോടൊപ്പം ചേരണം.
(സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാനാണ് ലേഖകന്‍)

 

web desk 3: