X
    Categories: Video Stories

ദീപ്ത യൗവനത്തിന്റെ ജീവിതപാഠം

പി.എം സ്വാദിഖലി

പശ്ചിമ ബംഗാളിലെ നന്ദിഗ്രാമില്‍ സി.പി.എമ്മിനെതിരെ ഭരണവിരുദ്ധ വികാരം അലയടിച്ച സന്ദര്‍ഭം. ഭരണകൂടത്തിന്റെ തന്നെ നേതൃത്വത്തില്‍ ഗ്രാമങ്ങള്‍ അഗ്‌നിക്കിരയായപ്പോള്‍ ഹോമിക്കപ്പെട്ടത് ബംഗാളിലെ എക്കാലവും അരുകുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളായിരുന്നു. ഇവിടം സന്ദര്‍ശിക്കാന്‍ മുസ്‌ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷനായിരുന്ന ജി.എം ബനാത് വാല സാഹിബിന്റെ നേതൃത്വത്തില്‍ കേരളത്തില്‍നിന്ന് പുറപ്പെട്ട സംഘത്തില്‍ ഒരാളായി ഞാനുമുണ്ടായിരുന്നു.

കൊല്‍ക്കത്തയില്‍നിന്ന് നന്ദിഗ്രാമിലേക്ക് പുറപ്പെടുന്നതിനു മുമ്പ് നഗരത്തിന് 25 കിലോമീറ്റര്‍ അപ്പുറത്ത് ദേഗംഗ നിയോജകമണ്ഡലത്തിലെ ബേലേഘട്ട എന്ന കൊച്ചുഗ്രാമത്തില്‍ കേരളത്തില്‍നിന്നുള്ള മുസ്‌ലിംലീഗ് സംഘത്തിന് ഒരു ചെറു സ്വീകരണമുണ്ടായി. കിലോമീറ്ററുകളോളം വിശാലമായ നെല്‍പാടങ്ങളിലൂടെ സഞ്ചരിച്ച് എത്തുമ്പോള്‍ നേരിയ വെളിച്ചത്തിനു താഴെ ഒരു പച്ചക്കൊടിക്ക് കീഴില്‍ നൂറോളം വരുന്ന മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ ഒരു വീട്ടു മുറ്റത്ത് ഞങ്ങളെ കാത്തു നിന്നു. കേരളത്തില്‍നിന്നുള്ള സംഘത്ത കാണേണ്ട താമസം അവര്‍ ഉറക്കെ മുദ്രാവാക്യം വിളിച്ചു.

ബോലോ മുസ്‌ലിം ലീഗ് കീ ജയ്
ബോലോ ജി.എച്ച്. മുഹമ്മദ് കോയ കീ ജയ്

ശരീരമാസകലം രോമാഞ്ചമണിഞ്ഞ നിമിഷങ്ങളായിരുന്നു അത്. ഭാരതമാകെ ഞെട്ടിവിറപ്പിച്ച കേരള സിംഹം സി.എച്ചെന്ന് കേട്ടിട്ടേ ഉള്ളൂ.
ആ മഹാനായ നേതാവിന്റെ പേരാണ് ബംഗാളിലെ ഈ കുഗ്രാമത്തില്‍നിന്നും കേള്‍ക്കുന്നത്.

പതിറ്റാണ്ടുകളേറെ പിന്നിട്ടിട്ടും ഇവരുടെയും നമ്മുടെയുമൊക്കെ ഹൃദയത്തില്‍ സി.എച്ച് എന്ന മനുഷ്യന്‍ ഇപ്പോഴും വിരാജിച്ചു കൊണ്ടേയിരിക്കുന്നു.

1927 ജൂലൈ 15നാണ് സി.എച്ച് ജനിക്കുന്നത്. 83 സെപ്തംബര്‍ 28ന് ഈ ലോകത്തോട് വിടപറഞ്ഞു. ഈ ഭൂമിയില്‍ ജീവിച്ചത് ആകെ 56 വര്‍ഷം മാത്രം.
ഇത്ര ചുരുങ്ങിയ കാലം മാത്രം ജീവിച്ച ഈ മനുഷ്യന്‍ എങ്ങിനെയാണ് ഇന്നും ജനകോടികള്‍ സ്മരിക്കുന്ന അതികായനാവുന്നത്..?
അതിനുതകും വിധത്തില്‍ തന്റെ നാടിനും സമുദായത്തിനും അദ്ദേഹം എന്തെല്ലാമാണ് നല്‍കിയത് ?
എങ്കില്‍ അവ അദ്ദേഹത്തിന്റെ ഏതു പ്രായത്തിലാണ്?
അദ്ദേഹത്തിന്റെ മുപ്പതുകളില്‍, നാല്‍പതുകളില്‍, അമ്പതുകളില്‍….

ഇത്ര വലിയ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് നായകത്വം വഹിക്കാന്‍ ഈ ചെറു പ്രായം കൊണ്ട് അദ്ദേഹത്തിന് എങ്ങിനെ കഴിഞ്ഞു.
അങ്ങിനെയെങ്കില്‍ അത്തോളിയിലെ വിദ്യാലയത്തില്‍ പഠിക്കുന്ന കാലം മുതല്‍ തന്റെ സമൂഹത്തിന്റെ വേദനകളും പരാധീനതകളും എത്രമാത്രം അദ്ദേഹം തന്റേതാക്കി മാറ്റിയിട്ടുണ്ടാവും. അവര്‍ക്കായുള്ള സ്വപ്നങ്ങള്‍ എന്തുമാത്രം നെഞ്ചേറ്റിയിരിക്കും.
സി.എച്ചില്‍നിന്ന് ഇന്നത്തെ യുവാക്കള്‍ക്ക് ഉള്‍ക്കൊള്ളാനുള്ള ഏറ്റവും വലിയ ജീവിത പാഠവും ഇത് തന്നെയാണ്.

മുസ്‌ലിംലീഗിന്റെ ആശയാദര്‍ശങ്ങള്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയോ രാഷ്ട്രീയ ഇസ്‌ലാമിനെയോ പോലെ വലിയ ഇസങ്ങളുടെയോ തിരുത്തപ്പെടാത്ത പ്രത്യയശാസ്ത്രങ്ങളുടെയോ അടിസ്ഥാന ബിംബങ്ങളൊന്നുമില്ല. മലബാറിലെ നാട്ടിന്‍ പുറങ്ങളിലെ നിഷ്‌കളങ്കരായ ഗ്രാമീണ ജനങ്ങളും അവര്‍ക്കു വേണ്ടി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ധിഷണാശാലികളും ആദര്‍ശ ശുദ്ധിയുള്ളവരുമായ കുറച്ച് നേതാക്കളും കൂടി ചേര്‍ന്നാണ് മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന്റെ ഇന്ന് കാണുന്ന ‘രസതന്ത്രം’ ഉണ്ടാക്കിയെടുത്തത്. ആ നേതാക്കളുടെ ഹൃദയ വിശുദ്ധിയിലും വീക്ഷണങ്ങളിലുമാണ് മുസ്‌ലിംലീഗിന്റെ എക്കാലത്തേയും ആശയപ്രപഞ്ചം കുടികൊണ്ടിരുന്നത്. അവയെ ഉള്‍ക്കൊള്ളാനും മനസ്സിലാക്കാനും വിവരും വിദ്യാഭ്യാസവുമുള്ള ഒരു പ്രബുദ്ധ ജനസമൂഹമായിരുന്നില്ല അന്നത്തെ മലബാറിലെ മുസ്‌ലിം ജനസാമാന്യം.
എന്നിട്ടും അവര്‍ ആ സാത്വിക നേതൃത്വത്തിന്റെ പിന്നിലായി അണിനിരന്നു.
മുസ്‌ലിംകളുടെ അടിസ്ഥാന വിശ്വാസ സങ്കല്പത്തിലൂന്നിയ ഏറ്റവും ഔന്നത്യപൂര്‍വായ ഒരു സാമൂഹിക തലമാണ് ആ ആശയാദര്‍ശങ്ങള്‍ വിഭാവനം ചെയ്തിരുന്നുവെന്നത് കാണാം.

മുസ്‌ലിം സമൂഹത്തെക്കുറിച്ചുള്ള ഇസ്‌ലാമിക വീക്ഷണഗതികളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു അത്.
അവ അതാതു കാലങ്ങളില്‍ വികസിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യാനുള്ള ശ്രമങ്ങള്‍ ലോക മുസ്‌ലിം ചിന്തകരില്‍നിന്നും പലപ്പോഴായി ഉണ്ടായിട്ടുണ്ട്. ഈ ചിന്തകളോട് കണ്ണി ചേര്‍ക്കപ്പെട്ടു കൊണ്ടു തന്നെയാണ് കേരളത്തിലെ മുസ്‌ലിംലീഗിന്റെ ഉത്ഭവവും വളര്‍ച്ചയുമെന്ന് പരിശോധിച്ചാല്‍ വ്യക്തമാകും.

ഇസ്മയില്‍ സാഹിബിന്റേയും സീതി സാഹിബിന്റെയും ആശയാദര്‍ശങ്ങളുടെ പ്രായോഗിക രൂപമായിരുന്നു സി.എച്ച്.
സീതി സാഹിബിന്റെ ചിന്തകള്‍ കേരളീയ മുസ്‌ലിം സമൂഹത്തിന് നവോത്ഥാനത്തിന്റെ വെളിച്ചം നല്‍കി. സി.എച്ചാകട്ടെ അതിന് തന്റെ ചെറിയ ആയുസ്സില്‍ തന്നെ വലിയ കര്‍മ്മപഥം തീര്‍ത്തു.

1332ല്‍ ജനിച്ച് 1406ല്‍ അന്തരിച്ച ഇബ്‌നു ഖല്‍ദൂന്റെ മുഖദ്ദിമ ആധുനിക മുസ്‌ലിം സമൂഹത്തിന്റെ രാഷ്ട്രീയ സാമൂഹിക ബൗദ്ധിക വളര്‍ച്ചക്ക് ഉള്‍പ്രേരകമായ ബൃഹത്തായ ഒരു ഗ്രന്ഥമാണ്. തുര്‍ക്കി ഖിലാഫത്തിനു മുമ്പ് ഈ ഗ്രന്ഥത്തിന്റെ കൈയെഴുത്ത് പ്രതികള്‍ അവിടങ്ങളില്‍ വ്യാപകമായിരുന്നു എന്നാണ് പറയുന്നത്. മുട്ടാണിശ്ശേരി കോയക്കുട്ടി മുസ്‌ലിയാരാണ് ഈ ഗ്രന്ഥം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.
അവതാരിക എഴുതിയതായവട്ടെ സി.എച്ചും.

അവതാരികക്കു വേണ്ടി സി.എച്ചിനെ സമീപിച്ചതിനെക്കുറിച്ച് മുട്ടാണിശ്ശേരി ഈ ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. മലയാളത്തിന്റെ കൈയെഴുത്ത് പ്രതി സി.എച്ചിനു നല്‍കിയപ്പോള്‍ എഫ് റോസന്താള്‍ 1952ല്‍ പുറത്തിറക്കിയ ഇംഗ്ലീഷ് പരിഭാഷ സി.എച്ച് നേരത്തെ തന്നെ മുഴുവന്‍ ഹൃദിസ്ഥമാക്കിയിട്ടുള്ളതായി മുട്ടാണിശ്ശേരി മനസ്സിലാക്കി.
അതു മാത്രമല്ല, സി.എച്ച് എന്ന നേതാവിന്റെ രാഷ്ട്രീയായോധന ശൈലിയില്‍ മുഖദ്ദിമയുടെ മണമടിക്കുന്നുണ്ടെന്നും മുട്ടാണിശ്ശേരി ആമുഖത്തില്‍ പറയുന്നു.

സമുദായ പുരോഗതി ലക്ഷ്യം വെച്ച് നീങ്ങുമ്പോഴും സി.എച്ച് എല്ലാ ജനവിഭാഗങ്ങളുടേയും ഇഷ്ടനായകനായി.
സി.എച്ച്.എം.(ക്രിസ്ത്യന്‍, ഹിന്ദു, മുസ്ലിം) കോയ എന്ന് അദ്ദേഹത്തെ എല്ലാവരും ഓമനപ്പേരിട്ട് വിളിച്ചു.
തന്റെ അന്‍പത്തിരണ്ടാം വയസ്സില്‍ (1979 ഒക്ടോബര്‍ 12 ) കേരളത്തിന്റെ മുഖ്യ മന്ത്രി സ്ഥാനത്തേക്ക് അവരോധിക്കപ്പെടുന്നിടം വരെ ആ വ്യക്തിത്വം വളര്‍ന്നു.

കേരളത്തിലെ നിരാലംബരും അധ:സ്ഥിതരുമായിരുന്ന മാപ്പിള സമൂഹത്തെ അഭിമാനകരമായ അസ്തിത്വത്തിന്റെ നറുനിലാ മുറ്റത്തേക്ക് വഴിനടത്തുമ്പോള്‍ സി.എച്ചിനെപ്പോലുള്ള നേതാക്കള്‍ക്കുണ്ടായിരുന്ന ലക്ഷ്യബോധത്തിന്റെയും കാഴ്ചപ്പാടുകളുടെയും അടിസ്ഥാനം ഇങ്ങനെയൊക്കെയായിരുന്നു. അതുകൊണ്ടാണ് സി.എച്ച് ജനങ്ങളുടെ ഹൃദയക്കൊട്ടാരത്തില്‍ ഒരിക്കലു മരിക്കാത്ത കോയയായി ഇന്നും ജീവിക്കുന്നത്.

ഭാവി ശോഭനമാക്കുന്നതിനും ആത്മാഭിമാനമുള്ളവരായി ഉയര്‍ന്നു വരുന്നതിനും രാജ്യത്തിന്റെ ഉത്തമ പൗരന്മാരായി വളരുന്നതിനും നിങ്ങള്‍ ഒറ്റക്കെട്ടായി മുന്നേറുകയെന്ന് പുതുതലമുറയെ അദ്ദേഹം എപ്പോഴും ആഹ്വാനം ചെയ്തു.
നാടുനീളെ വിജ്ഞാനത്തിന്റെ കവാടങ്ങള്‍ തുറന്നുവെച്ചു.
കൊര്‍ദോവയുടെയും ബാഗ്ദാദിന്റെയും മഹിത പാരമ്പര്യത്തെക്കുറിച്ച് സമുദായത്തിലെ ചെറുപ്പക്കാരോട് നിരന്തരം പറഞ്ഞുകൊണ്ടിരുന്നു.
പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കി.
സി.എച്ച് വിതച്ചത് ഇന്നു കൊയ്തുകൊണ്ടിരിക്കുന്നു.
വിദ്യാഭ്യാസ വളര്‍ച്ചയില്‍ ആണ് പെണ്‍ വിത്യാസമില്ലാതെ വലിയ മുന്നേറ്റം ഇന്ന് കേരളത്തിലെ മുസ്ലിം സമുദായത്തില്‍ നടന്നു കൊണ്ടിരിക്കുന്നു.

സഞ്ചരിക്കാന്‍ ഇനിയുമേറെയുണ്ട്.
എല്ലാ അര്‍ത്ഥത്തിലും അന്തസ്സാര്‍ന്ന സമൂഹമാവുക എന്നതാണ് സി.എച്ചിന്റെ സംഘടനയുടെ എക്കാലത്തെയും വിഭാവിത ലക്ഷ്യം. നടപ്പുകാലത്തെ എല്ലാ കെട്ടുകാഴ്ചകള്‍ക്കിടയിലും പുതു തലമുറക്ക് സി.എച്ചിന്റെ ജീവിതം നല്‍കുന്ന ഏറ്റവും വലിയ സന്ദേശവും പാഠവും ഇതാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: