X

വലിയ നഷ്ടം

ഡോ. എം.കെ മുനീര്‍

പിന്നാക്ക അധ:സ്ഥിത വിഭാഗങ്ങള്‍ക്കുവേണ്ടി പാര്‍ലമെന്റില്‍ കേട്ടുകൊണ്ടിരിക്കുന്ന വലിയ ശബ്ദങ്ങളില്‍ ഒന്നാണ് ബുധനാഴ്ച പുലര്‍ച്ചെ അസ്തമിച്ചത്. എന്നെയും കുടുംബത്തെയും സംബന്ധിച്ച്, ഇതിലും വലിയ നഷ്ടം ഇനിയെന്തുണ്ട്! ഞങ്ങള്‍, ബാപ്പയെ (സി.എച്ച്) തിരിച്ചറിയാനായ പ്രായം തൊട്ടേ ബാപ്പയുടെ കൂടെ വീടിനകത്തും പുറത്തും സദാ കണ്ടുകൊണ്ടിരുന്ന ഒരു മുഖം. ബാപ്പയുടെ നിര്യാണാനന്തരവും വലിയ അഭയമായിക്കൊണ്ടിരുന്ന ഏവര്‍ക്കും പ്രിയങ്കരനായ അഹമ്മദ് സാഹിബ്… ഞാന്‍ ആ മടിത്തട്ടില്‍ ഇരുന്നു. അവിടെ നിന്ന് ഊര്‍ന്നിറങ്ങി. പിടിച്ചുവെക്കുമ്പോള്‍ കുതറി ഓടി. വീണ്ടും ആ മടിത്തട്ടില്‍ തിരിച്ചെത്തി. എന്റെ കുട്ടിക്കാലത്തു മാത്രമല്ല, രാഷ്ട്രീയ ജീവിതത്തിലും ഈ കളികളുടെ തനിയാവര്‍ത്തനം പലവുരു സംഭവിച്ചു.

ഞാന്‍ കോളജിലും മെഡിക്കല്‍ കോളജിലും പഠിക്കുമ്പോഴും ബാപ്പയോടും പറയാന്‍ കഴിയാത്ത കാര്യങ്ങള്‍ പറഞ്ഞിരുന്നത് സാഹിബിനോടായിരുന്നു. ഒരേസമയം രക്ഷാകര്‍തൃത്വത്തിന്റെയും ചങ്ങാതിത്വത്തിന്റെയും വ്യത്യസ്ത ഭാഗങ്ങളില്‍ നിലയുറപ്പിക്കാന്‍ സാഹിബിന് കഴിഞ്ഞു. പാണക്കാട്ടെയും ഞങ്ങളുടെയും വീടുകള്‍ അദ്ദേഹത്തിന് വീടുവിട്ടാലുള്ള രണ്ട് വീടുകളായിരുന്നു. രാജ്യവ്യാപകമായി സൗഹൃദങ്ങളും ബന്ധുക്കളുമുണ്ടായിരുന്നെങ്കിലും ഈ രണ്ടു വീടുകളിലും സാഹിബ് ഒരിക്കലും അതിഥിയായിരുന്നില്ല.

സാഹിബ് ഉച്ചത്തില്‍ സംസാരിക്കുന്നതും ചിലപ്പോള്‍ ശകാരിക്കുന്നതും ഏറ്റവും അടുത്തവരോടും കൂടുതല്‍ സ്‌നേഹമുള്ളവരോടുമാണ്. അടുത്തവരില്‍ അദ്ദേഹം ഉപയോഗിക്കുന്ന സ്വാതന്ത്ര്യത്തിന്റെ നിഷ്‌കളങ്കതയാണത്. ചിലര്‍ പറയും; അഹമ്മദ് ചീത്തപറഞ്ഞുവെന്ന്. അതിനര്‍ത്ഥം, അദ്ദേഹത്തിന് കൂടുതല്‍ പ്രിയമുള്ള ആളാണ് അതെന്ന് ചിലര്‍ക്കെങ്കിലും മനസിലാവാതെ പോവാറുണ്ട്. രാഷ്ട്രീയ വൈരമുള്ളവരോടുപോലും കേവലം ഒരു ശുണ്ഠി എന്നതിനപ്പുറം ആരെയും ദ്രോഹിക്കാന്‍ അദ്ദേഹത്തിന് കഴിയില്ലായിരുന്നു.

ഏതെങ്കിലും ഭാഗത്തുനിന്ന് സമ്മര്‍ദ്ദങ്ങളുണ്ടാവുമ്പോള്‍ അദ്ദേഹം ഇസ്മാഈല്‍ സാഹിബിനെയും ബാഫഖി തങ്ങളെയും ഉദ്ധരിക്കുകയാണ് പതിവ്. ബാപ്പ ഉപമുഖ്യമന്ത്രിയായ മന്ത്രിസഭയില്‍ സാഹിബ് വ്യവസായ മന്ത്രിയായിരുന്നു. സാഹിബ് ഹജ്ജ് നിര്‍വഹിക്കാന്‍ പോകവെ ബാപ്പക്കായിരുന്നു വ്യവസായ വകുപ്പിന്റെ ചുമതല. ഈ സമയത്താണ് ദക്ഷിണേന്ത്യന്‍ വ്യവസായ മന്ത്രിമാരുടെ യോഗം ഹൈദരാബാദില്‍ നടക്കുന്നത്. ബാപ്പയാണ് ഈ സമ്മേളനത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചത്. ഹൈദരാബാദില്‍ ബാപ്പ മരണപ്പെട്ടു.

മയ്യിത്തുമായി തിരുവനന്തപുരത്തു വന്നത് വിമാനമാണ്. ഇതാ, ഒരു പുനരാവര്‍ത്തനം. വിധി ചിലപ്പോള്‍ എന്തുമാത്രം വര്‍ണാഭമായാണ് സംഭവങ്ങളെ കോര്‍ത്തിണക്കുന്നത്.
ചെറുപ്പംതൊട്ടേ ബാപ്പയുടെ കൂടെ കണ്ടു തുടങ്ങിയ ബാപ്പയുടെ ഉറ്റ തോഴന്‍ മരണത്തിലും സാമ്യങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ മനസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ഒരുപക്ഷേ, മറ്റൊരാള്‍ക്കും അവകാശപ്പെടാനാവാത്ത ഈ ജിവിതപ്പൊരുത്തം എന്റെ ഭാഗ്യങ്ങളില്‍ ഒന്നായിരിക്കാം. എന്നാല്‍ നിര്‍ഭാഗ്യങ്ങളും ചിലപ്പോള്‍ നമ്മെ തേടി വഴിതെറ്റാതെ വരുന്നു. ഏതു പരിപാടികളാവട്ടെ അതിന്റെ സംഘാടകത്തിന്റെ എല്ലാ ഭാഗങ്ങളും അദ്ദേഹത്തിന്റെയടുത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കണം. മാറ്റവും തിരുത്തലുമൊക്കെ വരുത്തി പെര്‍ഫക്ടും ആക്കുക അഹമ്മദ് സാഹിബിന്റെ പതിവായിരുന്നു.

chandrika: