X

എം.എല്‍.എമാരെ വിഴുങ്ങുന്ന രാഷ്ട്രീയ പെരുമ്പാമ്പ്


അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

ലോക്‌സഭാ തെരഞ്ഞടുപ്പു ഫലം പുറത്തുവന്നതിന്‌ശേഷം ഒന്നരമാസമായി കോണ്‍ഗ്രസ് നേരിടുന്ന ഇരട്ട പ്രതിസന്ധി തുടരുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷപദം രാഹുല്‍ഗാന്ധി രാജിവെച്ചിട്ടും ഒരു നൂറ്റാണ്ടിലേറെ ചരിത്രപാരമ്പര്യമുള്ള ആ സംഘടന മിഴിച്ചുനില്‍ക്കുകയാണ്. ഏറ്റവുമൊടുവില്‍ കര്‍ണാടകയില്‍ കൂട്ടുകക്ഷി മന്ത്രിസഭയെ നിലനിര്‍ത്താന്‍ മന്ത്രിസഭയടക്കം രാജിവെച്ച് നേതാക്കള്‍ നെട്ടോട്ടമോടുന്നതും ഗോവയില്‍ പ്രതിപക്ഷ നേതാവടക്കം കോണ്‍ഗ്രസിന്റെ പത്ത് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതും പ്രതിസന്ധിയുടെ ഒടുവിലത്തെ കാഴ്ചകള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ മതനിരപേക്ഷ സര്‍ക്കാര്‍ കേന്ദ്രത്തില്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 20 ശതമാനം വോട്ടും 54 സീറ്റും മാത്രമേ ലഭിച്ചുള്ളൂ. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് കോണ്‍ഗ്രസ് അധ്യക്ഷപദം രാഹുല്‍ഗാന്ധി രാജിവെച്ചത്.
പാര്‍ട്ടി അധ്യക്ഷനെ കണ്ടെത്തുംവരെ മുതിര്‍ന്ന ജനറല്‍ സെക്രട്ടറി അധ്യക്ഷന്റെ ചുമതല നിര്‍വഹിക്കണമെന്നതാണ് കോണ്‍ഗ്രസ് ഭരണഘടന നിര്‍ദ്ദേശിക്കുന്നത്. നേതൃത്വം കൂട്ടായി ആലോചിച്ച് നെഹ്‌റു കുടുംബത്തിന് പുറത്തുള്ള ഒരാളെ കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കണമെന്നായിരുന്നു രാജിക്കത്തില്‍ രാഹുല്‍ നിര്‍ദ്ദേശിച്ചിരുന്നത്. കാരണം എന്തുമാകട്ടെ ഒരു മാസം കഴിഞ്ഞിട്ടും പാര്‍ട്ടി നേതൃത്വത്തിന് ഒന്നും ചെയ്യാനായില്ല. ഈ നിര്‍ജ്ജീവാവസ്ഥ ബി.ജെ.പി രാജ്യവ്യാപകമായി ഉപയോഗപ്പെടുത്തിയത് കോണ്‍ഗ്രസിനു തിരിച്ചടിയായി.
അധ്യക്ഷ സ്ഥാനത്തേക്ക് നെഹ്‌റു കുടുംബത്തില്‍നിന്ന് ആരും വേണ്ടെന്ന രാഹുലിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കേന്ദ്ര സര്‍ക്കാറിന്റെ എല്ലാവിധ അധികാരശക്തി ദുരുപയോഗപ്പെടുത്തിയും കോടികള്‍ എറിഞ്ഞ് കൂറുമാറ്റാനുള്ള കഴിവും ബി.ജെ.പിയുടെ പുതിയ രാഷ്ട്രീയ മിന്നലാക്രമണത്തിന് (സര്‍ജിക്കല്‍ സ്‌ട്രൈക്ക്) ആയുധമാക്കിയിട്ടുണ്ട്. കര്‍ണാടകയിലെ ജെ.ഡി.എസ്- കോണ്‍ഗ്രസ് സര്‍ക്കാറിനെ വീഴ്ത്തി അധികാരത്തിലേറാനും ഗോവയിലെ ബി.ജെ.പി സര്‍ക്കാറിനെ കൂടുതല്‍ ശക്തിപ്പെടുത്താനും രാജ്യം മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള കുതിരക്കച്ചവടത്തിനാണ് ബി.ജെ.പി രാഷ്ട്രീയവല വിരിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേരിടുന്ന അസാധാരണ സ്തംഭനാവസ്ഥക്കിടയില്‍ അവസരം നഷ്ടപ്പെടുത്താതെ ബി.ജെ.പിയിലേക്ക് വെച്ചുചാടുകയാണ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍. അറുപതുകളുടെ അവസാനത്തിലും എഴുപതുകളുടെ ആദ്യത്തിലും ഹരിയാന, യു.പി പോലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രത്യക്ഷപ്പെട്ട ‘ആയാറാം ഗയാറാം’ എന്ന കേവലം അധികാര രാഷ്ട്രീയത്തിന്റെ ഉയര്‍ന്നൊരു രൂപമാണ് ബി.ജെ.പി ഉയര്‍ത്തുന്ന രാഷ്ട്രീയ കുതിരക്കച്ചവടം. രാജീവ്ഗാന്ധി ഗവണ്‍മെന്റ് കൊണ്ടുവന്ന കൂറുമാറ്റ നിരോധനിയമം പ്രാബല്യത്തില്‍ വന്നതോടെ നിയന്ത്രിക്കപ്പെട്ടിരുന്നു. എന്നാല്‍ മോദിയുടെ നേതൃത്വത്തില്‍ 2014ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഈ നിയമത്തെയും നോക്കുകുത്തിയാക്കാന്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ചും കോടികള്‍ പണമിറക്കിയും ബി.ജെ.പി രാഷ്ട്രീയ കലയാക്കി വളര്‍ത്തി. സുപ്രീംകോടതിയുടെ ഇടപെടല്‍ പോലും വകവെക്കാതെ.
ഇന്ന് സോണിയാഗാന്ധിയെ അനാരോഗ്യം ഏറെ വിഷമിപ്പിക്കുന്നുണ്ട്. എങ്കിലും സോണിയയും രാഹുലും പ്രിയങ്കയും മുന്‍കൈയെടുത്ത് കുടുംബത്തില്‍ നിന്നല്ലാത്ത മറ്റൊരാളെ അധ്യക്ഷനായി കണ്ടെത്തി കൂട്ടായ പുതിയ നേതൃത്വം കോണ്‍ഗ്രസിന് നല്‍കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. നരേന്ദ്രമോദിയുടെ സര്‍വാധിപത്യ ഭരണത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇരുപതു ശതമാനം ജനങ്ങളുടെ പിന്തുണ തെളിയിച്ച കോണ്‍ഗ്രസ് പുതിയ നയവും പരിപാടിയുമായി മുന്നിട്ടിറങ്ങണം. മറ്റു പാര്‍ട്ടികളെ കൂടി യോജിപ്പിച്ച് ജനങ്ങളുടെയാകെ പോരാട്ട നിര ഉയര്‍ത്തിക്കൊണ്ടുവരണം. 37 ശതമാനം ജനങ്ങളുടെ പിന്തുണയോടെ ഭരണം കയ്യടക്കിയ മോദിയുടെ സര്‍വാധിപത്യ ഭരണത്തെ നേരിടാന്‍ 20 ശതമാനം ജനങ്ങളുടെ പിന്തുണ ഇപ്പോഴുമുള്ള കോണ്‍ഗ്രസിനല്ലാതെ മറ്റേത് പാര്‍ട്ടിക്കാണ് നേതൃത്വം നല്‍കാനാവുക? 1.75 ശതമാനം വോട്ടുനേടിയ സി.പി.എമ്മിനോ, രണ്ട് ശതമാനം കഷ്ടി ജന പിന്തുണയുള്ള മൊത്തം ഇടതുപക്ഷത്തിനോ, മൂന്നു ശതമാനം മാത്രം വോട്ടുനേടിയ ബഹുജന്‍ പാര്‍ട്ടിക്കോ, രണ്ട് ശതമാനം നേടിയ സമാജ് വാദി പാര്‍ട്ടിക്കോ, നാല് ശതമാനം പിന്തുണയുള്ള തൃണമൂലിനോ, രണ്ട് ശതമാനം മാത്രം ജനപിന്തുണ തെളിയിച്ച ജഗ് മോഹന്റെ വൈ.എസ്.ആര്‍ പാര്‍ട്ടിക്കോ, ഒരു ശതമാനം വോട്ടുള്ള ചന്ദ്രശേഖര റാവുവിന്റെ ടി.ആര്‍.എസിനോ, ഒരു ശതമാനം മാത്രം ജനപിന്തുണയുള്ള ബിജു ജനതാദളിനോ, അത്രപോലും കിട്ടാതെപോയ ദേവഗൗഡയുടെ ജെ.ഡി.എസിനോ.
പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളെയാകെ ദുര്‍ബലരാക്കിയുള്ള മോദി ഗവണ്‍മെന്റിന്റെ രണ്ടാം വരവില്‍ അതിരുവിട്ട കളിയാണ് തുടങ്ങിയത്. എല്ലാ ബി.ജെ.പി ഇതര സര്‍ക്കാരുകളെയും തകര്‍ത്ത് ബി.ജെ.പി ഭരണം സംസ്ഥാനങ്ങളില്‍ സ്ഥാപിക്കുകയാണ് അവരുടെ ഒന്നാമത്തെ അജണ്ട. കഴിഞ്ഞ തവണ അസം കേന്ദ്രീകരിച്ച് ത്രിപുരയടക്കം ഉത്തരപൂര്‍വ്വ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിച്ച് ബി.ജെ.പിയെ അധികാരത്തിലേറ്റാന്‍ മോദിക്ക് കഴിഞ്ഞു. ഇത്തവണ ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയിലെ മുംബൈ കേന്ദ്രീകരിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ബി.ജെ.പി ഇതര സര്‍ക്കാറുകളെ അധികാരത്തില്‍ നിന്നും വീഴ്ത്തുകയാണ്. പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക് അന്യ സംസ്ഥാനങ്ങളില്‍നിന്ന് എം.എല്‍.എമാരെ റാഞ്ചി കൊണ്ടുവരിക, രാജിവെപ്പിച്ച് സഭയിലെ അംഗസംഖ്യ കുറപ്പിക്കുക, പണം നല്‍കിയും മന്ത്രിപദം വാഗ്ദാനം ചെയ്തും അവിശ്വാസ വോട്ടിലൂടെയോ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയോ ബി.ജെ.പി സര്‍ക്കാറിനെ വാഴിക്കുക.
ഗോവ പോലെ പാര്‍ട്ടി അധികാരത്തിലിരിക്കുന്ന സംസ്ഥാനത്തുപോലും പ്രതിപക്ഷ നേതാവിനെയും കോണ്‍ഗ്രസ് എം.എല്‍.എമാരെയും ബി.ജെ.പിയില്‍ ചേര്‍ക്കുക- ഒരു ഭീകര രാഷ്ട്രീയ പെരുമ്പാമ്പിനെ പോലെ മറ്റു പാര്‍ട്ടികളുടെ (കോണ്‍ഗ്രസ്, തൃണമൂല്‍ ജെ.ഡി.യു) എന്തിന് ബംഗാളില്‍ സി.പി.എം എം.എല്‍.എമാരെപോലും ബി.ജെ. പി വിഴുങ്ങുന്നു. മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെയും എം.എല്‍.എമാരെയും ബി.ജെ.പിയിലേക്ക് ഉള്‍ക്കൊള്ളുന്നതില്‍ ഒരു പ്രത്യയശാസ്ത്ര വിമുഖതയും ആ പാര്‍ട്ടിക്ക് ഇപ്പോഴില്ല. ഈ അസാധാരണ കൂറുമാറ്റരീതി അമിത്ഷാ ഭരിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെയും അതിന്റെ ഏജന്‍സികളുടെയും സംസ്ഥാന ഗവര്‍ണര്‍മാരുടെയും രാജ്യത്തെ പ്രമുഖ കോര്‍പറേറ്റുകളുടെയും പിന്‍ബലത്തോടെ ഡല്‍ഹിയില്‍നിന്നാണ് നടക്കുന്നത്. ഇതിന്റെ തെളിവാണ് ഗോവയില്‍ ബി.ജെ.പി വിഴുങ്ങിയ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവും എം.എല്‍.എമാരും പാര്‍ലമെന്റിലെത്തി ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍ അമിത്ഷായുമായി വ്യാഴാഴ്ച ചര്‍ച്ച നടത്തിയ സംഭവം. തങ്ങളെക്കൂടി ഉള്‍പ്പെടുത്തി ഗോവ മന്ത്രിസഭ പുനഃസംഘടിപ്പിക്കാനുള്ളതായിരുന്നു ചര്‍ച്ച. കൂറുമാറ്റ നിരോധ നിയമത്തെ അട്ടിമറിച്ച് കേന്ദ്ര ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന കുറുമാറ്റത്തിന് സംസ്ഥാന ഭരണം പിടിക്കല്‍ മാത്രമല്ല ലക്ഷ്യം. പ്രതിപക്ഷ മുക്തമായ ഒരു ഇന്ത്യ എന്നുകൂടിയാണ്. അതാകട്ടെ മോദിയുടെ ഏകവ്യക്തി ഭരണം ഉറപ്പുവരുത്തുന്നതടക്കം ആര്‍.എസ്.എസിന്റെ ഹിന്ദു രാഷ്ട്ര അജണ്ട നടപ്പാക്കുന്നതിനുള്ള മാര്‍ഗ തടസ്സങ്ങള്‍ നീക്കല്‍ കൂടിയാണ്. ഇതിന് ഭരണഘടന ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിലും പരമാവധി നിയമസഭകളിലും കഴിയുംവേഗം ബി.ജെ.പിക്ക് മുന്‍കൈ വേണം.
ഇന്ത്യയില്‍ ജനാധിപത്യം നേരിടുന്ന അസാധാരണമായ ഈ സ്ഥിതി വിശേഷത്തെ സാധാരണ രീതിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേരിടാനാകില്ല. എം.എല്‍.എമാര്‍ക്ക് വിപ്പ് പുറപ്പെടുവിച്ചോ അവരെ മുറിയില്‍ അടച്ചുപൂട്ടിയോ ഭരണകക്ഷിക്കാരനായ സ്പീക്കറെ ഉപയോഗിച്ചോ റിസോര്‍ട്ടുകളിലോ പഞ്ചനക്ഷത്ര ഹോട്ടലുകളിലോ പുറം സംസ്ഥാനങ്ങളില്‍ ഒളിപ്പിച്ചോ സാധിക്കില്ല. അക്കാര്യം ബോധ്യപ്പെടേണ്ട സമയം കഴിഞ്ഞെന്നാണ് കര്‍ണാടകയിലെ ഇപ്പോഴത്തെ ചുമരെഴുത്ത് വ്യക്തമാക്കുന്നത്. ജനങ്ങളെ വിശ്വാസത്തിലെടുത്തും അവരെ തങ്ങള്‍ക്കൊപ്പം അണിനിരത്തിയും പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ പോരാട്ടങ്ങളിലൂടെ മാത്രമേ ബി.ജെ.പിയുടെ ഈ മിന്നലാക്രമണങ്ങളെ പരാജയപ്പെടുത്താന്‍ കഴിയൂ. പ്രശ്‌നം തങ്ങള്‍ അധികാരത്തിലിരിക്കുന്നതല്ല, ജനാധിപത്യത്തിന്റെയും ജനങ്ങളുടെ തന്നെയും നിലനില്‍പ്പിന്റേതാണെന്ന് അവരെ ബോധ്യപ്പെടുത്താന്‍ കോണ്‍ഗ്രസിന് മാത്രമല്ല സി.പി.എം അടക്കമുള്ള മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ലക്ഷ്യവും പ്രവര്‍ത്തനവും അടിയന്തിരമായി തിരുത്തിക്കുറിക്കേണ്ടതുണ്ട്.
കര്‍ണാടകയില്‍ ബി.ജെ.പി ഗവണ്‍മെന്റ് നടത്തുന്ന ഹീനമായ ജനാധിപത്യ വിരുദ്ധ അട്ടിമറിക്കെതിരെ പാര്‍ലമെന്റില്‍ കൂട്ടമായി പ്രതിഷേധമുയര്‍ത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍കൈയെടുക്കേണ്ടി വന്നു എന്നാണ് വാര്‍ത്ത. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തിയ സി.പി.എം കേന്ദ്രകമ്മിറ്റി വമ്പിച്ച ബഹുജന സമരങ്ങള്‍ അഴിച്ചുവിട്ട് തിരിച്ചുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിര്‍മലാസീതാരാമന്റെ സംസ്ഥാന-ജനവിരുദ്ധ ബജറ്റിനെതിരെ പൊടുന്നനേ രാജ്യത്താകെ പ്രതിഷേധമുയര്‍ത്താന്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍പോലും കഴിയാതെ പോയി. പെട്രോളിയത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും വില ബജറ്റിന്റെ പിറ്റേന്ന് കുതിച്ചുയര്‍ന്നിട്ടും കേരളത്തില്‍ പോലും ദിവസങ്ങള്‍ കഴിഞ്ഞാണ് ചട്ടപ്പടി സമരം സംഘടിപ്പിച്ചത്. 91 എം.എല്‍.എമാര്‍ കേരളത്തില്‍ തങ്ങളെ പിന്താങ്ങുന്നതുകൊണ്ട് അഞ്ചു വര്‍ഷം ഭരിക്കാനുള്ള ജനവിധി തങ്ങളുടെ കീശയിലുണ്ടെന്ന് ഇപ്പോഴത്തെ ദേശീയ സാഹചര്യത്തില്‍ എല്‍.ഡി.എഫ്‌പോലും അഹങ്കരിക്കേണ്ട. കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധി ഇടതുപക്ഷ പാര്‍ട്ടികളും മറ്റു പ്രാദേശിക പാര്‍ട്ടികളും രാജ്യത്താകെ നേരിടുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്പിറകെ യോഗം ചേര്‍ന്ന ബി.ജെ.പി ദേശീയ നേതൃത്വം ബി.ജെ.പി ഇതര സംസ്ഥാന ഭരണം പിടിച്ചെടുക്കാനുള്ള അജണ്ടക്കാണ് രൂപം കൊടുത്തത്. ആ പട്ടികയിലെ ആദ്യ പേര് കേരളത്തിന്റേതാണ്. ഇടതുപക്ഷം അതെങ്കിലും മറക്കേണ്ട.
കടപ്പാട്: ്മഹഹശസസൗിിൗീിഹശില.ംീൃറുൃല.ൈരീാ

web desk 1: