X

ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ സൈദ്ധാന്തികന്‍


പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍


ഫാഷിസത്തിനും തീവ്രവാദത്തിനും എതിരായ രാഷ്ട്രീയ ശാക്തീകരണത്തില്‍ എം.ഐ തങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല. തൊണ്ണൂറുകളില്‍ ഫാഷിസവും തീവ്രവാദവും തെരുവില്‍ പ്രവേശിച്ചു തുടങ്ങുമ്പോള്‍ ആപത്തു മുന്‍കൂട്ടികണ്ട് സൈദ്ധാന്തികമായി ചിന്തയും തൂലികയുമായി അതിനെ പ്രതിരോധിച്ചു. ചരിത്രത്തില്‍നിന്നുള്ള പാഠങ്ങള്‍ നല്‍കിയ ഉള്‍കരുത്ത് ദിശതെറ്റാതെ വഴികാണിക്കാന്‍ അദ്ദേഹത്തെ പ്രാപ്തമാക്കിയിരുന്നു.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി മുസ്്‌ലിംലീഗിന്റെ നയ രൂപീകരണത്തില്‍ നിര്‍ണ്ണായകവും കനപ്പെട്ടതുമായ സംഭാന അര്‍പ്പിച്ച സൈദ്ധാന്തികനായിരുന്നു എം.ഐ തങ്ങള്‍. വായനയും പഠനവും ചിന്തയും ഉറച്ച അഭിപ്രായ പ്രകടനങ്ങളുമെല്ലാമായി ജ്യേഷ്ഠ സഹോദരനും സംഘടനയിലെ വഴികാട്ടിയുമായി കൂടെയുണ്ടായിരുന്നു. മുസ്‌ലിംലീഗിന്റെ പ്രതിസന്ധി കാലങ്ങളില്‍ ആശയപരമായ പിന്‍ബലവുമായി അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ വിലമതിക്കാത്തതാണ്.
ഫാഷിസത്തിനും തീവ്രവാദത്തിനും എതിരെ എന്ന മുസ്്‌ലിംലീഗ് മുദ്രാവാക്യത്തിന്റെ ശില്‍പി എം.ഐ തങ്ങളായിരുന്നു. ഫാഷിസം കടന്നുവരുന്ന വഴികളെ കുറിച്ച് അണികളെ കൃത്യമായി ബോധ്യപ്പെടുത്തി. തീവ്രവാദത്തിന്റെ വിത്തുകള്‍ കടന്നുകൂടി സമുദായം ദുര്‍ബലമായിത്തീരുന്ന ആപത്തിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കി.
സമുദായത്തിലെ എല്ലാ ചിന്താധാരകളെയും ഉള്‍കൊള്ളാനും അവരെ ഒരുമിപ്പിച്ചിരുത്താനും കഴിയുന്നതാകണം മുസ്‌ലിംലീഗ് എന്നത് അദ്ദേഹം ഓര്‍മ്മിപ്പിക്കാറുണ്ടായിരുന്നു. മുസ്‌ലിം ഉമ്മത്ത് എന്ന ലോക സമസ്യയെ ദേശീയതയോടു ബന്ധപ്പെടുത്തി സ്ഫുടം ചെയ്തു അദ്ദേഹം.
ബഹുസ്വര സമൂഹത്തിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ എല്ലാ വഴികളും വെല്ലുവിളികളും ആഴത്തില്‍ മനസ്സിലാക്കി അദ്ദേഹം. രാഷ്ട്രീയ ഇസ്‌ലാമും ഇസ്‌ലാമിലെ രാഷ്ട്രീയവും കൃത്യമായി വ്യാഖ്യാനിക്കാനും പഠിപ്പിക്കാനും കഴിഞ്ഞു. വ്യക്തിത്വത്തില്‍ മുസ്്‌ലിം സ്വത്വം ഉയര്‍ത്തിപ്പിടിച്ച് ജീവിക്കുകയെന്നതാണ് പ്രധാനമെന്നും ഭരണ ഇസ്്‌ലാം എന്നതുമായി അതെത്രമാത്രം വ്യതിരിക്തമാണെന്നും തര്യപ്പെടുത്താന്‍ അദ്ദേഹത്തിന് എളുപ്പം സാധിച്ചു.
ബഹുസ്വര സമൂഹത്തിലെ ഇസ്്‌ലാമിക ജീവിത ക്രമവും ഇടപെടലും ഇഴകിചേരലും സൈദ്ധാന്തികമായി വിശദീകരിച്ച അദ്ദേഹം പ്രവാചകന്‍ മുഹമ്മദ് നബിയുടെ മദീന കരാറിനെ ആധുനിക രാഷ്ട്രീയവുമായി ബന്ധിപ്പിച്ചു. ലോകത്തെ ഏതാണ്ട് എല്ലാ മുസ്്‌ലിം നേതാക്കളെയും ആഴത്തില്‍ പഠിക്കാനും ചരിത്രവുമായി ആനുകാലികത്തെ ചേര്‍ത്തുവെക്കാനും ഉണ്ടായിരുന്ന സിദ്ധിക്ക് പിന്നിലുള്ള കഠിനാധ്വാനം വലുതായിരുന്നു.
അറബി നാടുകളിലെ മുല്ലപ്പൂ വിപ്ലവങ്ങളെ ജനാധിപത്യവത്കരണത്തിന്റെ കേവലാര്‍ത്ഥത്തില്‍ എടുത്ത് കൊട്ടിഘോഷിച്ചപ്പോള്‍ കാര്യ കാരണ സഹിതം അതിനെ വിലയിരുത്തി എം.ഐ തങ്ങള്‍. ഭൂമിയില്‍ ഇറങ്ങാത്ത ജനാധിപത്യം എന്നതായിരുന്നു അദ്ദേഹത്തിന്റെ വ്യാഖ്യാനം. നമുക്ക് അതു ബോധ്യപ്പെടാന്‍ വര്‍ഷം മൂന്നു പോലും വേണ്ടിവന്നില്ല.
ആയിരക്കണക്കിന് ക്ലാസുകളിലൂടെ പുതു തലമുറയെ രാഷ്ട്രീയമായി കരുത്തും ഓജസും ലക്ഷ്യബോധവും ഉള്ളവരാക്കാന്‍ എം.ഐ തങ്ങള്‍ക്ക് കഴിഞ്ഞു. ശരീഅത്ത് വെല്ലുവിളി നേരിട്ട കാലത്ത് കമ്യൂണിസത്തിന്റെ പ്രചാര വേലകളെ സിദ്ധാന്തങ്ങളുടെ പാരസ്പര്യത്തിലൂടെ വിശദീകരിച്ചാണ് എം.ഐ തങ്ങള്‍ നേരിട്ടത്.
സി.പി.എം കോഴിക്കോട്ട് നടത്തിയ ഒരു സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറില്‍ എം. ഐ തങ്ങള്‍, ‘കമ്യൂണിസവും ദേശീയ പ്രസ്ഥാനവും’ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചപ്പോള്‍ കേരളം കണ്ട എക്കാലത്തെയും വലിയ കമ്യൂണിസ്റ്റ് സൈദ്ധാന്തികനായ പി ഗോവിന്ദപിള്ള എന്ന പി.ജി പറഞ്ഞത് ഓര്‍ക്കുന്നു. ‘കമ്യൂണിസത്തെ ഇത്രയേറെ വിശദമായി വിശകലനം ചെയ്യാന്‍ കഴിയുന്ന തരത്തില്‍ ദേശീയ പ്രസ്ഥാനത്തെയും നന്നായി ആഴത്തില്‍ മനസ്സിലാക്കിയ മറ്റൊരാളെ ഞാന്‍ കണ്ടിട്ട് പോലുമില്ല’ എന്നായിരുന്നു.
എല്ലാ മത-രാഷ്ട്രീയ-ഇസങ്ങളെ കുറിച്ചും കൃത്യമായ ധാരണയായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍. മുസ്‌ലിം സമുദായത്തില്‍ അനൈക്യം സൃഷ്ടിക്കുന്നവരെ തൂലികയും നാവും ഉപയോഗിച്ച് ചെറുത്തു അദ്ദേഹം. പല നാടുകള്‍ ചുറ്റി സഞ്ചരിച്ചും അനേകം ഗ്രന്ഥങ്ങള്‍ വായിച്ചും നേടിയ അറിവും ചിന്തയും ചേര്‍ത്തുവെച്ചാണ് മുസ്്‌ലിംലീഗിന്റെ നയ രൂപീകരണത്തിന് ഉറച്ച നിലമൊരുക്കാന്‍ അദ്ദേഹം പങ്കുവഹിച്ചത്.
വഴി തെറ്റുന്ന ജിഹാദ് എന്ന വിഷയത്തില്‍ മുസ്‌ലിം യൂത്ത്‌ലീഗ് മഞ്ചേരിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിച്ചതിന്റെ അവസാനം അദ്ദേഹം പറഞ്ഞു. ‘എന്റെ സമുദായം ചിരിക്കുന്നതും സംതൃപ്തിയോട്കൂടി ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്നതും കാണണമെന്ന് ആഗ്രഹിക്കുന്ന ഒരു സാധാരണ മനുഷ്യനാണ് ഞാന്‍. സമുദായത്തിന് ആ ആഹ്ലാദാരവങ്ങള്‍ ഈ രാജ്യത്ത് ഉണ്ടാവണമെങ്കില്‍ ജനാധിപത്യത്തിന്റെ മാര്‍ഗത്തിലൂടെ വ്യവസ്ഥാപിതമായി അവര്‍ മുന്നോട്ടു പോകേണ്ടതുണ്ട്. മധ്യേഷ്യയില്‍ നടക്കുന്ന വേട്ടയാടല്‍ പോലെ സമുദായത്തെ വേട്ടയാടാന്‍ വേട്ടക്കാര്‍ക്ക് മുമ്പിലേക്ക് ഇട്ടു കൊടുക്കുന്ന ചിന്തയാണ് ചിലര്‍ക്ക്.’
അധികാരവും പദവിയും മോഹിച്ചില്ലെന്ന് മാത്രമല്ല, അവയുമായി അകലം പാലിക്കുകയും ചെയ്തു എം.ഐ തങ്ങള്‍. മുസ്്‌ലിംലീഗ് സംഘടനാ ചുമതലകള്‍ പോലും സ്‌നേഹപൂര്‍വം നിരസിച്ചു. സംസ്ഥാന ഭാരവാഹിയാവാന്‍ സമ്മതിച്ചത് പോലും സ്‌നേഹ നിര്‍ബന്ധത്തിലായിരുന്നു. എന്നാല്‍, സീതി സാഹിബ് അക്കാദമി എന്ന മുസ്്‌ലിംലീഗ് പഠന കളരിയെന്ന സ്ഥിരം സംവിധാത്തിന്റെ ചെയര്‍മാന്‍ പദവി ഏറ്റെടുത്തത് ശാരീരിക അവശതകള്‍ വകവെക്കാതെ നിറഞ്ഞ സന്തോഷത്തോടെയായിരുന്നു. പുതു തലമുറയെ മുസ്്‌ലിംലീഗ് ആശയം പഠിപ്പിക്കുകയെന്നത് ജീവിത ചര്യയാക്കിയ അദ്ദേഹത്തിന്റെ വായനയും അറിവും ചിന്തയുമെല്ലാം ചെലവഴിച്ചതും അര്‍പ്പിച്ചു.
അദ്ദേഹത്തിന്റെ പിതാവിനൊപ്പം പാണക്കാട് എത്തി എന്റെ പിതാവിനെ കാണുന്നതു മുതലാണ് ബന്ധം. ഓര്‍മ്മവെച്ച കാലം മുതലെ എം.ഐ തങ്ങള്‍ കണ്‍മുന്നിലുണ്ട്. മികച്ച ഹോമിയോ ഡോക്ടര്‍ കൂടിയായിരുന്ന എം.ഐ തങ്ങള്‍ ഇലക്ട്രോണിക്‌സ് രംഗത്തെ നല്ലൊരു ടെക്‌നീഷ്യനിമായിരുന്നു. സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ക്ഷണപ്രകാരമാണ് ചന്ദ്രികയില്‍ എത്തുന്നത്. അഹമ്മദാബാദിലെ ഉപരിപഠനത്തോടെ ഉര്‍ദുവിലും ഹിന്ദിയിലും പ്രാവീണ്യം ഉണ്ടായതിന് പുറമെ കനപ്പെട്ട ഒട്ടേറെ പുസ്തകങ്ങള്‍ വായിക്കാനും ചിന്തയെ രൂപപ്പെടുത്താനും എം.ഐ തങ്ങള്‍ക്ക് സാധിച്ചു.ഇംഗ്ലീഷ്, ഉര്‍ദു, ഹിന്ദി ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്ന എം.ഐ തങ്ങള്‍ക്ക് ജീവിതമെന്നാല്‍ വായനയും പഠനവുമായിരുന്നു. വിപ്ലവത്തിന്റെ പ്രവാചകന്‍, കര്‍മശാസ്ത്രത്തിന്റെ പരിണാമം, ഖുര്‍ആനിലെ പ്രകൃതി രഹസ്യങ്ങള്‍, നമ്മുടെ സാമ്പത്തിക ശാസ്ത്രം എന്നീ വിവര്‍ത്തന ഗ്രന്ഥങ്ങള്‍ ഭാഷയിലുള്ള പ്രാവീണ്യം വിളിച്ചോതും. ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയം, ന്യൂനപക്ഷ രാഷ്ട്രീയം: ദൗത്യവും ദര്‍ശനവും, ആഗോളവത്കണത്തിന്റെ അനന്തരഫലങ്ങള്‍, വഹാബി പ്രസ്ഥാന ചരിത്രം തുടങ്ങിയ കൃതികള്‍ രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് റഫറന്‍സായി ഉപയോഗിക്കാനുള്ള അകക്കാമ്പുള്ളവയാണ്.
ചില വേര്‍പാടുകള്‍ സൃഷ്ടിക്കുന്ന ശൂന്യത പെട്ടെന്നു പരിഹരിക്കപ്പെടില്ല. ഒരാള്‍ക്ക് പകരം മറ്റൊരാള്‍ എത്തുമെന്നൊക്കെ പറയാറുണ്ട്. പകരം വെക്കാനില്ലാത്ത പ്രഭാഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്നു അദ്ദേഹം; എം.ഐ തങ്ങള്‍ക്ക് പകരം എം.ഐ തങ്ങള്‍ മാത്രം.

web desk 1: