X
    Categories: Video Stories

വര്‍ഗീയമുക്ത ഭാരതം അക്രമരഹിത കേരളം

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

ഇന്ത്യാ മഹാരാജ്യം മതങ്ങളുടെ തറവാട് എന്ന നിലയിലാണ് വിശ്വ വേദികളില്‍ അറിയപ്പെടുന്നത്. ഹൈന്ദവ ബുദ്ധ-ജൈന-സിഖ് മതങ്ങളുടെ പെറ്റമ്മയും യഹൂദ, ക്രൈസ്തവ, ഇസ്‌ലാം മതങ്ങളുടെ പോറ്റമ്മയുമാണ് ഭാരതം. ഇന്ത്യയിലേക്ക് വിരുന്നെത്തിയ സെമിറ്റിക് മതങ്ങള്‍ക്ക് തഴച്ചുവളരാനുള്ള വെള്ളവും വെളിച്ചവും പകര്‍ന്നുനല്‍കിയത് ഹൈന്ദവ മത വിശ്വാസികളാണ്. ആരാധനലായങ്ങള്‍ക്കായി സ്ഥലം വിട്ടുകൊടുക്കാനും സ്വന്തം സഹോദരിമാരെ മതം മാറ്റി വിവാഹം കഴിപ്പിച്ചു കൊടുക്കാന്‍വരെ അവര്‍ വിശാലമനസ്‌കതയാണ് പ്രികടിപ്പിച്ചത്. ഈ നൂറ്റാണ്ടില്‍ മാത്രം ഉദയം ചെയ്ത ബഹായി മതത്തിനുപോലും ഇവിടം വേരൂന്നാന്‍ കഴിഞ്ഞത് ഇന്ത്യ കാത്തുസൂക്ഷിക്കുന്ന മത സഹിഷ്ണതയുടെ മകുടോദാഹരണമാണ്. ലോകത്ത് മറ്റൊരിടത്തും ഇത്രയേറെ മതങ്ങള്‍ കണ്ടെത്താന്‍ സാധ്യമല്ല.
വൈദേശിക ശക്തികള്‍ക്കെതിരായ പോരാട്ടങ്ങളില്‍ ഈ മതങ്ങളെല്ലാം വഹിച്ച പങ്ക് മഹത്തരമാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പിറവി കൊള്ളുന്നതിന് മുമ്പ് ഇന്ത്യക്കാരെ കോര്‍ത്തിണക്കിയ ചരടും മതവിശ്വാസം തന്നെയായിരുന്നു. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമര ചരിത്രം അതിനുള്ള സാക്ഷ്യപ്പെടുത്തല്‍കൂടിയാണ്. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബഹദൂര്‍ ഷാ സഫറിനെയായിരുന്നു എല്ലാ മത വിശ്വാസികളും ചേര്‍ന്ന് നായകനായി തെരഞ്ഞെടുത്തത്. ഭരണഘടന നിലവില്‍ വരുന്നതിന്മുമ്പേ ഇന്ത്യയില്‍ മതേതരത്വം ഉരവം കൊണ്ടിട്ടുണ്ട്. നൂറ്റാണ്ടുകളോളം രാജ്യം ഭരിച്ച ഹൈന്ദവ മുസ്‌ലിം രാജാക്കന്‍മാര്‍ മതാധിഷ്ഠിത നീക്കം നടത്തിയിരുന്നില്ല. ജൈന, ബുദ്ധമതത്തില്‍പ്പെട്ടവര്‍ ഭരിച്ചപ്പോഴും ഇതേ സ്ഥിതി തന്നെയായിരുന്നു. ക്രൈസ്തവരായ ബ്രിട്ടീഷുകാര്‍ രണ്ട് നൂറ്റാണ്ട് ഭരണം നടത്തിയപ്പോഴും ഇവിടം ക്രൈസ്തവ രാജ്യമാക്കി മാറ്റാനുള്ള ചെറിയ ശ്രമം പോലും നടത്തിയിരുന്നില്ല. സ്വതന്ത്ര്യാനന്തര ഭാരതവും മതേതര മാര്‍ഗം തന്നെയാണ് അവലംബിച്ചിട്ടുള്ളത്. മതേതരത്വം നമ്മുടെ ഭരണഘടനയുടെ മുഖമുദ്രയാണ്. രാഷ്ട്രത്തിന് ഒരു മതത്തോടും മമതയോ വിദ്വേഷമോ ഇല്ല എന്നതാണ് മതേതരത്വം വിളംബരം ചെയ്യുന്നത്. ഇഷ്ടപ്പെട്ട മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനും കഴിയുന്ന തരത്തില്‍ ഏതൊരു പൗരനും മത സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിലും രാഷ്ട്ര ശില്‍പികള്‍ ജാഗ്രത കാട്ടുകയുണ്ടായി. മതാധിഷ്ഠിത രാഷ്ട്രം സ്വപ്‌നം കണ്ട ഫാസിസ്റ്റുകള്‍ മതേതര ചിന്തകളെ നിരാകരിക്കാനാണ് തുടക്കം മുതലേ ശ്രമിച്ചിട്ടുള്ളത്. മതസഹിഷ്ണതയുടെ പ്രചാരകനായിരുന്ന ഗാന്ധിയെ വധിച്ചുകൊണ്ടാണ് അവര്‍ തങ്ങളുടെ അജണ്ടക്ക് തുടക്കം കുറിച്ചത്. ബാബരി മസ്ജിദ് ധ്വംസനം, ഗുജറാത്ത് മുതല്‍ മുസഫര്‍ നഗര്‍ വരെയുള്ള കലാപങ്ങളെല്ലാം അതിനുള്ള തെളിവുകളാണ്.
ജനാധിപത്യ രീതിയാണ് ഇന്ത്യയുടെ മറ്റൊരു കൊടിയടയാളം. നമ്മോടൊപ്പമോ ശേഷമോ സ്വാതന്ത്ര്യം നേടിയ പല അയല്‍ നാടുകളും പലപ്പോഴായി പട്ടാള ഭരണത്തിലേക്ക് വഴുതി വീഴുകയുണ്ടായി. അത്തരം സന്ദര്‍ഭങ്ങളിലെല്ലാം കണ്ണിലെ കൃഷ്ണമണി കണക്കെ ജനാധിപത്യം ഒരു പോറലുമേല്‍ക്കാതെ കാത്ത്‌സൂക്ഷിക്കാന്‍ രാഷ്ട്രത്തിന് കഴിഞ്ഞിരുന്നു. കൃത്യമായി തെരഞ്ഞെടുപ്പുകള്‍ നടക്കുകയും ജയിക്കുന്നവര്‍ക്ക് ഭരി ക്കാന്‍ അവസരം പ്രദാനം ചെയ്യുകയും ചെയ്യുന്ന ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥതിയില്‍ ലോക രാഷ്ട്രങ്ങള്‍ അത്ഭുതം കൂറിയിട്ടുണ്ട്.
ഫാസിസത്തിന്റെ നീരാളി പിടിത്തത്തില്‍ ജനാധിപത്യ മതേതര സങ്കല്‍പങ്ങള്‍ ഇന്നിപ്പോള്‍ ഞെരിഞ്ഞമരുകയാണ്. ബി.ജെ.പി കേന്ദ്രത്തിലും ചില സംസ്ഥാനങ്ങളിലും അധികാരത്തില്‍ വന്നതോടെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ആള്‍കൂട്ടകൊലപാതകങ്ങള്‍ സാംക്രമിക രോഗം കണക്കെ പടരുകയാണ്. പശുവിന്റെയും മറ്റും പേരില്‍ നിരവധി മനുഷ്യരുടെ ജീവനുകളാണ് ഇതിനകം നഷ്ടപ്പെട്ടിട്ടുള്ളത്. ഫാസിസ്റ്റ് വിരുദ്ധ ചേരിയില്‍ നിലയുറപ്പിച്ച എഴുത്തുകാര്‍ വരെ അസഹിഷ്ണുതാ രോഗത്തിന്റെ ഇരകളായി തീര്‍ന്നു. ചരിത്രവും പാഠ പുസ്തകം വരെയും വര്‍ഗീയവത്കരിക്കുന്ന ആപത്കരമായ അവസ്ഥ നിലവിലുണ്ട്. ഗവര്‍ണ്ണര്‍മാരെ ഉപയോഗിച്ച് ജനവിധി മോഷ്ടിക്കുന്നതും പതിവായിരിക്കുകയാണ്.
ഇന്ത്യന്‍ സാമ്പത്തിക രംഗവും നിശ്ചലാവസ്ഥയിലാണ്. നോട്ട് നിരോധനത്തെതുടര്‍ന്ന് സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ രണ്ട് ശതമാനത്തിന്റെ കുറവാണുണ്ടായിട്ടുള്ളത്. ലക്ഷം കോടികളുടെ മുരടിപ്പാണ് ഇത് ക്ഷണിച്ചുവരുത്തിയെതെന്ന് ചുരുക്കം. നോട്ട് നിരോധനം സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യത്തില്‍നിന്നും 20 വര്‍ഷം കഴിഞ്ഞാലും രക്ഷപ്പെടാനാവില്ലെന്നാണ് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞത്. പെട്രോളിനും ഡീസലിനും കനത്ത വിലയും നികുതിയും കൊടുക്കാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരാണ് ഭാരതീയര്‍. പാചകവാതകത്തിന്റെ വിലയും അടിക്കടി വര്‍ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഫാസിസത്തിന്റെ വര്‍ഗീയ അജണ്ടയില്‍ ഇത്തരം ജനകീയ വിഷയങ്ങള്‍ വിസ്മൃതിയാലാവുകയാണ്.
ഫാസിസത്തിന്റെ കാര്‍ബണ്‍ കോപ്പിയായിട്ടാണ് സംസ്ഥാനത്തെ ഭരണകൂടവും നിലകൊള്ളുന്നത്. ആര്‍.എസ്.എസ് ആചാര്യന്‍ മോഹന്‍ ഭാഗവതിന് സ്‌കൂളില്‍ പതാക ഉയര്‍ത്താന്‍ കഴിഞ്ഞതടക്കം സംഘ്പരിവാറിനെ തലോടികൊണ്ടുള്ള ഒട്ടേറെ സംഭവങ്ങളാണ് ഈ ഭരണത്തില്‍ നടന്നിട്ടുള്ളത്. തലകള്‍ കൊയ്ത് കണക്കുതീര്‍ക്കുന്ന രാഷ്ട്രീയവും ഇവിടെ അരങ്ങുതകര്‍ക്കുകയാണ്. തൊഴിലാളികളുടെ പേരില്‍ അധികാരത്തിലേറിയവര്‍ വീടിന്റെ വിസ്തീര്‍ണ്ണം പറഞ്ഞ് റേഷനും പെന്‍ഷനും അട്ടിമറിക്കുന്നു. നിബന്ധനകളുടെ നൂലാമാലകള്‍കൊണ്ട് സാധാരണക്കാരുടെ വീടെന്ന സ്വപ്‌നവും ഇടതുഭരണകൂടം തല്ലിതകര്‍ത്തിരിക്കുകയാണ്. കേരളത്തെ മദ്യത്തില്‍ മുക്കി കൊല്ലാനാണ് രണ്ട് വര്‍ഷക്കാലയളവില്‍ സര്‍ക്കാര്‍ ആവേശം കാട്ടിയത്.
രാജ്യം വര്‍ഗീയതയില്‍നിന്നും അക്രമത്തില്‍ നിന്നും മുക്തമാവണം. അതിനായി ഓരോ ഗ്രാമങ്ങളിലും മതേതര കൂട്ടായ്മകള്‍ സൃഷ്ടിക്കപ്പെടണം. ദാഹവും വിശപ്പും പട്ടിണിയും രോഗവുമെല്ലാം മനുഷ്യനെ ബാധിക്കുന്ന പ്രശ്‌നമായി കാണുന്ന യുവാക്കള്‍ ഓരോ ഗ്രാമത്തിന്റെയും കാവല്‍ക്കാരായി മാറണം. മദ്യം, മയക്കുമരുന്ന് തുടങ്ങിയ സാമൂഹ്യ തിന്മകളെ നാടുനീക്കാനും ഈ കൂട്ടായ്മക്ക് സാധ്യമാവണം. ബഹുമുഖ ലക്ഷ്യത്തോടെയാണ് വര്‍ഗീയ മുക്ത ഭാരതം അക്രമരഹിത കേരളം എന്ന മുദ്രാവാക്യം മുസ്‌ലിം യൂത്ത് ലീഗ് മുഴക്കിയിട്ടുള്ളത്. കേരളത്തിന്റെ മണ്ണില്‍ വര്‍ഗീയതയുടെ വിത്തു വിതക്കാനുള്ള എല്ലാ ശ്രമങ്ങളെയും ചെറുത്ത് തോല്‍പിച്ച പൈതൃകമാണ് മുസ്‌ലിം ലീഗിനുള്ളത്. മുന്‍ഗാമികള്‍ കൈമാറിയ മതേതര ദീപശിഖയേന്തി, നാളെ (നവംബര്‍ 24) കാസര്‍കോട് നിന്ന് തുടങ്ങി ഡിസംബര്‍ 24ന് തിരുവനന്തപുരത്ത് അവസാനിക്കുന്ന 600 കി.മീ താണ്ടിയുള്ള പദയാത്ര, ചരിത്രത്തിന്റെ ഭാഗമായി മാറുമെന്ന് തീര്‍ച്ച.
(മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്ാണ് ലേഖകന്‍)

ചന്ദ്രിക വെബ് ഡെസ്‌ക്‌: