X
    Categories: Video Stories

സാമ്പത്തിക സംവരണം വരേണ്യ വര്‍ഗത്തിന്റെ അജണ്ട


സുഫ്‌യാന്‍ അബ്ദുസ്സലാം

സാമ്പത്തിക സംവരണം യുക്തിസഹമല്ല എന്നതുകൊണ്ടാണ് ഭരണഘടനാശില്‍പികള്‍ പോലും അതിനെ ഗൗനിക്കാതിരുന്നത്. സാമുദായിക സംവരണത്തെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിനും മുന്നാക്ക വിഭാഗങ്ങളെ പ്രീതിപ്പെടുത്തുന്നതിനും മാത്രമാണ് സാമ്പത്തിക സംവരണ മുറവിളികള്‍ രാജ്യത്ത് ഇത്രയും കാലം ഉയര്‍ന്നുവന്നത്. സംവരണം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് പ്രത്യേക വര്‍ഗങ്ങള്‍ക്ക് തൊഴില്‍, വിദ്യാഭ്യാസം, നിയമനിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ നിശ്ചിത ശതമാനം സീറ്റുകള്‍ നേരത്തെ നിശ്ചയിച്ചുവെക്കുക എന്നതാണ്. ഈ പ്രത്യേക വര്‍ഗങ്ങള്‍ സ്ഥായിയായ സ്വഭാവമുള്ളതും പ്രത്യക്ഷത്തില്‍ തിരിച്ചറിയപ്പെടാന്‍ സാധിക്കുന്നവായുമാണ്. ജാതി, സമുദായം എന്നിവയാണ് ഈ വര്‍ഗങ്ങള്‍. മതം മാറ്റം പോലെയുള്ള പ്രക്രിയകളിലൂടെയല്ലാതെ അവ ഒരിക്കലും മാറുന്നില്ല. മാറ്റാന്‍ സാധിക്കുകയുമില്ല. ഒരാള്‍ ഒരു അപേക്ഷ ഫോറം പൂരിപ്പിക്കുന്ന സന്ദര്‍ഭത്തില്‍ അയാളുടെ ജനനം തൊട്ട് മരണം വരെ ജാതി, ഉപജാതി, സമുദായം തുടങ്ങിയ കോളങ്ങളില്‍ പൂരിപ്പിക്കുന്ന ജാതി/സമുദായ പേരുകള്‍ക്ക് ഒരിക്കലും മാറ്റം സംഭവിക്കുന്നില്ല. എന്നാല്‍ വരുമാനം സ്ഥായിയായ സ്വഭാവമുള്ളതല്ല. അപേക്ഷ ഫോറങ്ങളില്‍ വരുമാനം എഴുതുന്ന കോളങ്ങളില്‍ ഓരോ കാലത്തും അതത് കാലത്തെ സാമ്പത്തിക നിലയനുസരിച്ചുള്ള സംഖ്യകളാണ് ഇടം പിടിക്കുന്നത്. അതുകൊണ്ടുതന്നെ ഒരാളുടെ വരുമാനം കണക്കാക്കി സാമ്പത്തിക സംവരണത്തിന് യോഗ്യനാണോ എന്ന് നിശ്ചയിക്കുക എളുപ്പമുള്ള കാര്യമല്ല. പലപ്പോഴും അത് നിയമപരമായ സങ്കീര്‍ണ്ണതകള്‍ വിളിച്ചുവരുത്തുകയും ചെയ്യും.
പാര്‍ലമെന്റ് ഭരണഘടന ഭേദഗതിയിലൂടെ (123 ാം ഭേദഗതി) സാമ്പത്തിക സംവരണ ബില്‍ പാസാക്കുകയും രാഷ്ട്രപതി ഒപ്പുവെക്കുകയും ചെയ്തു കഴിഞ്ഞു. ഇതോടുകൂടി രാജ്യത്ത് സാമ്പത്തിക സംവരണം സാങ്കേതികമായി നടപ്പായി എന്ന് പറയാം. പക്ഷേ ഇപ്പോള്‍തന്നെ ഒന്നിലധികം ഹരജികള്‍ സാമ്പത്തിക സംവരണത്തിനെതിരെ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തുകഴിഞ്ഞു.
സാമ്പത്തിക സംവരണത്തിന്റെ യുക്തിപരമായ സാധുതയാണ് ചര്‍ച്ച ചെയ്തതെങ്കില്‍ ഇനി അതിന്റെ ഭരണഘടനാപരമായ സാധുതയാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. പ്രധാനമായും സാമ്പത്തിക സംവരണത്തിനെതിരെയുള്ള വിമര്‍ശനം അത് ഭരണഘടനയുടെ അന്തസ്സത്തയോട് യോജിക്കുന്നില്ല എന്നതുതന്നെയാണ്. സംവരണത്തിന്റെ മൗലികതത്വത്തിനു അന്യമായ ആശയമാണ് സാമ്പത്തിക സംവരണമെന്നത് തന്നെയായിരിക്കും സുപ്രീംകോടതിയില്‍ പ്രധാനമായും ഉന്നയിക്കപ്പെടുക. സാമുദായിക സംവരണത്തിന്റെ കോടതി നിശ്ചയിച്ച പരിധി 50 ശതമാനമാണ്. ബാക്കി വരുന്ന ജനറല്‍ മെറിറ്റില്‍ നിന്നാണ് ഇപ്പോള്‍ സാമ്പത്തിക സംവരണത്തിനായി 10 ശതമാനം നിശ്ചയിച്ചിട്ടുള്ളത്. ഇങ്ങനെ സാമ്പത്തിക സംവരണം നല്‍കുക വഴി ബുദ്ധിയും കഴിവും വഴി ജനറല്‍ മെറിറ്റില്‍ വരുന്നവരുടെ അവസരങ്ങളെ നിഷേധിക്കലായിരിക്കുമെന്ന നിരീക്ഷണം വളരെ ശക്തമാണ്. ഇത് 14ാം വകുപ്പിന്റെ ലംഘനമായിരിക്കും.
ഭരണഘടനാഭേദഗതികൊണ്ട് മാത്രം ഒരു കാര്യം നിയമമാക്കാന്‍ പറ്റുമോ എന്നതാണ് അടുത്ത പ്രശ്‌നം. പാര്‍ലമെന്റിന്റെ പരമാധികാര തീരുമാനം ജനപ്രാതിനിധ്യത്തിന്റെ പ്രതിഫലനമാണ് എന്ന കാഴ്ചപ്പാടിലൂടെ ചിന്തിക്കുമ്പോള്‍ കോടതികള്‍ക്ക് പാര്‍ലമെന്റ് തീരുമാനത്തിനെതിരെ വിധി കൊണ്ടുവരാന്‍ സാധിക്കില്ല എന്ന നിഗമനത്തിലെത്താന്‍ കഴിയും. പക്ഷേ, ദശാബ്ദങ്ങളായുള്ള ഇന്ത്യയുടെ ചരിത്രം പഠിക്കുമ്പോള്‍ കോടതികള്‍ പാര്‍ലമെന്റിന്റെ തീരുമാനങ്ങളെ മറികടന്നതായും കാണാന്‍ സാധിക്കും. അതിനൊരു ഉദാഹരണമാണ് 1973 ലെ കേശവാനന്ദ ഭാരതി ്‌ െ കേരളാ സ്റ്റേറ്റ് കേസിലെ വിധി. 1971ല്‍ കേരള സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്‌കരണ നിയമത്തിനെതിരെ കാസര്‍കോടിന് സമീപമുള്ള എടനീര്‍ മഠത്തിന്റെ അധിപതി സ്വാമി കേശവാനന്ദഭാരതി സുപ്രീംകോടതിയെ സമീപിച്ചു. സ്വത്തവകാശം മൗലികാവകാശമാണോ എന്നതായിരുന്നു സ്വാമിയും കേരള സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം. എന്നാല്‍ കേസിന്റെ അവസാനത്തില്‍ സുപ്രീംകോടതി വിധി പറഞ്ഞത് മറ്റൊരു സുപ്രധാന വിഷയത്തിലായിരുന്നു. പാര്‍ലമെന്റിനു ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടോ എന്ന് പരിശോധിക്കുന്ന തരത്തിലേക്ക് കോടതി നടപടികള്‍ പരിണമിച്ചു. അവസാനം സുപ്രീം കോടതി ഇപ്രകാരം വിധി പ്രസ്താവിച്ചു: ‘ഇന്ത്യയുടെ പാര്‍ലമെന്റിന് ഭരണഘടനാഭേദഗതിയാവാം, പക്ഷേ അത് ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ മാറ്റിമറിച്ചുകൊണ്ടാവരുത്’. ജസ്റ്റിസ് നാനി പാല്‍ഖിവാല അടക്കം 13 സുപ്രിംകോടതി ജഡ്ജിമാരടങ്ങിയ ഭരണഘടനാബഞ്ചാണ് കേസ് കേട്ടത്. ഭരണഘടനയുടെ അധീശത്വം, ഭാരതത്തിന്റെ പരമാധികാരം, ഭാരതത്തിന്റെ അഖണ്ഡതയും ഐക്യവും, ജനാധിപത്യവും റിപ്പബ്ലിക് എന്ന നിലയിലുള്ള ഭരണകൂടവും, ഭരണഘടനയുടെ പാര്‍ട്ട് മൂന്നില്‍ പ്രസ്താവിക്കുന്ന മൗലികാവകാശങ്ങള്‍, മതേതരമായ കാഴ്ചപ്പാട്, സര്‍വ സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥ, കേന്ദ്രീകരണവും വികേന്ദ്രീകരണവും ഒത്തുചേര്‍ന്ന ഭരണ സമ്പ്രദായം, ജുഡീഷ്യറിയും എക്‌സിക്യൂട്ടിവും നിയമനിര്‍മ്മാണ സഭയും തമ്മിലുള്ള സമതുലിതാവസ്ഥ തുടങ്ങിയവയെല്ലാം മാറ്റം ചെയ്യാന്‍ പാടില്ലാത്ത അടിസ്ഥാന ഘടകങ്ങളാണെന്നാണ് വിധിയില്‍ പ്രസ്താവിച്ചത്. ഭരണഘടനാഭേദഗതിയുടെ ശരിതെറ്റുകള്‍വരെ പരിശോധിക്കാനുള്ള അധികാരം തങ്ങള്‍ക്കുണ്ടെന്ന് സുപ്രീംകോടതിയുടെ 13 അംഗ ബെഞ്ച് വിധിച്ചത് ഈ കേസിലാണ്. ഭരണഘടനയുടെ മൗലിക സ്വഭാവത്തെ ഹനിച്ചുകൊണ്ട് ഭേദഗതി ഉണ്ടാക്കാന്‍ പാര്‍ലമെന്റിനു സാധിക്കില്ലെന്നാണ് അന്ന് കോടതി വ്യക്തമാക്കിയത്. മൗലികസ്വഭാവം വിശദമാക്കുന്ന ഇരുപതോളം വകുപ്പുകളില്‍ പാര്‍ലമെന്റിനു കൈകടത്താന്‍ സാധ്യമല്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. ഇപ്പോള്‍ ഭേദഗതി ചെയ്ത 15,16 വകുപ്പുകള്‍ ആ ഇരുപതില്‍പെടുന്നവയാണ്. അത്തരം വകുപ്പുകള്‍ക്ക് വിശദീകരണ സ്വഭാവത്തോടെയുള്ള ഭേദഗതിയാവാം എന്നല്ലാതെ അതിന്റെ അന്തസത്തയെ ഇല്ലാതാക്കുന്ന ഭേദഗതി അംഗീകരിക്കപ്പെടില്ലെന്നര്‍ത്ഥം.
മറ്റൊരു സുപ്രധാന നിരീക്ഷണം സാമ്പത്തിക സംവരണം ഭരണഘടനയുടെ 15ാം അനുച്ഛേദത്തിന്റെ ലംഘനമാണ് എന്നതാണ്. കാരണം പ്രസ്തുത അനുച്ഛേദം പൗരനെതിരേ മതം, വംശം, ജാതി, ലിംഗം, ജനനസ്ഥലം എന്നിവയില്‍ ഏതിന്റെയെങ്കിലും അടിസ്ഥാനത്തില്‍ മാത്രം വിവേചനം പാടില്ല എന്ന് അനുശാസിക്കുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ച സാമ്പത്തിക സംവരണമാവട്ടെ മുന്നാക്ക വിഭാഗങ്ങളില്‍മാത്രം പരിമിതമായ സാമ്പത്തിക പരാധീനതകള്‍ അനുഭവിക്കുന്നവരെ മാത്രം ഉള്‍ക്കൊള്ളുന്നു. സംവരണഹേതു സാമ്പത്തികമായതിനാല്‍ അതില്‍ രാജ്യത്തെ പൗരന്മാരെ തുല്യരായി കണ്ടുകൊണ്ട് മുന്നാക്ക പിന്നാക്ക വ്യത്യാസമില്ലാതെ എല്ലാവരെയും അതില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. അതിവിടെ ഉണ്ടായിട്ടില്ല. സാമുദായിക സംവരണമാവട്ടെ സാമൂഹിക പിന്നാക്കാവസ്ഥ എന്ന സ്ഥായിയായ അവസ്ഥയെ പരിഗണിച്ചുകൊണ്ട് ഭരണഘടനാവിശാരദന്മാരും സുപ്രീംകോടതിയിലെ സമുന്നതരായ ന്യായാധിപന്മാരുമെല്ലാം ഒട്ടനവധി ചര്‍ച്ചകള്‍ക്ക് ശേഷം അംഗീകരിക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്ത ആനുകൂല്യമാണ്.
സാമുദായിക സംവരണത്തിന് വളരെ കൃത്യമായ നിര്‍ണ്ണയപ്രാപ്തമായ വസ്തുതകള്‍ (ൂൗമിശേളശമയഹല റമമേ) നിലവിലുണ്ട്. 16 (4) അനുച്ഛേദത്തില്‍ വ്യക്തമാക്കിയ പോലെ അപര്യാപ്തമായ പ്രാതിനിധ്യം (ിീ േമറലൂൗമലേഹ്യ ൃലുൃലലെിലേറ) നികത്തുന്നതിന് വേണ്ടിയാണ് സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സംവരണം അനുവദിച്ചിട്ടുള്ളത്. അവയുടെ കൃത്യമായ ‘ഡാറ്റ’കള്‍ സര്‍ക്കാരിന്റെ കൈയില്‍ ലഭ്യമാണ്. എന്നാല്‍ പുതിയ ഭേദഗതിയില്‍ സാമ്പത്തിക സംവരണത്തിന് നിദാനമായി അപര്യാപ്തമായ പ്രാതിനിധ്യം എടുത്തുപറയുന്നില്ല. അതിനുള്ള കാരണം സാമ്പത്തിക സംവരണത്തിന് അര്‍ഹമായ വിഭാഗങ്ങളുടെയോ വ്യക്തികളുടെയോ കൃത്യമായ ഒരു ഡാറ്റയും നിലവിലില്ല എന്നതാണ്. അതുകൊണ്ടുതന്നെ ഈ ഭേദഗതിയില്‍ പൊരുത്തക്കേടുകള്‍ ധാരാളമാണ്. നിര്‍ണ്ണയപ്രാപ്തമായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആയിരിക്കണം അപര്യാപ്തമായ പ്രാതിനിധ്യം വിലയിരുത്തേണ്ടതെന്നു 1992 ലെ ഇന്ദ്രാസാഹ്‌നി കേസില്‍ വിധി പറയവെ സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്.
സമത്വാവകാശം പ്രഖ്യാപിക്കുന്ന 14ാം അനുച്ഛേദത്തിന്റെ ഉപഗണങ്ങള്‍ മാത്രമാണ് പതിനഞ്ചും പതിനാറുമെന്നു ഇന്ദ്രാസാഹ്‌നി കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തിക പരാധീനത അനുഭവിക്കുന്നവരെ മാത്രം പരിഗണിക്കുന്ന ഭേദഗതി 14ാം വകുപ്പ് അനുശാസിക്കുന്ന സമത്വാവകാശത്തിനെതിരാണ്. അതുകൊണ്ടുതന്നെ 14ാം അനുച്ഛേദത്തിന്റെ അടിസ്ഥാന സ്വഭാവത്തിന് കടകവിരുദ്ധമായ ഭേദഗതികള്‍ 15, 16 അനുച്ഛേദങ്ങളില്‍ അനുവദിച്ചുകൂടാ എന്ന നിയമപരമായ പ്രശ്‌നവും രാഷ്ട്രപതി ഒപ്പുവെച്ച് ബില്‍ നേരിടേണ്ടി വരും.
ഭരണഘടനാപരവും നിയമപരവുമായ ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉണ്ടെന്നറിഞ്ഞിട്ടും വളരെ ധൃതിപിടിച്ച് ബില്‍ പാസാക്കാനും ഭരണഘടന ഭേദഗതി ചെയ്യാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത് സവര്‍ണ്ണ വിഭാഗങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ്. അവരെ പ്രീതിപ്പെടുത്തി വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരും സംഘ്പരിവാറും ആശിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ മുഴുവന്‍ സംവരണാനുകൂല സംഘടനകളും ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളും സാമ്പത്തിക സംവരണമെന്ന വരേണ്യ വര്‍ഗത്തിന്റെ അജണ്ടകളെ ഒന്നിച്ചൊറ്റക്കെട്ടായി അതിശക്തവും നിയമപരവുമായ മാര്‍ഗങ്ങളിലൂടെ നേരിടുക തന്നെ ചെയ്യും.
(അവസാനിച്ചു)

ചന്ദ്രിക വെബ് ഡെസ്‌ക്‌: